ADVERTISEMENT

ബ്രോയ്‌ലർ  കോഴികൾ  ഉത്ഭവം മുതൽ  ഇതു വരെ... 

ബ്രോയ്‌ലർ കോഴി കഴിക്കാത്തവരായി മാംസാഹാരപ്രിയർ ആരും തന്നെ ഉണ്ടാവില്ല. ഒരുപാട് കുറ്റം പറച്ചിലുകളും ആരോപണങ്ങൾക്കും ദുഷ്പ്രചാരണങ്ങൾക്കും ഇടയിൽ ബ്രോയ്‌ലർ ഫാമിങ് മേഖല വളർന്നു കൊണ്ടേയിരിക്കുകയാണ്, ഇന്ത്യയിൽ മുഴുവനും... കൂടെ കേരളത്തിലും... 

42 ദിവസം കൊണ്ട്  2.200 കിലോ തൂക്കം വയ്ക്കുന്ന രീതിയിൽ തീറ്റപരിവർത്തനശേഷിയുള്ള കോഴികളാണ് ബ്രോയ്‌ലർ കോഴികൾ. 3.6 കിലോ തീറ്റ നൽകിയാൽ 42 ദിവസം കൊണ്ട് 2.200 കിലോ ഭാരം വരുന്നു. ഒരു കിലോ തൂക്കം ലഭിക്കാൻ കോഴിക്ക് 1.6–1.7 കിലോ തീറ്റ നൽകിയാൽ മതി. ബ്രോയ്‌ലർ കോഴിയുടെ ജനിതകപരമായുള്ള തീറ്റപരിവർത്തനശേഷിയും നൽകുന്ന തീറ്റയുടെ ഗുണമേന്മയുമാണ് ഇത്തരത്തിലുള്ള മാംസോൽപാദനം സാധ്യമാക്കുന്നത്.

broiler-chicken-parents-farm-deep-litter
പേരന്റ് ഫാമിൽ വിരിപ്പ് രീതിയിൽ കൊത്തുമുട്ടയ്ക്കുള്ള കോഴികൾ

ഉദയം/ചരിത്രം 

20–ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ വൈറ്റ് പ്ലൈമൊത് റോക്ക്, വൈറ്റ് കോർനിഷ് എന്നീ രണ്ടുത്തരം ജനുസുകൾ തമ്മിൽ ഇണചേർത്ത് സങ്കര ഇനം കുഞ്ഞുങ്ങൾ ഉൽപാദിപ്പിക്കുന്നു. മുട്ട  ഉൽപാദനത്തിനു പുറമേ മാംസോൽപാദത്തിലും ഈ ജനുസുകൾ കഴിവു തെളിയിച്ചവയായിരുന്നു. ഇവയിൽനിന്നും വിരിഞ്ഞ  സങ്കരയിനം കോഴിക്കുഞ്ഞുങ്ങളിൽനിന്നു മാംസോൽപാദനശേഷിയും തീറ്റ പരിവർത്തന ശേഷിയും കൂടുതലുള്ളവരെ മാത്രം തിരഞ്ഞെടുത്ത് പ്രത്യേകം ഫാമുകളിൽ വളർത്തുന്നു. ഇവയിൽനിന്നും വിരിയുന്ന  കുഞ്ഞുങ്ങളിൽ മാംസോൽപാദനവും തീറ്റ പരിവർത്തന ശേഷിയും കൂടുതൽ  ഉള്ളവയും അവയുടെ  തള്ളക്കോഴിയെയും പൂവനെയും മാത്രം നിലനിർത്തുന്നു. ഈ പ്രക്രിയ പതിറ്റാണ്ടുകൾ  ആവർത്തിച്ചതിന്റെ ഫലമായാണ് ഇന്നു കാണുന്ന ബ്രോയ്‌ലർ കോഴികൾ രൂപംകൊണ്ടത്. 10 വർഷം മുമ്പ്  8 ആഴ്ചകൊണ്ട് 2 കിലോ തൂക്കം ലഭിച്ചിരുന്ന ബ്രോയ്‌ലർ കോഴികൾ ഇന്ന് 6 ആഴ്ചകൊണ്ട്  2.200 കിലോ  തൂക്കം  വയ്ക്കുന്നു.

broiler-chicken-vaccination
കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ നൽകുന്നു

ഇപ്പോൾ

ഇത്തരത്തിൽ  മാംസോൽപാദന ശേഷിയും തീറ്റ പരിവർത്തന ശേഷിയും  വർധിപ്പിച്ച ബ്രോയ്‌ലർ  കോഴിയിലെ തള്ളക്കോഴിയും അതിന്റെ പൂവനും ‘പ്യുർ ലൈൻ’ എന്ന  പേരിൽ  അറിയപെടുന്നു. ഇവയെ  അത്യാധുനിക ബയോസെക്യൂരിറ്റി (അണുബാധ വരാതെ ) സംവിധാനങ്ങളോടു കൂടി പ്രത്യേകം  സജ്ജമാക്കിയ എയർകണ്ടീഷനുള്ള ഷെഡുകളിൽ സംരക്ഷിച്ചു പോരുന്നു. അവയുടെ  ജനിതക സ്വഭാവത്തിന് ഇത്രയും വിലയുള്ളതുകൊണ്ടാണ് അത്രയും നിക്ഷേപം നടത്തുന്നത്.

ഇന്ത്യയിൽ സുഗുണ, വെങ്കടേശ്വര (VHL) എന്നീ രണ്ടു  കമ്പനികളിൽ  മാത്രമാണ് പ്യുവർലൈൻ ഉള്ളത്. ഇന്ത്യൻ പൗൾട്രിയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ. ബി.വി. റാവുവിന്റെ കമ്പനിയാണ് വെങ്കടേശ്വര. സുഗുണയുടേത് സൺബറോ എന്ന  ജനുസും വെങ്കടേശ്വരയുടേത് വെൻകോബ്ബ് എന്ന ജനുസ്സുമാണ്. 

broiler-chicken-new-parents-farm
പേരന്റ്സ് ഫാം

കോബ് എന്ന അമേരിക്കൻ കമ്പനിയുടെ പ്യുവർലൈൻ ഇനത്തെ ഇന്ത്യൻ കോഴികളുമായി സങ്കരണം ന‌ടത്തിയാണ് വെൻകോബ് എന്ന ഇനത്തെ വെങ്കടേശ്വര ഉൽപാദിപ്പിച്ചെടുത്തത്. വെൻകോബ്ബ്-400, Vencobn-100, Vencobb-430, വെൻകോബ്ബ്-430y എന്നിങ്ങനെ വെൻകോബ്ബിന്റെ പല വകഭേദങ്ങൾ ഇന്നു വിപണിയിൽ ലഭ്യമാണ്. ഇവക്കെല്ലാം തന്നെ വിവിധ  തീറ്റപരിവർത്തനശേഷിയും  വ്യത്യസ്ത മാംസോൽപാദന ശേഷിയുമാണുള്ളത്. 

സുഗുണയുടെ സ്വന്തം ജനുസായ സൺബറോ കൂടാതെ  ഇറക്കുമത്തി  ചെയ്ത  F15, AP 95 തുടങ്ങിയ ബ്രീഡുകളും തമിഴ്നാട്ടിലും  കേരളത്തിലും ലഭ്യമാണ്. ഇവയ്ക്കു  പുറമെ Ross308, ഹാർട്ബ്രേക്കർ, ഹബ്ബർഡ് തുടങ്ങിയ  ജനുസുകൾ അമേരിക്കൻ കമ്പനിയായ ഏവിയാജൻ വിപണിയിലെത്തിക്കുന്നു. എല്ലാ  ജനുസുകളുടെയും  മാംസോൽപാദനശേഷിയും തീറ്റ പരിവർത്തനശേഷിയും രോഗപ്രതിരോധ  ശേഷിയും വ്യത്യസ്‌തമാണ്.

broiler-chicken-gas-brooding
ഗ്യാസ് ബ്രൂഡിങ്

അഞ്ചു  തലമുറകൾ 

Pureline കോഴിയുടെ കുഞ്ഞുങ്ങൾ ഗ്രേറ്റ്‌ ഗ്രാന്റ് പേരെന്റ്സ് (GGP) എന്ന  പേരിൽ വളർത്തുന്നു.  ഇതു  കൊത്തുമുട്ട  ഉൽപാദനത്തിനുവേണ്ടി വളർത്തുന്നു. ഇവയുടെ കൊത്തുമുട്ട വിരിഞ്ഞ കുഞ്ഞുങ്ങൾ ഗ്രാൻഡ് പേരെന്റ്സ് (GP) എന്ന  പേരിൽ വീണ്ടും  കൊത്തുമുട്ടകൾക്കായി വളർത്തുന്നു. ഇവയിൽനിന്നു  വിരിയുന്നവ പേരെന്റ്സ് (ബ്രീഡർ ) എന്ന പേരിൽ  അറിയപ്പെടുന്നു. പേരന്റ്സ് ഫാമുകൾ തമിഴ്നാട്ടിലും  കർണാടകയിലും ധാരാളമായുണ്ട്. പേരന്റ്സ് ഫാമിലെ കോഴികളുടെ കൊത്തുമുട്ട വിരിയിച്ചെടുത്ത  കുഞ്ഞുങ്ങളാണ് കൊമേഴ്‌ഷ്യൽ  ബ്രോയ്‌ലർ എന്ന പേരിൽ കേരളത്തിലെത്തുന്നത്. 

broiler-chicken-egg
കൊത്തുമുട്ടകൾ ac റൂമിൽ 18 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിച്ചിരിക്കുന്നു

ഒരു കൊമേഴ്‌ഷ്യൽ ബ്രോയിലർ കുഞ്ഞിന് 25-30 രൂപ വിലവരുമ്പോൾ ഒരു പേരെന്റ്സ് കുഞ്ഞിന്  250-300 രൂപ  വിലവരുന്നു. അതേസമയം, GPയും GGPയും എന്നിവ പൊതുവിപണിയിൽ വിൽക്കാറില്ല. എങ്കിലും  ഒരു pureline കോഴിക്കുഞ്ഞിന് എന്തു മൂല്യം വരും എന്ന്  ആലോചിക്കാവുന്നതേയുള്ളൂ.

5 തലമുറകൾക്കു ശേഷം ജനിതക ശേഷിയിൽ കുറവു വരുന്നതുകൊണ്ട് അഞ്ചാം തലമുറയെ  മാംസോൽപാദനത്തിന് ഉപയോഗിക്കുന്നു. ബാക്കി 4 തലമുറയിലും മാംസോൽപാദന ശേഷിയും തീറ്റ പരിവർത്തനശേഷിയും ഒരുപോലെയാണെങ്കിലും ബാക്കി 4 തലമുറയും കൊത്തുമുട്ടകൾ ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്നു. ഇതിലൂടെ വളരെ കൂടുതൽ കൊമേർഷ്യൽ ബ്രോയ്‌ലർ കുഞ്ഞുങ്ങളെ  ഉൽപാദിപ്പിക്കാൻ കഴിയുന്നു. ബ്രോയ്‌ലർ കോഴികൾക്ക് മുട്ടയുൽപാദനത്തിനാവശ്യമായ തീറ്റ നൽകിയാൽ അത് മുട്ടയുൽപാദനം  നടത്തും  എന്നുള്ളതും ഹോർമോൺ നൽകുന്നതല്ല  മാംസോൽപാദനശേഷിക്കു കാരണം എന്നുള്ളതും ഇതിൽനിന്നും  വ്യക്തമാണല്ലോ.

2 ലീറ്റർ പാൽ നൽകിയിരുന്ന പശുക്കൾ 20 ലീറ്റർ  പാൽ തരുന്നതും (ഇസ്രായേൽ പശുക്കൾ 100L വരെ),  വർഷത്തിൽ 100 മുട്ട നൽകിയിരുന്ന കോഴി  300 മുട്ട തരുന്നതും 5-8 വർഷംകൊണ്ട് കായ്ച്ചിരുന്ന തെങ്ങും  മാവും  2 വർഷംകൊണ്ട് കായ്ക്കുന്നതും ഇതിനോട് ചേർത്തു വായിക്കാവുന്നതാണ്. ആവിയന്ത്രങ്ങൾക്കും കൽക്കരിയന്ത്രങ്ങൾക്കും ശേഷം ഇലക്ട്രിക്  ട്രെയിനുകളും പെട്രോൾ കാറുകളും വന്നതും ഇപ്പോൾ നാം  ഇലക്ട്രിക് കാറുകൾക്കു പുറകെ പോകുന്നതും ശാസ്ത്രത്തിന്റെ വളർച്ചയുടെ ഭാഗമാണ്. അതായത്, എല്ലാം മനുഷ്യ മസ്‌തിഷ്കത്തിന്റെ ലീലാവിലാസങ്ങൾ തന്നെ.

English summary: The Life of Broiler Chickens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com