ADVERTISEMENT

കഴിഞ്ഞ ദിവസം ഒരു ക്ഷീരകർഷക ഗ്രൂപ്പിൽ കണ്ട ചോദ്യമാണ്. അതുകൊണ്ടുതന്നെ ചെറിയ ഒരു ഫ്ലാഷ്ബാക്ക്  നോക്കാം.

2002ൽ പിഎസ്‌സി കിട്ടി ഒരു വെറ്ററിനറി ഡോക്ടർ വെണ്ണിക്കുളത്ത് ചാർജ് എടുത്തു. വലിയ ഏടാകൂടങ്ങളൊന്നുമില്ലാതെ ഒരാഴ്ച കടന്നു പോയി. എന്നാൽ, അടുത്ത ദിവസം തന്നെ വന്നു, മുൾമുനയിൽ നിർത്താൻ പാകത്തിന് ഒരു കേസ്.

കന്നുകുട്ടി പരിപാലന പദ്ധതിയിൽ മൃഗസംരക്ഷണ വകുപ്പ് ദത്തെടുത്ത് പകുതി വിലയ്ക്ക് കാലിത്തീറ്റ നൽകുന്ന ഒരു കിടാരി കിടന്ന് പിടയ്ക്കുന്നു. 

വായിൽനിന്നു പതയും നുരയും. വീട്ടുകാർ പേടിച്ചു, കൂടെ ഡോക്ടറും. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കേസ് അന്ന് യുവഡോക്ടറായ ഞാനും കാണുന്നത്. എന്റെ ഹൃദയം പടാപടാന്ന് അടിച്ച് പുറത്തുചാടുമോന്നുള്ള ഭയം ഒരു വശത്ത്, കിടാവിനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന കലശലായ ആഗ്രഹം മറുവശത്ത് .

പിടയ്ക്കുന്ന കിടാരിക്ക് ചുറ്റും കൂടി നിൽക്കുന്ന ജനത്തെ ഒഴിപ്പിക്കൽ പരിപാടി എന്റെ അറ്റൻഡർ രാധ അതിവിദഗ്ധമായിത്തന്നെ നിർവഹിച്ചു. 

കിടാരിയുടെ ഉടമസ്ഥയും ഒരു യുവതി തന്നെ ആയിരുന്നു. യുവതിയുടെ അമ്മയോ ചാർച്ചക്കാരുടെ വീട്ടിൽ സ്നേഹാന്വേഷണത്തിനു പോയിരിക്കുന്നു. യുവതിക്കാണെങ്കിലോ കിടാവിനെക്കുറിച്ച്  ഒന്നുമറീല്ല.15 മിനിറ്റ് മുന്നെ പിടയ്ക്കൽ തുടങ്ങിയതാണെന്ന് മാത്രമേ യുവതിക്ക് അറിയൂ. 

‘കപ്പ ഇല, റബറിന്റെ ഇല വല്ലതും കൊടുത്തോ’ എന്ന എന്റെ ചോദ്യം എവിടെയോ ഒക്കെ പ്രതിധ്വനിച്ചത് മിച്ചം.

‘മനസ്സിലായില്ലേ?’ ഉത്തരമില്ല. 

‘ചോദ്യം ചോദിച്ച് സമയം കളയാതെ കാത്സ്യം കുത്ത് ഡോക്ടറേ’ എന്ന് ഒരു അഭ്യുദയകാംക്ഷിയായ ചേട്ടൻ.

ലക്ഷണങ്ങളനുസരിച്ച് മരുന്ന് ചെയ്യാൻ തീരുമാനിച്ചു. കൈയ്യിലുള്ള മരുന്നുകൾ ചെയ്ത് കഴിഞ്ഞപ്പോൾ കിടാവിന് സ്വൽപ്പം ആശ്വാസം. 

‘എന്റെ ഡോക്ടറേ ഇതൊന്നുമല്ല എന്റെ പ്രശ്നം’ എന്ന് കിടാവ് എന്നോട് പറയുന്നുണ്ട്.

ഷെർലക്ഹോംസിനെ മനസിൽ ധ്യാനിച്ച് കൊണ്ട് ഞാൻ ചുറ്റുവട്ടം നിരീക്ഷിക്കാനിറങ്ങി.

‘ഡോക്ടറേ, കിടാവിന് കാത്സ്യം കുറവാണ്. ഡോക്ടർ കാത്സ്യം കൊടുക്കൂ’ എന്ന് പറഞ്ഞ് ആ ചേട്ടനും എന്റെ പിറകിലുണ്ട്. ചെകുത്താനും കടലിനുമിടയിൽ എന്ന പഴഞ്ചൊല്ലിന്റെ അർഥം ഏതാണ്ട് മനസിലായ നിമിഷം.

മാറത്തടിച്ച് നിലവിളിച്ചുകൊണ്ട് ഓടി വരുന്ന ഉടമസ്ഥ മേരിച്ചേച്ചിയാണ് ശേഷം സ്ക്രീനിൽ. കയ്യിലൊരു വലിയ ബക്കറ്റും...

‘എന്റെ ഡോക്ടറേ, ബന്ധുവീടുകളിലൊന്നും പശുവില്ലെന്നേ. എല്ലാരും നല്ല ചൂടൻ കഞ്ഞിവെള്ളം ഇവൾക്ക് വേണ്ടി എടുത്തുവയ്ക്കും. ഞാനതെടുക്കാൻ പോയപ്പോഴേക്കും എന്റെ മോൾക്കെന്നാ പറ്റി ഡോക്ടറേ...  അയ്യോ ഞാനിതെങ്ങനെ സഹിക്കുമേ, ഈ കയറ് പിടിക്കാൻ തുടങ്ങിയിട്ട് ഒരു വർഷമായതാണേ’ എന്നിങ്ങനെ കൊണ്ടു പതം പറച്ചിൽ കൊണ്ടുപിടിച്ചു .

കിടാവ് തല പൊക്കി മേരിച്ചേച്ചിയെ ഒന്ന് നോക്കി. ആ നോട്ടത്തിൽ എല്ലാമുണ്ടാർന്നു.

എന്റെ കഞ്ഞിവെള്ള പരിശോധന തുടങ്ങി. ഷെർലക്ഹോംസ് സ്റ്റൈൽ ഞാൻ മതിയാക്കി, സീരിയസായി.

കഞ്ഞിവെള്ളത്തെയും 2 ദിവസത്തെ തീറ്റയും ഇഴകീറി പരിശോധിച്ചു. ആ സ്റ്റൈൽ ഗുണം കണ്ടു. മേരിച്ചേച്ചി തത്ത പറയും പോലെ  മൊഴിഞ്ഞു. 

‘ഇന്നലത്തെ ചൂടൻ കഞ്ഞിവെള്ളത്തിൽ പച്ച കപ്പത്തൊണ്ട് ഉണ്ടാർന്നൂ’ന്ന്.

അതാണ് സയനൈഡ് പോയിസണിങ്. 

ഇന്നത്തെപ്പോലെ സയനൈഡിനുള്ള മരുന്ന് മെഡിക്കൽ സ്റ്റോറിലൊന്നും കിട്ടൂല്ല, സ്റ്റുഡിയോയിൽ മാത്രം ലഭ്യമായ മരുന്ന് അന്വേഷിച്ച് എന്റെ കാത്സ്യം ചേട്ടൻ പാഞ്ഞു.

മേരിച്ചേച്ചിയുടെ കരച്ചിൽ ഉച്ചസ്ഥായിയിലായി

‘ഈ കൈ കൊണ്ടാണല്ലോ മോളേ ഞാൻ നിനക്ക് വിഷം കലക്കി തന്നത്’

കഥ ശുഭപര്യവസായിയായി അവസാനിച്ചു. മേരിച്ചേച്ചിയുടെ വീട്ടിൽ ആ എച്ച്എഫ് ക്രോസ് കിടാവ് മൂന്നു പ്രസവിച്ചു. ആദ്യത്തെ പ്രസവത്തിൽ 12 ലീറ്ററും രണ്ടാമത്തെതിൽ 20 ലീറ്ററും പാൽ അവൾ മേരിച്ചേച്ചിക്ക് നൽകി മേരിച്ചേച്ചിയുടെ തകർന്ന് കിടന്ന ഇക്കണോമി ശരിയാക്കിക്കൊടുത്തു.

ഒരാഴ്ച കഴിഞ്ഞപ്പോൾ മേരിച്ചേച്ചി ഡിസ്പെൻസറിയിൽ കുശലാന്വേഷണത്തിനെത്തി 

‘അല്ല ഡോക്ടറേ, ശരിക്കും എന്താണ് പച്ച കപ്പത്തൊലി കിടാവിനോട് ചെയ്തത്?’

‘പച്ചക്കപ്പ തൊണ്ടിലുള്ള സയനൈഡ്, ഓക്സിഡേറ്റീവ് മെറ്റബോളിസം തടയുന്നു. സൈറ്റോക്രോം A3 അഥവാ സൈറ്റോക്രോം ഓക്സിസേയ്സ് എന്ന എൻസൈമിലുള്ള ഹീം കണികകളുമായി സയനൈഡ് കൂടിച്ചേരുകയും കിടാവ് പാടു‌പെട്ട് ശ്വസിച്ച് അകത്ത് കയറ്റിയ ഓക്സിജന് ഹീമിനോട് കൂടി ചേരാൻ പറ്റാത്ത അവസ്ഥയിലുമാക്കുന്നു. ഓക്സിജൻ കിട്ടാതെ ഹൃദയവും തലച്ചോറും കിടന്ന് പെടാപ്പാട് പെടണ അവസ്ഥയാണ് നമ്മൾ കഴിഞ്ഞാഴ്ച കണ്ടത്.’ കുട്ടിഡോക്ടറുടെ ശാസ്ത്ര കഥ കേട്ട് മേരിച്ചേച്ചീടെ കണ്ണ് മിഴിഞ്ഞു.

English summary: Cyanide Poisoning in Cattle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com