ADVERTISEMENT

1939 സെപ്റ്റംബറിൽ ബ്രിട്ടനിലെ മൃഗങ്ങൾക്കായുള്ള അഭയകേന്ദ്രങ്ങളിൽ അരുമമൃഗങ്ങളുമായി ഉടമകൾ തിക്കിത്തിരക്കുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭം കുറിച്ചു കഴിഞ്ഞിരുന്ന സമയമാണ്. തങ്ങളുടെ പ്രിയപ്പെട്ട ഓമനച്ചങ്ങാതികളെ ദയാവധത്തിന് വിട്ടുകൊടുക്കാനെത്തിയ ആയിരക്കണക്കിന് ഉടമകളുടെ നിര പലപ്പോഴും അര മൈൽ ദൂരം വരെ നീണ്ടു. ദയാവധത്തിനുപയോഗിച്ചിരുന്ന ക്ലോറോഫോമിന്റെ ലഭ്യതയിൽ വലിയ കുറവുണ്ടാകുന്ന വിധമായിരുന്നു ആവശ്യം. യുദ്ധം തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ 4 ലക്ഷത്തിനും ഏഴര ലക്ഷത്തിനുമിടയിൽ വരുന്ന എണ്ണം നായ്ക്കളും പൂച്ചകളും കൊല ചെയ്യപ്പെട്ടു. ‘സെപ്റ്റംബർ കൂട്ടക്കൊല’ (September Holocaust) എന്നാണ് അക്കാലത്ത് ദ നാഷണൽ കനൈൻ ഡിഫൻസ് ലീഗ്  അതിദാരുണമായ ആ സംഭവത്തെ അക്കാലത്ത് വിശേഷിപ്പിച്ചത്. നിസഹായരായ ലക്ഷക്കണക്കിന് മിണ്ടാപ്രാണികളുടെ ജീവത്യാഗത്തിന്റെ കഥ ചരിത്രത്തിന്റെ ഏടുകളിൽ സുവർണ ലിപികളിലൊന്നും എഴുതപ്പെട്ടുമില്ല. ഇന്ന്, ലണ്ടനിലെ ഹൈഡേ പാർക്കിലെ യുദ്ധസ്മാരകത്തിൽ ബ്രിട്ടീഷ് സൈന്യത്തിനും സഖ്യരാഷ്ട്രങ്ങൾക്കുമൊപ്പം വിവിധ യുദ്ധങ്ങളിൽ പങ്കെടുത്തു വീരമൃത്യു വരിച്ച മൃഗങ്ങൾക്കായി സ്മാരകമൊരുക്കിയിരിക്കുന്നു. എന്നാൽ, രണ്ടാം ലോകമഹായുദ്ധത്തിന്റെ നിഴലിൽ കൂട്ടക്കൊല ചെയ്യപ്പെട്ട ലക്ഷക്കണക്കിന് അരുമകൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ് സ്ഥാനം പിടിച്ചതെന്നത് സങ്കടകരമാണ്.

കൂട്ടക്കൊലയുടെ പശ്ചാത്തലം

1939ലെ വേനൽക്കാലം. ബ്രിട്ടന്റെ മാനത്ത് യുദ്ധത്തിന്റെ കാർമേഘങ്ങളാണ് ഉരുണ്ടുകൂടിയിരുന്നത്. ജർമ്മനിയുമായുള്ള യുദ്ധം അനിവാര്യമാണെന്നും പടിവാതിൽക്കലെത്തിയെന്നും ഉറപ്പായിരുന്ന ബ്രിട്ടീഷ് സർക്കാരും ഉദ്യോഗസ്ഥവൃന്ദവും, വരാനിരിക്കുന്ന വെല്ലുവിളി നിറഞ്ഞ ദിനങ്ങൾക്കായി തയാറെടുക്കുകയായിരുന്നു. യുദ്ധം തുടങ്ങുകയും ബ്രിട്ടീഷ് നഗരങ്ങൾ ബോംബുവർഷത്തിൽ നനയുകയും ചെയ്യുമ്പോൾ 47 ദശലക്ഷം വരുന്ന ജനതയെ തീറ്റിപ്പോറ്റുകയെന്നതാവും ശ്രമകരമായ ദൗത്യം. ആപൽക്കാലത്ത് ഇറക്കുമതിയെ ആശ്രയിച്ചിരിക്കാൻ കഴിയുകയുമില്ലല്ലോ? ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പാക്കാൻ റേഷൻ സമ്പ്രദായം നടപ്പിലാക്കാനുള്ള ശ്രമങ്ങൾ  ആരംഭിച്ചു. ഓഗസ്റ്റ് ആയപ്പോൾ ബ്രിട്ടീഷ് ഗവൺമെന്റിന്റെ നാഷണൽ എയർ റെയ്ഡ് പ്രിക്കോഷൻസ് ആനിമൽസ് കമ്മറ്റി യുദ്ധസന്നാഹങ്ങളുടെ ഭാഗമായി ഒരു ലഘുലേഖ ദേശീയ ദിനപത്രങ്ങളിൽ അച്ചടിച്ചും ബിബിസി റേഡിയോയിൽ പ്രക്ഷേപണം ചെയ്തും ജനങ്ങളിലെത്തിച്ചു. ഈ ലഘുലേഖയിലെ നിർദ്ദേശങ്ങളാണ് ലക്ഷക്കണക്കിന് അരുമമൃഗങ്ങളെ മരണമുഖത്തേക്ക് തള്ളിവിടാൻ പ്രേരകമായതെന്നു പറയാം.

മരണവാറണ്ടായി മാറിയ ലഘുലേഖ

യുദ്ധത്തിന്റെ ദുഷ്കരമായ കാലയളവിൽ ജനങ്ങളുടെ ഭക്ഷണലഭ്യത ഉറപ്പാക്കാനായി അരുമമൃഗങ്ങളുടെ ഉടമകൾക്കായി നൽകിയ ഉപദേശങ്ങളായിരുന്നു ലഘുലേഖയുടെ ഉള്ളടക്കം. ‘അഡ്വൈസ് ടു ആനിമൽ ഓണേഴ്സ്’ എന്ന തലക്കെട്ടിലായിരുന്നു ആ ഔദ്യോഗികരേഖയുടെ പ്രസിദ്ധീകരണം. യുദ്ധം തുടങ്ങിക്കഴിയുമ്പോൾ ഭക്ഷ്യക്ഷാമമുണ്ടായാൽ മൃഗപരിപാലകരുടെ മുൻപിൽ പരിമിതമായ മാർഗങ്ങളാവും അവശേഷിക്കുക. തങ്ങൾക്കു കിട്ടുന്ന അൽപ ഭക്ഷണം അവരുമായി പങ്കുവച്ച് ബാക്കിയുള്ളതുകൊണ്ട് തൃപ്തിപ്പെടാം. അല്ലെങ്കിൽ അരുമകളെ ഉപേക്ഷിച്ചു കൊണ്ട് അവയെ പട്ടിണി കിടന്നു ചാവാൻ അനുവദിക്കാം. വളർത്തുമൃഗങ്ങളെ നഗരങ്ങളിൽനിന്ന് നാട്ടിൻ പുറങ്ങളിലേക്ക് അയയ്ക്കാനായിരുന്നു സർക്കാരിന്റെ ഔദ്യോഗിക ഉപദേശങ്ങളിലൊന്ന്. ഇത് സാധ്യമല്ലാത്ത സാഹചര്യങ്ങളിൽ അവയെ പട്ടിണി കിടന്നു നരകിക്കാൻ വിടാതെ വധിച്ചു കളയുക എന്ന തികച്ചും കരുണാമയമായ മാർഗമായിരിക്കും ഉചിതമെന്ന നിർദ്ദേശവും ഔദ്യോഗികമായി മൃഗങ്ങളെ വളർത്തുന്നവർക്ക് ലഭിച്ചിരുന്നു. ലഘുലേഖയുടെ ഭാഗമായി ഒരു കാപ്റ്റീവ് ബോൾട് പിസ്റ്റളിന്റെ സചിത്ര പരസ്യം കൂടി നൽകിയത് സന്ദേശം കൂടുതൽ വ്യക്തമാക്കാനായിരിക്കുമെന്ന് കണക്കാക്കാമായിരുന്നു. പരസ്യത്തിലെ അവകാശവാദമനുസരിച്ച് ദ്രുതവേഗത്തിൽ, ഏറ്റവും ഫലപ്രദമായി കുതിര, പൂച്ച, പല വലുപ്പത്തിലുള്ള നായ്ക്കൾ തുടങ്ങി ഏതു മൃഗത്തേയും വധിക്കാൻ ആശ്രയിക്കാവുന്നതാണ് ഈ പിസ്റ്റളെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു. മൃഗങ്ങൾക്കുള്ള മരണ സന്ദേശം സുവ്യക്തമായിരുന്നെന്നർഥം. സർക്കാർ നിർദ്ദേശം വളരെ അനുസരണയോടെയാണ് പാലിക്കപ്പെട്ടതെന്നാണ് ചരിത്രം പറയുന്നത്. ഭക്ഷണലഭ്യതയിൽ കുറവുണ്ടാകുമെന്ന് ഭയന്ന് ചിലർ അരുമകളെ ഒഴിവാക്കിയപ്പോൾ മറ്റു ചിലർ ഒരു ഓമനമൃഗത്തെ യുദ്ധകാലത്തു വളർത്തുന്ന ആഡംബരം ദേശസ്നേഹത്തിനായി വേണ്ടെന്നുവയ്ക്കുകയായിരുന്നു. മറ്റു ചിലർ കാരണമില്ലാതെ പേടി കൊണ്ടു മാത്രം മൃഗങ്ങളെ ദയാവധം നടത്തി. സർക്കാരിന്റെ പ്രചാരണ പ്രവർത്തനങ്ങൾ എല്ലാവർക്കും പ്രചോദനമായി നിലകൊണ്ടു എന്നു പറയാം.

കൂട്ടക്കൊല അനിവാര്യമായിരുന്നോ?

മൃഗക്ഷേമ സംഘടനകളുടെ ഭാഗത്തുനിന്നുള്ള ശക്തമായ എതിർപ്പിനിടെയായിരുന്നു അരുമകളുടെ കൂട്ടവധം നടന്നത്. പീപ്പിൾസ് ഡിസ്പെൻസറി ഫോർ സിക്ക് ആനിമൽസ് (PDSA), ദ റോയൽ സൊസേറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രു വൽറ്റി ടു ആനിമൽസ് (RSPCA) തുടങ്ങിയ സംഘടനകൾ, നിനാ ഡഗ്ലസ് ഹാമിൽട്ടനെ പോലെയുള്ള മൃഗസ്നേഹികൾ അരുമകൾക്കായി രംഗത്തിറങ്ങി. അനിമൽ ഡിഫൻസ് ആൻഡ് ആന്റി വിവിസെക്ഷനിസ്റ്റ്  സൊസേറ്റി സഹസ്ഥാപകയായ ഹാമിൽട്ടൺ വിൽറ്റ് ഷെയറിലെ തന്റെ വീട്ടിൽ മൃഗങ്ങൾക്കായി അനാഥ സങ്കേതമൊരുക്കി. ബാറ്റർസീ ഡോഗ്സ് ഹോം എന്ന സ്ഥാപനം ഏകദേശം ഒന്നര ലക്ഷത്തോളം നായ്ക്കളെ രക്ഷപെടുത്തി. 1939 നവംബർ ആയപ്പോഴേക്കും ദ ടൈംസ് പോലുള്ള പത്രങ്ങളിൽ മൃഗങ്ങളെ സംരക്ഷിക്കാനുള്ള മൗലിക ചുമതലയിൽ നിന്നും ഒളിച്ചോടിയ ഉടമകളുടെ ഉത്തരവാദിത്വരഹിതമായ പെരുമാറ്റത്തെ വിമർശിക്കുന്ന ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടു. ഇത്തരമൊരു കൂട്ടക്കൊല തികച്ചും അനാവശ്യമായിരുന്നുവെന്ന വികാരമാണ് പിന്നീട് പലരും പങ്കുവച്ചത്.  കാരണം മൃഗങ്ങളുടെ കൂട്ടക്കൊല നടക്കുന്ന സമയത്തൊന്നും ഭക്ഷ്യക്ഷാമം എന്നതൊരു വലിയ ഭീഷണിയായി പ്രത്യക്ഷപ്പെട്ടിരുന്നില്ല. മാത്രമല്ല 1940 ജനുവരി വരെ റേഷൻ സമ്പ്രദായം ഏർപ്പെടുത്തിയിരുന്നുമില്ല. യുദ്ധത്തിന്റെ മിന്നലാക്രമണങ്ങൾ അനുഭവവേദ്യമാകും മുൻപേ തന്നെ മൃഗങ്ങളുടെ വിധി തിരക്കിട്ടു നടപ്പിലാക്കിയെന്ന വിമർശനവുമുണ്ടായി.

കണ്ണുനീരിൽ കുതിർന്ന ഓർമ്മക്കുറിപ്പുകൾ

തങ്ങളുടെ പ്രിയ ചങ്ങാതിമാരോടു ചെയ്ത ക്രൂരതയെ ഓർത്ത് പിന്നീട്  പശ്ചാത്തപിച്ചവരായിരുന്നു ഉടമകളിൽ പലരും. പത്രങ്ങളിൽ പലരും അരുമകൾക്കായി ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു. അവയിലൊന്ന് ഇപ്രകാരമായിരുന്നു. ‘ഇയോളയുടെ സന്തോഷപൂർവമായ ഓർമ്മകൾക്ക്, യുദ്ധക്കെടുതിയിൽ നിന്ന് രക്ഷ നൽകാനായി 1939 സെപ്റ്റംബർ 4ന് നിത്യനിദ്ര നൽകിയ പ്രിയപ്പെട്ട വിശ്വസ്ത സ്നേഹിതന്, ഹ്രസ്വമെങ്കിലും ആനന്ദകരമായിരുന്ന രണ്ടു വർഷവും രണ്ടാഴ്ചയും നീണ്ടു നിന്ന നിന്റെ ജീവിതം. പ്രിയ കുഞ്ഞുസ്നേഹിതാ, ഞങ്ങളോടു പൊറുക്കുക.’

അവലംബം: ബിബിസി ഹിസ്റ്ററി മാഗസിൻ

English summary: September Holocaust 1939

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com