ADVERTISEMENT

കോവിഡ്–19 പ്രതിസന്ധി ഘട്ടത്തിൽ തളരാതെ പെറ്റ് വിപണിയെ താങ്ങിനിർത്തിയത് പുതിയൊരു സംരംഭമാണ്, പെറ്റ് ട്രാൻസ്പോർട്ടിങ്. ലോക്‌ഡൗണിന് മുമ്പ് പ്രധാനമായും അരുമപ്പക്ഷികളെയും മൃഗങ്ങളെയും ദീർഘദൂരത്തേക്ക് അയച്ചിരുന്നത് ബസുകൾ വഴിയാണ്. എന്നാൽ, മാർച്ചിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചപ്പോൾ പക്ഷികളെയും മറ്റും വിൽക്കാനാവാതെ പ്രതിസന്ധിയിലായത് ഒട്ടേറെ കർഷകരാണ്.

എന്നാൽ, ഭാഗീകമായി ലോക്‌ഡൗൺ പിൻവലിച്ചുതുടങ്ങിയതോടെ പെറ്റ് ‌വിപണി സജീവമായി. ലോക്‌ഡൗൺ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ഒട്ടേറെ യുവാക്കൾ പെറ്റ് ട്രാൻസ്പോർട്ടിങ് സൗകര്യം കർഷകർക്കായി ഒരുക്കി രംഗത്തെത്തി. ഒപ്പം ഒരു പുതിയ വരുമാനമാർഗവും തുറന്നു. ചെറു പക്ഷികൾ മുതൽ ചെറു പശുക്കളെ വരെ മറ്റൊരു സ്ഥലത്തേക്ക് കൗമാറാൻ ഈ സംവിധാനത്തിലൂടെ കഴിയുന്നു. ഇന്ന് തിരുവനന്തപുരം മുതൽ കാസർകോട് വരെ ഇത്തരം പെറ്റ് ട്രാൻസ്പോർട്ടിങ് സേവനം ലഭ്യമാണ്.

പ്രത്യേക വാഹനം

അരുമക്കിളികളെയും പൂച്ചകളെയും നായ്ക്കളെയുമൊക്കെ ദീർഘദൂരത്തേക്ക് കൊണ്ടുപോകേണ്ടിവരുമ്പോൾ അവയ്ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം. അതുകൊണ്ടുതന്നെ വാഹനത്തിനുള്ളിലെ ചൂട് ക്രമീകരിക്കാനുള്ള സംവിധാനമാണ് പ്രധാനമായും ചെയ്തിട്ടുണ്ടാവുക. വാഹനത്തിനുള്ളിലേക്ക് വായു കയറിയിറങ്ങിപ്പോകുന്ന വിധത്തിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. അതുപോലെ എയർകണ്ടീഷൻ ചെയ്ത വാഹനങ്ങളും ഇന്ന് സർവീസിലുണ്ട്.

ചെറു വാഹനങ്ങളും വലിയ വാനുകളുമൊക്കെ പെറ്റ് ട്രാൻസ്പോർട്ടിങിനായി ഉപയോഗിക്കുന്നു. പക്ഷികളെയും മറ്റും ഇട്ടിരിക്കുന്ന ബോക്സുകൾ വയ്ക്കാനുള്ള പ്രത്യേക റാക്കുകൾ ഇത്തരം വാഹനങ്ങളിൽ സജ്ജീകരിച്ചുണ്ട്. അതുകൊണ്ടുതന്നെ തിക്കിനിറച്ചു കൊണ്ടുപോകുന്ന രീതി സ്വീകരിക്കാറില്ല. റാക്കുകൾ കൂടാതെ വലിയ നായ്ക്കളെയും ആടുകളെയും പശുക്കളെയുമൊക്കെ നിർത്താൻ നിലത്ത് ‌മാറ്റും വിരിച്ചിട്ടുണ്ടാകും.

പ്രത്യേക ഫീസ്

പക്ഷികളെ വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിലാണ് ഇടപാട്. അവരുടെ ഇടപാട് പൂർത്തീകരിക്കുന്ന ഒരു സർവീസ് മാത്രമാണ് പെറ്റ് ട്രാൻസ്പോർട്ടിങ്. അരുമകളെ കൈമാറ്റം ചെയ്യുന്നതിനുള്ള ഫീസ് മാത്രമാണ് ഇക്കൂട്ടർ വാങ്ങുക. ‌മിനിമം ഫീസ് പൊതുവേ 300 രൂപയായാണ് പെറ്റ് ട്രാൻസ്പോർട്ടിങ് സേവനദാതാക്കൾ നിജപ്പെടുത്തിയിട്ടുള്ളത്. ബോക്സുകളുടെ വലുപ്പം അനുസരിച്ച് വില ഉയരും. അതുപോലെ നായ്ക്കൾക്കും ആടുകൾക്കുമൊക്കെ പ്രത്യേകം പ്രത്യേകം ഫീസുകൾ നിശ്ചയിച്ചിട്ടുണ്ട്.

വെറുതേ പായ്ക്ക് ചെയ്യാനാവില്ല

അരുമയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന വിധത്തിലായിരിക്കരുത് പായ്ക്കിങ്. മാത്രമല്ല, എന്താണ് ബോക്സിലുള്ളതെന്ന് ട്രാൻസ്പോർട്ട് ചെയ്യുന്നവർക്ക് അറിയാൻ കഴിയണം. കാരണം, നിയമാനുസൃതമല്ലാത്ത ഒരു ജീവിയെയും കൈമാറ്റം ചെയ്യാനാവില്ല. കൂടാതെ, പക്ഷികളെ തിക്കിനിറയ്ക്കാനും പാടില്ലെന്ന നിർദേശം നൽകാറുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

സോഷ്യൽമീഡിയ വഴി പരസ്യം

നിശ്ചിത ദിവസങ്ങളിൽ സർവീസ് ഉണ്ടെന്ന അറിയിപ്പകുകൾ സമൂഹമാധ്യമ കൂട്ടായ്മകളിലൂടെ പങ്കുവയ്ക്കും. ഒപ്പം വാഹനം സഞ്ചരിക്കുന്ന പ്രധാന പാതയും പിക്കപ്പ്–ഡ്രോപ് പോയിന്റുകളും പ്രസിദ്ധപ്പെടുത്തും. ബുക്കിങ് സ്വീകരിക്കുമ്പോൾ കൊടുക്കുന്ന ആളുടെയും വാങ്ങുന്ന ആളുടെയും വിവരങ്ങൾ വാങ്ങി രേഖപ്പെടുത്തും. സമയക്രമം പാലിക്കാൻ എത്തുന്നതിനു മുമ്പേ ആളുകളെ വിളിച്ച് അറിയിക്കുകയും ചെയ്യുന്നുണ്ട്. സമയക്ലിപ്തത പാലിക്കാൻ ഇടപാടുകാരോട് ആവശ്യപ്പെടുകയും ചെയ്യും. ഒരു പോയിന്റിൽ വൈകിയാൽ പിന്നീടുള്ള എല്ലാവരെയും ഒരുപോലെ ബാധിക്കും. പ്രധാനമായും ദേശീയപാത വഴി മാത്രമാണ് സർവീസ് ഉണ്ടാവുക.

ലോക്‌ഡൗണിനേത്തുടർന്ന് പെറ്റ് വിപണി ഒന്നു പതറിയെങ്കിലും പിന്നീട് മികച്ച മുന്നേറ്റമാണ് സമീപ മാസങ്ങളിൽ കാഴ്ചവയ്ക്കുന്നത്. ദീർഘദൂരത്തേക്ക് ജീവികളെ കൈമാറാൻ വാഹനസൗകര്യങ്ങൾ വന്നതിനൊപ്പം നാട്ടിൽ പെറ്റ് ഷോപ്പുകളുടെ എണ്ണം ഏറിയിട്ടുമുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക്: 9544692799, 9947932705, 8111877752

English summary: Pet Transportation Services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com