ADVERTISEMENT

ആടുകളുടെ ചുണ്ടിന്‍റെ ഇരുവശങ്ങളില്‍ ചെറിയ ചെറിയ കുരുക്കളുണ്ടാവുന്നതും കുമിളകളാവുന്നതും പിന്നീടവ പൊട്ടി വ്രണങ്ങളാവുന്നതും പൊറ്റകെട്ടുന്നതും കണ്ടിട്ടില്ലേ? നമ്മുടെ നാട്ടിൽ ആടുകളില്‍ വ്യാപകമായി കണ്ടുവരുന്ന ഓര്‍ഫ് (ORF) എന്ന വൈറസ്  രോഗത്തിന്‍റെ ലക്ഷണമാണിതെല്ലാം. കോൺടാജിയാസ് പാസ്റ്റുലർ ഡെർമറ്റൈറ്റിസ് ( Contagious pustular dermatitis), Contagious ecthyma, സ്കാബി മൗത്ത് തുടങ്ങിയ പേരുകളിലെല്ലാം അറിയപ്പെടുന്നതും ഓർഫ് രോഗം തന്നെ. ആടുകളെയും ചെമ്മരിയാടുകളൈയുമാണ് പ്രധാനമായും ബാധിക്കുന്നതെങ്കിലും അപൂര്‍വമായി പശുക്കളിലും ഓർഫ് രോഗമുണ്ടാവാറുണ്ട്. രോഗബാധയേറ്റ ആടുകളുമായുള്ള സമ്പര്‍ക്കം വഴി മനുഷ്യരിലേക്ക് പകരാന്‍ ഇടയുള്ള ജന്തുജന്യ രോഗം (Zoonotic) കൂടിയാണ് ഓര്‍ഫ്.

രോഗം ബാധിക്കുന്നത് എങ്ങനെ?

പോക്സ് വൈറസ് കുടുംബത്തിലെ പാരാപോക്സ് ഇനത്തില്‍പ്പെട്ട  ഓര്‍ഫ് വൈറസുകളാണ് രോഗത്തിന് കാരണം. ആടുകളുടെ ചുണ്ടിലും മൂക്കിന് ചുറ്റും വായ്ക്കുള്ളിലുമേൽക്കുന്ന മുറിവുകളിലൂടെയാണ് വൈറസുകള്‍ ശരീരത്തിനുള്ളിൽ കയറുക. വൈറസ് ആടുകളുടെ ശരീരത്തിലെത്തി  5-6 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രകടമാവും. ചുണ്ടിന്‍റെയും മൂക്കിന്‍റെയും വശങ്ങളില്‍ ചെറിയ ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നതാണ് ആദ്യ ലക്ഷണം. ക്രമേണ കുരുക്കള്‍ സ്രവം നിറഞ്ഞ കുമിളകളാവുകയും, പൊട്ടി വ്രണങ്ങളായിത്തീരുകയും ചെയ്യും. വ്രണങ്ങള്‍ പൊറ്റകെട്ടുകയും ചെയ്യും. സാധാരണഗതിയില്‍ മുഖത്ത് ഒതുങ്ങി മാത്രമാണ് രോഗം കാണപ്പെടാറെങ്കിലും ചില സാഹചര്യങ്ങളില്‍ ചെവികളിലും കാലുകളിലും, അകിടുകളിലും ജനനേന്ദ്രിയങ്ങളിലും വൈറസ് പടരുകയും സമാന ലക്ഷണങ്ങള്‍ ഉണ്ടാവുകയും ചെയ്യും. അകിടില്‍ ഉണ്ടാവുന്ന ഓര്‍ഫ് വ്രണങ്ങള്‍ അകിടുവീക്കത്തിനും വഴിയൊരുക്കും. ഇരു ചുണ്ടുകളിലും തീവ്രവേദനയുണ്ടാവുന്നതിനാല്‍ ആടുകള്‍ തീറ്റയെടുക്കുന്നത് കുറയും. രൂക്ഷമായ വൈറസ് ബാധയില്‍ രോഗം   ദഹനവ്യൂഹത്തിലേക്കും ശ്വസനനാളിയിലേക്കും വ്യാപിക്കാനും ഇടയുണ്ട്. ഓര്‍ഫ് രോഗബാധയേറ്റ് ആടുകളില്‍ മരണം സംഭവിക്കുന്നത് അപൂര്‍വമാണ്, എങ്കിലും കൂട്ടത്തിലെ മറ്റ് ആടുകളിലേക്ക് സമ്പര്‍ക്കം വഴി രോഗം വേഗത്തില്‍ വ്യാപിക്കുകയും രോഗലക്ഷണങ്ങള്‍ തീവ്രമായി പ്രകടിപ്പിക്കുകയും ചെയ്യും. 

ഓര്‍ഫും പിപിആറും പോക്സും തിരിച്ചറിഞ്ഞ് വേണം ചികിത്സ

ആടുവസന്ത എന്നറിയപ്പെടുന്ന പിപിആർ രോഗത്തിലും സമാന ലക്ഷണം കാണുന്നതിനാൽ പലപ്പോഴും ഓർഫ് രോഗം പിപിആർ ആണന്ന് ആടു കർഷകർ തെറ്റിദ്ധരിക്കാറുണ്ട്. തിരിച്ചും സംഭവിക്കാറുണ്ട്. എന്നാൽ ലക്ഷണങ്ങളിൽനിന്ന് തന്നെ ഈ രണ്ട് രോഗങ്ങളെയും കൃത്യമായി തിരിച്ചറിയാൻ സാധിക്കും. ഓർഫ് രോഗത്തെ അപേക്ഷിച്ച് ഏറെ മാരകമായ പിപിആർ രോഗം ആടുകളുടെ വായ്ക്കകത്തും പുറത്തും വ്രണങ്ങൾ ഉണ്ടാവുന്നതിന് മാത്രമല്ല  രൂക്ഷമായ ശ്വാസതടസത്തിനും മൂക്കിൽനിന്നും കണ്ണിൽനിന്നും  സ്രവമൊലിക്കുന്നതിനും കണ്ണുകൾ ചുവന്ന് തടിക്കുന്നതിനും  വയറിളക്കത്തിനും ഗർഭം അലസുന്നതിന് വരെ കാരണമാവും. ആടുകൾക്ക് നല്ല പനിയുമുണ്ടാവും. പിപിആർ രോഗം ബാധിച്ചാൽ ആടുകൾ മരണപ്പെടാനുള്ള സാധ്യത തൊണ്ണൂറ് ശതമാനം വരെയാണ്. എന്നാൽ ചുണ്ടിൽ വ്രണങ്ങൾ ഉണ്ടാവുന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ് ഓർഫ്‌ രോഗത്തിന്റെ ലക്ഷണങ്ങൾ. ആടുകളിലെ പോക്സ് രോഗവും ഓർഫ് രോഗത്തോട് സാമ്യമുള്ളതാണ്. വിവിധ രോഗങ്ങളുമായി  സമാനത പുലര്‍ത്തുന്നതിനാല്‍ ഓര്‍ഫ് രോഗത്തെ കൃത്യമായി തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതിനായി തീര്‍ച്ചയായും ഡോക്ടറുടെ സേവനം തേടണം.

orf-in-goat-1
ഓർഫ് രോഗം ബാധിച്ച ആട്

ഓര്‍ഫ് പ്രതിരോധവും  ചികിത്സയും

  • രോഗം സംശയിക്കുന്ന ആടുകളെ പ്രത്യേകം  മാറ്റിപ്പാര്‍പ്പിച്ച്  ചികിത്സകൾ നൽകണം. ഓര്‍ഫ് കാരണമുണ്ടാവുന്ന വ്രണങ്ങളില്‍  ബാക്ടീരിയല്‍ അണുബാധയ്ക്ക് സാധ്യതയുണ്ട്. ബാക്ടീരിയല്‍ അണുബാധകള്‍ തടയുന്നതിനും ഉണങ്ങുന്നത് വേഗത്തിലാവുന്നതിനും നേർപ്പിച്ച പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് വ്രണങ്ങൾ കഴുകിയ ശേഷം ആന്‍റിബയോട്ടിക് ലേപനങ്ങള്‍ പുരട്ടണം. വ്രണങ്ങളില്‍ ഈച്ചകളെ  അകറ്റാനുള്ള  ലേപനങ്ങള്‍ പുരട്ടുന്നത് മുറിവുണക്കം വേഗത്തിലാകുകയും പുഴുബാധ തടയുകയും ചെയ്യും. 5% പോവിഡോണ്‍ അയഡിന്‍ അടങ്ങിയ ലേപനങ്ങള്‍ പുരട്ടുന്നത് ഏറെ ഫലപ്രദമാണ്. സിങ്ക് ഓക്സൈഡ്, ബോറിക് ആസിഡ് പൗഡറും തുല്യ അനുപാതത്തിൽ അയഡിന്‍ ലായനിയില്‍ ചേര്‍ത്ത മിശ്രിതം  വ്രണങ്ങളില്‍ പുരട്ടുന്നത് ഫലപ്രദമാണ്. രൂക്ഷമായ രോഗബാധയില്‍ മാത്രം ആന്‍റിബയോട്ടിക് കുത്തിവയ്പുകള്‍ നല്‍കിയാല്‍ മതി. 
  • വേപ്പിലയും മഞ്ഞളും 1:2 എന്ന അനുപാതത്തില്‍ ചേര്‍ത്തരച്ച് പകുതി ചെറുനാരങ്ങയുടെ നീരും, ഒരു നുള്ള് ഉപ്പും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം ദിവസത്തില്‍ രണ്ട് തവണ വ്രണങ്ങളില്‍ പുരട്ടുന്നതും ഫലപ്രദമാണ്.  വിപണിയില്‍ ലഭ്യമായ മഞ്ഞളും വേപ്പുമടങ്ങിയ ഓയിന്‍മെന്‍റുകള്‍ (ചാർമിൽ ,സ്കാവോൺ, ടോപ്പിക്കിയുർ തുടങ്ങിയവ) പുരട്ടുന്നതും ഫലം ചെയ്യും. 
  • രക്തസ്രാവത്തിനിടയാക്കുമെന്നതിനാല്‍ രോഗം ബാധിച്ചുണ്ടായ പൊറ്റകള്‍ ബലമായി അടര്‍ത്തിമാറ്റാന്‍ ശ്രമിക്കരുത്. മതിയായ പരിചരണം നല്‍കിയാല്‍ മൂന്നാഴ്ചകള്‍ക്കം രോഗം പൂര്‍ണ്ണമായും ഭേദപ്പെടും. വ്രണങ്ങള്‍ ഉണങ്ങിയാലും ഒരു മാസത്തോളം ത്വക്കിൽ  വൈറസ് സാന്നിധ്യമുണ്ടാവും. അതിനാല്‍ രോഗം ഭേദമായ ഉടനെ ആടുകളെ മറ്റാടുകള്‍ക്കൊപ്പം ചേര്‍ക്കുന്നത് ഒഴിവാക്കണം.
  • പുതിയ ആടുകളെ  ഫാമുകളിലേക്ക് കൊണ്ടുവരുമ്പോള്‍ ഫാമിലെ  ആടുകൾക്കൊപ്പം ചേർക്കാതെ  മൂന്നാഴ്ച പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച്  ക്വാറന്‍റൈന്‍   പരിചരണം നല്‍കണം. തുടര്‍ന്ന് രോഗബാധയില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം  മറ്റാടുകള്‍ക്കൊപ്പം ചേര്‍ക്കാന്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണം. പുതുതായി കൊണ്ടുവരുന്ന മുട്ടനാടുകളെ ക്വാറന്‍റൈന്‍ നിരീക്ഷണ കാലയളവില്‍ പ്രജനനാവശ്യത്തിന് ഉപയോഗിക്കുന്നത് ഒഴിവാക്കണം. പ്രജനനാവശ്യത്തിനായി ഫാമുകളിലേക്ക് ആടുകളെ കൊണ്ടുവരുമ്പോഴും മറ്റ് ഫാമുകളിലേക്ക് ആടുകളെ കൊണ്ടുപോവുമ്പോഴും  രോഗബാധയില്ലെന്നുറപ്പാക്കാന്‍  ശ്രദ്ധിക്കണം. വളർത്താനുള്ള ആടുകളെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഫാമുകളിൽ നിന്നോ കർഷകരിൽ നിന്നോ വാങ്ങുന്നതാണ് അഭികാമ്യം. ആരോഗ്യത്തെക്കുറിച്ച് മതിയായ വിവരങ്ങള്‍ ലഭ്യമല്ലാത്ത ആടുകളെ ചന്തയിൽ നിന്നും കച്ചവടക്കാരിൽ നിന്നും വളര്‍ത്താനായി വാങ്ങുന്നത് പരമാവധി ഒഴിവാക്കണം. 

ജന്തുജന്യരോഗമായതിനാല്‍ ശ്രദ്ധ

ഓര്‍ഫ് സമ്പര്‍ക്കം വഴി മനുഷ്യരിലേക്കും പകരാന്‍ ഇടയുള്ള ജന്തുജന്യരോഗങ്ങളില്‍ ഒന്നാണെന്ന് സൂചിപ്പിച്ചുവല്ലോ. വിരലുകള്‍ക്കിടയും, കൈകളിലും, കാലുകളിലും ചെറിയ വ്രണങ്ങള്‍ ഉണ്ടാവുന്നതാണ് രോഗലക്ഷണം. ആന്‍റിബയോട്ടിക് ലേപനങ്ങള്‍ പുരട്ടിയാല്‍ മൂന്നാഴ്ചകള്‍ക്കം രോഗം ഭേദപ്പെടാറുണ്ട്. രോഗം മനുഷ്യരിലേക്ക് പകരുന്നത് തടയാന്‍ ഓര്‍ഫ് രോഗം ബാധിച്ച ആടുകളുമായി സമ്പര്‍ക്കമുണ്ടാവുമ്പോഴും മുറിവുകളില്‍ ലേപനങ്ങള്‍ പുരട്ടുമ്പോഴും ഗ്ലൗസ് ധരിക്കാന്‍ ശ്രദ്ധിക്കണം. രോഗം ബാധിച്ച ആടുകളെ പരിചരിച്ചതിന് ശേഷം കൈകാലുകളില്‍ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം. 

English summary: Orf Virus Disease in Goats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com