ADVERTISEMENT

നാടൻ നായ്ക്കളുടെ സ്നേഹത്തിനും കരുതലിനും ഒരു ഉദാഹരണം കൂടി. കഴിഞ്ഞ ദിവസം ആലപ്പുഴ കലവൂരിൽ വാഹനാപകടത്തിൽപ്പെട്ട ആളെക്കുറിച്ചുള്ള വിവരം പുറംലോകമറിഞ്ഞത് ഒരു തെരുവുനായയിലൂടെയാണ്. കാവുങ്കലിൽ പുലർച്ചെ ബൈക്ക് മറിഞ്ഞ് കുളത്തിൽ വീണയാളെയാണ് തെരുവുനായയുടെ കുര കേട്ട് നാട്ടുകാർ രക്ഷപ്പെടുത്തിയത്.

വൈക്കം വെച്ചൂർ സ്വദേശി ജോൺ ആണ് ഇന്നലെ പുലർച്ചെ കാവുങ്കൽ തെക്കേ കവലയിലെ ആർഒ വാട്ടർ പ്ലാന്റിന് സമീപം ബൈക്ക് മറിഞ്ഞ് കുളത്തിൽ വീണത്.

dog-alappuzha
ആലപ്പുഴ കാവുങ്കലിൽ പുലർച്ചെ അപകടത്തിൽപ്പെട്ട് കുളത്തിലേക്ക് വീണയാളെ രക്ഷപ്പെടുത്തുന്നതിന് കുരച്ച് നാട്ടുകാരുടെ ശ്രദ്ധ ആകർഷിച്ച, നാട്ടുകാർ കുട്ടൻ എന്നു വിളിക്കുന്ന തെരുവുനായ

നാട്ടുകാർ കുട്ടൻ എന്നു വിളിക്കുന്ന തെരുവുനായ കുളത്തിനു സമീപംനിന്ന് കുരയ്ക്കുന്നത് പ്രഭാതസവാരിക്കിറങ്ങിയ തേനാംപുറത്ത് അനീഷിന്റെ ശ്രദ്ധയിൽപ്പെട്ടു. മൊബൈൽ ഫോണിന്റെ ടോർച്ച് ഉപയോഗിച്ച് നോക്കിയപ്പോഴാണ് വെള്ളത്തിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ ആളെ കണ്ടത്.

ഇതുവഴി വന്ന അയൽവാസി മട്ടുമ്മേൽവെളി ശ്യാംകുമാറിനെയും കൂട്ടി കുളത്തിലിറങ്ങി ജോണിനെ കുളത്തിൽനിന്ന് പുറത്തെത്തിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന ഇയാളെ ഉടനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തലയ്ക്കും ശരീരത്തിനും സാരമായി പരിക്കേറ്റ ജോണിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

നാടൻ നായയുടെ കുരുതൽ ഇതിനു മുൻപും കേരളം അനുഭവിച്ചറിഞ്ഞതാണ്. ഈ വർഷം പെട്ടിമുടി ഉരുൾപൊട്ടലിൽ മരണമടഞ്ഞ കുട്ടിയുടെ മൃതദേഹം കണ്ടെത്താൻ സഹായിച്ചത് കുവി എന്നു പേരുള്ള വളർത്തുനായ ആയിരുന്നു. തന്റെ യജമാനരെ കാണാതെ ഊണും ഉറക്കവുമില്ലാതെ ദുരന്തഭൂമിയിൽ അലഞ്ഞ കുവിയുടെ വാർത്തകൾ അന്ന് വേദനയോടെയാണ് ഓരോ മൃഗസ്നേഹിയും അറിഞ്ഞത്. ഇന്ന് ഇടുക്കി പോലീസ് ഡോഗ്‌ സ്ക്വാഡിന്റെ ഭാഗമായി കുവി പരിശീനം നടത്തിവരുന്നു.

കുവിയുടെ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ തെരുവിൽ ജനിച്ചുവീഴുന്ന നാടൻ നായ്ക്കളെന്നു വിളിപ്പേരുള്ളവയ്ക്ക് ഇന്ന് ആവശ്യക്കാരേറെയാണ്. വലിയ പരിചരണമോ വിലകൂടിയ ഭക്ഷണമോ ആവശ്യമില്ലാതെ അനായാസം വളർത്താമെന്നതാണ് ഇക്കൂട്ടരുടെ പ്രത്യേകത. 

പ്രത്യേക പരിശീലനമില്ലാതെതന്നെ കാര്യങ്ങൾ ഗ്രഹിക്കാനും പെരുമാറാനുമെല്ലാം നാടൻ നായ്ക്കൾക്ക് പ്രത്യേക കഴിവാണ്. വീടുകാവലിനും വേണമെങ്കിൽ ആക്രമിക്കാനും ഇവയ്ക്ക് മടിയൊന്നുമില്ല.

desi-dog-1
ഇടുക്കി ജില്ലാ പോലീസ് ഡോഗ് സ്ക്വാഡിലെ ശ്വാനപരിശീലനകനായ അജിത് മാധവന്റെ വളർത്തുനായ്ക്കൾ

ലോക്‌ഡൗൺ കാലത്ത് നായസ്നേഹം തോന്നിയവർ ഒട്ടേറെയുണ്ട്. സ്കൂൾ ഇല്ലാത്ത കാലമാണ്, കുട്ടികൾക്ക് കളിക്കാൻ കൂട്ടാവും എന്ന രീതിയിലാണ് ഇത്തരത്തിൽ പലരും നായ്ക്കളെ വാങ്ങുക. പിന്നീട് കുട്ടികൾ സ്കൂളുകളിലേക്ക് പോയിത്തുടങ്ങിയാൽ നായ്ക്കളുടെ അവസ്ഥ പരിതാപകരമായി മാറും. ചിലർ വിൽക്കാൻ ശ്രമിക്കും. എന്നാൽ, ഉടമയെ പിരിയുക എന്നത് നായ്ക്കളെ സംബന്ധിച്ചിടത്തോളും മാനസികമായി വലിയ വേദന നൽകുന്നതാണ്. അതുകൊണ്ടുതന്നെ മക്കൾക്ക് കളിപ്പാട്ടമായി നൽകാൻവേണ്ടി നായ്ക്കളെ വാങ്ങരുതെന്ന് മൃഗസ്നേഹികൾ പറയുന്നു. ജീവിതകാലം മുഴുവൻ അവയെ സംരക്ഷിക്കാൻ കഴിയുമെങ്കിൽ മാത്രം വാങ്ങുക. അല്ലാത്തപക്ഷം ചെറിയ അസുംഖം വരുമ്പോൾ പോലും ചികിത്സിക്കാൻ ശ്രമിക്കാതെ തെരുവിൽ ഉപേക്ഷിക്കുന്ന സ്ഥിതി വരും. അത്തരം സാഹചര്യങ്ങളിൽപ്പെടുന്ന ഒട്ടേറെ മുന്തിയ ഇനം നായ്ക്കളും ഇന്ന് തെരുവിൽ അലയുന്നുണ്ട്. 

English summary: The Importance of Stray Dogs, Dog Adoption, Dog Barking, Dog Belt, Dog Bite, Dog Breed Names, Dog Breeds, Dog Breeds In India, Dog Puppy, Dog Rescue,  Dog Training, Dog Types, Dog Vaccination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com