സ്വാതന്ത്ര്യത്തിനുവേണ്ടി ശ്രമിച്ച അവൾ ഇനി അബാക്ക എന്ന് അറിയപ്പെടും
Mail This Article
കഴുത്തിൽ കയറിട്ട് കാറിനു പിന്നിൽ കെട്ടിവലിക്കപ്പെട്ട ആ നായ എന്തായിരിക്കാം ആഗ്രഹിച്ചിട്ടുണ്ടാവുക? ഇത്രയും നാൾ താൻ സ്നേഹിച്ച ഉടമയുടെ ദ്രോഹത്തിൽനിന്നുള്ള സ്വാതന്ത്ര്യമായിരിക്കില്ലേ? അതുകൊണ്ടുതന്നെ സ്വാന്ത്ര്യത്തിനുവേണ്ടി ശ്രമിച്ച ആ നായ ഇനി അബാക്ക എന്ന പേരിൽ അറിയപ്പെടും. ഇന്നലെ ഉടമയുടെ ക്രൂരതയിൽനിന്ന് രക്ഷിക്കപ്പെട്ട ആ പെൺനായ ഇപ്പോൾ മൃഗക്ഷേമ സംഘടനയായ ‘ദയ’യുടെ സംരക്ഷണത്തിലാണ്. ദയയുടെ പ്രവർത്തകരാണ് നായയ്ക്ക് അബാക്ക എന്ന പേരിട്ടത്. ആദ്യ വനിതാ സ്വാതന്ത്ര്യസമര പോരാളിയാണ് അബാക്കയെന്ന് ദയയുടെ പ്രവർത്തകർ പറയുന്നു.
ഇന്നലെ വെറ്ററിനറി ഡോക്ടറുടെ പ്രാഥമിക നിരീക്ഷണത്തിനുശേഷമാണ് അബാക്കയെ ദയയുടെ സംരക്ഷണകേന്ദ്രത്തിലാക്കിയത്. ഇന്ന് വിശദമായ പരിശോധനയ്ക്ക് ഡോ. കിഷോർ കുമാർ ജനാർദനന്റെയും ഡോ. സോണിക സതീഷിന്റെയും തൃപ്പൂണിത്തുറയിലുള്ള ക്ലിനിക്കിൽ എത്തിച്ചു. ഇന്നലെ വിഡിയോയിൽ കണ്ടതനുസരിച്ച് വലിയ പരിക്കുകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായ പരിക്കുകളില്ലായെന്ന് ഡോ. കിഷോർകുമാർ. കാലുകളിൽ ചെറിയ പരിക്കുകളേയുള്ളൂ എങ്കിലും ആന്റിബയോട്ടിക് ചികിത്സ ആരംഭിക്കുകയാണെന്നും ഡോ. കിഷോർകുമാർ പറഞ്ഞു. എന്തൊക്കെയാണെങ്കിലും മൃഗങ്ങളോട് ഈ രീതിയിലുള്ള ക്രൂരത അപലപനീയമാണെന്നും ഡോ. കിഷോർ കുമാർ പറഞ്ഞു.
നല്ല രീതിയിൽ ആളുകളോട് സ്നേഹം കാണിക്കുന്ന നായയാണിതെന്ന് ഡോ. സോണിക കർഷകശ്രീയോടു പറഞ്ഞു. ഇൻജക്ഷൻ എടുക്കുന്നതിനായി വായ കെട്ടിവയ്ക്കേണ്ടിപോലും വന്നില്ല. 7 മുതൽ 10 ദിവസം വരെയെങ്കിലും ആന്റിബയോട്ടിക് ചികിത്സ നൽകേണ്ടിവരും. ടാറിൽ ഉരഞ്ഞതിനാലാവണം കാലിന്റെ പാദങ്ങളിലെ തൊലി പോയിട്ടുണ്ട്. മുൻകാലുകളിൽ തൊടുമ്പോൾ വേദന അനുഭവപ്പെട്ട് നായ കരയുന്നുണ്ടെന്നും സോണിക പറഞ്ഞു. പരിക്കുകൾ കൂടാതെ ചർമ രോഗവും നായയ്ക്കുണ്ട്. ഇന്നലെയുണ്ടായ സംഭവത്തെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ മാറിയശേഷം ചർമരോഗത്തിനുള്ള ചികിത്സ നൽകാനാണ് തീരുമാനം.
ഇന്നലെ പേടിയുണ്ടായിരുന്നെങ്കിലും ഇന്ന് രാവിലെ മുതൽ അബാക്ക നല്ല രീതിയിൽ ഭക്ഷണം കഴിച്ചുതുടങ്ങിയതായാണ് ദയയിൽനിന്നുള്ള വിവരം. ഇനി അബാക്കയ്ക്ക് ഭയമില്ലാതെ ജീവിക്കാം.