ADVERTISEMENT

വീണ്ടുമൊരു വെറ്ററിനറി വാര്‍ത്തകൂടി. കിടന്നിട്ട് എഴുന്നേല്‍ക്കാനുള്ള ശ്രമത്തില്‍ സ്വന്തം കുളമ്പുകൊണ്ട് മുലക്കാമ്പ് അറ്റുപോയ പശുവിന്റെ ദയനീയാവസ്ഥ. മുലക്കാമ്പ് മുറിഞ്ഞുപോയതിനാല്‍ പാലും രക്തവും തൊഴുത്തില്‍ പരന്നു. തിരുവനന്തപുരം ജില്ലയിലെ ക്ഷീരകര്‍ഷകയായ സരോജിനിയമ്മയുടെ പശുവിനാണ് ഈ അത്യാഹിതം സംഭവിച്ചത്. സരോജിനിയമ്മയുടെ പഞ്ചായത്തിലെ വെറ്ററിനറി സര്‍ജനയായ ഡോ. ജി.എസ്. അരുണ്‍കുമാറിന്റെ സമയോജിത ഇടപെടലിനെത്തുടര്‍ന്ന് പശുവിന്റെ മുലക്കാമ്പ് അകിടില്‍ തുന്നിപ്പിടിപ്പിക്കാന്‍ കഴിഞ്ഞു. രാത്രിയില്‍, പരിമിതമായ വെളിച്ചത്തില്‍, തൊഴുത്തിന്റെ തറയില്‍ കിടന്നാണ് അദ്ദേഹം പശുവിന് അടിയന്തിര ശസ്ത്രക്രിയ നടത്തിയത്. വേദനകൊണ്ടു പുളയുന്ന പശുവിന്റെ കൈകാലുകള്‍ കെട്ടിവച്ചിട്ടുണ്ടെങ്കിലും തറയില്‍ കിടന്ന് ശസ്ത്രക്രിയ നടത്തുക എന്നതിന് ചില്ലറ ധൈര്യം മാത്രം പോരാ. സംഭവത്തെക്കുറിച്ച് ഡോ. ജി.എസ്. അരുണ്‍കുമാര്‍ വിവരിക്കുന്നത് ചുവടെ,

വെറ്ററിനറി സര്‍ജന്റെ ജോലിക്ക് റിസ്‌ക് തീരെ ഇല്ലല്ലോ... അല്ലേ?

ഈ കോറോണ രണ്ടാം ആക്രമണ കാലഘട്ടത്തിനിടയില്‍ നോക്കാമെന്ന് ഏറ്റിരുന്ന കേസുകളും നോക്കിത്തീര്‍ക്കാനുള്ള നെട്ടോട്ടത്തിനിടയിലാണ് എന്റെ പഞ്ചായത്തിലെ ക്ഷീരകര്‍ഷകയായ സരോജിനി അമ്മയുടെ മകന്‍ ജനകന്‍ വളരെ അടിയന്തിരമായി എന്ത്  തിരക്കുണ്ടെങ്കിലും ഒഴിച്ചുവച്ച് വീട്ടില്‍ എത്തണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ കാര്യം തിരക്കി.

പൂര്‍ണ ഗര്‍ഭിണിയായ എന്റെ അമ്മയുടെ പശു കിടന്ന് എണീറ്റപ്പോള്‍ വളരെ ആകസ്മികമായി സ്വന്തം കാലിന്റെ കുളമ്പിന്റെ ചവിട്ടേറ്റ് ഇടത് വശത്തെ പിന്‍ മുലകാമ്പ് അറ്റുപോയി രക്തചൊരിച്ചിലാണ് ഒപ്പം പാലും ഒഴുകുന്നു എന്തെങ്കിലും ചെയ്യണം സാര്‍ ഉടന്‍ എത്തണം... ഞാന്‍ ആകെ ഇതികര്‍ത്തവ്യതാ മൂഡനായി മറ്റു തിരക്കുകള്‍ മാറ്റി വച്ചിട്ട് ഉടന്‍ ആ അമ്മയുടെ വീട്ടിലെത്തി...

ആ അമ്മയ്ക്കും മകനും ഉറപ്പായും അറിയാം അത്യാവശ്യമാണെങ്കില്‍ സമയമോ, കാലമോ, കാലാവസ്ഥയോ, കൊറോണയോ ഒന്നും നോക്കാതെ ഞാന്‍ എത്തുമെന്ന്. എങ്കിലും ആ വീട്ടിലെ കറവക്കാരന്‍ കുട്ടന്‍ ആ വീട്ടിനു പരിസര പ്രദേശത്ത് പലയിടത്തും പലര്‍ക്കും കൊറോണ രോഗബാധയുള്ള വിവരം എനിക്കറിയാമെന്നത് അവരെ അറിയിച്ചതു കാരണം ഞാന്‍ ആ വീട്ടില്‍ എത്തുന്നതു വരെ എന്നെ ഫോണില്‍ വിളിച്ചുകൊണ്ടിരുന്നു.

ഒരുകാര്യം ഞാനിവിടെ വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നു മനുഷ്യര്‍ക്കുള്ള അസുഖങ്ങള്‍ക്ക് ഒരു ആശുപത്രി അല്ലെങ്കില്‍ മറ്റൊന്നിലേക്ക് പോകാം... നമ്മുടെ മേഖലയില്‍ ഡോക്ടര്‍ സഞ്ചരിച്ച് അവരുടെ വീട്ടുപടിക്കല്‍ എത്തണം, ചിലപ്പോള്‍ തൊഴുത്ത് ഓപ്പറേഷന്‍ തീയറ്റര്‍ ആക്കേണ്ടി വരും.

ഞാനവിടെ എത്തിയപ്പോള്‍ ആ അമ്മയുടെയും മകന്റെയും മുഖത്ത് വിടര്‍ന്ന സന്തോഷം വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാന്‍ കഴിയില്ല.

ദൈവമേ ഇവര്‍ക്കൊരു കൈത്താങ്ങാകാന്‍ കഴിയണേ എന്നായിരുന്നു എന്റെ മനസ്സിന്റെ പ്രാര്‍ഥന. പശുവിനെ പരിശോധിച്ചപ്പോഴാണ് മനസ്സിലാകുന്നത് പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നതിനാല്‍ അകിടില്‍ പാല്‍ നിറഞ്ഞ അവസ്ഥയിലായിരുന്നതിനാല്‍ കിടന്ന് എണീറ്റപ്പോള്‍ പശു എങ്ങനേയോ ചവിട്ടി മുലക്കാമ്പ് പകുതിമുറിഞ്ഞ് തൂങ്ങി കിടക്കുന്നു. രക്തവും പാലും തൊഴുത്തില്‍ തളം കെട്ടികിടക്കുന്നു. ആദ്യം തന്നെ രക്തം വാര്‍ന്നൊലിക്കുന്നത് തടയാനുള്ള ഇന്‍ജക്ഷനും മരുന്നുകളുമൊക്കെ നല്‍കി തല്‍ക്കാലം രക്തച്ചൊരിച്ചില്‍ ഒഴിവാക്കി. പശുവിനെ അവിടുന്ന് അഴിച്ച് കുറച്ചുകൂടി സൗകര്യപ്രദമായ സ്ഥലത്തേക്കു മാറ്റി.

അടുത്ത നടപടി അറ്റുപോയ ഭാഗം തുന്നിച്ചേര്‍ക്കലാണ്. സാധ്യമായ എല്ലാ രീതികളും ആലോചിച്ചു. പശുവിനെ പൂര്‍ണ്ണമായും മയക്കി കിടത്തിയാല്‍ (GA) അകിടിന്റെ ഉള്‍ഭാഗം ഒരിക്കലും സ്റ്റിച്ചിടാന്‍ സാധിക്കില്ല കാരണം പശു മയങ്ങി കിടന്നു കഴിഞ്ഞാല്‍ അകിടിന്റെ ഉള്‍ഭാഗം തുന്നിച്ചേര്‍ക്കണമെങ്കില്‍: പശുവിനെ മലര്‍ത്തി കിടത്തി പിടിക്കേണ്ടി വരും പൂര്‍ണ്ണ ഗര്‍ഭിണിആയതിനാല്‍ റിസ്‌ക് ആണ്. കൂടാതെ പശുവിനെ മലര്‍ത്തി പിടിക്കാനും ഒരുപാട് ആള്‍ക്കാരുടെ സഹായവും വേണ്ടിവരും. രാത്രി ആരെയും അവിടെ കിട്ടാനും ഇല്ലാത്ത അവസ്ഥ. നിലവിലെ സാഹചര്യങ്ങള്‍ കാരണം എല്ലാവരും പരിഭ്രാന്തിയിലുമാണ്.

ആയതിനാല്‍ പ്രസ്തുത ഭാഗം മാത്രം മയക്കാന്‍ (LA) മനസ്സുകൊണ്ട് തീരുമാനമെടുത്തു മുന്നോട്ട് പോയി. അത്യാവശ്യം വേണ്ട സര്‍ജിക്കല്‍ ഉപകരണങ്ങള്‍ മാത്രമേ ബാഗിലുണ്ടായിരുന്നുള്ളൂ. രാത്രി ആയതിനാലും സമയം ഒട്ടും കളയാനില്ലാത്തതിനാലും എടുത്ത തീരുമാനവുമായിമുന്നോട്ട് പോകാന്‍ തീരുമാനിച്ചു. തൊട്ടടുത്തൊന്നും സര്‍ജിക്കല്‍ /അനുബന്ധ സാധനങ്ങള്‍ കിട്ടുന്ന സ്റ്റോറുകളൊന്നും ഇല്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് ആദ്യം മുട്ടുകുത്തി നിന്ന് പുറത്തുള്ള കുറച്ച് ഭാഗം പാളികളായി തുന്നിച്ചേര്‍ത്തു കാലിലെ മസില്‍ പിടിത്തം നല്ല വേദനയും സമ്മാനിക്കുന്നുണ്ടായിരുന്നു. വിയര്‍ത്തൊഴുകുന്നുണ്ട്. രാവിലെ തൊട്ടുള്ള ജോലിഭാരം കാരണം നന്നായി ക്ഷീണിച്ചിട്ടുമൊണ്ട്. മാസ്‌ക് മാറ്റി വയ്ക്കാന്‍ പാടില്ല എന്നറിയാമെങ്കിലും നിശ്വാസവായു കണ്ണടയിലൂടെയുള്ള കാഴ്ച തടസ്സപ്പെടുത്തുന്നതിനാല്‍ അതും ഇടയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. അകിടിന്റെ ഉള്ളിലോട്ടുള്ള ഭാഗം തുന്നിച്ചേര്‍ക്കാന്‍ എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോള്‍ മുന്‍ കാലിനും പിന്‍ കാലിനും ഇടയില്‍  ചാക്ക് വിരിച്ച് കൈലിമുണ്ടും ഉടുത്ത് തൊഴുത്തില്‍ കിടന്നാണ് സ്റ്റിച്ചിടല്‍ തുടര്‍ന്നത്. അമ്മപ്പശുവിന്റെ പിന്‍കാലുകള്‍ സ്വയരക്ഷക്കായി കയറുകള്‍ കൊണ്ട് ഒന്നു കൂട്ടി കെട്ടി, ജനകന്റെ ഒരു ഉറപ്പിന്മേലാണ് പശുവിന്റെ അടിയില്‍ കിടന്നത്. പശു ഒന്ന് തൊഴിക്കുകയോ ചവിട്ടുകയോ ചെയ്തിരുന്നു എങ്കില്‍ ഒന്ന് ഓര്‍ക്കാന്‍ കൂടി വയ്യ. എകദേശം മൂന്ന് മണിക്കൂര്‍ സമയമെടുത്തു സര്‍ജറി പൂര്‍ത്തിയാകാന്‍. റിസ്‌ക് തീരെ ഇല്ലാത്ത പ്രൊഫഷനല്ലേ സഹിക്കുക തന്നെ. 

എന്റെ വെറ്ററിനറി ആംബുലന്‍സുമായുള്ള യാത്രക്കിടയില്‍ പലപ്പോഴും ഈ സാഹചര്യത്തിലും എങ്ങോട്ടാണെന്ന് പോലും ചോദിക്കാത്ത എന്റെ പഞ്ചായത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു ബിഗ് സല്യൂട്ട്.

നമ്മുടെ കൂട്ടത്തിലുള്ള പലരും ഇതിനെക്കാള്‍ കഷ്ടപ്പെട്ട് ജോലി നോക്കുന്നവരാണ. തിരുവനന്തപുരത്തെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജോലി നോക്കുന്ന കാലഘട്ടത്തിലാണെങ്കില്‍ കാറില്‍ പോയി എക്‌സിക്യുട്ടീവായി ജോലി നോക്കാനും നല്ല ഹൈജീനിക്കായ ഓപറേഷന്‍ തീയറ്ററും സജ്ജീകരണങ്ങളുമൊക്കെ ഉണ്ടായിരുന്നു എന്നാല്‍ ഇവിടത്തെ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. ടു വീലര്‍ യാത്രയില്‍ അലഞ്ഞ് മേല്‍ പറഞ്ഞ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജോലി നോക്കണം. സര്‍ക്കാര്‍ മേഖലയിലെ ഗസ്റ്ററ്റ് പദവിയുള്ള ഉദ്യോഗസ്ഥരില്‍ വെറ്ററിനറി ഡോക്ടര്‍മാരെക്കൊണ്ട് മാത്രം കഴിയുന്ന ഒരു പകര്‍ന്നാട്ടം. 

ഈ ഓപ്പറേഷന്‍ തീയറ്ററിലെ വെട്ടം ജനകന്റെ മകന്‍ തെളിയിച്ചു തന്ന ടോര്‍ച്ചാണ്. വ്യക്തമല്ലാത്ത ഒരു വീഡിയോ ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് അത് രാത്രി വെളിച്ചത്തില്‍ ജനകന്റെ വീട്ടിലെ CCTV ഒപ്പിയെടുത്ത ദൃശ്യങ്ങളുടെ കുറച്ചുഭാഗമാണ. ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ മകന്‍ പകര്‍ത്തിയത്. എന്റെ പ്രൊഫഷന് റിസ്‌ക് തീരെ ഇല്ലാ എന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥ സുഹൃത്തുക്കള്‍ക്ക് സഹസ്രകോടി പ്രണാമം.

'ബലിഷ്ടമായ നാലുകാലുകള്‍ക്കടിയില്‍ തൊഴുത്തില്‍ കിടന്ന് ടോര്‍ച്ച് ലൈറ്റിന്റെ വെട്ടത്തില്‍ ഒരു ജീവന്‍ രക്ഷിക്കാനും ഒരു കുടുംബത്തിനു തണലാകാനും സര്‍ജറി ചെയ്യേണ്ടി വരിക ഈ ലോകത്തില്‍ വെറ്ററിനറി സര്‍ജന് മാത്രമായിരിക്കും '

രണ്ടാം ലോക്ക് ഡൗണ്‍ സമയത്തും എമര്‍ജന്‍സി സര്‍വ്വീസില്‍ വെറ്ററിനറി ഡോക്ടര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്. കറിവേപ്പിലയാണ് ഓര്‍മ്മ വരുന്നത്. ഈ കൊറോണ കാലഘട്ടത്തിലും പകലന്തിയോളം പണിയെടുത്തിട്ട് ശാരീരകാധ്വാനവും റിസ്‌കും നിറഞ്ഞ ജോലി കഴിഞ്ഞ് മടക്കയാത്രയില്‍ ഒന്നു കണ്ണ് ചിമ്മിയാല്‍. രാത്രി കാല അടിയന്തിരമൃഗചികിത്സാ സൗകര്യവും എല്ലായിടത്തും ആരംഭിക്കേണ്ട സാഹചര്യവും അതിക്രമിച്ചിരിക്കുന്നു.

cow-3
പശുവും കുട്ടിയും ഉടമയ്ക്കൊപ്പം

എന്തായാലും ഏറ്റെടുത്ത റിസ്‌കിന് ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. ആ അമ്മ  പ്രസവിച്ചു പാല്‍  മുലക്കാമ്പിന്റെ അറ്റുപോയ മുറിവിലൂടെ വരുന്നില്ല മുറിവ് ഉണങ്ങി തുടങ്ങി തത്കാലം കിടാവിനെ കൊണ്ട് കുടിപ്പിക്കാതെ പാല്‍ സ്റ്റിച്ച് ഇളകാത്ത രീതിയില്‍ കറന്ന് നല്‍കാന്‍ നിര്‍ദേശം നല്‍കി. ആ അമ്മപ്പശുവും കിടാവും സുഖമായിരിക്കുന്നു ഒപ്പം ആ കുടുംബവും എന്നെ കാണുമ്പോള്‍ ആ കുടുംബത്തിലുള്ളവരുടെ പുഞ്ചിരി മാത്രം മതി ബാക്കി ജീവിതം സന്തോഷമായി ജീവിക്കാന്‍.

ഡോ. ജി.എസ്. അരുണ്‍ കുമാര്‍

English summary:  Emergency Veterinary Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com