ADVERTISEMENT

ഒരു ഡോക്ടർക്ക് തന്റെ മുന്നിലെത്തുന്ന ഏതൊരു ജീവനും വിലപ്പെട്ടതാണ്. അത് മൃഗമെന്നോ മനുഷ്യനെന്നോ വേർതിരിവില്ല. പരിമിതമായ സാഹചര്യത്തിൽ മൃഗചികിത്സ നടത്തുന്നവരും അത്യാധുനിക സജ്ജീകരണങ്ങളോടെ മനുഷ്യചികിത്സ നടത്തുന്നവരും ഡോക്ടർമാരാണ്. ജീവൻരക്ഷാ ഉപകരണങ്ങളില്ലാത്ത സാഹചര്യത്തിലും കൊടും വനത്തിൽ കടുവക്കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച അനുഭവം പങ്കുവയ്ക്കുകയാണ് ഇപ്പോൾ കൊല്ലം അസിസ്റ്റന്റ് ഫോറസ്റ്റ് ഓഫീസറായ ഡോ. ബി.ജി. സിബി. അമ്മ ഉപേക്ഷിച്ച, കേവലം 50 ദിവസം മാത്രം പ്രായമുള്ള, മൃതപ്രായയായ കടുവക്കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സഹപ്രവർത്തകർക്കൊപ്പം ഉറക്കമിളച്ചു കാവലിരുന്ന അനുഭവമാണ് ഡോ. സിബി തന്റെ കുറിപ്പിലൂടെ പങ്കുവച്ചത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം,

ഒരു ഡോക്ടറുടെ മുന്നിലേക്കെത്തുന്ന എതൊരു ജീവനും വിലപ്പെട്ടതാണ്. അതിപ്പോ മനുഷ്യനായാലും മൃഗമായാലും ഡോക്ടറുടെ മുന്നിൽ അതിനെ രക്ഷിച്ചെടുക്കുക എന്നതു മാത്രമായിരിക്കും ചിന്തയിലുണ്ടാകുക. മനുഷ്യനായി പിറന്ന ഒരു ഡോക്ടർക്കും തന്റെ മുന്നിൽ അഭയം പ്രാപിക്കുന്ന എതൊരു ജീവനും തന്നാൽ കഴിയും വിധം രക്ഷിച്ചെടുക്കാനുള്ള മനസും ചിന്തയും മാത്രമായിരിക്കും രോഗി മുന്നിലേക്കെത്തിയാൽ പിന്നീടുള്ള ശ്രമം.

ഒരു വെറ്റിനറി ഡോക്ടർ ആകുമ്പോൾ തന്റെ മുന്നിലേക്കെത്തുന്ന രോഗികളുടെ രോഗം സംബന്ധിച്ച് അവർ പറയാതെ തന്നെ തിരിച്ചറിയേണ്ടിവരും. ചികിത്സയ്ക്കിടെ രോഗിയുമായുള്ള ഡോക്ടറുടെ ആശയവിനിമയം വലിയൊരളവിൽ ചികിത്സയെ സഹായിച്ചെന്നുവരാം. മനുഷ്യനു വേണ്ടി തയാറാക്കിയിട്ടുള്ള ആധുനിക സജ്ജീകരണങ്ങൾ മൃഗങ്ങളുടെ ചികിത്സയ്ക്കായി ലഭ്യമല്ല. നിലവിലെ പോരായ്മകൾക്കിടയിലും മുന്നിലേക്കെത്തുന്ന രോഗിയെ ആരോഗ്യകരമായി തിരിച്ചയയ്ക്കുമ്പോൾ ലഭിക്കുന്ന ആത്മസന്തോഷം ചെറുതല്ല. പക്ഷേ, മുന്നിലുള്ള വെല്ലുവിളികളെല്ലാം വകഞ്ഞു മാറ്റി മുന്നോട്ടുപോകുമ്പോൾ മൃഗസ്നേഹികൾ എന്ന പേരിൽ കൂടുതൽ റീച്ച് കിട്ടുന്നതിനായി ഓൺലൈൻ മാധ്യമങ്ങൾ പടച്ചു വിടുന്ന നുണക്കഥകൾ പലരുടെയും ആത്മവിശ്വാസം കെടുത്തുന്നതാണ്.

കോന്നിയിലെ ആനക്കുട്ടിയെ സംബന്ധിച്ചുള്ള അതിന്റെ ജീവനുവേണ്ടി പ്രയത്നിച്ച ഡോക്ടർമാരിൽ ഒരു ഡോക്ടർ എന്ന നിലയിലും അതിന്റെ അവസ്ഥ സംബന്ധിച്ചും പൂർണമായ ബോധ്യം എനിക്കുള്ളതുകൊണ്ടും ഈയൊരു തെറ്റായ വാർത്ത നൽകുന്നവർ ആ മിണ്ടാപ്രണിയുടെ ജീവനുവേണ്ടി പ്രയത്നിച്ച ഒരു പറ്റം മനുഷ്യരെയും അവരുടെ പ്രയത്നത്തേയും നാമവിശേഷമാക്കുന്നതാണ്. കോന്നിയിലെ ആനകുട്ടി മരിക്കുന്നതിനു തൊട്ട് പിറ്റേ ദിവസം അതിനുവേണ്ടി ഹെർനിയയുടെ ഓപ്പറേഷൻ നിശയിച്ചിരുന്നതാണ്. ഒരുപക്ഷേ, അതിനെ ജീവനോടെ തിരികെ എത്തിച്ചിരുന്നെങ്കിൽ ആ വാർത്ത ആരിലും എത്തിയെന്നു വരില്ല. 

മൃഗ സ്നേഹികളെന്നു വിളിപേരിൽ മൃഗങ്ങൾക്കായി നിലവിളിക്കുന്നവർ മനുഷ്യമൃഗങ്ങളായ ഞങ്ങളുടെ ആത്മവിശ്വാസം കെടുത്തുമ്പോൾ ഓരോ ഡോക്ടർമാരോടും ഒന്ന് ചോദിക്കണം നിങ്ങൾ നേരിട്ട വെല്ലുവിളികൾ സംബന്ധിച്ചെങ്കിലും. കോന്നിയിലെ ആനക്കുട്ടിയെപ്പോലെ ഒരു കടുവക്കുട്ടി മരണത്തിൽനിന്നു ജീവിതത്തിത്തിലേക്ക് തിരികെ വന്നത് എതാനും ആഴ്ച മുൻപാണ്. ആ കടുവക്കുട്ടിയെ ചികിത്സിച്ച ഡോക്ടർമാരിൽ ഒരാൾ എന്ന നിലയിൽ എന്റെ അനുഭവം ഞാൻ പങ്കുവയ്ക്കുന്നു...

കുറച്ചു മാസം മുൻപ് 50 ദിവസം മാത്രം പ്രായമുള്ള ഒരു കടുവക്കുട്ടിയെ തേക്കടിയിലെ വനമേഖലയിൽനിന്നും അതിന്റെ അമ്മ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കടുവക്കുട്ടിയെ അതിന്റെ അമ്മയുടെ അടുക്കലേക്ക് തിരിച്ചു വിടാൻ വനപാലകർ കഴിവതും പരിശ്രമിച്ചിട്ടും നടക്കാത്തതു കാരണവും ആരോഗ്യ നില മോശമായതിനാലും ഡോക്ടർ ശ്യാമിനെയും എന്നെയും കടുവക്കുട്ടിയുടെ ചികിത്സയ്ക്കായി നിയോഗിക്കുകയുണ്ടായി. ശബരിമല ഡ്യൂട്ടിക്കിടയിലാണ് എനിക്ക് ഈ ഒരു നിയോഗം യാദൃശ്ചികമായി വന്നുചേർന്നത്.

ശബരിമലയിൽനിന്നു നേരെ തേക്കടിയിലേക്ക്... കടുവക്കുട്ടിയുടെ അടുക്കലെത്തി. ഡോ. ശ്യാം, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരെല്ലാം കടുവക്കുട്ടിയുടെ അടുക്കലുണ്ട്. ശ്യാം ഡോക്ടർ രാത്രിയിൽ ഉറങ്ങിയിട്ടില്ലെന്നു കണ്ണുകളിൽനിന്നു വ്യക്തമായിരുന്നു. തലേദിവസം രാത്രി നില വഷളാവുകയും, കടുവക്കുട്ടി ഹൈപോത്തർമിയ എന്ന അവസ്ഥയിൽ ആയിരുന്നു എന്നും, കാട്ടിനകത്തുള്ള  5000 അടി ഉയരത്തിലുള്ള (അതിനെ ലഭിച്ച സ്ഥലം) 

കല്ലുകൾ നിറഞ്ഞ 20 കിലോമീറ്റർ ദൂരമുള്ള കാട്ട് പാതയിലൂടെ (കുറഞ്ഞത് 45 മിനുട്ട് എടുക്കുന്ന കാട്ട് പാതയിലൂടെ) വനം വകുപ്പിന്റെ മഹിന്ദ്ര ജീപ്പുമായി  ഡ്രൈവർ വെറും 20 മിനിറ്റിൽ ലക്ഷ്യസ്ഥാനത്തു ശ്യാം ഡോക്ടറെ എത്തിച്ചതു കൊണ്ടു മാത്രമാണ് ഇപ്പോഴും അത് ജീവിക്കുന്നതെന്ന് ആരോ പറയുകയുണ്ടായി.

പകുതി ചലനശേഷി നഷ്ടപെട്ട കടുവക്കുട്ടിയെ തിരികെ ജീവിതത്തിലേക്ക് എത്തിക്കുന്നത് തികച്ചും കാഠിന്യമേറിയ ദൗത്യമാണെന്ന് ഞാനും എന്റെ സഹപ്രവർത്തകനായ ശ്യാം ഡോക്ടറും തിരിച്ചറിഞ്ഞു. എങ്കിലും അതിനെ രക്ഷിച്ചെടുക്കണം എന്നതും ഇന്ത്യയിൽ തന്നെ ഒരിടത്തും ഇത്രയും പ്രായം കുറഞ്ഞ, അമ്മ ഉപേക്ഷിച്ച രോഗവസ്ഥലുള്ള കടുവക്കുട്ടിയെ രക്ഷിച്ചിക്കാൻ സാധിച്ചിട്ടിട്ടില്ല എന്നതും ഞങ്ങൾക്ക് മുന്നിൽ വെല്ലുവിളിയായി നിന്നു. 

കടുവക്കുട്ടിയെ സംബന്ധിച്ച് ശരീര ഊഷ്മാവ്  നിലനിർത്തേണ്ടത് അത്യാവശ്യമായിരുന്നു. ലഭ്യമായ തെർമോകോളുകൾവച്ച് ഒരു കൂടുണ്ടാക്കി അതിൽ ബൾബ് കത്തിച്ചു ആവശ്യമായ താപനില നൽകി.

വനത്തിന് നടുവിൽ വന്യ ജീവികളുടെ ആക്രമണം ഉണ്ടാകാതിരിക്കാൻ ടെന്റിനു ചുറ്റും കുഴികൾ എടുത്ത സ്ഥലത്തായിരുന്നു താമസം.  5 ദിവസം നൽകിയ ചികിത്സയുടെ ഫലമായി കടുവക്കുട്ടിയിൽ കണ്ട മാറ്റങ്ങൾ ഞങ്ങളിൽ പ്രതീക്ഷ നൽകി. രാത്രിയും പകലും അവൾക്ക് ആഹാരം എത്തിക്കാനും, മറ്റ് ആവശ്യങ്ങൾക്കും വേണ്ടി ഫോറസ്റ്റിന്റെ വണ്ടികൾ പരക്കം പാഞ്ഞു. ഉറക്കമില്ലാത്ത രാത്രികൾ. അവൾക്കു പാലു കൊടുക്കാൻ മത്സരമായി.

കഠിനമായ തണുപ്പും, പോഷകക്കുറവും അവളുടെ കാലുകളെ തളർത്തിയിരുന്നു. 6 ദിവസത്തെ കഠിന ശ്രമത്തിൽ അവളെ കുറച്ചു  കൂടി സൗകര്യം ഉള്ള സ്ഥലത്തേക്ക് മാറ്റാനായി. അപ്പോഴേക്കും ബ്ലഡ്‌ റിസൾട്ട്‌ വന്നിരുന്നു. അപ്പോഴാണ് അടുത്ത പ്രശ്നം, ശരീരത്തിൽ ചുമന്ന രക്ത കോശത്തിന്റെ അളവ് കുറവാണ്. അതു കൂട്ടാനായി മരുന്നുകൾ നൽകിത്തുടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോൾ മൂന്നാറിൽ ഡ്യൂട്ടി ഉണ്ടായിരുന്ന നിഷ ഡോക്ടർ സഹായത്തിനെത്തി. അപ്പോഴേക്കും ഞാനും ശ്യാം ഡോക്ടറും വീടുവരെ പോയി വന്നു.

14 ദിവസം കഴിഞ്ഞു കടുവക്കുട്ടി ഇഴഞ്ഞു തുടങ്ങി. കാലുകൾക്കു ചലന ശേഷി ഉണ്ടെങ്കിലും നേരെ നടക്കാൻ പാകത്തിൽ ശക്തി ഇല്ലായിരുന്നു. ഫിസിയോതെറപ്പി നൽകാൻ കടുവക്കുട്ടിക്കുവേണ്ടി ഒരു ചെറിയ നീന്തൽക്കുളം ഉണ്ടാക്കി. അതിൽ അതിനെ നീന്തുന്നതിനായി വേണ്ട സാഹചര്യം ഒരുക്കി നൽകി. ലൈറ്റ് തെറപിക്കു വേണ്ടിയുള്ള ഉപകരണം എത്തി.

ആദ്യ ഘട്ടത്തിൽ വെള്ളത്തിൽ മുങ്ങിയെങ്കിലും പതിയെ പതിയെ ശരീരത്തിന്റെ ഭാരം ബാലൻസ് ചെയ്യാൻ അതിന് കഴിഞ്ഞു. ലൈറ്റ് തെറപ്പിയും നൽകിത്തുടങ്ങി. ബാക്കിയുള്ള ജീവൻ രക്ഷ മരുന്നുകളും, നാഡികൾക്കു വേണ്ടിയുള്ള മരുന്നുകളും നൽകിക്കൊണ്ടിരുന്നു. ഒരു മാസത്തെ ചികിത്സയ്ക്കൊടുവിൽ അവൾ പിച്ചവച്ചു തുടങ്ങി. തുടക്കത്തിൽ മറിഞ്ഞു വീണു. എന്നാൽ വനപാലക്കാരുടെ സഹായത്തോടെ, അവളെ നടത്തി പഠിപ്പിച്ചു. 

2 കിലോ തൂക്കത്തിൽ നിന്ന് ഇപ്പോൾ ഏകദേശം 6 മാസം കൊണ്ട് 40 കിലോഗ്രാം ഭാരത്തിൽ പൂർണ ആരോഗ്യവനായി ആ കടുവക്കുട്ടി (മംഗള) തേക്കടി കടുവ സങ്കേതതിൽ ഓടി ചാടി നടക്കുന്നു. ഇപ്പോൾ അത് ഡോ. അനുരാജിന്റെ നിരീക്ഷണത്തിലാണ്. മംഗളയുടെ ഓരോ ഘട്ടത്തിലെ വളർച്ചയും കൃത്യമായി നിരീക്ഷിച്ചു പോകുന്നു. ഇപ്പോൾ 2 എക്കർ സ്ഥലത്തു വന്യമായ അന്തരീക്ഷത്തിൽ മംഗള വളരുന്നു (visitors are not allowed). മൃഗസ്നേഹം വിൽപനച്ചരക്കാക്കുന്നവർ വല്ലപ്പോഴും ഈ സ്ഥലമൊക്കെ ഒന്ന് കാണണം. ആ മിണ്ടാപ്രാണികൾക്കും കാണും നിങ്ങളോട് ചിലതുപറയാൻ... ഇതുപോലെ അറിയപ്പെടാത്ത ഒരുപാടു കഥകളുണ്ട്...

ഈ അവസരത്തിൽ എല്ലാ പ്രോത്സാഹനവും സപ്പോർട്ട് തന്ന ഫീൽഡ് ഡയറക്ടർ അനൂപ് സർ, ഡപ്യൂട്ടി ഡയറക്ടർ സുനിൽ സർ, എഎഫ്‍‌ഡി ബിബിൻ ദാസ് സർ, റേഞ്ച് ഓഫീസർ അജിത്, ബയോളജിസ്റ്റ് രമേഷ് ബാബു, ചികിത്സയ്ക്ക് ഉപദേശവും സഹായവും നൽകിയ ഡോ. അരുൺ സഖറിയ, ഡോ. ജേക്കബ് അലക്സാണ്ടർ സർ, ഡോ. സൂര്യദാസ് സുരേന്ദ്രൻ സർ, യാത്രിച്ഛികമായി 2 ദിവസത്തെ ചികിത്സാ സഹായിയായി എത്തിച്ചേർന്ന മുൻ ഫോറസ്റ്റ് വെറ്റിനറി ഓഫീസർ  ആനന്ദ് ആർ കൃഷ്ണൻ,  മംഗളയെ  മകളെപ്പോലെ നോക്കികൊണ്ടിരിക്കുന്ന പെരിയാർ ടൈഗർ റിസർവിലെ റോയിയും കുട്ടനും രാത്രിയും പകലും സാരഥിയായി നിന്ന ആരോമൽ, രാമൻ,  രാത്രിയിൽ 1 മണിക്കൂർ കൊണ്ട് എത്തേണ്ട കാട്ടുപാത 30 min കൊണ്ട് പാഞ്ഞ പേരറിയാത്ത ഡ്രൈവർ ചേട്ടൻ, 2 ആഴ്ച  തണുപ്പും മഴയും സഹിച്ചു രാത്രിയിലും പകലും നമ്മളോടൊപ്പം ഉണ്ടായിരുന്ന വനപാലകർ, ഇപ്പോഴും അതിനെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ടവർ എന്നിവരെ സ്മരിച്ചു കൊള്ളുന്നു.

English summary: Abandoned tiger cub life saving moments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com