ADVERTISEMENT

അരുമപ്പക്ഷികളെ വളര്‍ത്തുന്ന ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഉണക്ക് രോഗം (പക്ഷിയുടെ നെഞ്ചിലെ എല്ല് ഉന്തി പുറത്തേക്കു നില്‍ക്കുന്നത്). ഉണക്ക് ഒരു രോഗത്തേക്കാള്‍ ഉപരി ഒരു രോഗലക്ഷണമാണ്. വിരശല്യമാണ് ഉണക്കിനുള്ള ഒരു കാരണം. വിരശല്യമുള്ള പക്ഷികളില്‍ പൊതുവേ കാണുന്ന മറ്റു രോഗലക്ഷണങ്ങളാണ് തൂക്കക്കുറവ്, എത്ര ആഹാരം കഴിച്ചാലും തൂക്കം വയ്ക്കാത്ത അവസ്ഥ, ഉഷാറില്ലാതെ തൂങ്ങി നില്‍പ്പ് തുടങ്ങിയവ. പൊതുവെ പറഞ്ഞാല്‍ ശാസ്ത്രീയമായ വിരയിളക്കല്‍ രീതിയും, വൃത്തിയുള്ള സാഹചര്യവും, സമീകൃതാഹാര ക്രമങ്ങളും പാലിച്ചാല്‍ നമ്മുടെ അരുമപ്പക്ഷികളിലെ 80-90% വരെയുമുള്ള അസുഖങ്ങള്‍ ഇല്ലാതാക്കാം..

കഴിഞ്ഞദിവസം അതിതീവ്ര വിരബാധയേറ്റു ചത്ത സണ്‍ കോന്യൂര്‍ ഇനത്തില്‍പ്പെട്ട പക്ഷിയുടെ പോസ്റ്റുമോര്‍ട്ടമാണ് ഇങ്ങനെയൊരു ലേഖനത്തിനു കാരണം. പലരും കൃത്യമായി വിരമരുന്നു കൊടുക്കുന്നുണ്ടെങ്കിലും ശരിയായ ഡോസും ശരിയായ വിരമരുന്നിന്റെയും അഭാവമാണ് ഇത്തരത്തിലുള്ള വന്‍ വിപത്തിലേക്കു കൊണ്ടുചെന്ന് എത്തിക്കുന്നത്.

വിവിധതരം വിരകള്‍ നമ്മുടെ അരുമപ്പക്ഷികളില്‍ ഉണ്ടാകാം. അടച്ചുറപ്പുള്ള കൂട്ടില്‍ (Cage System) വളര്‍ത്തുന്ന പക്ഷികളെ അപേക്ഷിച്ച്, തുറന്ന വലിയ ഏവിയറികളില്‍ വളര്‍ത്തുന്ന പക്ഷികള്‍ക്കാണ് വിരബാധ ശല്യം കൂടുതലായി കണ്ടുവരുന്നത്.

വിവിധതരം വിരകള്‍

  • രോമവിരകള്‍ / മുടി വിരകള്‍ HAIR WORM (Cappillaria)

ലക്ഷണങ്ങള്‍: വയറിളക്കം, ആഹാരത്തിനുള്ള മടുപ്പ്, വിളര്‍ച്ച, തൂക്കക്കുറവ്

കൂടുതലായി കാണുന്ന പക്ഷി ഇനങ്ങള്‍: ബഡ്‌ജെറിഗറുകള്‍ (Australian love birds), ആഫ്രിക്കന്‍ ലവ് ബേര്‍ഡ്‌സ്, കാനറി, ഫെസന്റുകള്‍.

ഈ വിരകള്‍ കൂടുതലായും കാണുന്നത് പക്ഷികളുടെ കുടല്‍, തീറ്റ സഞ്ചി (crop), തീറ്റക്കുഴല്‍ (oesophagus ) എന്നിവിടങ്ങളിലാണ്. 

  • ആമാശയ വിരകള്‍ GIZZARD WORM ( Aquaria ) 

ലക്ഷണങ്ങള്‍: പെട്ടെന്നുള്ള മരണം, തൂക്കക്കുറവ്, കഫം കലര്‍ന്നുള്ള കാഷ്ഠം.

കൂടുതലായി കാണുന്ന പക്ഷി ഇനങ്ങള്‍: ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന (Insectivorous ) ഫിഞ്ചുകള്‍ ഉള്‍പ്പെടെയുള്ള പക്ഷികളിലാണ് ഇത്തരത്തിലുള്ള വിരബാധ കൂടുതലായി കാണുന്നത്.

  • നാടവിര TAPE WORM 

വളര്‍ത്തു പക്ഷികളില്‍ 2-3മില്ലീ മീറ്റര്‍ മുതല്‍ 50-60 മില്ലിമീറ്റര്‍ നീളത്തില്‍ നാട പോലെ ഇവയെ കാണാനാകും.

ലക്ഷണങ്ങള്‍: ആമാശയ വിരബാധ പോലെ

കൂടുതലായി കാണുന്ന പക്ഷി ഇനങ്ങള്‍ : ബഡ്‌ജെറിഗറുകള്‍ മുതല്‍ കൊക്കറ്റൂ വരെയുള്ള വര്‍ഗ്ഗങ്ങളില്‍.

  • ഉരുണ്ട വിര (ROUND WORM - Ascaridia)

ലക്ഷണങ്ങള്‍: തളര്‍ച്ച, തൂക്കക്കുറവ് - നെഞ്ചെല്ല് ഉന്തി നിലയില്‍ കാണുന്നത് (ഉണക്ക്), വയറിളക്കം, ബ്രീഡിങ് പ്രശ്‌നങ്ങള്‍.

അനുകൂല സാഹചര്യങ്ങള്‍: ചെറുപ്രായത്തിലുള്ള പക്ഷികളില്‍, സമ്മര്‍ദ്ദത്തിലുള്ള പക്ഷികളില്‍ - യാത്ര, കാലാവസ്ഥ വ്യതിയാനം, ഭക്ഷണരീതിയിലുള്ള മാറ്റങ്ങള്‍, ഏവിയറിയില്‍ വളരുന്ന പക്ഷികളില്‍, ദേശാടന പക്ഷികളുമായി സഹവാസം ഉള്ളവയില്‍, ഏവിയറികളിലെ വൃത്തിഹീനമായ തറ.

വിരമരുന്ന് കൊടുക്കുന്ന വിധം:

  • 1 മാസം മുതല്‍ 6 മാസം പ്രായം - മാസത്തില്‍ ഒരിക്കല്‍
  • 6 മാസം മുതല്‍ 1 വയസ്സുവരെ - മൂന്നു മാസത്തിലൊരിക്കല്‍ (പ്രജനനത്തിനു തൊട്ടുമുന്‍പ് അഭികാമ്യം )
  • 1 വയസ്സിനു മുകളില്‍ - കൂട്ടില്‍ വളര്‍ത്തുന്ന പക്ഷികളില്‍ 5-6 മാസത്തില്‍ ഒരിക്കല്‍ / കാഷ്ഠം പരിശോധിച്ച് വിര ഉണ്ടെങ്കില്‍. ഏവിയറിയില്‍ വളര്‍ത്തുന്നവയില്‍ വര്‍ഷത്തില്‍ 4 തവണ (ഇതേസമയം എവിയറികളിലെ ഉപരിതല മണ്ണ് നിര്‍ബന്ധമായും നീക്കം ചെയ്യണം).

അതിതീവ്ര വിരബാധയ്ക്കുള്ള ചികിത്സയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • വിരബാധയേറ്റു തൂങ്ങിനില്‍ക്കുന്ന പക്ഷികള്‍ക്ക്  40 - 100 വാട്ട് ഫിലമെന്റ് ബള്‍ബ് ഒന്ന് ഒന്നര അടി ഉയരത്തില്‍ തൂക്കിയിട്ട് ചൂടു നല്‍കണം.
  • തനിയെ ഭക്ഷണം കഴിക്കാതെയുള്ള പക്ഷികള്‍ക്ക് ഹാന്‍ഡ് ഫീഡിങ് ഫോര്‍മുല / കരിക്കിന്‍ വെള്ളം/ ഇലക്ട്രോളൈറ്റ് ലായനി നല്‍കാം.
  • അതിതീവ്ര വിരബാധയേറ്റാല്‍ വിരമരുന്ന് ഉടനെ കൊടുക്കുന്നത് വിരകള്‍ ഒന്നാകെ ചത്ത് കുടലില്‍ അടിഞ്ഞ് പക്ഷി ചത്തുപോകാന്‍ സാധ്യതയുണ്ട്. വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.
  • പ്രോബയോട്ടിക്കുകള്‍ വിര ഇളക്കുന്നതിനു മുന്‍പും പിന്‍പും നല്‍കണം 
  • വിരബാധയില്‍ നിര്‍ത്താതെയുള്ള വയറിളക്കമുള്ള പക്ഷികള്‍ക്ക് വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ആന്റിബയോട്ടിക് ചികിത്സ നല്‍കണം.

വിവിധത്തരം വിരമരുന്നുകള്‍ മാര്‍ക്കറ്റില്‍ കിട്ടും. ഒരോ മരുന്നിനും അതിന്റേതായ ധര്‍മമുണ്ട്. അതുകൊണ്ട് തന്നെ അനുയോജ്യമല്ലാത്ത മരുന്നുകള്‍ വാങ്ങി നല്‍കാന്‍ മുതിരരുത്. അരുമപ്പക്ഷികള്‍ക്ക് ഏതു മരുന്ന് നല്‍കുമ്പോളും പക്ഷിമേഖലയില്‍ വിദഗ്ധനായ വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മരുന്നുകള്‍ കൊടുക്കാന്‍ ശ്രദ്ധിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com