ADVERTISEMENT

പ്രണയ ദൂതുമായി പോകുന്ന നളന്റെ പ്രിയ ഹംസം പോലെ, മാനസസരോവറില്‍ നീരാടുന്ന അരയന്നങ്ങളെപ്പോലെ നീലജലാശയത്തില്‍ നീന്തിത്തുടിക്കുന്നുവെന്ന് കവി പാടിയ അരയന്നഭംഗി ചിറകിലേറ്റുന്ന ഓമനപ്പക്ഷികളാണ് വാത്തകള്‍. സമയവും സ്ഥലവും അറിവും ഉപയോഗിച്ച് വാത്തകളെ പരിപാലിച്ച് കുഞ്ഞുങ്ങളെ എത്ര വേണമെങ്കിലും വിരിയിച്ചിറക്കൂ. കേരളത്തില്‍ വിപണി റെഡിയാണ്. മറ്റൊരു പക്ഷിക്കും ലഭിക്കാത്ത വിപണി മൂല്യം വാത്തകള്‍ക്ക് നല്‍കുന്നത് അവയുടെ ആകര്‍ഷണീയതും പ്രജനനത്തിലുള്ള ബുദ്ധിമുട്ടും ലഭ്യതക്കുറവുമാണ്.  

മുട്ട, മാംസം, തൂവല്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി വാത്തകളെ വളര്‍ത്താം. കാവല്‍ ജോലിയും നിര്‍വഹിക്കാന്‍ ഇവരെ ഉപയോഗിക്കാറുണ്ട്. എങ്കിലും മുറ്റത്തും കുളത്തിലും ഉദ്യാനത്തിലും രമണീയത കൊണ്ടുവരുന്ന അലങ്കാരക്കൂട്ടങ്ങളായിട്ടാണ് ഇവരുടെ വിപണി സാധ്യത. തൂവെള്ള തൂവലും, ഓറഞ്ച് നിറമാര്‍ന്ന ചുണ്ടും, കാലുകളുമാണ് നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന പ്രധാന ഇനത്തിന്റെ പ്രത്യേകത. 

പ്രജനനമാണ് വാത്തകളുടെ പരിചരണത്തിലെ ഏറ്റവും വലിയ വെല്ലുവിളി. ചെറിയ കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി അവയില്‍നിന്നും  പ്രജനന സ്റ്റോക്കിനെ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. ഒരാണിന് മൂന്ന് പെണ്ണ്. വലുപ്പം കുറഞ്ഞ ഇനങ്ങളില്‍ അഞ്ച് പെണ്ണുവരെയാകാം. പരസ്പരം അറിഞ്ഞ് പരിചിതരായിട്ടേ ഇവര്‍ ഇണ ചേരൂ.  അതിനാല്‍ പ്രജനനത്തിനുള്ളവയെ പ്രജനന സീസണിന് ഒരു മാസം മുമ്പെങ്കിലും ഒരുമിച്ചിട്ടു വളര്‍ത്തണം.  

പകല്‍ സമയം തുറന്നുവിട്ട് വൈകുന്നേരം കൂട്ടില്‍ പാര്‍പ്പിക്കുന്ന രീതിയാണ്  സാധാരണ അവലംബിക്കുന്നത്. വൃത്തിയും, വെടിപ്പുമുള്ള കൂടുകള്‍ ഇഷ്ടപ്പെടുന്നവരാണ് വാത്തകള്‍. നല്ല വായു സഞ്ചാരം ഉറപ്പാക്കുന്ന കൂട്ടില്‍ നാലിഞ്ച്  കനത്തില്‍ ലിറ്റര്‍ വിരിക്കാം. പക്ഷേ ലിറ്ററില്‍/വിരിയില്‍ ഈര്‍പ്പം പാടില്ല.  സ്വാഭാവിക ശത്രുക്കളായ പെരുച്ചാഴി, പട്ടി എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കണം. രാത്രിയില്‍ ധാരാളം വെള്ളം കുടിക്കുമെന്നതിനാല്‍ അതിനുള്ള ശുദ്ധജലം സദാസമയം  ആവശ്യമനുസരിച്ച് ലഭിക്കാന്‍ സൗകര്യമുണ്ടാകണം.  പ്രജനന സീസണില്‍ മുട്ടയിടുന്നതിനുള്ള അറകള്‍ നല്‍കേണ്ടത് ഏറെ ആവശ്യമാണ്. 75 x 50 x 25 സെ.മീ. അളവില്‍ മൂന്നു പെണ്‍വാത്തകള്‍ക്ക് ഒരെണ്ണം എന്ന നിലയില്‍ നല്‍കാം. ഇതില്‍ വൈക്കോല്‍ നിറച്ച് വയ്ക്കുക. 

goose

വാത്തകളുടെ പരിപാലനത്തില്‍ മറ്റൊരു വലിയ  വെല്ലുവിളി പെണ്‍വാത്തകളുടെ അടയിരിക്കലും, മുട്ടവിരിയിക്കലുമാണ്.  ആറുമാസം പ്രായമാകുന്നതോടെ മുട്ടയിട്ടു തുടങ്ങുമെങ്കിലും ആണുങ്ങള്‍ മൂന്നു വയസ്സു  പ്രായം കഴിയുമ്പോഴും, പെണ്ണുങ്ങള്‍ രണ്ടു വയസ്സു പ്രായം കഴിഞ്ഞും  ഇണ ചേര്‍ന്ന്  കിട്ടുന്ന മുട്ടകളാണ്  വിരിയിക്കാന്‍ ഉത്തമം.  ഒരു സീസണില്‍ പരമാവധി 30 മുട്ടകള്‍ ലഭിക്കും. 140 ഗ്രാമോളം തൂക്കം വരുന്ന മുട്ടകളാണിവ. രാത്രി 9 മണിക്കും രാവിലെ 5 മണിക്കുമിടയിലാണ് മുട്ടയിടുന്ന  സമയം. പകല്‍സമയത്തും മുട്ടകളിടാം. അതുകൊണ്ട് ദിവസവും ഒരു നേരമെങ്കിലും  മുട്ടകള്‍ ശേഖരിക്കണം.  12-20 ഡിഗ്രി സെല്‍ഷ്യസില്‍ പത്തു ദിവസം കേടു കൂടാതെ സൂക്ഷിക്കാം. ഓര്‍ക്കുക നമ്മുടെ ഫ്രിഡ്ജിലെ ഊഷ്മാവ്  ഇതിലും താഴെയായതിനാല്‍  അടവയ്ക്കാനുള്ള മുട്ടകള്‍ ഫ്രിഡ്ജില്‍ വയ്ക്കരുത്. മുട്ടകള്‍ കൂറേക്കാലം  നിശ്ചലമായി വയ്ക്കുന്നതും നല്ലതല്ല. അതിനാല്‍ മുട്ടയുടെ വായു അറ സ്ഥിതി ചെയ്യുന്ന ഭാഗം (വ്യാസം കൂടിയ വശം) അല്‍പ്പം മുകളിലേക്ക് വരുന്ന രീതിയില്‍ തിരശ്ചീനമായി മുട്ടകള്‍ സൂക്ഷിക്കുകയും, ദിവസവും  അനക്കി വയ്ക്കുന്നതും മുട്ട വിരിയല്‍ കൂടുതലാകാന്‍ സഹായിക്കുന്നു. വാത്തകള്‍ അടയിരിക്കും. ഇന്‍ക്യുബേറ്ററാണ് ഉപയോഗിക്കുന്നതെങ്കില്‍ താറാവിന്റെ മുട്ട വിരിയിക്കുന്ന രീതിയിലുള്ള  ക്രമീകരണം വേണം. ശരാശരി 30 ദിവസമാണ് മുട്ട വിരിയാന്‍ വേണ്ടത്. ഒരു പെണ്‍വാത്ത 12-14 മുട്ടകള്‍ക്ക് അടയിരിക്കും. കോഴി, പറക്കും താറാവ് (മസ്‌ക്കോവി), താറാവ്, ടര്‍ക്കി എന്നിവയെ അടയിരുത്താന്‍ ഉപയോഗിക്കുന്നവരുണ്ട്.  4-5 മുട്ടകളെ വിരിയിക്കാന്‍ കോഴികളെ ഉപയോഗിക്കാം.  മുട്ടകള്‍ക്ക് വലുപ്പം കൂടുതലായതിനാല്‍  ദിവസവും അനക്കി വെച്ചുകൊണ്ടിരിക്കണമെന്നുമാത്രം.  

വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ കൃത്രിമ ചൂട് നല്‍കി വളര്‍ത്തണം.  ആദ്യ ദിവസം തന്നെ തീറ്റ തിന്നു തുടങ്ങുന്നു. ആദ്യത്തെ മൂന്നാഴ്ചക്കാലം പ്രത്യേകം ശ്രദ്ധ വേണം.  ആദ്യത്തെ ആഴ്ച ബ്രൂഡറില്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന സ്റ്റാര്‍ട്ടര്‍ തീറ്റയും, ഉചിതമായ ചൂടും നല്‍കണം. വെള്ളവും ക്രമീകരിക്കണം. മൃദുവായ പുല്ല് അരിഞ്ഞ് നല്‍കണം. രണ്ടാമത്തെ  ആഴ്ച കൂടുതല്‍ കൃത്രിമമായി  ചൂട് നല്‍കേണ്ടി വരാറില്ല.  മൂന്നാഴ്ച മുതല്‍ കൂടിനു വെളിയില്‍ വിടാം. ഗ്രോവര്‍ തീറ്റ നല്‍കിത്തുടങ്ങാം.  വിപണിയില്‍ നിന്നും തീറ്റ വാങ്ങാതെ അരിത്തവിട്, അരി നുറുക്ക്, സോയ, ചോളം വേവിച്ച മത്സ്യം, ഇവയൊക്കെ ലഭ്യതയനുസരിച്ച് നല്‍കാം. പ്രജനനത്തിനായുള്ള വാത്തകള്‍ക്ക്  മുട്ടക്കോഴിക്കായുള്ള തീറ്റ നല്‍കാം.  മുട്ടയിടുന്നവയ്ക്ക്  കക്കയുടെ തോട് പൊടിച്ച് നല്‍കാം.  അടുക്കളാവശിഷ്ടങ്ങളും നല്‍കാവുന്നതാണ്. സസ്യാഹാരികളായ  വാത്തകളുടെ  പ്രധാന ഭക്ഷണം പച്ചപ്പുല്ലാണ്. മേഞ്ഞു നടക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു. മൃദുവായ  പുല്ലും, കുറ്റിച്ചെടികളും  ഏറെ പ്രിയം. വിറ്റാമിനുകള്‍, മാംസ്യം, ധാതുലവണങ്ങള്‍ എന്നിവ തീറ്റയില്‍ ചേര്‍ക്കാം. ജലപക്ഷികളാണ് വാത്തകള്‍. എന്നാലും  കുളവും, വലിയ ജലാശയങ്ങളും  വേണമെന്നില്ല. ഒരു ടാങ്കില്‍ തലമുങ്ങി നിവരുന്നതിനാവശ്യമായ  ജലം ലഭ്യമാക്കിയാല്‍ മതി. ഇണ ചേരലും, പ്രത്യുല്‍പാദനവും മെച്ചപ്പെടുത്താന്‍ ജലസാന്നിധ്യം സഹായിക്കും. വിരിഞ്ഞിറങ്ങുന്ന സമയത്ത്  വിദഗ്ധ പരിശോധന ലൈംഗികാവയവങ്ങളില്‍ നടത്തിയാല്‍ ആണ്‍ പെണ്‍ വ്യത്യാസം അറിയാന്‍ കഴിയും.  ശരീര വലുപ്പം, സ്വരം, പെരുമാറ്റം  ഇവ പിന്നീട് സഹായിക്കും. പെണ്‍ വാത്തകള്‍ പൊതുവേ പതിഞ്ഞ  സ്വരക്കാരാകുമ്പോള്‍ ആണുങ്ങള്‍ വലിയ ശബ്ദക്കാരാണ്. 

രോഗപ്രതിരോധശേഷിയില്‍ മുന്‍പന്മാരാണ് വാത്തകള്‍. നല്ല പരിചരണം രോഗം അകറ്റുന്നു. സാല്‍മണെല്ലോസിസ്, കോക്‌സീഡിയോസിസ് തുടങ്ങിയ രോഗങ്ങള്‍, വിരബാധ ഇവയുണ്ടാകും.  പച്ചമീന്‍, ചോറ് ഇവ സ്ഥിരമായി കൂടിയ അളവില്‍ നല്‍കുന്നവയ്ക്ക് വിറ്റാമിന്‍ ബി1 (തയാമിന്‍) കുറവ് വന്ന് കഴുത്തിലെ നാഡികളും, മാംസപേശികളും തളര്‍ന്ന് രണ്ടുകാലില്‍ നില്‍ക്കാതെ മാനത്ത് നോക്കി നിന്ന് വീഴാം. തയമിന്‍ മരുന്നുകള്‍ നല്‍കണം. ആയുസ്സിലും മുന്‍പിലാണ് വാത്തകള്‍. 12-14 വയസ്സുവരെ ഇണ ചേര്‍ക്കാം. ബുദ്ധിശക്തിയുള്ള  വാത്തകളുടെ ആക്രമണ സ്വഭാവത്തെ പരിപോഷിപ്പിച്ച്  കാവല്‍ക്കാരനായി ഉപയോഗിക്കുന്നവരുമുണ്ട്. ഒരു കാര്യം തീര്‍ച്ച ഏറെ ആവശ്യക്കാരുണ്ടായിട്ടും വിപണിയില്‍ കുഞ്ഞുങ്ങളെ ലഭിക്കാനില്ലായെന്നത് ഇവരുടെ തൊഴില്‍ സംരംഭ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

English summary: Breeding and Rearing of Geese, Goose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com