ADVERTISEMENT

അരുമകളെത്തേടി പെറ്റ് ഷോപ്പുകളിലേക്കു പായുന്നവരുടെ കണ്ണിൽ ആദ്യം പെടുന്നതു സാധാരണയായി നായ്ക്കുട്ടികളാകും. പക്ഷേ ലോക്ഡൗൺ കാലത്ത് നായ്ക്കളെപ്പോലെയോ അതിലേറെയോ പ്രിയപ്പെട്ടവരായി മാറി പൂച്ചകൾ. ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ മുടക്കി പൂച്ചകളെ വാങ്ങി വളർത്തുന്നവർക്ക് ഒരു ജാഗ്രതാ നിർദേശവുമായി എത്തുകയാണ് മൃഗസംരക്ഷണ വകുപ്പ്. കൊല്ലം പത്തനാപുരത്തു നിന്നാണ് അപായസൂചന. ‘ഫെലൈൻ പാൻ‌ ലുക്കോപീനിയ’ എന്ന വൈറസ് രോഗം ഇവിടെ പൂച്ചകളിൽ വ്യാപകമായി കണ്ടെത്തി. മാരകമായ രോഗം അതിവേഗത്തിൽ പടരുമെന്നതാണു പ്രധാന ഭീഷണി. മനുഷ്യനിലേക്ക് രോഗം പടരില്ല എന്നതാണ് ആശ്വാസം.

ഫെലൈൻ പാൻ‌ ലുക്കോപീനിയ

മാരകമായ വൈറസ് രോഗമാണിത്. ഫെലൈൻ ഡിസ്റ്റെംബർ, ഫെലൈൻ പാർവോ എന്നീ പേരുകളിലും അറിയപ്പെടും. പൂച്ചയുടെ കോശങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തിയാണ് വൈറസ് പെരുകുന്നത്. അസ്തികളിലെ മജ്ജ, കുടൽ എന്നിവ പ്രവർത്തനരഹിതമാകും.

രോഗം പടരുന്നത്

പത്തനാപുരത്ത് തെരുവുപൂച്ചകളിലാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. ഏതു പ്രായത്തിലുമുള്ള പൂച്ചകൾക്കും രോഗം ബാധിക്കാമെങ്കിലും വേഗത്തിൽ ഇരകളാവുന്നത് പ്രായം കൂടിയവയും കുഞ്ഞുങ്ങളുമാണ്. തെരുവുപൂച്ചകൾ സംഘം ചേർന്നു നടക്കുന്നതാണ് രോഗം അതിവേഗം പടരുന്നതിനു കാരണം. രോഗം ബാധിച്ച പൂച്ചകളുടെ വിസർജ്യത്തിലൂടെയാണ് സാധരണയായി രോഗം പടരുന്നത്. അന്തരീക്ഷത്തിൽ ഒരു വർഷത്തോളം ജീവിച്ചിരിക്കാൻ കഴിയുന്ന വൈറസ് അതിനകം വ്യാപകമായി പൂച്ചകൾക്കു രോഗം പകർത്തും.

ലക്ഷണങ്ങൾ

പനി, ഛർദി, വയറിളക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. വായ, തൊണ്ട എന്നിവിടങ്ങളിൽ വ്രണങ്ങൾ പ്രത്യക്ഷപ്പെടുന്നതുമൂലം ആഹാരവും ജലപാനവും മുടങ്ങുന്നു. ആമാശത്തിലെ കോശങ്ങളെ ആക്രമിക്കുന്നതു മൂലം വളരെ വേഗത്തിൽ പൂച്ച അവശത പ്രകടിപ്പിക്കും. വെള്ളം വച്ചിരിക്കുന്ന പാത്രത്തിനു മുന്നിൽ കുറെനേരം ഇരിക്കുമെങ്കിലും വളരെ കുറച്ചു മാത്രം വെള്ളം കുടിക്കുന്നതും രോഗലക്ഷണമാണ്. പൂച്ചക്കുഞ്ഞുങ്ങളിൽ തലച്ചോറിനെയും കണ്ണുകളെയുമാണ് വൈറസ് ആദ്യം കീഴടക്കുക.

പ്രതിരോധ മാർഗം

പാർവോ വൈറസിനെതിരെ ഫലപ്രദമായ കുത്തിവയ്പ്പുണ്ട്. വീട്ടിൽ വളർത്തുന്ന പൂച്ചകൾക്ക് ഇതു കഴിയും വേഗം ലഭ്യമാക്കുക എന്നതാണ് ഏറ്റവും പ്രധാനം. വാക്സിനേഷൻ കൃത്യമായി നൽകിയിട്ടുള്ള പൂച്ചകളുടെ കുഞ്ഞുങ്ങളെ മാത്രം വളർത്താൻ തിരഞ്ഞെടുക്കുക.

ചികിത്സ

മരണനിരക്കു വളരെ കൂടുതലാണെങ്കിലും പത്തനാപുരത്ത് നിന്ന് അവസാനം കേട്ടത് ആശ്വാസ വാർത്തയാണ്. രോഗം ബാധിച്ച് ചികിത്സയ്ക്കായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ച പൂച്ച വൈറസിൽ നിന്നു മുക്തി നേടിയതായി ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ഡി.എസ്. ബിന്ദു അറിയിച്ചു. 

ഫെലൈൻ പാൻ‌ ലുക്കോപീനിയ മാത്രമല്ല പൂച്ചകളെ ബാധിക്കുന്ന വൈറസ്. ഫെലൈൻ റൈനോ ട്രക്കിയേറ്റിസ്, കാൽസി വൈറസ് തുടങ്ങിയവയൊക്കെ ഭീഷണിയാണ്. കൃത്യ സമയത്ത് വാക്സിനേഷൻ ഉറപ്പാക്കുകയാണ് രക്ഷാമാർഗം. കൃത്യസമയത്ത് വിരമരുന്ന് നൽകുന്നതും പ്രധാനം തന്നെ.

English summary: Feline Panleukopenia Virus in Cats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com