ADVERTISEMENT

അരുമക്കിളികളെ ചെറു പ്രായത്തില്‍ത്തന്നെ അമ്മയില്‍നിന്ന് മാറ്റി ഇണക്കിവളര്‍ത്തുന്നവരാണ് പക്ഷിപ്രേമികള്‍. ഇണങ്ങാനും സംസാരിക്കാനുമെല്ലാം തത്തക്കുഞ്ഞുങ്ങള്‍ തയാറാകണമെങ്കില്‍ ചെറു പ്രായത്തില്‍ത്തന്നെ മാതാപിതാക്കളില്‍നിന്ന് മാറ്റേണ്ടതുണ്ട്. ഇങ്ങനെ മാറ്റുമ്പോള്‍ അവയ്ക്ക് ഹാന്‍ഡ് ഫീഡിങ് ഫോര്‍മുല എന്ന പ്രത്യേക തീറ്റക്കൂട്ടാണ് നല്‍കുക. ഇതിനായി ഒട്ടേറെ രൂപത്തിലുള്ള ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. സിറിഞ്ചും ക്രോപ് നീഡിലും സ്പൂണുമെല്ലാം ഓരോ പക്ഷിയിനത്തിനും പ്രത്യേകം പ്രത്യേകം ലഭ്യമാണ്.

അത്തരത്തില്‍ സിറിഞ്ചില്‍ ക്രോപ് നീഡില്‍ ഘടിപ്പിച്ച് ഭക്ഷണം നല്‍കുന്നതിനിടെ അപകടമുണ്ടായത് ഒരു വിദേശയിനം തത്തക്കുഞ്ഞിനാണ്. ബ്ലൂ ആന്‍ഡ് ഗോള്‍ഡ് മക്കാവ് ഇനത്തില്‍പ്പെട്ട പക്ഷിക്കുഞ്ഞിന്‌റെ തീറ്റസഞ്ചിയിലേക്ക് സിറിഞ്ചില്‍നിന്ന് ക്രോപ് നീഡില്‍ എന്ന ഭാഗം ഊരിപ്പോവുകയായിരുന്നു. ഉടന്‍തന്നെ അടുത്തുള്ള വെറ്ററിനറി ഡിസ്‌പെന്‍സറിയില്‍ ഉടമ പക്ഷിയെ എത്തിച്ചെങ്കിലും കൃത്യമായി പക്ഷിക്കുഞ്ഞിന്‌റെ അവസ്ഥ നിര്‍ണയിക്കാനോ ക്രോപ് നീഡില്‍ എവിടാണെന്ന് കണ്ടെത്തുന്നതിനോ ഉള്ള സംവിധാനങ്ങള്‍ അവിടില്ലായിരുന്നു. ഇതേത്തുടര്‍ന്ന് ചെങ്ങന്നൂരിലെ വെറ്ററിനറി ദമ്പതികളായ ഡോ. ടിറ്റുവിന്‌റെയും ഡോ. അമൃതലക്ഷ്മിയുടെയും അടുത്തേക്ക് റെഫര്‍ ചെയ്തു. ഇരുവരും എവിയന്‍ വെറ്ററിനറിയില്‍ സ്‌പെഷലൈസ് ചെയ്തിരിക്കുന്നവരാണ്.

parrot-2

പക്ഷിയുടെ തീറ്റസഞ്ചി പരിശോധിച്ചെങ്കിലും നീഡില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് എക്‌സ് റേ എടുക്കുകായിരുന്നു. എക്‌സ് റേയില്‍ നീഡില്‍ വയറിനുള്ളിലേക്ക് ഇറങ്ങിയതായി കണ്ടെത്തി. പക്ഷിക്കുഞ്ഞിന് അപകടമില്ലാതെ പുറത്തെടുക്കാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തിയതെന്ന് ഡോ. ടിറ്റു കര്‍ഷകശ്രീയോടു പറഞ്ഞു. അതുകൊണ്ടുതന്നെ പ്രത്യേക ഉപകരണത്തിന്‌റെ സഹായത്തോടെ വായിലൂടെ തന്നെ പുറത്തെടുക്കാന്‍ കഴിഞ്ഞു. അതിനു സാധ്യമായില്ലായിരുന്നെങ്കില്‍ കഴുത്തിലോ വയറിലോ മുറിവുണ്ടാക്കി പുറത്തെടുക്കേണ്ടിവരുമായിരുന്നു.

English summary: Crop needle stuck in throat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com