ADVERTISEMENT

കോവിഡ് കാലം എല്ലാ മേഖലയും തകര്‍ത്തപ്പോള്‍ പച്ച പിടിച്ച ചില മേഖലകളുണ്ട്. പാചകം, കൃഷി, പൂന്തോട്ട നിര്‍മാണം, വീട്ടില്‍ അരുമ മൃഗങ്ങളെയും പക്ഷികളെയും വളര്‍ത്തല്‍... ഈ മേഖലകളില്‍  ഒരു പുത്തന്‍ ഉണര്‍വാണ് ഉണ്ടായത്. അരുമ മൃഗങ്ങളുടെയും പക്ഷികളുടെയും അതിനോട് അനുബന്ധിച്ചുള്ള സാധനങ്ങളുടെയും വിപണിയില്‍ കോവിഡ് കാലത്ത് വന്‍ ചലനം ഉണ്ടായി. എന്നാല്‍, ഇപ്പോള്‍ ഇത് ചില ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. 

കോവിഡിന്റെ ലോക്ക് പൂര്‍ണമായി തുറന്നാല്‍ ഇപ്പോള്‍ വില്ലകളിലും ഫ്‌ളാറ്റുകളിലും നഗരത്തിലെ വീടുകളിലും അരുമകളായി വളരുന്ന പല മൃഗങ്ങളും അനാഥരാകും. സ്‌കൂളുകള്‍ കൂടി തുറക്കുന്നതോടെ ഇവയെ പരിചരിക്കാന്‍ ആളില്ലാതെ വരും. കുട്ടികള്‍ പഠന തിരക്കിലേക്ക് മുങ്ങുന്നതോടെ വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും  മിക്കവരും കൈവിടും. ഇവയെ ചിലര്‍ സുരക്ഷിത കേന്ദ്രങ്ങള്‍ക്ക് കൈമാറും. എന്നാല്‍, ചിലര്‍ ഇവയെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ തുറന്നു വിടാനുള്ള സാധ്യതകളും ഏറെയാണ്.

ഇതുണ്ടാക്കുന്ന സാമൂഹിക വിപത്ത് ചെറുതല്ല. വീടുകളില്‍ അരുമയായി വളര്‍ത്തിയിരുന്ന ഇവര്‍ക്ക് ഭക്ഷണം തനിയെ തേടി തിന്നാന്‍ അറിയില്ല. തെരുവ് നായ്ക്കളുടെ ക്രൂരമായ ആക്രമണത്തിന് വിധേയരാകാം. പട്ടിണിയും മുറിവുമായി ഇവര്‍ രോഗവാഹകരാവാം. പേ വിഷബാധപോലുള്ള കാര്യത്തിലും പേടിക്കണം. ഉടമസ്ഥര്‍ ഉപേക്ഷിക്കുന്ന വലിയ ഇനത്തില്‍പ്പെട്ട ചില നായകള്‍ ആക്രമണ സ്വാഭാവം കാണിച്ചേക്കാം.

ഒരു സംഭവ കഥ

ഏകമോളുടെ വീട്ടിലെ ഏകാന്തത അകറ്റാന്‍ ഒരു കൂട്ട്... പിന്നെ, മൊബൈല്‍, ടിവി ഇവയുടെ മുന്നില്‍ നിന്നുള്ള മാറ്റം... അതിനാണ് ആ ഡോക്ടര്‍ ദമ്പതികള്‍ വന്‍തുക മുടക്കി ഒരു നായ്ക്കുട്ടിയെ വാങ്ങിയത്. വീട്ടുകാരോട് വലിയ സ്‌നേഹമുള്ളതും കുട്ടികളോട് അടുപ്പം കാണിക്കുന്നതുമായ ഇനത്തില്‍പ്പെട്ടതാവണം എന്ന ഒരൊറ്റ നിബന്ധനയേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. മറ്റു കാര്യങ്ങള്‍ ഒന്നും നോക്കിയില്ല. കെന്നല്‍ കടക്കാരന്‍ നല്ല ഒരു ലാബ്രഡോര്‍ നായ്ക്കുട്ടിയെ അവര്‍ക്കായി നല്‍കി.

നായ്ക്കുട്ടിയെ അവരുടെ വില്ലയിലെത്തിച്ച ദിവസം അവിടെ കുട്ടികളുടെ ഒരു മേളമായിരുന്നു. കോവിഡ് കാലത്ത് വില്ലാ കോംപൗണ്ടിന് പുറത്തിറങ്ങാന്‍ പറ്റാതെ അടച്ചു പൂട്ടിയിരുന്ന കുട്ടികളെല്ലാം അന്നു ആ വീട്ടിലെത്തി. കുട്ടികളുടെ ലാളനയില്‍ മതിമയങ്ങിയ കുഞ്ഞ് അതിഥി, അവനായി വാങ്ങിയ കൂട്ടില്‍ അധികം താമസിയാതെ ഉറക്കമായി. പിന്നീട്, കുറെ നാളുകള്‍ ആ നായ്ക്കുട്ടിക്ക് ചുറ്റുമായി അവരുടെ ലോകം ഒതുങ്ങുകയായിരുന്നു. എന്നാല്‍, ആ ദിവസങ്ങള്‍ക്ക് ആയുസ്സ് കുറവായിരുന്നു.

ഒരു ദിവസം ഡോക്ടര്‍മാരെ ഉണര്‍ത്തിയത് വില്ലകളുടെ അസോസിയേഷന്‍ സെക്രട്ടറിയുടെ ഫോണായിരുന്നു. 'ഡോക്ടര്‍... നിങ്ങള്‍ ഇവിടെ താമസിക്കുമ്പോള്‍ ഇവിടുത്തെ പൊതു നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. ഇവിടെ വളര്‍ത്തുമൃഗങ്ങള്‍ അനുവദനീയമല്ല, അത് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്നു. ഇന്നലെ, പുലര്‍ച്ചെ നടക്കാനിറങ്ങിയപ്പോള്‍ നിങ്ങളുടെ നായ്ക്കുട്ടി എന്നെ ആക്രമിക്കാന്‍ വന്നു. ഞാന്‍ ഒരുവിധത്തിലാണ് അതിനെ ഓടിച്ചത്. ഇനിയും ഇങ്ങനെ ഉണ്ടാവാന്‍ പാടില്ല'- രാവിലെ തന്നെ വിളിച്ചുണര്‍ത്തി ചീത്ത പറയുക... അതും ഇത്തിരിപോന്ന ഒരുനായ്ക്കുട്ടിയുടെ പേരില്‍...

dog-1

മൂഡ് ഓഫായി ഡോക്ടര്‍ പുറത്തേക്ക് ഇറങ്ങി. ഡോക്ടറെ കണ്ടതും മോട്ടുവെന്നു അവര്‍ പേരിട്ട നായ്ക്കുട്ടി ഓടിയെത്തി കാലില്‍ മുട്ടിയുരുമ്മി. പിന്നെ, ചാടി ഉയര്‍ന്നു സ്‌നേഹം പ്രകടിപ്പിക്കാന്‍ തുടങ്ങി. അതോടെ ഡോക്ടര്‍ ഹാപ്പിയായി. അവനെ തലോടി, അവന്റെ സ്‌നേഹ പ്രകടനങ്ങള്‍ ഏറ്റുവാങ്ങി. പിന്നെ, അവന്‍  കടന്നു പോകാതെ ഗേറ്റിന്റെ അഴികള്‍ക്ക് ചുറ്റും കമ്പി വല കെട്ടി ഭദ്രമാക്കി.

ആഴ്ചകള്‍, മാസങ്ങള്‍ കടന്നു പോയി. മോട്ടുവിന്റെ വളര്‍ച്ച വേഗത്തിലായിരുന്നു. മോളുടെ കൂട്ടിന് കൊണ്ടുവന്ന അവന്‍ മകള്‍ക്ക് ശല്യമായത് പെട്ടെന്നാണ്. ദേഹത്ത് ഓടിക്കയറും. അഴിച്ചു വിട്ടാല്‍ ഉടന്‍ വീടിനുള്ളില്‍ പാഞ്ഞ് നടക്കും. അതിന്റെ നീണ്ട രോമങ്ങള്‍ മുറിയിലും സോഫയിലും നിറയും. അതിനെ പതിവായി ബ്രഷ് ചെയ്യാനൊന്നും ആരും ശ്രദ്ധിച്ചില്ല. അതോടെ അടുത്തു വരുമ്പോള്‍ ഒരു ദുര്‍ഗന്ധവുമായി.

വീട്ടിലെ ജോലിക്കാരിക്ക് തിരക്കിനിടയില്‍ അവനെക്കൂടി നോക്കാന്‍ സമയം തികഞ്ഞില്ല. പിന്നാമ്പുറത്തെ തൂണില്‍ തളയ്ക്കപ്പെട്ട അവന് വീട്ടില്‍ ബാക്കി വരുന്ന ഭക്ഷണ സാധനങ്ങളെല്ലാം അവര്‍ നല്‍കി. പലപ്പോഴും അത് കഴിക്കാതെ അവന്‍ പട്ടിണി കിടന്നു. വേണ്ടത്ര പരിചരണവും സ്‌നേഹവും കിട്ടാതെ അവന്‍ പെട്ടെന്നു പ്രാകൃത രൂപനായി. ഡോക്ടര്‍മാരും ജോലിത്തിരക്കിലായതിനാല്‍ അവരും അവനെ മറന്നു.

അങ്ങനെ ആ മിണ്ടാപ്രാണിയെ കൈയൊഴിയാന്‍ അവര്‍ തീരുമാനിച്ചു. വാങ്ങിയ സ്ഥലത്തു ചെന്നു ചോദിച്ചപ്പോള്‍ അവര്‍ ആദ്യം വിസമ്മതിച്ചു. തന്റെ നിസ്സഹായവസ്ഥ പറഞ്ഞപ്പോള്‍ ഒടുവില്‍ അവര്‍ അതിനെ ഏറ്റെടുത്തു. ഡോക്ടര്‍ക്ക് നഷ്ടമായത് അര ലക്ഷത്തോളം രൂപ. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മൃഗങ്ങളെയും പക്ഷികളെയും വളര്‍ത്താന്‍ തീരുമാനിക്കും മുന്‍പ് ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെക്കുറിച്ച് ആരും പഠിക്കുന്നില്ല. അതാണിവിടെ സംഭവിച്ചത്. അടുത്ത ദിവസങ്ങളില്‍, കുറെ സ്ഥലങ്ങളില്‍ സംഭവിക്കാന്‍ പോകുന്നതും ഇതാണ്.

കുട്ടികളുടെ നിര്‍ബന്ധത്തിന് വഴങ്ങിയോ, മാധ്യമങ്ങളിലൂടെ കാണുന്ന കൗതുകത്താലോ ആണ് പലരും ഇത്തരം ഉദ്യമത്തിന് ഇറങ്ങുന്നത്. നമ്മുടെ സ്ഥലസൗകര്യം, ബജറ്റ്, പരിചരിക്കാനുള്ള സൗകര്യം, തീറ്റകൊടുക്കാനുള്ള സാമ്പത്തിക നില, മാലിന്യങ്ങള്‍ കളയാനുള്ള സൗകര്യം ഇതൊക്കെ പരിഗണിച്ചു വേണം നമ്മുടെ വീട്ടില്‍ വളര്‍ത്താനുള്ള ഒരുഅരുമയെ തിരഞ്ഞെടുക്കാന്‍. അല്ലെങ്കില്‍ നാം ഒരു മിണ്ടാപ്രാണിയോട് ക്രൂരത കാണിക്കുകയാണെന്നു നിസ്സംശയം പറയാം.

കൂടിയ ഇനത്തില്‍പ്പെട്ട നായ്ക്കുട്ടിയെ വാങ്ങി ഇപ്പോള്‍ പെടാപ്പാടുപെടുന്ന ഒരു ബാങ്ക് ജീവനക്കാരിയുടെ വാക്കുകള്‍ കേള്‍ക്കുക. 

'എട്ടാം ക്ലാസില്‍ പഠിക്കുന്ന മകന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഞാന്‍ ആ നായ്ക്കുട്ടിയെ വാങ്ങിയത്. മകനിപ്പോള്‍ അതിനെ വേണ്ട. ആഴ്ചയില്‍ രണ്ടായിരം രൂപയുടെ തീറ്റയെങ്കിലും വാങ്ങേണ്ട അവസ്ഥയാണ്. എന്റെ മക്കള്‍ക്ക് പോലും ഇത്ര ചെലവില്ല.' 

ഇതും ഒറ്റപ്പെട്ട സംഭവമല്ല. മുന്തിയ ഇനം വേട്ട നായ്ക്കളെ ഒക്കെ സിനിമയിലും ടിവിയിലും ഒക്കെ കാണാന്‍ നല്ല രസമുണ്ട്. എന്നാല്‍, അവയെ ആ രീതിയില്‍ സംരക്ഷിക്കാന്‍ ഏറെ അധ്വാനമുണ്ട്. ചെലവുണ്ട്. അതാരും അറിയാന്‍ ശ്രമിക്കാറില്ല.

ഇതുപോലെതന്നെയാണ് കൂടിയ ഇനം പൂച്ചകളുടെ കാര്യവും. ഇവയൊക്കെ നമ്മുടെ വീട്ടില്‍ ഉണ്ടാക്കുന്ന  ഭക്ഷണം കഴിക്കില്ല. തുടക്കത്തില്‍ അത്തരം ഒരു ശീലം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചാല്‍ സാധിക്കും. എന്നാല്‍, മിക്കവരും പായ്ക്കറ്റ് ഫുഡ് മാത്രമാവും കൊടുക്കുക. അതോടെ, ഈ ജീവികള്‍ മറ്റ് ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുന്നു. ഒരുകിലോ പായ്ക്കറ്റ് ഫുഡ് രണ്ടോ മൂന്നോ ദിവസം കൊണ്ട് തീരും. ഇതിന് വില 500 രൂപയുടെ മുകളിലാവും. സാധാരണക്കാരുടെ ബജറ്റ് തകിടം മറിയാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം?

English summary: Abandoned dog number will increase in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com