ADVERTISEMENT

പാല്‍, ഇറച്ചി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടേ നമ്മുടെ സംസ്ഥാനത്തെ കാലിസമ്പത്ത് വര്‍ധിപ്പിക്കുന്നതിനായി ഇതര സംസ്ഥാനങ്ങളില്‍നിന്നും ഉല്‍പ്പാദനക്ഷമത കൂടിയ ഉരുക്കളെ സര്‍ക്കാര്‍ പദ്ധതികള്‍ വഴി അധികമായി കേരളത്തിലേക്ക് എത്തിക്കുകയും വ്യാവസായികാടിസ്ഥാനത്തില്‍ പശുക്കളെ വളര്‍ത്തുന്ന കര്‍ഷകര്‍ കൂടുതലായും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള കാലികളെ വാങ്ങാനും തുടങ്ങിയതോടേ അവിടെ വ്യാപകമായിരുന്ന പല രോഗങ്ങളും ആന്തരബാഹ്യ പരാദങ്ങളും കേരളത്തിലും വ്യാപകമായിക്കഴിഞ്ഞു. കഴിഞ്ഞ 15 വര്‍ഷത്തോളമായി ചെള്ളുപനി, മഞ്ഞപ്പിത്തം എന്നീ പേരുകളില്‍ അറിയപ്പെടുന്ന തൈലേറിയാസിസ്, അനാ പ്ലാസ്‌മോസിസ്, ബബീസിയോസിസ് തുടങ്ങിയ ആന്തരിക പരാദ രോഗങ്ങള്‍ മൂലം മരണപ്പെടുന്ന കന്നു കാലിക എണ്ണo ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. 

മുന്‍കാലങ്ങളില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ മാത്രം കാണപ്പെട്ടിരുന്ന ഇത്തരം രോഗങ്ങള്‍ ഇന്ന് സംസ്ഥാനത്തൊട്ടാകെ ഒരേ തീവ്രതയില്‍ ദോഷം വിതച്ചു കൊണ്ടിരിക്കുന്നു. തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ പോലും പൂര്‍ണമായി ചികില്‍സിച്ച് ദേദമാക്കാനോ ഉല്‍പ്പാദനക്ഷമത വീണ്ടെടുക്കാനോ കഴിയാതെ പലപ്പോഴും ഈ ഉരുക്കളെ വിറ്റൊഴിയേണ്ടതായും വരുന്നു. വളരെ പ്രതീക്ഷയോടെ ആരംഭിച്ച പല ഫാമുകളും രോഗബാധയെ തുടര്‍ന്ന് നഷ്ടത്തിലായി പൂട്ടേണ്ടതായും വന്നിട്ടുണ്ട്. മരണത്തെ അതിജീവിച്ചാല്‍ പോലും ഉല്‍പ്പാദനക്ഷമത നഷ്ടപ്പെടുകയോ പ്രത്യുല്‍പ്പാദന ശേഷി ഇല്ലാക്കായി വന്ധ്യതയിലേക്ക് നയിക്കുന്ന അവസ്ഥയിലേക്ക് നമ്മുടെ കന്നുകാലികളെ കൊണ്ടെത്തിക്കുന്നു. ഇത്തരം പരാദ രോഗങ്ങളില്‍ നിന്നും നമ്മുടെ കാലിസമ്പത്തിനെ സംരക്ഷിക്കുന്നതിനും അതുവഴി കര്‍ഷകരെ ഈ മേഖലയില്‍ പിടിച്ചു നിര്‍ത്തുന്നതിനും ഊര്‍ജിത നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ടതുണ്ട്.

തൈലേറിയ രോഗം

പ്രോട്ടോസോവ വിഭാഗത്തിലുള്ള തൈലേറിയ എന്നയിനം ഏകകോശ രക്ത പരാദജീവികളാണ് രോഗഹേതു. തൈലേറിയ ഓറിയന്റലിസ്, തൈലേറിയ ആനുലേറ്റ എന്നീ ഇനങ്ങളാണ് സാധാരണയായി കേരളത്തില്‍ രോഗമുണ്ടാക്കുന്നത്. ചുവന്ന രക്തകോശങ്ങളെ സാരമായി ബാധിക്കുന്ന ഓറിയന്റല്‍ തൈലേറിയ ആണ് വ്യാപകമായി കണ്ടുവരുന്നത്. പട്ടുണ്ണികള്‍ എന്ന് വിളിക്കുന്ന ബാഹ്യ പരാദങ്ങളുടെ കടിയിലൂടെയാണ് രോഗാണുക്കള്‍ പശുവിന്റെ ശരീരത്തില്‍ എത്തുന്നത്. പട്ടുണ്ണികള്‍ രക്തം ഊറ്റി കുടിക്കുമ്പോള്‍ അവയുടെ ഉമിനീര്‍ വഴി പശുക്കളുടെ ശരീരത്തില്‍ എത്തുന്ന രോഗാണുക്കള്‍ ചുവന്ന രക്തകോശങ്ങളേയും വെളുത്ത രക്തകോശങ്ങളേയും ആക്രമിച്ച് നശിപ്പിക്കും. തുടര്‍ന്ന് കരള്‍, വൃക്ക തുടങ്ങീ വിവിധ അവയവങ്ങളിലേക്ക് കടന്നുകയറുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്യും

ലക്ഷണങ്ങള്‍: ശക്തമായ പനി, വിറയല്‍, കഴലകളുടെ വീക്കം, തീറ്റ മടുപ്പ്, പാല്‍ ഉല്‍പ്പാദനം കുറയല്‍, നടക്കാനുള്ള മടി, മുടന്ത്, വയറിളക്കം, വായ്-മൂക്ക്-കണ്ണ് എന്നിവിടങ്ങളില്‍നിന്നു നീരൊലിക്കല്‍, ശ്വാസതടസം, ചുമ എന്നീ പ്രാരംഭ ലക്ഷണങ്ങളോടേയും തുടര്‍ന്ന് വിളര്‍ച്ച, മഞ്ഞപ്പിത്തം, കാപ്പി നിറത്തിലുള്ള മൂത്രം, രക്തവും കഫവും കലര്‍ന്ന ചാണകം, എന്നീ രോഗലക്ഷണങ്ങളോടെ രോഗം മൂര്‍ച്ഛിച്ച് പശുക്കള്‍ തളര്‍ന്ന് കിടപ്പിലായി മഞ്ഞപ്പിത്തവും ശ്വാസതടസവും മൂലം മരണപ്പെടുകയും ചെയ്യും.

അനാപ്ലാസ്‌മോസിസ്

കന്നുകാലികളിലെ രക്തകോശങ്ങളെ ബാധിക്കുന്ന മറ്റൊരു ബാഹ്യ പരാദ രോഗമാണിത്. അനാപ്ലാസ്മ മാര്‍ജിനേല്‍ എന്ന രക്ത പരാദജീവിയാണ് കന്നുകാലികളില്‍ രോഗമുണ്ടാക്കുന്നത്. പട്ടുണ്ണിയുടെ കടിയിലൂടെയാണ് രോഗപകര്‍ച്ച. ചുവന്ന രക്തകോശങ്ങളെ ആക്രമിക്കുന്നത് മൂലം വിളര്‍ച്ച ക്ഷീണം,  തീറ്റ മടുപ്പ്, പനി, ശ്വാസതടസം, ഗര്‍ഭമലസല്‍ എന്നീ ലക്ഷണങ്ങള്‍ പ്രകടമാക്കുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്യും.

ബബീസിയോസിസ്

ബബീസിയ ബൈ ജെമിന, ബബീസിയ ബോവിസ് എന്നിവയാണ് കന്നുകാലികളില്‍ രോഗമുണ്ടാക്കുന്നത്. റിപ്പി സെഫാലസ് ഇനത്തില്‍പ്പെട്ട പട്ടുണ്ണികള്‍ മുഖേനേയാണ് രോഗപ്പകര്‍ച്ച. പനി, തീറ്റ മടുപ്പ്, ഉയര്‍ന്ന ശ്വസന നിരക്ക്, വിളര്‍ച്ച, മഞ്ഞപ്പിത്തം, മെലിച്ചില്‍, ചുവന്ന / കാപ്പി നിറത്തിലുള്ള മൂത്രം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍

രോഗവ്യാപനവും രോഗ നിര്‍ണ്ണയവും

മതിയായ പരിശോധനകള്‍ ഇല്ലാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലി ഇറക്കുമതി, രോഗവാഹകരായ പശുക്കളുടേയും രോഗം പരത്തുന്ന പട്ടുണ്ണിരളുടെയും വര്‍ധന, ഉല്‍പ്പാദന ശേഷി ഉയര്‍ന്ന സങ്കരയിനം പശുക്കളുടെ കുറഞ്ഞ രോഗപ്രതിരോധ ശേഷി, മതിയായ പോഷകങ്ങളുടെ കുറവ് എന്നിവ രോഗവ്യാപനത്തിന് ഇടയാക്കുന്നു. സമാന രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന മറ്റു രോഗങ്ങളില്‍നിന്നും ഈ രക്താണു രോഗങ്ങളെ പ്രത്യേകം വേര്‍തിരിച്ച് മനസിലാക്കി ചികിത്സ നല്‍കേണ്ടതുണ്ട്. ചിലപ്പോള്‍ ഒന്നിലധികം ഇനം രോഗാണുക്കളുടെ സാന്നിധ്യവും ഉണ്ടാകാറുണ്ട്. ഇതറിയുന്നതിനും രോഗാണു തീവ്രത കൃത്യമായി വിലയിരുത്തുന്നതിനും ചികിത്സാക്രമം നിശ്ചയിക്കുന്നതിനും രക്ത പരിശോധന ആവശ്യമാണ്.

ചികിത്സ

ആന്റി പ്രോട്ടോസോവന്‍ മരുന്നുകളായ ബൂ പാര്‍വാ ക്യോണ്‍, ഇമിഡോ കാര്‍ബ്, ആന്റിബയോട്ടിക്കുകള്‍ (ടെ ട്രാസൈക്ലിനുകള്‍) എന്നിവ ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷി വീണ്ടെടുക്കുന്നതിന് സഹായിക്കുന്ന കരള്‍ സംരക്ഷണ ഉത്തേജക മരുന്നുകള്‍, പ്രോബയോട്ടിക്കുകള്‍, അയണ്‍, ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി എന്നിവയെല്ലാം നല്‍കേണ്ടതുണ്ട്. രോഗം ഭേദമായതിന് മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും രക്ത പരിശോധന നടത്തി രോഗാണു സാന്നിധ്യമില്ലെന്ന് ഉറപ്പു വരുത്തുകയും വേണം

വെല്ലുവിളികള്‍

  • രോഗ നിര്‍ണ്ണയത്തിനുള്ള കാലതാമസം

രോഗം തുടക്കത്തില്‍ തിരിച്ചറിയാത്തത് ധാരാളം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്. ഉരുക്കള്‍ക്കുണ്ടാവുന്ന ചെറിയ പനി, തീറ്റ മടുപ്പ് എന്നിവയെ കര്‍ഷകര്‍ നിസ്സാരമായി കാണരുത്. അവ തിരിച്ചറിഞ്ഞ് വേണ്ട വൈദ്യസഹായം നല്‍കുന്നതിന് വിമുഖത കാണിക്കരുത്.

  • ലാബറട്ടറികളുടെ അപര്യാപ്തത

ലാബോറട്ടറികളില്‍ രക്തപരിശോധന നടത്തിയാണ് രോഗം നിര്‍ണ്ണയിക്കുന്നത്. എന്നാല്‍ നിലവില്‍ പല മൃഗാശുപത്രികളിലും ഈ സൗകര്യം പരിമിതമാണ്. വെറ്ററിനറി പോളിക്ലിനിക്കുകള്‍, വെറ്ററിനറി ഹോസ്പിറ്റലുകള്‍ എന്നിവയോടനുബന്ധിച്ചുള്ള ലാബുകളുടെ സൗകര്യം മെച്ചപ്പെടുത്തേണ്ടതാണ്. ലാബോറട്ടറികളുടെ ശാക്തീകരണത്തിനുള്ള നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളണം. എങ്കില്‍ മാത്രമേ ഇത്തരത്തിലുള്ള രോഗങ്ങള്‍ തുടക്കത്തിലെ കണ്ടെത്തി കര്‍ഷകനുണ്ടായേക്കാവുന്ന ഉല്‍പ്പാദന നഷ്ടവും സാമ്പത്തിക നഷ്ടവും കുറയ്ക്കുവാന്‍ കഴിയൂ.

  • ചെക്ക്‌പോസ്റ്റുകളിലെ പരിശോധനകളുടെ ആവശ്യകത

ഇതര സംസ്ഥാനങ്ങളില്‍ നിന്നും കന്നുകാലികളെ ഇറക്കുമതി ചെയ്യുമ്പോള്‍ ചെക്ക്‌പോസ്റ്റുകളില്‍ തന്നെ രക്തപരിശോധന നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. പുതുതായി പശുക്കളെ കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് 3 ആഴ്ച പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് (ക്വാറന്റൈന്‍) നിരീക്ഷിക്കാനും, രക്തം പരിശോധിച്ച് രോഗബാധ ഇല്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം മറ്റ് പശുക്കള്‍ക്ക് ഒപ്പം ചേര്‍ക്കാനും ശ്രദ്ധിക്കണം. രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്തുന്ന പക്ഷം ചികിത്സ ഉറപ്പാക്കാന്‍ വൈകരുത്. തൈലേറിയ രോഗാണുവിന്റെ നിശ്ശബ്ദ വാഹകരായ പശുക്കളെ കണ്ടെത്തുന്നതിനായി ഫാമുകളില്‍ രക്തപരിശോധന നടത്തുന്നത് ഉചിതമായ രോഗ നിയന്ത്രണ മാര്‍ഗ്ഗമാണ്. ആട് ഫാമുകളിലും എരുമ ഫാമുകളിലും ഇത്തരം പരിശോധനകള്‍ നടത്തണം

  • പട്ടുണ്ണികളുടെ നിയന്ത്രണം

ഈ രോഗങ്ങളെ തടയാനുള്ള ഏറ്റവും ഉത്തമ മാര്‍ഗ്ഗം രോഗം പടര്‍ത്തുന്ന പട്ടുണ്ണികളുടെ നിയന്ത്രണം തന്നെയാണ്. നമ്മുടെ സംസ്ഥാനത്തും പട്ടുണ്ണികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുള്ളതുകൊണ്ട് തന്നെ രോഗബാധാ നിരക്കും വളരെ കൂടുതലാണ്. ബാഹ്യ ആന്തരിക പരാദങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കിയെങ്കില്‍ മാത്രമേ രോഗബാധ കുറയ്ക്കാന്‍ കഴിയൂ. ബാഹ്യ പരാദങ്ങളുടെ നിയന്ത്രണം പ്രയാസമേറിയതിനാല്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രകാരം നിര്‍മിച്ച ഫലപ്രാപ്തിയുള്ള 'പോര്‍ ഓണ്‍' മരുന്നുകള്‍(മൃഗങ്ങളുടെ ശരീരത്തില്‍ കൃത്യമായ ഇടവേളകളില്‍ പ്രത്യേക തരത്തില്‍ പുരട്ടാനുള്ളത് ) മൃഗാശുപത്രികള്‍ വഴി കര്‍ഷകര്‍ക്ക് ലഭ്യമാക്കിയാല്‍ ഇത്തരത്തിലുള്ള ബാഹ്യ പരാദങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കാം. ഉപയോഗ ശേഷം കൃത്യമായ ഇടവേളകളില്‍ ലാബോറട്ടറി പരിശോധനകളിലൂടെ ഇത്തരം രക്താണു രോഗാണുക്കളുടെ സാന്നിധ്യമുണ്ടോ എന്ന് വിലയിരുത്തേണ്ടതുമാണ്.

  • ഇതര സംസ്ഥാന പശുക്കളെ പ്രോത്സാഹിപ്പിക്കരുത്

വിവിധ പദ്ധതികള്‍ക്കായി ഇതര സംസ്ഥാനങ്ങളില്‍നിന്നും ഉരുക്കളെ ഇറക്കുമതി ചെയ്യുന്നത് നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ കാലാവസ്ഥയുമായി ഇണങ്ങിച്ചേരാന്‍ ബുദ്ധിമുട്ടുള്ള ഇവകള്‍ ക്രമേണേ ഉല്‍പ്പാദനം കുറഞ്ഞ് ചെന പിടിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവയായി മാറുകയാണ്. ഭീമമായ കടത്തു കൂലിയും ഇടനിലക്കാരുടെ ചൂഷണവും നേരിട്ട് ഇവയെ വാങ്ങി വളര്‍ത്തുന്ന ക്ഷീരകര്‍ഷകര്‍ നേരിടുന്ന നഷ്ടം വളരെയേറേയാണ്. എന്നാല്‍ സ്വന്തം പശുക്കളില്‍നിന്നും ഉണ്ടാകുന്ന കന്നുകുട്ടികളെ വളര്‍ത്തി ഉല്‍പ്പാദന ക്ഷമതയുള്ള പശുക്കളാക്കി മാറ്റാന്‍ ഇപ്പോഴത്തെ ഉയര്‍ന്ന കാലിത്തീറ്റ വിലയും മറ്റു ചെലവുകളും ക്ഷീരകര്‍ഷകരെ നിരുല്‍സാഹപ്പെടുത്തുകയാണ്. ഇവിടെ ജനിക്കുന്ന മുഴുവന്‍ പശുക്കിടാക്കള്‍ക്കും മതിയായ തീറ്റയും പരിചരണവും നല്‍കിയാല്‍ അവയുടെ വളര്‍ച്ചാ നിരക്കും ആരോഗ്യ പരിശോധനയും നടത്തി കറവപ്പശുക്കള്‍ ആക്കി മാറ്റിയെടുക്കാന്‍ കഴിയും

  • ഉയര്‍ന്ന ചികിത്സാച്ചെലവ്

രോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ ഉയര്‍ന്ന വില പലപ്പോഴും കര്‍ഷകന് താങ്ങാനാവാതെ വരുന്നു. ഏകദേശം 3 ദിവസം നീണ്ടു നില്‍ക്കുന്ന ചികില്‍സയ്ക്ക് ആയിരങ്ങള്‍ വേണ്ടി വരാറുണ്ട്. രോഗനിരക്ക് കൂടി വരുന്ന നമ്മുടെ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഈ മരുന്നുകള്‍ പൂര്‍ണ്ണമായും സൗജന്യമായി ലഭ്യമാക്കേണ്ടതാണ്.

രോഗബാധയെ തുടര്‍ന്ന് ചുവന്ന രക്തകോശങ്ങളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞ് പശു കിടപ്പിലാവുമ്പോള്‍ ജീവന്‍ രക്ഷാമാര്‍ഗ്ഗമായി ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ അഥവാ രക്ത പകര്‍ച്ച ആവശ്യമായി വരും. പരിമിതികള്‍ ഏറെയുള്ള കര്‍ഷകരുടെ തൊഴുത്തുകളില്‍വച്ച് തന്നെയാണ് ഈ ചികിത്സാ മാര്‍ഗ്ഗം കൈക്കൊള്ളേണ്ടതും. ആരോഗ്യമുള്ള മറ്റൊരു ഉരുവില്‍നിന്നു നിശ്ചിത അളവില്‍ രക്തം ചില പ്രത്യേക തരം സഞ്ചി / ബാഗുകളില്‍ ശേഖരിച്ച് രോഗബാധയുള്ള ഉരുവിന്റെ ശരീര ഭാരം അനുസരിച്ച് സിരകളിലൂടെ നല്‍കുന്നു. 

മൃഗചികിത്സയ്ക്കാവശ്യമായ ഇത്തരം രക്ത ശേഖരണ ബാഗുകള്‍ ഇവിടെ നിര്‍മ്മിക്കുന്നുമില്ല, ലഭ്യമാകുന്നുമില്ല. നിയമ വിധേയമല്ലെങ്കില്‍ പോലും പലപ്പോഴും മനുഷ്യരില്‍ ഉപയോഗിക്കുന്ന ഇത്തരം ബ്ലഡ് ബാഗുകള്‍ ഉപയോഗിച്ച് വെറ്ററിനറി ഡോക്ടര്‍മാര്‍ കന്നുകാലികളുടെ ജീവന്‍ രക്ഷിക്കുന്നുമുണ്ട്. സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന്‍ കീഴില്‍ പാലോട് പ്രവര്‍ത്തിച്ചുവരുന്ന ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വെറ്ററിനറി ബയോളജിക്കല്‍സ് കേരളത്തിലെ പക്ഷിമൃഗാദികള്‍ക്കാവാശ്യമായ വിവിധ തരം വാക്‌സീനുകള്‍ ടെസ്റ്റ് റീ ഏജന്റുകള്‍ എന്നിവ നിര്‍മ്മിച്ച് നല്‍കി വരുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളിലൂടെ ഇത്തരത്തിലുള്ള സംവിധാനം കര്‍ഷകര്‍ക്ക് ചികിത്സാ മാര്‍ഗ്ഗമായി എത്തിച്ചാല്‍ ഉചിതമായ സമയത്ത് തക്കതായ ചികിത്സ നടത്തി പശുവിന്റെ മരണം മൂലം കര്‍ഷകനുണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കുകയും ചെയ്യാം.

English summary: Clinical Blood transfusions in cattle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com