ADVERTISEMENT

മനുഷ്യരിൽ ഭ്രൂണമാറ്റത്തെക്കുറിച്ചും ഐവിഎഫിനെക്കുറിച്ച് ധാരാളം വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, പശുക്കളിലെ ഐവിഎഫ് അത്രത്തോളം പ്രചാരമുള്ളതല്ല. കേരളത്തിലെ ചുരുക്കം ചില സ്വകാര്യ ഫാമുകളിലും സർക്കാർ ഫാമുകളിലും ഇന്ന് ഭ്രൂണമാറ്റം വിജയകരമായി നടപ്പാക്കുന്നുണ്ട്. മനുഷ്യരിൽ ഐവിഎഫ് (Invitrofertilization) അഥവാ കൃത്രിമ ബീജസങ്കലനവും ഭ്രൂണമാറ്റ(Embryo Transfer)വും നടത്തുന്ന അതേ സാങ്കേതികവിദ്യ തന്നെ ഇവിടെയും ഉപയോഗിക്കുന്നു.

ഭ്രൂണമാറ്റം വഴി പാലുൽപ്പാദനം വർധിപ്പിക്കാനാവുമോ?

വർധിപ്പിക്കാനാകുമെന്ന് ഒറ്റവാക്കിൽ പറയാം. അതിനൊപ്പം ചില അടിസ്ഥാന കാര്യങ്ങൾകൂടി അറിയേണ്ടതുണ്ട്. പ്രത്യുൽപ്പാദനക്ഷമതയുള്ള ഒരു അണ്ഡത്തെയും പും ബീജത്തെയും ഗർഭാശയത്തിനു പുറത്തുവച്ച് ഗർഭാശയ സമാനമായ അന്തരീക്ഷത്തിൽ കൃത്രിമമായി സംയോജിപ്പിച്ച് ഒരു ഭ്രൂണമാക്കി എടുക്കുന്ന പ്രക്രിയയാണ് കൃത്രിമ ബീജസങ്കലനം. അതുപോലെ, കൃത്രിമമായി തയാർ ചെയ്തതോ അല്ലാത്തതോ ആയ ഭ്രൂണം മറ്റു പശുക്കളുടെ ഗർഭാശയത്തിൽ നിക്ഷേപിക്കുന്ന പ്രക്രിയയാണ് ഭ്രൂണമാറ്റം.

cow-embryo-transfer

കെഎൽഡി ബോർഡിന്റെ മാട്ടുപ്പെട്ടി ഫാമിൽ ഇത്തരത്തിൽ ഭ്രൂണമാറ്റം മുഖേനയുള്ള കിടാങ്ങൾ ജനിച്ചു തുടങ്ങിയിട്ട് രണ്ടു മാസം പിന്നിടുന്നു. അത്യാധുനിക സൗകര്യങ്ങളോടെയും ജൈവസുപരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ഇവിടെ ഇതിന്റെ വിവിധ ഘട്ടങ്ങളായ ബീജശേഖരണം, ബീജ പരിശോധനയും സംസ്കരണം, അണ്ഡശേഖരണം, കൃത്രിമബീജസങ്കലനം, ഭ്രൂണമാറ്റം തുടങ്ങിയവ നടത്തപ്പെടുന്നത്.

‌2018ൽ കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെയാണ് ഭ്രൂണമാറ്റ പദ്ധതി ആരംഭിച്ചത്. ഇന്ത്യൻ ജനുസുകളായ സഹിവാളിലും വെച്ചൂരിലുമാണ് പദ്ധതി വിഭാവനം ചെയ്തിരുന്നതെങ്കിലും വെച്ചൂരിന് യോജിച്ച ഭ്രൂണമാറ്റ കത്തീറ്റർ ലഭ്യമല്ലാത്തതിനാൽ ഇപ്പോൾ സഹിവാൾ ജനുസിലാണ് ഭ്രൂണമാറ്റം ചെയ്യുന്നത്. വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടർമാർ അടങ്ങിയ സംഘത്തിന്റെ അഭിപ്രായത്തിൽ ഉൽപ്പാദനക്ഷമത ഉണ്ടെന്ന് ഉറപ്പു വരുത്തി ഉൽപ്പാദിപ്പിക്കപ്പെടുന്ന ഭ്രൂണങ്ങൾ നല്ലയിനം ആരോഗ്യമുള്ള പശുക്കിടാരികളിൽ നിക്ഷേപിച്ച് അവ ജന്മം നൽകുന്ന തലമുറ മെച്ചപ്പെട്ട പരിപാലനത്തിലൂടെ ഉയർന്ന പാലുൽപ്പാദനവും രോഗപ്രതിരോധശേഷിയും ഉള്ളവയായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 

മാട്ടുപ്പെട്ടി ഫാമിലെ വിശേഷങ്ങൾ കാണാം. വിഡിയോ ചുവടെ

English summary: Embryo Transfer in Cattle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com