ADVERTISEMENT

ലോകത്തിലെ ഏറ്റവും ഔഷധ സമ്പുഷ്ടമായ പാൽ നൽകുന്ന ഇന്ത്യയിലെ പരമ്പരാഗത നാടൻ പശുക്കളെയും അനുബന്ധ കൃഷിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലാഭം പോലും നോക്കാതെ തുടങ്ങിയ ഒരു സ്ഥാപനമുണ്ട് ആലപ്പുഴയിൽ, ചേർത്തലയ്ക്കടുത്ത് തണ്ണീർമുക്കത്തുള്ള മൂകാംബിക ഗോ സംരക്ഷണ ഗവേഷണ കേന്ദ്രം. എ1 പ്രോട്ടീനിനു പകരം ഗുണകരമായ എ2 പ്രോട്ടീനിന്റെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ് റെഡ് സിന്ധി, സഹിവാൾ തുടങ്ങിയ ഇന്ത്യൻ ജനുസ് പശുക്കളുടെ പാൽ. ദഹനവ്യവസ്ഥയ്ക്കും രോഗപ്രതിരോധശേഷിക്കും ഉത്തമമെന്ന് ആയുർവേദം വിധിയെഴുതിയ എ2 മിൽക്കിന്റെ ഉൽപാദനം കൂട്ടാനും ഇത്തരം പശുക്കളെ സംരക്ഷിക്കാനുമുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. 

desi-cow-4
ദിവ്യയും രജനിയും പശുക്കൾക്കൊപ്പം

പണ്ടുമുതൽ വീട്ടിൽ പശുക്കൾ ഉണ്ടായിരുന്നതിനാൽ സ്വന്തമായി ഒരു ഡെയറി ഫാമെന്ന ആഗ്രഹത്തിന്റെ പുറത്താണ് സഹോദര ഭാര്യമാരായ രജനി അനൂപും ദിവ്യ അനീഷും ഗോശാലയ്ക്കു തുടക്കമിട്ടത്. നാടൻ ഇനങ്ങളുടെ പ്രാധാന്യവും മികവും സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നതുകൊണ്ടു തന്നെ ലീറ്റർ കണക്കിനു പാൽ ചുരത്തുന്ന സങ്കര ഇനങ്ങളെ കൊണ്ടു ഗോശാല നിറച്ച് വരുമാനം കൂട്ടുന്നതിനു പകരം ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങി ഇന്ത്യയുടെ പലഭാഗത്തുനിന്ന് തനത് ജനുസുകളെ എത്തിച്ച് പരിരക്ഷിക്കുകയാണ് ഇവർ ചെയ്തത്. റെഡ് സിന്ധി, സഹിവാൾ, ഗീർ, കാങ്ക്രജ്, വെച്ചൂർ, കാസർകോട് കുള്ളൻ തുടങ്ങിയ ഇനം നാടൻ പശുക്കൾ ഇന്ന് ഇവരുടെ ശേഖരത്തിലുണ്ട്. 

desi-cow-2
ദിവ്യയും രജനിയും പശുക്കൾക്കൊപ്പം

വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന റെഡ് സിന്ധി പശുക്കളെയാണ് പ്രധാനമായും ഇവിടെ പരിപാലിക്കുന്നത്. പൊതുവേ നാടൻ ഇനങ്ങൾക്ക് പാലുൽപാദനം കുറവാണെന്നതാണ് ആളുകൾ സങ്കര ഇനങ്ങളെ തിരഞ്ഞെടുക്കാൻ കാരണം. എന്നാൽ മികച്ച പാലുൽപാദന ശേഷിയും, രോഗപ്രതിരോധ ശേഷിയുമുള്ള ഉത്തരേന്ത്യൻ ഇനങ്ങളെ നമ്മുടെ നാട്ടിലെത്തിച്ച് സംരക്ഷിക്കുകയും മികച്ച ഗവേഷണം നടത്തി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നു. കേരളത്തിൽ അപൂർവമായ റെഡ് സിന്ധി കാളകളും ഇവരുടെ ഗോശാലയിലുണ്ട്. പ്രജനനം നടത്തി കൂടുതൽ ഉയർന്ന ഗുണ മേന്മയുള്ള റെഡ് സിന്ധി പശുക്കളെ സൃഷ്ടിച്ചെടുക്കാനുള്ള ഗവേഷണത്തിലും ദൗത്യത്തിലുമാണിപ്പോൾ മൂകാംബിക ഗോശാല. സങ്കര ഇനം പശുക്കളേക്കാൾ കൂടുതൽ കാലം (300 ദിവസത്തിലേറെ) പാൽ ലഭ്യത ഉണ്ടെന്നുള്ളതും ഇന്ത്യൻ ഇനങ്ങളുടെ പ്രത്യേകതയാണ്.

desi-cow-milk
സ്വന്തം ബ്രാൻഡിൽ എ2 പാൽ

നാടൻ പശുക്കളുടെ ശാരീരിക പ്രത്യേകതകൾ വച്ചു തുറന്നുവിട്ടു വളർത്തേണ്ട ഇനങ്ങളുണ്ട്. അവയെ എല്ലാം തുറന്നുവിട്ടു തന്നെ വളർത്താനുള്ള സ്ഥലം ഫാമിൽ ലഭ്യമാക്കിയിട്ടുണ്ട്. പുല്ല്, വൈക്കോൽ, ധാന്യപ്പൊടി തുടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങൾ മാത്രമാണ് ഇവിടത്തെ പശുക്കൾക്ക് നൽകുന്നത്. പാലിനേക്കാൾ കാർഷികാവശ്യത്തിനും ഔഷധാവശ്യത്തിനുമുള്ള ഗോമൂത്രം, ചാണകം, പഞ്ചഗവ്യം അടക്കമുള്ള മറ്റ് ഉൽപന്നങ്ങളാണ് ഫാമിന്റെ പ്രധാന വരുമാന മാർഗം. അതുകൊണ്ടുതന്നെ പാൽ ലഭിക്കാനുള്ള പ്രായത്തിനു ശേഷം പശുക്കളെ മാംസത്തിനായി വിൽക്കുന്ന പതിവുരീതി ഇവിടെ ആവശ്യമായി വരുന്നില്ല. കാളകളും പ്രായമെത്തിയ പശുക്കളും ഈ രീതിയിൽ വരുമാനം കൊണ്ടുവരുന്നുണ്ട്. ഇതുകൂടാതെ കൂടുതൽ അനുബന്ധ ഉൽപന്നങ്ങളും വളങ്ങളും ഉൽപാദിപ്പിക്കാനുള്ള  ഗവേഷണവും ജോലികളും ഇവിടെ പുരോഗമിക്കുന്നു. കോവിഡ് കാലത്ത് ഹോം ഡെലിവറിയും തുടങ്ങിയിട്ടുണ്ട്.

desi-cow-ghee
സ്വന്തം ബ്രാൻഡിൽ എ2 നെയ്യ്

ഔഷധ ഗുണത്തിനനുസരിച്ച് വിലയിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിലും ആരോഗ്യത്തിന് ജനം കൂടുതൽ പ്രധാന്യം കൊടുത്തുതുടങ്ങിയതോടെ എ2 മിൽക്കിന്റെ ഗുണം തിരിച്ചറിഞ്ഞ് പാലിനായും ആവശ്യക്കാർ ഏറെ എത്തുന്നുണ്ട്. പാലിനൊപ്പം വെണ്ണ, നെയ്യ്, തൈര്, പനീർ, ബട്ടർ തുടങ്ങിയ അനുബന്ധ ഉൽപന്നങ്ങളും ഇവിടെ ലഭ്യമാണ്. എത്ര ആവശ്യക്കാരെത്തിയാലും പശുക്കുട്ടികൾക്ക് വയർ നിറയാനുള്ള പാൽ ഉറപ്പാക്കിയ ശേഷം മാത്രമേ പാൽ കറന്നെടുക്കാറുള്ളൂ. പാലിനു വേണ്ടി മാത്രം പശുവിനെ വളർത്തുന്നതിനപ്പുറം കൂടുതൽ സംരംഭങ്ങൾ ഇതിനോടനുബന്ധിച്ച് തുടങ്ങാനുള്ള ഒരു മാതൃക സൃഷ്ടിക്കുക എന്നതാണ് ഗോശാലയുടെ ലക്ഷ്യം. ഒപ്പം ഏതാനും വർഷം കൊണ്ട് മികച്ച പ്രതിരോധ ശേഷിയുള്ള ഇന്ത്യൻ ഇനങ്ങളെ കേരളത്തിലെ കർഷകർക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങളും. രജനിയുടെയും ദിവ്യയുടെയും എല്ലാ പരിശ്രമങ്ങൾക്കും പൂർണ പിന്തുണയുമായി ബിസിനസുകാരായ പങ്കാളികൾ അനൂപ്, അനീഷ് സഹോദരങ്ങളും ഇവർക്കു പിന്നിലുണ്ട്.

ഫോൺ: 9496690271

English summary: Desi Cow Farm Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com