മുൻമന്ത്രി പി.ജെ. ജോസഫിന് പ്രിയം ‘പ്രശ്നരഹിത പശു’ക്കളോട്; ഈ ഇനത്തിനുള്ളത് 22 ലീറ്റർ പാൽ
Mail This Article
കേരളത്തിലെ ക്ഷീരകർഷകരുടെ മുൻനിരയിലുണ്ട് തൊടുപുഴ എംഎൽഎയും മുൻമന്ത്രിയുമായ പി.ജെ. ജോസഫ്. എൺപതോളം പശുക്കളുണ്ട് പുറപ്പുഴയിലെ അദ്ദേഹത്തിന്റെ വീടിനോടു ചേർന്നുള്ള ഫാമിൽ. ഇതിൽ അറുപതോളം പശുക്കൾ കറവയിലുണ്ട്. പ്രതിദിനം 1200 ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്നു. കോതമംഗലം രൂപയുടെ ക്ഷീരകർഷക പ്രസ്ഥാനമായ ജീവ മിൽക്കിനാണ് മുഴുവൻ പാലും നൽകുക. എച്ച്എഫിനും ജഴ്സിക്കുമൊപ്പം ഗിർ, സഹിവാൾ, താർപാർക്കർ, റെഡ് സിന്ധി ഇനങ്ങളും അവയുടെ സങ്കരയിനങ്ങളും അദ്ദേഹത്തിന്റെ ഫാമിലുണ്ട്. പ്രതിദിനം 20–22 ലീറ്റർ ഉൽപാദനവുമുണ്ട്. നാടൻ പശുക്കളുടെ പാൽ സങ്കര ഇനങ്ങളുടെ പാലിനൊപ്പം ചേരുന്നതിനാൽ കൊഴുപ്പ് കൂടും. അതുകൊണ്ടുതന്നെ റീഡിങ്ങ് ഉയരും, കൂടുതൽ വിലയും ലഭിക്കും.
പൈനാപ്പിൾ ഇലയാണ് പശുക്കൾക്ക് മുഖ്യ ഭക്ഷണം. ഇത് തീറ്റച്ചെലവ് ഗണ്യമായി കുറയ്ക്കും. ഒപ്പം തിരി രൂപത്തിലുള്ള സാന്ദ്രീകൃതാഹാരവുമുണ്ട്. കുടിവെള്ളം ഓട്ടോമാറ്റിക് ഡ്രിങ്കിങ് സംവിധാനത്തിലൂടെ പശുക്കൾക്ക് യഥേഷ്ടം ലഭ്യമാകും.
കേരളത്തിലെ ക്ഷീരകർഷകരെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളി എച്ച്.എഫ് പോലുള്ളവയുടെ ആരോഗ്യപ്രശ്നങ്ങളാണ്. അതേസമയം ഗിർ, സഹിവാൾ, താർപാർക്കർ, റെഡ് സിന്ധി എന്നിവയുടെ സങ്കരയിനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ തീർത്തും കുറയും. അതുകൊണ്ടുതന്നെ ഗിർ–എച്ച്എഫ് ഉൾപ്പെടെയുള്ള ഇന്ത്യൻ സങ്കരങ്ങളെ ‘പ്രശ്നരഹിത പശുക്കൾ’ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. തനി നാടൻ പശുക്കൾക്ക് പൊതുവേ ഇണക്കം കുറവായിരിക്കും. അതേസമയം, നാടൻ സങ്കരങ്ങൾക്ക് ആ പ്രശ്നം ഇല്ല.
ഈ ഇനങ്ങളുടെ ശുദ്ധ ബ്രീഡുകൾ പ്രയോജനപ്പെടുത്തിയുള്ള A2 മിൽക് വിപണിയും ഭാവിയിൽ വികസിച്ചേക്കുമെന്ന് അദ്ദേഹം പറയുന്നു.
English summary: MLA PJ Joseph's Dairy Farm