ADVERTISEMENT

അംഗദ് ഗൗതം ഗത്തോലി എന്ന നീണ്ട പേരു കേൾക്കുമ്പോൾ വടക്കേ ഇന്ത്യയിലെ ഏതോ ഗുസ്തി താരത്തെ ഓര്‍മ വരും, അല്ലേ?.  എന്നാലിവന്‍ എറണാകുളം ജില്ലയിൽ കലൂർക്കാട് തഴുവംകുന്ന് വട്ടപ്പറമ്പിൽ ജോഷി സിറിയക്കിന്റെ അരുമപ്പോത്താണ്.  ഗുസ്തി താരത്തെപ്പോലെ എണ്ണമിനുപ്പുള്ള മേനിയും ശരീര വടിവുമുള്ള അംഗദിനെ ഹരിയാനയിൽനിന്ന് ജോഷി നേരിട്ടു വാങ്ങിയതാണ്.

നാലര വയസ്സായ അംഗദിന്റെ തൂക്കം 2000 കിലോയ്ക്ക് അടുത്തുവരും. കേരളത്തിൽ നടന്ന പോത്തു പ്രദർശനത്തിലെ ചാംപ്യൻ. ഹരിയാനയിലോ പഞ്ചാബിലോ ആയിരുന്നുവെങ്കിൽ അംഗദിന്റെ ബീജത്തിനായി സെമൻ ബാങ്കുകൾ ക്യു നിന്നേനെ. ശരീരസൗന്ദര്യ മത്സരങ്ങൾ വന്നാൽ പങ്കെടുക്കുക, നല്ല പോഷകഭ ക്ഷണം കഴിച്ച് വിശ്രമിക്കുക എന്നല്ലാതെ കേരളത്തിൽ പ്രത്യേകിച്ച് ജോലിയൊന്നുമില്ല. വംശഗുണത്തിന്റെ പെഡിഗ്രി സാക്ഷ്യപത്രമുള്ള എം 29 മുറയാണ് ജോഷിയുടെ പക്കലുള്ള മറ്റൊരു താരം. 28 ലീറ്റർ പാല്‍  ലഭിച്ച അമ്മയുടെ മകനാണ് എം 29 എന്ന് ജോഷി. വീരകഥകൾ അയവിറക്കി ജോഷിയുടെ ഓമനകളായി കഴിയുന്നു രണ്ടുപേരും.   

murrah-tdpa-1
അംഗതിനൊപ്പം ജോഷി

കർഷക കുടുംബത്തിൽ ജനിച്ചുവളർന്നതുകൊണ്ട് വളർത്തുമൃഗങ്ങൾ എക്കാലവും ജീവിതത്തിന്റെ ഭാഗമായിരുന്നെന്ന് ജോഷി. മധ്യകേരളത്തിലെ പ്രശസ്ത കാർഷികോത്സവമായിരുന്ന കാക്കൂർ കാളവയൽ കാളയോട്ട മത്സരങ്ങളിൽ പലവട്ടം പങ്കെടുത്തിട്ടുമുണ്ട്. മത്സരങ്ങൾക്കായി കാളക്കൂറ്റന്മാരെ പരിപാലിക്കുകയും ചെയ്തിരുന്നു. കാളവയലിന് നിയമക്കുരുക്കു വീണതോടെ കാളകളെ  വിറ്റു. പഞ്ചാബ് സന്ദർശനത്തിനിടെ യാദൃച്ഛികമായി മുറപ്രദർശനത്തിൽ പങ്കെടുത്തതോടെ വീണ്ടും പ്രദർശനമേളകളുടെ ആരവം മനസ്സിലെത്തിയെന്ന് ജോഷി. അങ്ങനെയാണ് അംഗദിനെ സ്വന്തമാക്കി വീട്ടിലെത്തിക്കുന്നത്. താമസിയാതെ മുറ വ്യാപാരത്തിലും സജീവമായി.

പോത്തിനൊപ്പം മുറ എരുമകൾക്കും കേരളത്തിൽ ആവശ്യക്കാർ കൂടുന്നുവെന്നു ജോഷി. രണ്ടര വയസ്സിനു ശേഷമേ എരുമ പ്രജനനത്തിനു സജ്ജമാകൂ എന്ന വാദം മുറയുടെ കാര്യത്തിൽ ശരിയല്ലെന്നു ജോഷി. 18 മാസം പിന്നിടുന്നതോടെതന്നെ 270–300 കിലോ തൂക്കവുമായി മുറ എരുമകൾ പ്രജനനത്തിന് ആവശ്യമായ വളർച്ച നേടും. അതേസമയം, എരുമകളുടെ മദി ഏറക്കുറെ നിശ്ശബ്ദമായതിനാൽ പലർക്കും അത് യഥാസമയം കണ്ടെത്തി ബീജാധാനം നടത്താൻ കഴിയാതെ പോകാറുണ്ട്. പ്രസവത്തിന്റെ ഇടവേള നീളാനും ഇത് ഇടയാക്കും. ഉരുക്കളെ നന്നായി നിരീക്ഷിക്കുന്ന കർഷകർക്ക് മദിലക്ഷണങ്ങൾ യഥാസമയം തിരിച്ചറിയാം. വടക്കേന്ത്യയിലെ എരുമ ഫാമുകളിൽ ഒന്നോ രണ്ടോ പോത്തിനെക്കൂടി നിലനിർത്തും. ഏതെങ്കിലും എരുമ മദിയെത്തിയാൽ പോത്തിന് അത് വേഗം തിരിച്ചറിയാനാവും. ശരിയായ അറിവുകളുടെ പിൻബലത്തോടെ മുറ എരുമയെ വളർത്തിയാൽ  കേരളത്തിലെ ക്ഷീരകർഷകർക്കത് നേട്ടമാകുമെന്നു ജോഷി പറയുന്നു.

ഫോൺ: 9446895238

English summary: Murrah buffalo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com