ADVERTISEMENT

കുവി എന്ന പെൺനായയെ ആരും മറന്നിട്ടുണ്ടാവില്ല. 2020 ഓഗസ്റ്റിൽ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ ബാക്കിയായവൾ. സംരക്ഷിച്ച കുടുംബം പൂർണമായും ഈ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റപ്പെട്ടപ്പോൾ ഒറ്റയ്ക്കായവൾ. രക്ഷാപ്രവർത്തകർക്കു കണ്ടെത്താൻ കഴിയാതെവന്ന ധനുഷ്ക എന്ന കൊച്ചുകുട്ടിയുടെ മൃതദേഹം കണ്ടെത്തി അവൾ തന്റെ കളിക്കൂട്ടുകാരിയോടുള്ള സ്നേഹം വെളിപ്പെടുത്തി. ഊണും ഉറക്കവുമില്ലാതെ ദുരന്തഭൂമിയിൽ ഉറ്റവർക്കായി തിരച്ചിൽ നടത്തിയ കുവി പിന്നീട് പൊലീസ് കെ9 സ്ക്വാഡിൽ എത്തുകയും പിന്നീട് തിരികെ പെട്ടിമുടിയിൽ എത്തുകയും ചെയ്തു. അവിടെനിന്നു പിന്നീട് ഇടുക്കി കെ9 സ്ക്വാഡിലെ അജിത് മാധവന്റെ കൈകളിലെത്തി. കുവിയുടെ ജീവിത കഥ ഇടുക്കി പൊലീസിലെ ശ്വാനപരിശീലകനായ അജിത് മാധവൻ എഴുതുന്നു...

ഭാഗം - 1

2020 ഓഗസ്റ്റ് മാസം ആറാം തീയതി വ്യാഴാഴ്ച .

കുറച്ച് ദിവസമായി തകർത്താടുന്ന മഴയിൽ രാജമലയിലെ തേയില മലകളൊക്കെ കുതിർന്ന് നിൽക്കുകയാണ്. മഴയിൽ മടി പിടിച്ച് പലരും ജോലിക്ക് പോകാതെയും, പോയവരൊക്കെയും വളരെ നേരത്തേയും ലയങ്ങളിലെത്തിയിരുന്നു. ധനുഷ്കയോടൊത്തുള്ള കളികൾക്കിടയിലും തകർത്തു പെയ്യുന്ന മഴയിൽ കുവി ലയത്തിന് വെളിയിൽ ഇരുട്ടിൽ ആരെയൊ തിരയുന്നത് പോലെ ഇടയ്ക്കിടക്ക് വന്നു നോക്കി കൊണ്ടേയിരുന്നു. ഇരുപത്തിമൂന്ന് പേരടങ്ങുന്ന ആ വലിയ കുടുംബത്തിലെ ഓരോത്തർക്കും അവളെന്തിനാണ് ഇടക്കിടയ്ക്ക് വെളിയിൽ പോകുന്നതെന്നറിയാം. കാരണം രണ്ടര വർഷമായി അവർ കാണുന്ന ചേഷ്ടകളാണിത്. അവളുടെ ഈ ചേഷ്ടകളൊക്കെ കണ്ട് കുഞ്ഞ് ധനുഷ്ക ആർത്ത് ചിരിച്ചുകൊണ്ടിരികയാണ്. കുവിയുടെ ഒരോ വികൃതികളും ധനുവിനെ ആഹാരം കഴിപ്പിക്കാനുള്ള പ്രധാന മാർഗ്ഗങ്ങളിലൊന്നാണ്. സമയം കഴിയുന്തോറും മഴയുടെ ശക്തി കൂടിക്കൂടി വന്നുകൊണ്ടിരുന്നു. പലരും നിർത്താതെ പെയ്യുന്ന മഴയെ ശപിച്ചുകൊണ്ടിരുന്നു.

കോരിച്ചൊരിയുന്ന മഴയിൽ കൂടി വളരെ ദൂരെ നിന്നൊരാൾ പതിയെ നടന്നു ലയത്തിലേക്കു വരുന്നുണ്ട്. ചെമ്മണ്ണാകെ കുഴഞ്ഞ് തെന്നി കിടക്കുന്നതിനാൽ വളരെ സൂക്ഷിച്ച് സാവധാനമാണ് നടന്നു വരുന്നത്. മഴ നനയാതിരിക്കാൻ അദ്ദേഹം വളരെ നീളമുള്ള ഒരു റെയിൻ കോട്ട് ധരിച്ചിട്ടുണ്ട്. വലത് കയ്യിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ഒരു ചെറു പൊതിയുമുണ്ട്. ഈ സാമീപ്യമറിഞ്ഞിട്ടാകണം കുവി പെട്ടന്ന് ലയത്തിനു വെളിയിലേക്ക് വന്നു. ദൂരെ നിന്ന് വരുന്ന വ്യക്തിയെ കണ്ടുടനെ തന്നെ അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാനും , കുരയ്ക്കാനും, നിലത്ത് കിടന്നുരുളാനും, കൂവി വിളിക്കാനും തുടങ്ങി. അവളുടെ കളികൾ കണ്ടപ്പോൾ ലയത്തിനകത്ത് നിന്ന് ‘അപ്പാ വരുന്നുണ്ട്’ എന്നാരോ പറഞ്ഞു. 

ആ കുടുംബത്തിലെ കുവിക്ക് ഏറ്റവും പ്രീയപ്പെട്ട ഒരാളാണ് ആ വരുന്നത്. അതാണ് ആ കുടുംബത്തിലെ മൂത്ത കാരണവരായ പ്രഭു. രാജമല ടീ എസ്റ്റേറ്റ് മാനേജറുടെ ബംഗ്ലാവിലെ പാചകക്കാരനാണ് പ്രഭു. രണ്ടര കൊല്ലം മുൻപ് ബംഗ്ലാവിന്റെ ചുമരോരത്ത് ഒരു പെൺ നായ പ്രസവിച്ചിട്ടിട്ട് പോയതായിരുന്നു കുവിയെ. ആൺ നായക്കുഞ്ഞുങ്ങളെ ഓരോരുത്തരായി കൊണ്ടുപോയപ്പോൾ ഏക പെൺതരിയായിരുന്ന അവൾ ഒറ്റയ്ക്കായി. അമ്മപ്പട്ടിയും ഇരതേടി പോയി തുടങ്ങിയപ്പോൾ കുവി ബംഗ്ലാവിന്റെ പറമ്പിൽ വീണ്ടും ഒറ്റയ്ക്കായി. ബംഗ്ലാവിൽ നിന്ന് വലിച്ചെറിഞ്ഞ് കളയുന്ന എച്ചിലുകൾ തിന്ന് അവൾ അവിടെ തന്നെ കൂടി.  

ആഹാരത്തിന് വേണ്ടി എച്ചിലുകൾ കൊണ്ട് കളയാൻ കാത്തിരിക്കുന്ന അവളെ കണ്ട പ്രഭു അവൾക്ക് ആഹാരം കൊടുത്ത് തുടങ്ങി. പിന്നീടതൊരു പതിവായി. പിന്നീട് പ്രഭുവിനെ കാണുമ്പോൾ അമിത സ്നേഹത്താൽ അവൾ കൂവലിന് സമാനമായ മൂളലുമായി ഓടിയെത്തും. പിന്നീട് ആഹാരവും വരുമ്പോൾ അവളെ കണ്ടിലെങ്കിൽ പ്രഭു കൂവീ എന്ന് നീട്ടി വിളിക്കും. ഒറ്റ വിളിയിൽ തന്നെ അവൾ പാഞ്ഞെത്തും. പിന്നീടങ്ങോട്ട് പ്രഭു പോകുന്നിടത്തെല്ലാം,വെയിലാണെലും മഴയാണെലും അവളും പോകും. അങ്ങനെ അവൾ പ്രഭുവിനൊടൊപ്പം ലയത്തിലുമെത്തി. ആദ്യം തന്നെ അവൾ അവളുടെ സ്നേഹവും കളികളും കൊണ്ട് ആ വീടിനുള്ളിലും ഓരൊ അംഗങ്ങളുടെ മനസ്സിനുള്ളിലും അവളുടെ സ്ഥാനമുറപ്പിച്ചു. പ്രഭുവിനോളം തന്നെ അവൾക്ക് പ്രിയപ്പെട്ടൊരാൾ ആ വീട്ടിലുണ്ടായിരുന്നു. പ്രഭുവിൽ നിന്ന് അവളുടെ സ്നേഹവും ശ്രദ്ധയും കരുതലും പങ്കിട്ടെടുത്ത കുഞ്ഞ് ധനുഷ്‌ക. ധനുവിനോടൊത്ത് കളിക്കുകയായിരുന്നു കുവിയുടെ പ്രധാന ജോലി.

പ്രഭു മഴയിൽ പതുക്കെ നടന്നു വരികയാണ്. ക്ഷമയുടെ നെല്ലിപ്പലക കണ്ട് ഇടയ്ക്ക് കുവി മഴയിലേക്ക് ഇറങ്ങുന്നുമുണ്ട്. അതുകണ്ട് പ്രഭു ഉറക്കെ വിളിച്ച് പറഞ്ഞു.

‘കുവീ.... മഴ നനയാതെ ഉള്ളെ പോ...

അപ്പ അങ്ങോട്ട് തന്നല്ലെ വരുന്നത്’

അത് കേട്ട് മനസ്സില്ലാ മനസ്സോടെ അവൾ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ലയത്തിന് മുന്നിലേക്ക് നീട്ടി വച്ചിട്ടുള്ള മറയിലേക്ക് അക്ഷമയോടെ കേറി നിന്നു. നടന്ന് വരുന്നതിനിടയിൽ പ്രഭുവിനോടാരോ കുശലം ചോദിച്ചു. മറുപടി പറയാൻ നിന്നത് കുവിയുടെ ക്ഷമ കെടുത്തി. അവളാ പെരുമഴ നനഞ്ഞു പ്രഭുവിന്റടുത്തേക്ക് ഓടി ചെന്നു ദേഹത്ത് ചാടി കയറാൻ ശ്രമിച്ചു. പ്രഭു ഇത്തിരി ദേഷ്യത്തോടെ കുവിയോട് ചോദിച്ചു.

‘അപ്പ അങ്ങോട്ട് വരികയാന്ന് നിന്നോട് പറഞ്ഞതല്ലേ .

പിന്നെന്തിനാ ഈ മഴയത്തിറങ്ങിയത്’

അത് കേട്ട് അവൾ പ്രഭുവിന്റെ ദേഹത്തേക്ക് വീണ്ടും ചാടി കയറി. അവളുടെ നഖം കൊണ്ട് റെയിൻ കോട്ട് ചെറുതായിട്ട് കീറി. പ്രഭു അവളോട് പറഞ്ഞു.

‘കീറ്... കീറ്... നീ ചാടിക്കേറി കോട്ട് മുഴുവനും കീറി. വേറൊരെണ്ണം വാങ്ങണം’

അങ്ങനെ പറഞ്ഞു കൊണ്ട് ലയത്തിലേക്ക് വേഗം ഓടിക്കയറി. വന്നയുടനെ അകത്തെക്ക് നോക്കി വിളിച്ചു പറഞ്ഞു.

‘വേഗം ഒരു തുണി കൊണ്ട് വാ’

കൈയ്യിലിരുന്ന പൊതി പടിയിൽ വച്ചിട്ട് പ്രഭു തുണി കൊണ്ട് കുവിയുടെ ശരീരം മുഴുവനും തുടച്ചു. തുടച്ച് കൊണ്ടിരുന്നപ്പോൾ പടിയിൽ വച്ചിരിക്കുന്ന പൊതിയെടുക്കാനവൾ ചാടി കൊണ്ടിരുന്നു. പ്രഭു പറഞ്ഞു.

‘അടങ്ങി നിൽക്ക് ആരും എടുത്തുകൊണ്ട് പോകില്ല. തുടച്ച് കഴിഞ്ഞ് തിന്നാം’

അവൾക്ക് ദിവസവുമുള്ള പങ്ക് പടിയായി കൊണ്ടുവരുന്ന പത്ത് രൂപയുടെ ടൈഗർ ബിസ്ക്കറ്റാണത്. തുടച്ച് കഴിഞ്ഞുടനെ ബിസ്ക്കറ്റു മുഴുവനും അവൾക്ക് കൊടുത്തു. പ്രഭു താനിട്ടുകൊണ്ട് വന്നിരുന്ന കോട്ട് വെളിയിൽ ചുവരിൽ തൂക്കിയിട്ട് കൊണ്ട് വീടിനുള്ളിലേക്ക് പോയി. 

സമയം പത്ത് മണി കഴിഞ്ഞു. പതിവ് പോലെ പ്രഭുവിനൊപ്പം കുവിയും ആഹാരം കഴിക്കാനിരുന്നു. താൻ ആഹാരം കഴിക്കുന്നതിനൊപ്പം തന്നെ പ്രഭു അവൾക്കും ആഹാരം കൊടുത്ത് കൊണ്ടിരുന്നു. പെട്ടന്ന് അവൾ എന്തോ ശ്രദ്ധിക്കാൻ തുടങ്ങി. നിൽക്കുന്ന തറയിലവൾ ചെവി വട്ടം പിടിച്ചു. എന്നിട്ടവൾ പെട്ടന്ന് ആ പെരുമഴയിലേക്കോടിയിറങ്ങി. അത് കണ്ട് പ്രഭു

കുവി നീയെങ്ങോട്ട് പോവുകയാണ് എന്ന് ചോദിച്ചു. അവളതൊന്നും ശ്രദ്ധിക്കാതെ ചെവി കൂർപ്പിച്ചു നിൽക്കുകയാണ്. പെട്ടന്നവൾ തലതിരിച്ച് ലയത്തിന് പിന്നിലുള്ള തേയില മലകളിലേക്ക് നോക്കി കുരച്ചു. തേയില മലകളുടെ മുകളിൽ നിന്ന് ഒരു ശബ്ദം അവൾ കേട്ടു. ആ സ്ഥലത്തേക്കവൾ ഓടിക്കയറി. അവൾ ഓടി രണ്ട് തേയില മലകൾക്കിടയിൽ എത്തിയപ്പോൾ ആ മലകളുടെ പുറകിൽ നിന്ന് ഭയാനകമായ ഒരു ശബ്ദം കേട്ടു. എന്തോ ആപത്ത് മനസ്സിലായ അവൾ ആ പെരുമഴയത്ത് മരണ വെപ്രാളത്തോടെ തിരികെ ലയത്തിലേക്കോടി. ശക്തമായ മഴ കണ്ണിലടിക്കുന്നതിനാൽ ഒന്നും കാണാൻ പറ്റാതെ തേയില കൊമ്പുകളിൽ തട്ടി വീണിട്ടും അവൾ ഓടി. ഓടി അവൾ തന്റെ വീടിനുള്ളിലെത്തി അലമുറയിടാൻ തുടങ്ങുന്നതിന് മുന്നെ തന്നെ അവളുടെ പിന്നാലെ ആ ഗ്രാമത്തിലേക്ക് പാഞ്ഞെത്തിയ പ്രളയം ആ ലയങ്ങൾ മുഴുവനോടെ തുടച്ച് കൊണ്ട് പോയി. കുവിയും ആ പ്രളയത്തിൽ ഒഴുകി ഇരുട്ടിലേക്ക് മറഞ്ഞു... 

തുടരും

English summary: Lifestory of Pettimudi Dog Kuvi

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com