ADVERTISEMENT

കൈകാലുകൾക്ക് നീളം നന്നേ കുറവ്, കഴുത്തില്ലാതെ ശരീരത്തോട് ചേർന്ന് തല, മുഖമാവട്ടെ പശുക്കുട്ടിയുമായി യാതൊരു സാമ്യവുമില്ലാത്തതുപോലെ വികൃതം... കഴിഞ്ഞ ദിവസം വയനാട് മാനന്തവാടി തോൽപ്പെട്ടിയിൽ ജനിച്ച കിടാവിനെ കണ്ട് ഏവരും അമ്പരന്നു. ഗർഭപാത്രത്തിൽനിന്ന് പുറത്തേക്കു വരാതിരുന്ന കിടാവിനെ വെറ്ററിനറി സർജനെത്തി കയർകെട്ടി വലിച്ചായിരുന്നു പുറത്തെടുത്തത്. കുട്ടിക്ക് ജീവനുണ്ടായിരുന്നില്ല. പുറത്തെടുത്ത കുട്ടിയുടെ രൂപം കണ്ട് പലവിധ ഊഹാപോഹങ്ങളുമുണ്ടായി. 

കാട്ടിൽ മേയാൻ വിടുന്ന പശു ആയതിനാൽ കാട്ടുപോത്തുമായി ഇണചേർന്ന് ഉണ്ടായ കുട്ടിയായിരിക്കുമെന്ന് പലരും ധരിച്ചു. എന്നാൽ പോത്തും പശുവും രണ്ടു സ്പീഷിസുകൾ ആയതുകൊണ്ടുതന്നെ ക്രോമസോം നമ്പർ വ്യത്യാസമുണ്ട്. അതിനാൽ കുട്ടിയുണ്ടാവാൻ സാധ്യതയില്ലെന്ന് വെറ്ററിനറി മേഖലയിലെ വിദഗ്ധർ പറയുന്നു. മാത്രമല്ല പ്രകൃതിയിൽ രണ്ട് സ്പീഷിസുകൾ തമ്മിൽ ഇണ ചേരാൻ സാധ്യതയും തീരെ വിരളമാണ്. പോത്തിനോട് സമാനമായ മുഖവും അതുപോലെ നീളമേറിയ രോമങ്ങളുമാണ് പലർക്കും ഇക്കാര്യത്തിൽ സംശയം തോന്നാൻ കാരണം.

bull-dog-syndrome
ബുൾഡോഗ് കാഫ് സിൻഡ്രോം

എന്നാൽ, ഇത് ജനിതകമായുള്ള പ്രശ്നമാണെന്ന് വെറ്ററിനറി ഗൈനക്കോളജി, ജെനറ്റിക്സ് വിഭാഗങ്ങളിലെ ഡോക്ടർമാർ പറയുന്നു. ബുൾഡോഗ് കാഫ് സിൻഡ്രോം എന്നറിയപ്പെടുന്ന കോൺജെനിറ്റൽ ബൊവൈൻ കോൺട്രോഡിസ്പ്ലേഷ്യ (Congenital bovine chondrodysplasia) എന്ന ജനിതക അവസ്ഥയായിരിക്കാം മുകളിൽ പറഞ്ഞ കുട്ടിക്കുള്ളത്. അസ്ഥികളുടെ അനുപാതമില്ലാത്ത വളർച്ച മൂലം ശരീരം കുറിയതും ഒതുങ്ങിയതും ആയിരിക്കും. പ്രധാനമായും നട്ടെല്ല്, കാലുകളിലെ നീളമേറിയ അസ്ഥികൾ എന്നിവയെയായിരിക്കും ഇത് പ്രധാനമായും ബാധിക്കുക. അതുകൊണ്ടുതന്നെ ജനിക്കുന്ന കുട്ടിക്ക് ബുൾഡോഗിനനു സമാനമായ മുഖവും ശരീരവും ആയിരിക്കും. അതുപോലെതന്നെ രോമവളർച്ചയും കൂടുതലായിരിക്കും.

സാധാരണ ഒന്നിലധികം കുട്ടികൾ ജനിക്കുന്ന ആട്, പന്നി പോലുള്ള മൃഗങ്ങളിലാണ് വികൃത രൂപത്തിൽ കുഞ്ഞുങ്ങൾ ജനിക്കുക. ഈ ഇനങ്ങളെ അപേക്ഷിച്ച് ജനിതക വൈല്യമുള്ള കുട്ടികൾ ജനിക്കാനുള്ള സാധ്യത പശുക്കളിൽ നന്നേ കുറവാണ്.

English summary: Bulldog Calf Syndrome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com