ADVERTISEMENT

കുവി. ഭാഗം - 2

കുത്തിയൊഴുകി വന്ന ആ പെരുംവെള്ളത്തിൽ കുവി ഒഴുകിക്കൊണ്ടിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്ന അവളുടെ ശരീരത്തിൽ എന്തൊക്കെയൊ വന്ന് തല്ലിയൊഴുകി പോയി. വന്യമായ ആ ഒഴുക്കിൽ ഒരിറ്റ് ശ്വാസത്തിനു വേണ്ടി അവൾ മൂക്ക് വെള്ളത്തിന് മുകളിൽ തന്നെ പിടിച്ചു. പക്ഷേ ജീവൻ രക്ഷിക്കാനുള്ള അവളുടെ തത്രപാടിനെ പിന്നാലെ എത്തിയ കുത്തൊഴുക്ക് മുക്കിക്കളഞ്ഞു. 

വെള്ളത്തിനടിയിലേക്കവൾ മുങ്ങി പോയി. ശ്വാസം കിട്ടാതെയവൾ കൈകാലുകളിട്ടടിച്ചു. ആ ഒരവസ്ഥയിൽ അവൾ മുന്നോട്ട് ഒഴുകി. അവളുടെ കൈകാലടിയുടെ താളം കുറഞ്ഞു വന്നു. കണ്ണുകൾ പാതി അടയാൻ തുടങ്ങി. പെട്ടന്ന് ആയുസ്സ് നീട്ടിക്കിട്ടിയതു പോലെ ഒഴുക്കിനു കുറുകെ വീണ മരത്തിൽ വന്നവൾ തങ്ങി നിന്നു. സർവ്വശക്തിയുമെടുത്തവൾ അതിൽ അള്ളിപ്പിടിച്ചു വെള്ളത്തിനു മീതെ ഉയർന്നു. അവൾ വായ വലുതായിട്ട് തുറന്ന് ശബ്ദത്തോട് കൂടി ശ്വാസമെടുത്തു. അവൾ അങ്ങനെ കുറച്ച് നേരം നിന്നു. പതിയെ അവൾ പിൻകാലുകൊണ്ട് ചവിട്ടി നിൽക്കാനൊരിടം പരതി. കുറെ പരതിയപ്പോൾ പാതി ഒടിഞ്ഞ കൊമ്പിൽ ചവിട്ട് കിട്ടി. അതിലൂന്നി പതിയെ മുകളിലേക്ക് നിരങ്ങി കയറി. ശരീരം മുഴുവനും മുകളിലെത്തിയപ്പോൾ അവളവിടെ അള്ളിപിടിച്ച് കൊണ്ട് കുറെ നേരം കിടന്നു. ഇടയ്ക്കിടക്ക് എന്തൊക്കെയൊ ആ മരത്തിൽ ശക്തമായി വന്നലച്ചിട്ട് ആ മരം ഉലയുന്നുണ്ട്. പാഞ്ഞെത്തുന്ന പ്രളയജലത്തിന്റെ അലകൾ അവളോളം എത്തുന്നുണ്ട് ,എന്നിട്ടും അവൾ ആ പെരുമഴയിൽ മണിക്കൂറുകളോളം ആ മരത്തിന് മുകളിൽ അനങ്ങാതെ കിടന്നു. 

പുലർച്ചെ ആകാറായപ്പോൾ പ്രളയ താണ്ഡവത്തിന്റെ കാഠിന്യം കുറഞ്ഞു. പെരുമഴ ചാറ്റൽ മഴയായി. കുവി പതിയെ നിരങ്ങി നിരങ്ങി കരയിലേക്കിറങ്ങാൻ തുടങ്ങി. അവൾ വളരെ പതിയെ കമഴ്ന്ന് കിടന്ന് ഇഴഞ്ഞ് കരയിലെത്തി. അവൾ തിരിഞ്ഞ് ആ തോട്ടിലേക്ക് നോക്കി. മുൻപുള്ളതിനെക്കാൾ വളരെ വിശാലമായിരിക്കുന്നു അത്. മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഒഴുക്കും. അവൾ തന്റെ ഗ്രാമത്തിൽ കണ്ടിരുന്ന പലതും ആ കുത്തൊഴുക്കിലൂടെ പോകുന്നത് കണ്ടു. അവൾ തിരികെ തന്റെ ഗ്രാമത്തിലേക്കോടി പെട്ടിമുടിയിലെ ഓരോ മുക്കും മൂലയും പരിചിതമായിരുന്ന അവളെ മുൻപോടി നടന്ന മലകളും വഴികളും വഴിതെറ്റിക്കുന്നത് പോലെ അവൾക്ക് തോന്നി. പലയിടത്തും രൂപപ്പെട്ട പുത്തൻ ചാലുകളിൽ കൂടി വെള്ളം കുത്തിയൊഴുകുന്നു. മുറിച്ച് കടക്കാൻ പറ്റാത്ത സ്ഥലങ്ങൾ ഒഴിവാക്കി വെള്ളം കുറഞ്ഞ സ്ഥലങ്ങളിൽ കൂടെ മുറിച്ച് കടന്ന് അവൾ തന്റെ ലയം ലക്ഷ്യമാക്കി ഓടി. ശരീരമാസകലം വേദന ഉണ്ടെങ്കിലും തന്റെ പ്രിയപ്പെട്ടവർ തന്നെ തിരയുന്നുണ്ടാകുമെന്ന ചിന്തയിൽ അവൾ വേദന വകവെക്കാതെ ഓടി. ഓടി ഒരു തേയില മലയുടെ മുകളിൽ കയറി തന്റെ ഗ്രാമത്തിലേക്കവൾ നോക്കി. അവൾക്ക് തന്റെ ലയങ്ങൾ കാണാൻ കഴിയുന്നില്ല. അവൾ ചെവി വട്ടം പിടിച്ചു. ഇല്ല തനിക്ക് സുപരിചിതമായ ശബ്ദങ്ങളൊന്നും കേൾക്കുന്നുമില്ല. 

കോടമഞ്ഞ് തന്റെ കാഴ്ച മറയ്ക്കുന്നതാവുമൊ? 

വെള്ളം കയറി കാതുകൾ അടഞ്ഞ് പോയതാകുമോ?

അവൾ തല ചരിച്ചും കുനിച്ചുമൊക്കെ നോക്കി. ഇല്ല ഒന്നും കാണുന്നില്ല തന്റെ വീടുകൾ, ചുറ്റും നിന്ന മരങ്ങൾ, അതിന് മുന്നിലുണ്ടായിരുന്നു തനിക്ക് സുപരിചിതമായിരുന്ന ജീപ്പുകൾ, കുട്ടികളുടെ കലപില കളികൾ, പശുക്കൾ, ആടുകൾ, കോഴികൾ ഇവരുടെയൊന്നും ശബ്ദവും തനിക്ക് കേൾക്കുന്നുമില്ല. ഇതുവരെ പരിചിതമല്ലാത്ത എന്തൊക്കെയൊ അവളവിടെ കണ്ടു. പലതരം വസ്ത്രങ്ങളണിഞ്ഞ ആൾക്കാർ , പലതരം വണ്ടികൾ. അവൾ പരിഭ്രാന്തിയോടെ മലയിൽ നിന്ന് ഓടിയിറങ്ങി. കോടമഞ്ഞ് മറച്ച കാഴ്ചകളൊക്കെ തെളിഞ്ഞ് വന്നു. അവിടെ കണ്ട കാഴ്ചകളിൽ കുവി പകച്ച് നിന്നു . ഇതെവിയാണ് താൻ നിൽക്കുന്നതെന്ന പരിഭ്രാന്തി അവളുടെ മുഖത്ത് കാണാമായിരുന്നു. 

തന്റെ എല്ലാമായതിനൊക്കെ എന്തൊക്കെയൊ സംഭവിച്ചെന്നവൾക്ക് തോന്നിയൊ?

തന്റെ ലയങ്ങൾ നിന്നിടത്ത് ചെളിക്കൂമ്പാരം മാത്രം. അവൾ പലതും തിരഞ്ഞു കൊണ്ട് ചുറ്റിലും നോക്കി. 

തന്റെ എല്ലാമായവരൊക്കെയെവിടെ ?

താൻ തന്റെ യജമാനനെ സ്ഥിരം കാത്തുനിന്ന വാതിൽപ്പടിയെവിടെ ?

താൻ ഓടികളിച്ചിരുന്ന മുറ്റങ്ങളെവിടെ ?

തനിക്കൊപ്പം കളിക്കുകയും വാശി പിടിച്ചു കരയുകയും ചെയ്തിരുന്ന എന്റെ ധനുമോളെവിടെ ?

ഇനിയെന്തെന്ന ശൂന്യത മാത്രം മുന്നിൽ വന്ന് നിൽക്കുന്നത് പോലെ അവൾക്ക് തോന്നി.

കുവി പതിയെ ആ ചെളി കൂമ്പാരത്തിൽ തന്റെതായ എന്തെങ്കിലുമുണ്ടോയെന്ന് പരതി നടന്നു. ചുറ്റിലും അവൾക്ക് അത് വരെ പരിചിതമല്ലാത്ത ആളുകളും വണ്ടികളും മാത്രം. ജെസിബികളും , വിവിധ സേനാ വാഹനങ്ങൾ, ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ, വിവിധ സേനാംഗങ്ങൾ, രക്ഷാപ്രവർത്തകർ, സംഘടനാ പ്രവർത്തകർ അങ്ങനെ... മണത്ത് നടക്കുന്നതിനിടയിൽ ഒരു വലിയ നിലവിളി അവളുടെ കാതിൽ പതിച്ചു. അവൾ തലയുയർത്തി നോക്കി. അവൾക്ക് സുപരിചിതനായ ആ ഗ്രാമത്തിലെ മുരുകനെന്ന ഫോറസ്റ്റ് വാച്ചറായിരുന്നു അത്. ഉറ്റവരെല്ലാം നഷ്ടപ്പെട്ട അയാൾ തലയിലടിച്ച് വാവിട്ട് കരഞ്ഞു കൊണ്ടു നടക്കുകയാണ്. അയാളുടെ പിറകെ അയാളുടെ നായ്ക്കളായ ടൈഗറും റോസിയും നടക്കുന്നുണ്ട്. പെട്ടന്ന് ദൂരെ നിന്ന് രക്ഷാപ്രവർത്തകരുടെ ഒരു ബഹളം കേട്ടു. അവരിലൊരാൾ കൈയ്യുയർത്തി വിളിച്ച് പറഞ്ഞു.

"ദേ ഇവിടെയൊരണ്ണം ഉണ്ട് " 

അവൾ തലതിരിച്ചു അവിടേക്ക് നോക്കി.

അവൾ അവിടേക്ക് ഓടി ചെന്നു. എല്ലാവരും കൂടിചേർന്ന് ചെളിയിൽ പൂണ്ട് കിടന്ന ഒരു മൃതദേഹം പുറത്തെടുക്കുന്നു. ചെളി കാരണം ആളെ തിരിച്ചറിയാൻ കഴിയുന്നില്ല. രക്ഷാപ്രവർത്തകർ ആളെ തിരിച്ചറിയാൻ വേണ്ടി മുഖത്തെ ചെളി തുടച്ച് മാറ്റുന്നു. തറയിൽ കെട്ടികിടക്കുന്ന വെള്ളം കോരി മുഖത്തൊഴിച്ച് മുഖത്തെ ചെളി വടിച്ചു മാറ്റുന്നു. അവൾ അവിടേക്ക് ഓടിച്ചെന്നു. കാലുകൾ ചെളിയിൽ താഴ്ന്ന് പോകുന്നുണ്ടെങ്കിലും കാലുകൾ വലിച്ചൂരി അവളങ്ങോട്ടോടി. രക്ഷാപ്രവർത്തകർ മൃതദേഹത്തിന്റെ ശരീരത്തിലെ ചെളി പൂർണ്ണമായും തുടച്ച് മാറ്റി പ്ലാസ്റ്റിക് ഷീറ്റിൽ കിടത്തി. പ്ലാസ്റ്റിക് ഷീറ്റും മഴ വെള്ളം കൊണ്ട് നിറയുന്നു. കുവി അതിനടുത്തെത്തി മൃതദേഹത്തിന്റെ മുഖത്തേക്ക് നോക്കി. തന്നെ തലോടിയിരുന്ന കൈളിലൊന്നാണതെന്നവൾക്ക് മനസ്സിലായി അവൾ മൂളികൊണ്ട് മൃതദേഹം മണപ്പിച്ചു. പെട്ടന്നവർ ആ മൃതദേഹം പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞുകെട്ടി ജീപ്പിലേക്ക് കയറ്റി. കുവി അവരോടൊപ്പം ഓടി ജീപ്പിനടുത്തെത്തി ജീപ്പ് മുന്നോട്ടെടുത്തപ്പോൾ അവൾ അതിന് പിറകേ ഓടി. അവളെക്കാൾ മുന്നേ ജീപ്പ് പോയപ്പോൾ അവളുടെ വേഗം കുറഞ്ഞു. അപ്പോൾ പ്രളയ സ്ഥലത്തുനിന്ന് രക്ഷാപ്രവർത്തകരുടെ മുഴുമിക്കാത്ത ശബ്ദം അവൾ കേട്ടു.

ദേ..... ഇവിടെ ഒരു.........

അവൾ തല തിരിച്ചു നോക്കി. ആ ചാറ്റൽ മഴയിലൂടെ അവൾ തിരികെ ഓടി. പൊട്ടിപ്പൊളിഞ്ഞ റോഡിൽ നിന്ന് താഴെക്കിറങ്ങുന്നതിനിടയിൽ അവൾ അവിടെ തെന്നി വീണു. ശരീരത്തിലെ വേദനകളും ക്ഷീണവും വകവയ്ക്കാതെ അവൾ എഴുന്നേറ്റ് വീണ്ടും ഓടി. ഓടിയെത്തിയപ്പോൾ ശബ്ദം കേട്ട സ്ഥലത്തേക്ക് ധാരാളം ആളുകൾ ഓടിപ്പോകുന്നുണ്ട്. ചിലർ ചെളിയിൽ തെന്നി വീഴുന്നുമുണ്ട്. അവർ അത് വകവയ്ക്കാതെ എഴുന്നേറ്റ് വീണ്ടും ഓടി പോയി. അവളതെല്ലാം കണ്ടുകൊണ്ട് പിറകെ ഓടിച്ചെന്നു. കൂടി നിൽക്കുന്നവരുടെ കാലുകൾക്കിടയിലൂടെ അവൾ ഒരു മൃതദേഹം മഴ നനഞ്ഞ് കിടക്കുന്നത് കണ്ടു. രക്ഷാപ്രവർത്തകർ അതിലെ മുഴുവനും ചെളിയും തുടച്ച് വൃത്തിയാക്കി. ചെളിയിലും മഴയിലും കുതിർന്ന് വിളറി വെളുത്ത മൃതദേഹം മനസ്സിലാക്കാൻ നാട്ടുകാർ ആശങ്കാകുലരായപ്പോൾ കുവിക്ക് തന്റെ എല്ലാമായിരുന്ന യജമാനനെ തിരിച്ചറിയാൻ ഒരു ശങ്കയുമില്ലായിരുന്നു. അവൾ പ്രഭുവിന്റെ ശരീരത്തിന് ചുറ്റും മൂളി കൊണ്ട് വെപ്രാളപ്പെട്ട് ഓടി നടന്നു. ശരീരത്തിൽ നക്കുകയും കൈ കൊണ്ട് മാന്തുകയും ഒക്കെ ചെയ്തു. അവളുടെ ആ വെപ്രാളം കണ്ടപ്പോൾ കൂടിനിന്ന പ്രദേശവാസികൾക്ക് അത് പ്രഭുവാണെന്ന് മനസ്സിലായി. പ്രഭുവിന്റെ ശരീരം രക്ഷാപ്രവർത്തകർ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിയാൻ സമ്മതിക്കാതെ അവൾ വെപ്രാളം കാണിച്ചു. അക്കൂട്ടത്തിൽ ഏതോ ഒരുദ്യോഗസ്ഥൻ പറഞ്ഞു 

‘ശല്യം...

ഏതാണീ നായ...

അതിനെ ഓടിക്കൂ...’

അത് കേട്ട ആരോ അവളെ ഓടിക്കാൻ ചെളിവാരിയെടുത്ത് എറിയാൻ ഓങ്ങിയപ്പോൾ ആ കൂട്ടത്തിൽ ഉണ്ടായിരുന്ന പ്രദേശവാസി പറഞ്ഞു.

വേണ്ട സാറെ .....

പാവം..

അത് കുവിയാണ്..

കുവിയൊ ...

അതേ സാർ.... അത് അന്ത പ്രഭുവിന്റെ നായയാണ് .....

അത് കേട്ട നായയെ ഓടിക്കാൻ പറഞ്ഞ ഉദ്യോഗസ്ഥൻ കുവിയെ നോക്കി. അറിയാതെ അയാളുടെ കണ്ണ് നിറഞ്ഞു. ചെളിവാരിയെടുത്തയാളിന്റെ കൈകളറിയാതെ താണു. കൈകളിൽ നിന്ന് എറിയാൻ വാരിയെടുത്ത ചെളി അടർന്നു താഴെ വീണു. ഓടിക്കാൻ പറഞ്ഞ ഉദ്യോഗസ്ഥൻ പറഞ്ഞു.

അതവിടെ നിന്നോട്ടെ...

രക്ഷാപ്രവർത്തകർക്ക് പ്രഭുവിന്റെ ശരീരം പൊതിഞ്ഞു കെട്ടാൻ വേണ്ടി പ്രദേശവാസികൾ ഇടറുന്ന ശബ്ദത്തോടെ അവളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. 

കുവീ.... വാ.....

അവൾ കുതറി മാറി.  രക്ഷാപ്രവർത്തകർ പ്രഭുവിന്റെ ശരീരം പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞുകെട്ടി തോളിലെടുത്ത് നടന്ന് നീങ്ങി. പ്രദേശം മുഴുവനും ചെളി നിറഞ്ഞ് തെന്നിക്കിടന്നതിനാൽ വളരെ പതുക്കെ അവർ നടന്ന് അകലെയെത്തി. അവളവിടെനിന്ന് അവരുടെ പിറകെ ഓടി. പ്രഭുവിന്റെ മൃതദേഹം മറ്റു മൃതദേഹങ്ങൾക്കൊപ്പം വണ്ടിയിൽ കയറ്റി വച്ചിട്ടവർ പുറകിലെ വാതിലടച്ചു. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വണ്ടി ആടിയാടി മുന്നോട്ട് പോയി. ആ ചാറ്റൽ മഴയിലൂടെ അതിന് പിറകെ അവളോടി. പ്രളയാഘാതത്തിലുണ്ടായ ശാരീരിക മാനസിക ക്ഷീണം അവളെ കൂടുതൽ മുന്നോട്ട് പോകാനനുവദിച്ചില്ല. ശ്വാസം കിട്ടാതെ അവളവിടെ നിന്നു. നിൽക്കാനുള്ള ത്രാണിയില്ലാതെ നടുവും പിൻകാലുകളും കിടത്തിയിട്ട് കൊണ്ട് മുൻകാലുകളൂന്നി അവളാ പാതയോരത്തിരുന്നു. ഇരിക്കാനുള്ള ത്രാണിയുമില്ലാതെ ക്ഷീണിതയായി അവിടെ കിടന്നു. നനഞ്ഞ് കുതിർന്ന അവളുടെ ശരീരത്തിൽ കുളയട്ടകൾ ചോര കുടിച്ച് വീർത്തിരിക്കുന്നു. കുളയട്ടകൾ പൊഴിഞ്ഞ് പോയ സ്ഥലത്ത് നിന്ന് വന്ന രക്തം മഴയിൽ ഒലിച്ച് അവളുടെ ശരീരത്ത് പടർന്ന് ഒട്ടിയിരുന്നു.

തുടരും

English summary: Lifestory of Pettimudi Dog Kuvi- Part 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com