ADVERTISEMENT

കേരളത്തിൽ പേവിഷബാധമൂലം രണ്ട് മനുഷ്യജീവനാണ് കഴിഞ്ഞ ദിവസം നഷ്ടമായത്! വർഷത്തിൽ ശരാശരി രണ്ടു ഡസനോളം പേർ മരണമടയുന്നു. നൂറുകണക്കിന് വളർത്തുമൃഗങ്ങളാണ് ചത്തുപോകുന്നത്. രാജ്യത്ത് പ്രതിവർഷം 18000ൽപ്പരം പേരാണ് പേവിഷബാധമൂലം മരണമടയുന്നത്. ഇത് ഏഷ്യയുടെ 60 ശതമാനത്തോളം വരും. പേവിഷബാധയുടെ നിരക്ക് കേരളത്തിൽ കുറവാണെങ്കിലും അടുത്തിടെ ഇതിൽ വർധന കണ്ടുവരുന്നുണ്ട്. തെരുവുനായ്ക്കളുടെ എണ്ണത്തിൽ വൻ വർധനയാണ്  കേരളത്തിൽ കണ്ടുവരുന്നത്. ഇവയുടെ എണ്ണം കുറയ്‌ക്കാനുള്ള വന്ധ്യംകരണ ശസ്‌ത്രക്രിയ ഇപ്പോൾ കാര്യക്ഷമമായി നടക്കുന്നില്ല.

കോവിഡിനു ശേഷം മൃഗസ്നേഹികളുടെ എണ്ണത്തിൽ വർധനയുണ്ട്. പേവിഷബാധയേറ്റ നായ്കളുടെയോ, കുറുക്കന്റെയോ കടിയേറ്റാണ് തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളിലേക്കു രോഗം  പരത്തുന്നത്. ഏറെ മാരകവും ഭയാനകവുമായ വൈറസ് രോഗമാണിത്. രോഗം ബാധിച്ച മൃഗങ്ങളുടെ കടിയേൽക്കുമ്പോൾ ഉമിനീരിലൂടെയാണ് രോഗം മനുഷ്യരിലും, മറ്റു മൃഗങ്ങളിലുമെത്തുന്നത്.  രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ മരണം സുനിശ്ചിതമാണ്. രോഗം ബാധിച്ച പൂച്ചകളിലൂടെയും രോഗം പകരാം. പൂച്ച മാന്തുന്നതും ഗൗരവമായെടുക്കണം. പൂച്ചയ്ക്ക് മുൻകാലിലെ പാദം ഉപയോഗിച്ച് മുഖം തുടയ്ക്കുന്ന ശീലമുള്ളതിനാൽ രോഗം ബാധിച്ച പൂച്ച മന്തിയാലും പാദത്തിലെ നഖങ്ങളിലൂടെ രോഗം പകരാം.   അടുത്തവീട്ടിലെ നായകടിച്ചാണ് കഴിഞ്ഞ ദിവസം പാലക്കാടുള്ള വിദ്യാർത്ഥിനി പേവിഷബാധ മൂലം മരണപ്പെട്ടത്. തൃശ്ശൂരിൽ ഒരാൾ മരണപ്പെട്ടത് വീട്ടിൽ വളർത്തുന്ന നായയുടെ കടിയേറ്റാണ്.

rabies-4

രോഗബാധ സംശയിക്കുന്ന മൃഗങ്ങൾ കടിച്ചാൽ കടിയുടെ തീവ്രത മനസ്സിലാക്കി പ്രതിരോധ  കുത്തിവയ്പ്പെടുക്കണം. കൈകാലുകൾ, മുഖം, തല എന്നിവയിലേൽക്കുന്ന കടി തീവ്രതയേറിയതാണ്. ഇവയ്ക്ക് വാക്‌സീനോടൊപ്പം ആന്റി സീറവും നൽകേണ്ടിവരും. ഉമിനീരിലൂടെ വൈറസ് കടിയേറ്റവരിലെത്തി നാഡീഞരമ്പുകളിളുടെ തലച്ചോറിലെത്തി ഒരു മാസത്തിനകം രോഗലക്ഷണമുളവാക്കും. അതിനാൽ കടിയേറ്റയുടനെയുള്ള മുറിവിന്റെ പരിചരണം, ഉടനെയുള്ള വാക്‌സിനേഷൻ എന്നിവ ഏറെ പ്രാധാന്യമർഹിക്കുന്നു. മുൻകാലങ്ങളെ അപേക്ഷിച്ചു സുരക്ഷിതമായ ടിഷ്യൂ കൾച്ചർ, ഡിഎൻഎ വാക്‌സീനുകൾ ഇന്നു വിപണിയിലുണ്ട്. വാക്‌സീൻ എടുക്കുന്നതിലെ കാലതാമസം, വാക്‌സീൻ സൂക്ഷിക്കുന്നതിലെ ശീതീകരണ അശാസ്ത്രീയത എന്നിവയും പ്രതിരോധ കുത്തിവയ്പ്പെടുത്തവരിലും രോഗബാധയ്ക്കിടവരുത്തും.

ഓമന മൃഗങ്ങളായി നായ, പൂച്ച എന്നിവയെ വളർത്തുന്നവർ നിർബന്ധമായും മൃഗാശുപത്രികളുമായി ബന്ധപ്പെട്ട് അവയ്ക്ക് പേവിഷബാധയ്‌ക്കെതിരായുള്ള കുത്തിവയ്പ്പ് വർഷം തോറും നൽകണം.  8 ആഴ്ച പ്രായത്തിൽ ആദ്യ ഡോസും, ഒരു മാസത്തിനുശേഷം ബൂസ്റ്റർ ഡോസും നൽകണം. വർഷംതോറും തുടർ കുത്തിവയ്പ്പും നൽകണം. വാക്‌സീന്റെ ഗുണനിലവാരം, സൂക്ഷിപ്പ് എന്നിവ പ്രത്യേകം വിലയിരുത്തണം. കുത്തിവയ്പ്പെടുത്ത മൃഗങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ലൈസൻസ് എടുത്തിരിക്കണം. തെരുവുനായ്ക്കളുടെ വന്ധ്യംകരണം തുടർപദ്ധതിയായി നടത്തണം. തദ്ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങൾ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചു പ്രവർത്തിക്കണം. ആരോഗ്യ വകുപ്പിന്റെ സത്വരശ്രദ്ധ പേ വിഷബാധ രോഗ പര്യവേഷണ, പൊതുജനാരോഗ്യ രംഗത്ത് വേണം. അറിയപ്പെടാത്ത വളർത്തുമൃഗങ്ങൾ, തെരുവ് നായ്ക്കൾ എന്നിവ കടിച്ചാൽ ഉടൻ പ്രതിരോധ കുത്തിവയ്പ്പിനായി പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെത്തണം. ശാസ്ത്രീയ മാലിന്യ സംസ്കരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ഇത് തെരുവുനായ്ക്കളുടെ കൂട്ടം കൂടൽ ഒഴിവാക്കാൻ സഹായിക്കും. 

rabies-2

ലോകത്തിലെ ഏറ്റവും മാരകമായ ജന്തുജന്യരോഗമായ പേ വിഷബാധ അഥവാ റാബിസിനെ നിയന്ത്രിക്കാൻ മൾടിഡിസിസിപ്ലിനറി രോഗനിയന്ത്രണ സംവിധാനം നടപ്പിലാക്കണം. ജൂലൈ 6നു ലോക ജന്തുജന്യ രോഗനിവാരണ ദിനമാണ്. അന്നാണ് ലൂയിസ് പാസ്ചർ പേ വിഷബാധയ്‌ക്കെതിരായി വാക്‌സീൻ കണ്ടുപിടിച്ച ദിനം. ഇനി പേ വിഷബാധനിയന്ത്രണത്തിൽ മരണം പൂജ്യത്തിലെത്തിക്കാനായിരിക്കണം നാം ലക്ഷ്യമിടേണ്ടത്! ഇതിനായി സമഗ്ര ബോധവൽകരണം സ്കൂൾ തലത്തിലാരംഭിക്കണം. തദ്ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇതിന് മുൻകൈയെടുക്കണം.

Dr.T.P.Sethumadhavan

Professor, Transdisciplinary Health University, Bengaluru

English summary: Human rabies prevention and management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com