ആഹ്ലാദം, ആശ്വാസം: അരുമകളെ വളര്‍ത്താന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍
Mail This Article
കോട്ടയം ഭാരത് ഹോസ്പിറ്റൽ ഉടമ ഡോ. വിനോദ് വിശ്വനാഥന് ലാളിക്കാന്‍ അരുമകളില്ലാത്ത ജീവിതം സങ്കല്‍പിക്കാനേ കഴിയില്ല. വീട്ടിലെ മറ്റുള്ളവരുടെ സ്ഥിതിയും അങ്ങനെതന്നെ. പഗും ഗോൾഡന്‍ റിട്രീ വറും നാടനും ഉൾപ്പെടെയുള്ള നായ്ക്കളും നാടൻ ഇനം പൂച്ചകളുമായി അരുമകളുടെ ഒരു സംഘം തന്നെയുണ്ട് ഈ വീട്ടില്‍.
വീട്ടില്‍ പെറ്റ്സിനെ പരിപാലിക്കുന്ന കാര്യം ഒരിക്കലും ചിന്തിച്ചിരുന്നേയില്ല കോട്ടയം എസ് എച്ച് മൗണ്ടി ലുള്ള ബോബിയും കുടുംബവും. എന്നാല്‍ രണ്ടു വർഷം മുൻപ് കൂടെക്കൂട്ടിയ മാക്സ് എന്ന ബീഗിൾ ഇനം ഇന്നു കുട്ടികളുടെ മാത്രമല്ല, മുതിര്‍ന്നവരുടെയും ഓമനയാണ്, സ്നേഹിതനാണ്. കോവിഡ് കാലത്തെ അസാധാരണ സാഹചര്യമാണ് ബോബിയെയും കുടുംബത്തെയും അരുമപ്രിയരാക്കിയത്.
മഹാമാരി മനുഷ്യരാശിയെ പല വിധത്തിൽ തളർത്തിയപ്പോൾ പലര്‍ക്കും ആശ്വാസമായത് അരുമകള്‍. ഒട്ടേറെ വീടുകളില്‍ ഇക്കാലത്ത് പക്ഷിമൃഗാദികളെ വളര്‍ത്താന്‍ തുടങ്ങുകയും ചെയ്തു. ജോലിയുടെ ക്ഷീണവും മാനസിക സമ്മർദവുമായി വീട്ടിലെത്തുമ്പോൾ സ്നേഹപ്രകടനത്തോടെ സ്വീകരിക്കുന്ന മാക്സ് പകരുന്ന ആശ്വാസം ചില്ലറയല്ലെന്നു ബോബി. അവനെ പരിചരിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷം എത്രയെന്നു പറഞ്ഞറിയിക്കാനാവില്ലെന്ന് ബോബിയുടെ മക്കളും.
പല വീടുകളിലും കുട്ടികള്‍ ഉറക്കം ഉണരുന്ന നിമിഷം മുതൽ മൊബൈൽ ഫോണില്‍ ഗെയിമുകളും സിനിമകളുമായി തിരക്കിലാണ്. ചുറ്റുപാടും നടക്കുന്നത് എന്തെന്നുപോലും ഇവർ അറിയുന്നില്ല. ഇവരുടെ േഫാണ്‍ അടിമത്തം മാറ്റാന്‍ ഏറ്റവും നല്ല മാർഗം വീട്ടിൽ ഒരു അരുമയെ വളർത്തുകയെന്നതാണ്. വിരസത അകറ്റാനും വീട്ടുകാവലിനും വരുമാനത്തിനുമൊക്കെയായി അരുമകളെ വളർത്തുന്നവരുണ്ട്.
ഉദ്ദേശ്യം എന്തായാലും സ്വന്തം സാഹചര്യം അനുസരിച്ചു വേണം വളർത്താനുള്ള പക്ഷിമൃഗാദികളെ തിരഞ്ഞെടുക്കാന്‍. കൂടുതൽ വലുപ്പം വയ്ക്കുന്നവയെയും ധാരാളം രോമം ഉള്ളവയെയുമൊക്കെ പരിപാലിക്കുന്നത് അല്‍പം പ്രയാസമുള്ള കാര്യമാണ്. വീട്ടില്‍ അലർജിയോ പക്ഷിമൃഗാദികളോടു ഭയമോ ഉള്ളവരുടെ കാര്യവും പരിഗണിക്കേണ്ടതുണ്ട്.
English summary: When pets are family, the benefits extend into society