ADVERTISEMENT

2030 എത്തുമ്പോൾ ലോകത്തുനിന്ന് പേവിഷബാധ തുടച്ചു നീക്കും എന്നാണ് ലോകാരോഗ്യ സംഘടന (WHO) പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി ശേഷിക്കുന്നത് 8 കൊല്ലം. നമ്മുടെ കേരളത്തിലെ സാഹചര്യം ഉദാഹരണമായി എടുക്കുകയാണെങ്കിൽ അത് സാധ്യമാണോ? തീർച്ചയായും അല്ല. നമ്മുടെ തെരുവോരങ്ങളിൽ നായക്കളുടെ എണ്ണം പെരുകി വരുകയാണ്. സർക്കാരിന്റെ കൈവശമുള്ള കണക്കുകൾ കൃത്യമാണോ എന്ന് സംശയമുണ്ട്. ഈ വർഷം ഇതുവരെ 95,000 പേരെയാണ് നായ്ക്കൾ കടിച്ചത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ദാരുണമായ പേവിഷബാധ മൂലമുള്ള മരണനിരക്കും കൂടി വരുന്നു. 

തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി തുടങ്ങിയ എബിസി (Animal Birth Control–ABC) പദ്ധതി പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. 

ഫണ്ടിന്റെ ലഭ്യത അനുസരിച്ച് വർഷത്തിൽ രണ്ടോ മൂന്നോ മാസം പിടിക്കുന്ന നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി അവിടത്തന്നെ തിരികെ വിടുന്നത് ശാസ്ത്രീയമല്ല. എല്ലാ നായ്ക്കളെയും വന്ധ്യംകരണം നടത്തണം. എല്ലാ തെരുവുനായ്ക്കൾക്കും വർഷം തോറും പ്രതിരോധ വാക്സീൻ നൽകണം. എങ്കിൽ മാത്രമേ പ്രതിരോധശേഷി ഉണ്ടാകൂ. ഇത് പ്രായോഗികമാണോ? അല്ലെന്നു പറയേണ്ടി വരും. വന്ധ്യംകരണം നടത്തി തിരികെ തെരുവിൽ തന്നെ വിടുന്നതുകൊണ്ട്, തെരുവ് നായ പ്രശ്നം അവസാനിക്കുമോ?

തെരുവ് നായ്ക്കളെ പുനരധിവസിപ്പിക്കണ്ടേ?

  • തെരുവിൽ വളരുന്ന നായ്ക്കളെ വന്ധ്യംകരണം നടത്തി പുനരധിവസിപ്പിക്കണം. നിലവിൽ ഓരോ പഞ്ചായത്തിലും കുറച്ചു നായ്ക്കളെ മാത്രമേ വന്ധ്യംകരണം നടത്തുന്നുള്ളൂ. അത്തരം നായക്കളെ പഞ്ചായത്ത് കണ്ടെത്തുന്ന പുനരധിവാസ കേന്ദ്രങ്ങളിലാക്കണം. 
  • അങ്ങിനെ ചെയ്യുകയാണെങ്കിൽ എത്ര നായ്ക്കളെ വന്ധ്യംകരിച്ചു, എത്ര രൂപ ചെലവായി തുടങ്ങിയ കാര്യങ്ങളിൽ കൃത്യതയും സുതാര്യതയും ഉണ്ടാകും. കൂടാതെ  തെരുവിൽ ശേഷിക്കുന്ന നായ്ക്കളെ ഘട്ടംഘട്ടമായി പുനരധിവസിപ്പിക്കാൻ കഴിയും. തെരുവിൽ ശേഷിക്കുന്നവ വന്ധ്യംകരിക്കാത്തതും വാക്സീൻ ലഭിക്കാത്തതുമാണെന്ന് ഉറപ്പാക്കാൻ കഴിയും. 
  • പുനരധിവാസ കേന്ദ്രങ്ങളിൽനിന്ന് നായ്ക്കളെ ദത്തെടുക്കുന്നതിനുള്ള അവസരവും നൽകാവുന്നതാണ്.
  • എൻജിഒകൾക്കും വ്യക്തികൾക്കും നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാനും പരിചരിക്കാനുമുള്ള അവസരം കൊടുക്കണം.
  • കോടിക്കണക്കിനു രൂപയാണ് പേവിഷബാധ വാക്സീനും (മനുഷ്യനും മൃഗങ്ങൾക്കും) എബിസിക്കും വേണ്ടി ഓരോ വർഷവും ചെലവാക്കുന്നത്. ഈ രീതിയിൽ നായ്ക്കളെ പുനരധിവസിപ്പിക്കുകയാണെങ്കിൽ നായ്ക്കളുടെ കടിയേൽക്കുന്നത് ഇല്ലാതാവുകയും തുടർന്ന് വാക്സീന് ചെലവഴിക്കുന്ന കോടികൾ, പുനരധിവാസത്തിനും മറ്റുമായി ഉപയോഗിക്കാനും കഴിയും.
  • വളർത്തു നായ്ക്കൾക്ക് ലൈസൻസും, തിരിച്ചറിയൽ മാർഗങ്ങളും നിർബന്ധമാക്കണം. തെരുവിൽ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവണം. പുനരധിവാസ പദ്ധതി നടപ്പിലാക്കിയ മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കണം. ഒപ്പം നമ്മുടെ സംസ്ഥാനത്തിന് യോജിക്കുന്ന രീതിയും അവലംബിക്കണം. 
  • ഘട്ടംഘട്ടമായി രണ്ടോ മൂന്നോ വർഷംകൊണ്ട് എല്ലാ തെരുവുനായ്ക്കളെയും ഇത്തരത്തിൽ പുനരധിവസിപ്പിക്കാൻ കഴിയണം. 

English summary: How to manage the stray dogs problem in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com