ADVERTISEMENT

ഞാനും പപ്പയും അനിയത്തിയും കേരളത്തിൽ ഇല്ലാതിരുന്ന കാലം. എന്റെ വീട്ടിൽ അമ്മയും പപ്പയുടെ അനിയന്റെ മകനും മാത്രം. അവർക്കു ഒരു കൂട്ട് ആയിക്കോട്ടെന്ന് കരുതി ഞാൻ അവർക്കു വേണ്ടി ഒരു നായ്ക്കുട്ടിയെ വാങ്ങി നൽകി. മാസം മൂന്ന് തികയുന്നതിനു മുൻപ് അമ്മയുടെ ഫോൺ ഡാ എനിക്ക് പറ്റില്ല ഇതിനെ നോക്കാൻ,  ഇതിനെ ആർക്കേലും കൊടുത്തു ഒഴിവാക്കൂ, ഫോൺ കട്ട് ചെയ്ത് ഉടനെ ഞാൻ കമ്പനിയിൽ വിളിച്ച് ‘എനിക്ക് അത്യാവശ്യമായി നാട്ടിൽ പോകണം, മൂന്ന് ദിവസത്തിന് ഉള്ളിൽ മടങ്ങിവരാം’ എന്നറിയിച്ചു. ‌‌

അങ്ങനെ അന്ന് രാത്രി കേരളത്തിനു യാത്ര തിരിച്ചു നേത്രാവതി എക്സ്പ്രസ്സിൽ റിസർവേഷൻ ഇല്ലാതെ കായംകുളം വരെ. വീട്ടിൽ ചെന്ന് കയറിയതും വെറും ഒരു രണ്ടു ആഴ്ചമാത്രം മുൻപരിചയമുള്ള എന്റെ അടുക്കലേക്കു അവൾ ഓടിവന്നു സ്നേഹം പ്രകടിപ്പിച്ചു. വിട്ടുകളയാൻ തോന്നിയിലല്ല ഉടൻ തന്നെ മനേഷ് ഏട്ടനെ (Maneesh Npillai) വിളിച്ച് ഇതിനെ ഗോവയ്ക്കു കൊണ്ടുപോകാൻ എന്താണ് വഴി എന്ന് ആരാഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം ട്രയിനിൽ കൊണ്ടുപോകാൻ എല്ലാം ശരിയാക്കി. ഞാൻ ബ്രൂണിയെ കൂടെ കൊണ്ടുപോകുവാണെന്നു തിരികെ പോകുന്ന ദിവസമാണ് വീട്ടിൽ അറിയുന്നത്. എനിക്ക് മുഴുവട്ടാണെന്ന് നാട്ടുകാര്‍ പറഞ്ഞു. 

അങ്ങനെ രാവിലെ തന്നെ റെയിൽവേസ്റ്റേഷനിൽ എത്തി. പ്രകാശ് ചേട്ടൻ, ചിക്കു (Vivek Prabhakar) തുടങ്ങിയവരുമായി ഞാൻ പാർസൽ ബുക്കിങ് ഓഫീസിലേക്ക് ചെന്നു. നാലു മാസം പ്രായമായ നായ്ക്കുട്ടിയെ പിടിച്ചു കൊണ്ട് പ്രകാശ് ചേട്ടൻ പുറത്തു തന്നെ നിന്നു. ഞാനും ചിക്കുവും അകത്തു കേറി ഓഫീസറുമായി സംസാരിച്ചു. റെയിൽവേ നിയമപ്രകാരം ഒരാൾക്ക് രണ്ടു നായ്ക്കളെ വരെ ഗാർഡ്റൂമിലുള്ള കേജിൽ കൊണ്ടുപോകാം. എന്നാൽ രണ്ടു നായ്ക്കളും ഒരാളുടെ തന്നെയാകണം എന്നു മാത്രം. അത് തെളിയിക്കുന്ന എന്തെങ്കിലും രേഖകൾ കൈയിൽകരുതണം.  

പിന്നെ ആകെയുള്ള ബുദ്ധിമുട്ട് ഈ ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിനു ഒരു മണിക്കൂർ മുൻപ് മാത്രമേ ബുക്കിങ് ഉള്ളൂ എന്നതാണ്. മുൻകൂട്ടി ബുക്കിങ് ഇല്ല. കൂടെ ഒരാൾ ട്രയിനിൽ യാത്രചെയ്യുകയും വേണം. ആ ടിക്കറ്റും പാർസൽ ഓഫീസിൽ ഹാജരാക്കണം. കൂടാതെ നമുക്കു മുൻപേ ആരെങ്കിലും മുൻപുള്ള സ്റ്റേഷനിൽനിന്ന് ബുക്ക് ചെയ്താൽ കുഴഞ്ഞു പോകും.  കാരണം ഗാർഡ്റൂമിൽ ഒരു കെജ് മാത്രമേ കാണൂ. അങ്ങനെ വരുന്ന ട്രയിനിൽ വേറെ നായ്ക്കൾ ഒന്നും കാണരുതേ എന്ന് പ്രാർഥിച്ചുകൊണ്ട് റെയിൽവേ സ്റ്റേഷനിൽ ഇരിപ്പുറപ്പിച്ചു.  

ഏകദേശം ഒരുമണിക്കൂർ ആയപ്പോൾ ഓഫീസർ വന്നു പറഞ്ഞു ട്രയിൻ കൊല്ലം കഴിഞ്ഞു.  ഇനി വേറെ ബുക്കിങ് ഒന്നും ഇല്ല നിങ്ങൾക്ക് ഡോഗിനെ ബുക്ക് ചെയ്യാം. വളരെ സന്തോഷത്തോടെ ഞാൻ അകത്തേക്ക് ചെന്നു. ഏകദേശം 210 രൂപ മാത്രം ചെലവാക്കി ബുക്ക് ചെയ്തു. ബ്രൂണിയുടെ കഴുത്തിൽ ഒരു ടാഗ് അവർ അണിയിച്ചു. അങ്ങനെ നേത്രാവതി എക്സ്പ്രസ്സ് വരാൻ സമയമായി. ഞങ്ങൾ ഗാർഡ് റൂമിന്റെ ഭാഗത്തേക്കു നടന്നു. ഒന്നും അറിയാത്തതു പോലെ കൂടെ ബ്രൂണിയും.  ഉച്ചയ്ക്ക് 12 ആയപ്പോള്‍ ട്രയിൻ വന്നു. 

ട്രയിനിൽ ഡോഗിനെ കയറ്റാൻ പാർസൽ ഓഫീസർ തന്നെ നമ്മുടെ കൂടെ വരും. അദ്ദേഹമാണ് ഡോഗിനെ ഗാർഡിനു കൈമാറുന്നത്. കാരണം എവിടെവരെ നമുക്ക് പോകണമോ അവിടെ വരെ നായയുടെ ഉത്തരവാദിത്തം ഇന്ത്യൻ റെയിൽവേയ്ക്ക് ആണ്. ഇടയ്ക്ക് ആഹാരം, വെള്ളം നൽകാൻ നമ്മൾ ഗാർഡ്റൂമിലേക്കു പോകേണ്ടി വരുമെന്ന് മാത്രം. ട്രയിൻ നീങ്ങി തുടങ്ങി പിറ്റേദിവസം വെളുപ്പിന് 5ന് ട്രയിൻ മഡഗാവ് റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ എന്നെയും കാത്ത് ജെയ്സൺ ഉണ്ടായിരുന്നു.  അവിടെ നിന്ന് 23 കിലോമീറ്റർ ദൂരെയുള്ള  വാസസ്ഥലമായ പോണ്ടയിലേക്ക് ഞങ്ങൾ യാത്രയായി. ആദ്യമായി യാത്രചെയ്യുന്നതിന്റെ ഒരു പ്രയാസവും കാണിക്കാതെ ബ്രൂണിയും ഗോവയിലെ വഴികളൊക്കെ കണ്ട് അങ്ങനെ ഇരുന്നു. 

അവധിക്കു പോയവൻ ഒരു പട്ടിയേം കൊണ്ട് കേറിവരുന്നതു കണ്ട ഉപ്പാപ്പൻ ഞെട്ടിപോയി. ഇത്രയും അദ്ദേഹം പ്രതീക്ഷിച്ചു കാണില്ല. അങ്ങനെ ആർക്കും പരിഭവം ഇല്ലാതെ ഞങ്ങളുടെ കൂടെ ആ റൂമിൽ അവൾ കഴിഞ്ഞു. 

നാളുകള്‍ കഴിഞ്ഞപ്പോൾ, പട്ടിയെ അകത്ത് ഇടാൻ കഴിയാതെ വന്നപ്പോൾ അവൾക്കു വേണ്ടി ഒരു കൂട് പണിയാൻ ആലോചിച്ചു.  എടുത്തു മാറ്റാൻ പറ്റുന്ന കൂടാണ് ഞങ്ങൾ ആലോചിച്ചത്. എന്നാൽ കൂട് പണിയാൻ പണം കൈയിൽ ഇല്ലായിരുന്നു. പപ്പയെ വിളിച്ചു പറഞ്ഞു ‘പപ്പാ പട്ടിക്ക് ഒരു കൂടു പണിയണം, അതിന് ഇത്രരൂപ ആകും, അയച്ചു തരാമോ?’ എന്ന് ചോദിച്ചു.  ഇനിയും കൂടിനു വേണ്ടി നാട്ടിൽ പോകും എന്ന് വിചാരിച്ചു ആകണം എന്റെ പപ്പാ പണം അയച്ചു തന്നു.  കൂടു പണി തകൃതിയായി നടന്നു.  ബ്രൂണി മെല്ലെമെല്ലെ അപരിചിതരോട് അകൽച്ച കാണിച്ചു തുടങ്ങി. പിന്നെ  നല്ലൊരു കാവൽനായായി മാറാൻ അധികം  സമയം വേണ്ടിവന്നില്ല.  

കൂടു പണി കഴിഞ്ഞതിനു ശേഷം അവളെ കൂട്ടിൽ ഇടാൻ തുടങ്ങി. ഒന്നാം നിലയിൽ നിന്ന് നോക്കിയാൽ കാണത്തക്ക ദൂരത്തിൽ ഞങ്ങൾ ആ കൂടു സഥാപിച്ചു. ഒരു ദിവസം ഏകദേശം രാത്രി എട്ടോടു കൂടെ അവൾക്കു ഭക്ഷണം കൊടുക്കാൻ ഞാൻ താഴേക്കിറങ്ങി. എന്നാൽ പതിവിനു വിപരീതമായി ബ്രൂണി എന്നെ നോക്കി ഉറച്ച ശബ്‍ദത്തിൽ കുരയ്ക്കാൻ തുടങ്ങി. ശരിക്കും രൂക്ഷമായുള്ള കുര. ഞാന്‍  അടുക്കലേക്കു ചെല്ലുന്തോറും അവളുടെ ദേഷ്യം കൂടിക്കൂടി വന്നു. കൂടിന്റെ ഭാഗങ്ങളില്‍ വൈര്യത്തോടെ കടിക്കാൻ തുടങ്ങി. എന്നാലും ധൈര്യം കൈവിടാതെ ഞാൻ അവളുടെ അടുക്കലേക്കു ചെന്നു.   കൂട്  തുറന്നു  ആഹാരം വെച്ചതും  അവൾ ദേഷ്യത്തോടെ എന്റെ നേരെതിരിഞ്ഞു. ഞാൻ വീണ്ടും അവിടെ നിൽക്കാതെ  പോകണം എന്നുള്ള മട്ടിൽ ആ പാത്രം അവൾ തട്ടി കളഞ്ഞു.  ശൗര്യത്തോടെ  ഇടത്തെ കൈയിൽ അവൾ കടിച്ചു.  എന്ത്  സംഭവിക്കുന്നുവെന്നറിയാതെ  ഞാൻ തരിച്ചു നിന്നു.

നിമിഷങ്ങള്‍ക്ക് ഉള്ളില്‍  അവൾ എന്നെ തള്ളി താഴെയിട്ടു പുറത്തേക്കു പാഞ്ഞു. പുറത്തിറങ്ങിയ അവൾ എന്റെ കാലിന്റെ അടുക്കൽ നിന്ന് എന്തിനെയോ കടിച്ചു കുടഞ്ഞെറിയുന്നത് കണ്ടു.  അല്‍പ്പദൂരത്തേക്ക് തെറിച്ചു വീണ വസ്തു എന്താണെന്ന് നോക്കിയ ഞാൻ ഞെട്ടിപ്പോയി. ഏകദേശം ഒരു മീറ്ററോളം നീളം വരുന്ന ഒരു അണലി.  ഞാന്‍ നിന്നിടത്തു നിന്ന് വെറും രണ്ടോ മൂന്നോ അടി മാത്രം ദൂരത്തിൽ കിടന്ന അണലിയെ കണ്ടായിരുന്നു അവള്‍ കുരച്ചതും.  അണലിയെ കടിച്ചു തൂക്കി എറിഞ്ഞതിനു ശേഷം വീണ്ടും എന്റെ അടുക്കലേക്കു ഓടി വന്ന അവൾ എന്നെ തള്ളി മാറ്റി വീണ്ടും പാമ്പിന്റെ അടുക്കലേക്കു പാഞ്ഞു. ബ്രൂണിയെ കടിക്കാൻ മുൻപൊട്ടു ആഞ്ഞ അണലി അടുത്തുള്ള അധികം  ആഴമില്ലാത്ത  കുഴിയിലേക്ക് വീണു.  

വീണ്ടും എന്റെ അടുക്കലേക്കു ഓടിവന്ന ബ്രൂണി എവിടെയാണോ അവള്‍ എന്നെ കടിച്ചത് അവിടെ നക്കാൻ തുടങ്ങി. അപ്പോളേക്കും എല്ലാവരും ഓടി വന്നു. പിന്നെ പാമ്പിനെ പിടിക്കുന്നവർ ഒക്കെ  എത്തി ആ അണലിയെ കുഴിയിൽ നിന്ന് എടുത്തു എവിടേക്കോ കൊണ്ടു പോയി. സ്വന്തം ജീവനെ പോലും വകവയ്ക്കാതെ ആ പാമ്പിനോട് പൊരുതിയപ്പോള്‍ ബ്രൂണിക്കു പ്രായം വെറും 7 മാസം. ജീവൻ രക്ഷിച്ച ഈ നായ്കുട്ടിയെ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് അന്ന് ഞാന്‍  തീരുമാനിച്ചു. ബ്രൂണിയെ കൂടെക്കൂട്ടിയപ്പോള്‍ എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞ അച്ചാച്ചന്മാരും അമ്മാമ്മമാരും അറിഞ്ഞില്ല ഒരിക്കൽ ഇവൾ എന്റെ ജീവന്‍രക്ഷയ്ക്ക് പാങ്ങായി വരുമെന്ന്.  

ശേഷം, പഠനസംബന്ധമായ ആവശ്യങ്ങൾക്ക് കൊച്ചിയിലേക്കു വന്ന ഞാൻ ബ്രൂണിയെ ജെയ്സണ് ഏൽപ്പിച്ചു. തിരികെ ഗോവയിൽ നിന്ന് ബ്രൂണിയെയും കൂടെ അവിടുന്ന് തന്നെ വാങ്ങിയ സിംബയെയും കൊണ്ട് ട്രയിനിൽ നാട്ടിലേക്കു തിരിച്ചു.  വീട്ടിൽ കൊണ്ടുവന്നപ്പോൾ അമ്മയുടെ ഭാഗത്തു നിന്ന് ശക്തമായ എതിർപ്പുകൾ ആദ്യം ഉണ്ടായി. എങ്കിലും പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന് മനസ്സിലാക്കിയ അവർ പിന്നീട് എന്റെ നിര്‍ബന്ധത്തിനു കീഴടങ്ങുകയായിരുന്നു.  

പിന്നീട് പപ്പയും ഞാനും വിദേശത്തും, അനിയത്തി ഹൈദ്രാബാദിലും, ആയിരുന്നപ്പോൾ അമ്മയുടെ കൂടെ ബ്രൂണി മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു നല്ല കാവൽനായയായി അവൾ ആ വീട് കാത്തു. അമ്മയുടെ നേരെ ആരും ശബ്ദമുയര്‍ത്താന്‍  ബ്രൂണി സമ്മതിക്കില്ല.  അങ്ങനെ സംസാരിക്കുന്നതു പപ്പാ ആയാല്‍പോലും അവൾ കടിക്കും.  ഞങ്ങളുടെ വീട്ടിലുള്ള ആർക്കും ബ്രൂണിയെ തല്ലാൻ കഴിയില്ല. വടിയെടുത്താൽ അവൾ തിരിച്ചു പണിതരും. എന്നാൽ അമ്മ ഇനി ഉലക്ക എടുത്തു തല്ലിയാലും അവൾ തലതാഴ്ത്തി അവിടെ കിടക്കും. 

വീട് കായൽ അരികിൽ റോഡിനോട് ചേർന്നായതു കൊണ്ട് ഇപ്പോഴും ആളുകൾ ആ റോഡിലൂടെ പോകും അവളെ ചെയിൻ ഇല്ലാതെ അവിടെ അഴിച്ചു വിടുകയും ചെയ്യും.  എന്നാൽ റോഡിൽ കൂടെ പോകുന്നവരോട് നാള്‍ ഇതുവരെ ഒരു ഉപദ്രവും അവൾ ഉണ്ടാക്കിയിട്ടില്ല. ഒരിക്കൽ പാഴ്വസ്തുക്കള്‍ ഞങ്ങളുടെ പറമ്പിലേക്ക് വലിച്ചു എറിഞ്ഞ ഒരു ചേട്ടനെ കായലിന്റെ തീരം വരെ ഓടിച്ചത് ഒഴിച്ചാൽ അവളെ കൊണ്ടു മറ്റു  ശല്യങ്ങള്‍  ഉണ്ടായിട്ടില്ല. ഇപ്പോളും ആ ചേട്ടന് ബ്രൂണിയേ കാണുമ്പോൾ അറിയാതെ നിക്കര്‍ നനയും. അതിനാല്‍  ഇപ്പോൾ  മറ്റുള്ളവരുടെ പറമ്പിലേക്ക് എന്നല്ല സ്വന്തം പറമ്പിലേക്ക്  പോലും വെയിസ്റ്റ് വലിച്ചെറിയില്ല എന്നാണ് ചേട്ടനെ കുറിച്ച് അറിയാൻ കഴിഞ്ഞത്. 

അതിനിടയില്‍ അമ്മ ഓടയിൽ ഒന്ന് തെന്നി വീഴുവാൻ പോയതു കണ്ടു പപ്പയെ വിവരം അറിയിക്കാൻ പാഞ്ഞെത്തിയതും ഈ ബ്രൂണി തന്നെ.  എന്റെ കൂട്ടുകാരോട് എല്ലാവരോടും കളിച്ചു നടക്കുന്ന ബ്രൂണി അവരോട് എല്ലാവരോടും കൂടെ ഫോട്ടോക്ക് പോസ് ചെയ്യും. എന്നാലും വീട്ടിൽ ഒരെണ്ണത്തിനെയും കേറ്റില്ല. അവർ ആരേലും വീട്ടിലേക്കു വന്നാൽ ആലുവാമണപുറത്തു വെച്ച് കണ്ട പരിചയം പോലും അവൾ കാണിക്കാറില്ല. അന്ന് ബ്രൂണിയെ കൊടുക്കാൻ ഏറ്റവും വാശിപിടിച്ച ലാലയോട് (അമ്മ) ഇപ്പോൾ ബ്രൂണിയെ ആർക്കേലും കൊടുക്കാൻ പറഞ്ഞാൽ പറയും നിന്നെ വേണേൽ കൊടുക്കാം എന്നാലും ഞങ്ങളുടെ ബ്രൂണിയെ കൊടുക്കില്ല എന്നു പറയും. ജീവൻ കൊടുത്തും സ്നേഹിക്കും ഈ മിണ്ടാപ്രാണികൾ. ഒരു നേരത്തെ അന്നത്തിനു ജീവിതാവസാനം വേറെ നന്ദികാണിക്കുന്ന ഒരേ ഒരു ജീവി. 

ഒരിക്കൽ എന്റെ കൂട്ടുകാരൻ  ഒഴുക്കിൽപ്പെട്ട് വള്ളം മുന്നോട്ടു നീങ്ങിയപ്പോൾ, ആ വള്ളം വലിച്ചു കരയ്ക്ക്‌ അടുപ്പിച്ചു കൊണ്ടുവന്നത് ബ്രൂണിയും സിംബയും കൂടെയാണ്. നാലു വർഷംമുൻപ് മുൻപ് ഒരു ആക്സിഡന്റിൽ കിടപ്പിൽ ആകുന്ന സമയം വീട്ടിലുള്ള നായ്ക്കളെ എല്ലാം അഡോപ്‌ഷൻ പോസ്റ്റ് ഇട്ട് ഒഴിവാക്കേണ്ടി വന്നു. കൃത്യമായ നിബന്ധനകളോടെയാണ് നായ്ക്കളെ കൈമാറിയത്. എങ്കിലും സിംബ ഇപ്പോ എവിടെയാണെന്ന് അറിയില്ല , കൊണ്ടുപോയ ആളിന്റെ യാതൊരു വിവരവുമില്ല. പല അഡോപ്‌ഷൻ പോസ്റ്റുകളും കൃത്യമായ സ്ക്രീനിങ് നടത്തി മാത്രം നായ്ക്കളെ ഏൽപ്പിക്കണം എന്ന് പറയുന്നത് അതുകൊണ്ടാണ്. എന്നാൽ‌, ബ്രൂണിയെ കൊണ്ടുപോയത് നമ്മുടെ സന്തോഷ് ഏട്ടൻ ആണ്. അദ്ദേഹം അവളെ ഭംഗിയായി നോക്കുകയും തിരികെ എന്നെ ഏൽപ്പിക്കുകയും ചെയ്തു. പതിമൂന്നാമത്തെ വയസ്സിലേക്ക് കടക്കാൻ പോകുന്ന ബ്രൂണി പഴയതിലും മിടുക്കിയായി ഇന്നും എന്റെ വീട്ടിൽ ഉണ്ട്.

മൈ പെറ്റി(My Pet)ലേക്ക് നിങ്ങൾക്കും എഴുതാം. നിങ്ങളുടെ അരുമയുമായുള്ള രസകരവും ഹൃദയസ്പർശിയുമായിട്ടുള്ള നിമിഷങ്ങൾ കർഷകശ്രീ ഓൺലൈനിലേക്ക് അയയ്ക്കൂ. കുറിപ്പുകൾ വാട്സാപ്പിൽ വേണം അയയ്ക്കാൻ. അയയ്ക്കേണ്ട നമ്പർ 8714617871.

English summary: Denny Daniel Writes about His Pet Dog Bruny

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com