ADVERTISEMENT

ലാബ്രഡോറും ജർമൻ ഷെപ്പേഡും ബൽജിയൻ മലിന്വയും മറ്റും അരങ്ങുവാഴുന്ന സിനിമയിൽ ചുവടുറപ്പിച്ച് നാടൻ നായ്ക്കളും. പരിശീലിപ്പിച്ചാൽ  സിനിമയിൽ അഭിനയിക്കാനൊക്കെ തങ്ങൾക്കും കഴിയുമെന്ന് അവരും തെളിയിക്കുകയാണ്. 

stray-dog-malayam-movies-puzhu
ജാക്കും ലക്സിയും പരിശീലകൻ ഉണ്ണി വൈക്കത്തിനൊപ്പം

ഭീമന്റെ വഴി, ജോ ആൻഡ് ജോ, പുഴു, ഇലവീഴാ പൂഞ്ചിറ, നൻപകൽ നേരത്തു മയക്കം എന്നിങ്ങനെ ഒട്ടേറെ സിനിമകളില്‍ ‘അഭിനയിച്ച’ ജാക്കും ലക്സിയും നാടന്‍ നായ്ക്കളാണ്.  ഇരുവരുടെയും  താരോദയത്തിനു പിന്നില്‍ കോട്ടയം വൈക്കം സ്വദേശി ഉണ്ണി എന്ന പരിശീലകന്റെ കഠിനാധ്വാനമുണ്ട്, ക്ഷമയുണ്ട്, പ്രതീക്ഷകളുണ്ട്. വിദേശയിനം നായ്ക്കളെയും വളർത്തുന്നുണ്ടെങ്കിലും ഉണ്ണിക്കു പ്രിയം നമ്മുടെ നാടന്‍ ഇനങ്ങളോടാണ്. അതാണ് സിനിമാമേഖലയിൽ ഉണ്ണിയുടെ ട്രേഡ് മാർക്കും. 

ഇലക്ട്രീഷ്യനായ ഉണ്ണി അവിചാരിതമായാണ് സിനിമയിൽ എത്തിയത്.  2018ൽ ‘എന്നാലും ശരത്ത്’ എന്ന ചിത്രത്തിൽ ശ്വാനപരിശീലകനായ രാജീവിന്റെ സഹായി ആയാണ് ഉണ്ണിയുടെ സിനിമാപ്രവേശം. തുടർന്ന് 2 വർഷത്തോളം അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. നായ്ക്കളോടും പരിശീലനത്തോടുമുള്ള കമ്പമേറിയപ്പോൾ ശ്വാനപരിശീലനത്തെക്കുറിച്ച് കൂടുതൽ പഠിച്ചു. ഇതിനായി കേരളത്തിലെ ശ്വാനപരിശീലകരുടെ പരിശീലകനായ കെ.പി.സഞ്ജയന്റെ ശിഷ്യത്വവും സ്വീകരിച്ചു. തുടർന്നാണ് സിനിമയിൽ സ്വതന്ത്ര പരിശീലകനായി കാലുറപ്പിച്ചത്. ആദ്യ ചിത്രം നായാട്ട്. പരിശീലനം നേടാത്ത നായയെയാണ് അതിൽ ഉപയോഗിച്ചത്.

stray-dog-malayam-movies-puzhu-lexy
ലക്സി

വെല്ലുവിളികളേറെ

നാടൻ നായ്ക്കളെ സിനിമയിൽ അവതരിപ്പിക്കുന്നുവെങ്കിലും അതിനു വേണ്ട പരിശ്രമം കുറച്ചൊന്നുമല്ലെന്ന് ഉണ്ണി. വിദേശയിനം നായ്ക്കൾ അതിവേഗം പാഠങ്ങൾ ഉൾക്കൊള്ളുമ്പോൾ നാടനു വേണ്ടി ഏറെ സമയവും ക്ഷമയും ചെലവിടണം. അധികനേരമൊന്നും ഇവയെ അടക്കിയിരുത്താനും കഴിയില്ല. ഏകാഗ്രതക്കുറവാണ്  പ്രധാന തടസ്സം. അതുകൊണ്ടുതന്നെ ചിത്രീകരണസമയത്തു വലിയ ടെന്‍ഷനാണ്. 

നായ്ക്കളുടെ പരിശീലനത്തിന്റെ അടിത്തറ അവയുടെ ഭക്ഷണം കഴിക്കാനുള്ള കഴിവിനെ ആശ്രയിച്ചാണ്. നന്നായി ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന നായ്ക്കളെ പരിശീലിപ്പിക്കാന്‍ എളുപ്പം. അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കുന്നതു ശ്രദ്ധിച്ചശേഷം മാത്രമാണ് നാടൻ നായ്ക്കളെ തിര​ഞ്ഞെടുക്കുന്നത്. 

stray-dog-malayam-movies-puzhu-jack-and-lexy
ജാക്ക്

ജാക്കും ലക്സിയും

നായാട്ട് സിനിമയുടെ ലൊക്കേഷനിൽനിന്നാണ് തനിക്കു ജാക്കിനെ ലഭിച്ചതെന്ന് ഉണ്ണി. ഷൂട്ടിങ് സ്ഥലത്ത് ജനിച്ച നായ്ക്കുട്ടിയെ ഉടമ ഉണ്ണിക്കു സമ്മാനിച്ചു.  വെളുത്ത മേനിയും ഒപ്പം കറുപ്പും ടാനും ചേര്‍ന്ന നിറവുമുള്ള ജാക്കിനെ ആരുമൊന്നു നോക്കും. ഭീമന്റെ വഴിയിൽ മികച്ച വേഷമാണ് ജാക്കിന്. പിന്നാലെ ജോ ആൻഡ് ജോ എന്ന സിനിമയിലും എത്തി. തേർഡ് മർഡർ, എന്താടാ സജീ, ചട്ടമ്പി, വാമനൻ തുടങ്ങിയ സിനിമകളാണ് ഇറങ്ങാനുള്ളത്. ജാക്കിനെപ്പോലെ  ലക്സിയും താരമാണ്. മമ്മൂട്ടിക്കൊപ്പം പുഴു, നൻപകൽ നേരത്തു മയക്കം എന്നീ സിനിമകളിലാണ് ഒന്നര വയസ്സുള്ള ലക്സി അഭിനയിച്ചത്.

തന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടെന്ന് ഉണ്ണി പറയുന്നു. ഷൂട്ടിങ് യാത്രകളിൽ വീട്ടിലുള്ള നായ്ക്കളെ പരിചരിക്കുന്നത് മാതാപിതാക്കളും ഭാര്യയുമാണ്. ഷൂട്ടിങ് വേളകളിൽ സഹോദരനുമുണ്ടാവും. നാടൻ നായ്ക്കളോടുള്ള പൊതു മനോഭാവം മാറ്റണം എന്നാണ് ഉണ്ണിയുടെ ആഗ്രഹം. നാടന്‍ നായ്ക്കളെ സിനിമയ്ക്കായി തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നത് തെരുവുനായ്ക്കളുടെ സംരക്ഷകനായ ശ്രീജേഷ് പന്താവൂരാണ്. 

ഫോൺ: 9746172350 (വാട്സാപ്)

ഇൻസ്റ്റഗ്രാം: https://instagram.com/unni_.vaikom?igshid=YmMyMTA2M2Y=

ഫേസ്ബുക്ക്: https://www.facebook.com/unnivaikomdogtrainer/

English summary: Stray Dogs in Malayalam Movies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com