ADVERTISEMENT

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മൃഗാശുപത്രിയുണ്ട്. എന്നാൽ എല്ലാ മൃഗാശുപത്രിയിലും ഡോക്ടർമാരില്ല. ഏകദേശം 70ൽപ്പരം പഞ്ചായത്തുകളിലെ മൃഗാശുപത്രികളിൽ ഡോക്ടർമാരുടെ തസ്തിക മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. 

ഓരോ പഞ്ചായത്തിലും ശരാശരി 1800 മുതൽ 2000 വരെ കന്നുകാലികളുണ്ടെന്നാണ് കണക്ക്. കൂടാതെ ആട്, പോത്ത്, കോഴി, പന്നി, മുയൽ, വളർത്തുനായ്ക്കൾ തുടങ്ങി ഒട്ടേറെ വളർത്തു മൃഗങ്ങളുമുണ്ട്. ദിവസവും കുറഞ്ഞത് 10 വീടുകളിലെങ്കിലും കന്നുകാലികളുടെ ചികിത്സയ്ക്കായി ഡോക്ടർക്ക് പോകേണ്ടിവരും. ചിലപ്പോൾ പ്രസവം പോലുള്ള കാര്യങ്ങൾ നോക്കുന്നതിനായിരിക്കും പുറത്ത് പോകേണ്ടി വരുന്നത്. അങ്ങനെയങ്കിൽ ഒന്നോ രണ്ടോ മണിക്കൂർ അവിടെ ചെലവഴിക്കേണ്ടതായി വരാം. ഇതു കൂടാതെ മൃഗാശുപത്രിയിൽ വരുന്ന മൃഗങ്ങളെയും ചികിത്സിക്കണം. ഇത് പ്രതിദിനം ശരാശരി 75–85 എണ്ണം വരും. ചികിത്സയ്ക്കായി ഡോക്ടർ പുറത്തു പോകുന്ന സന്ദർഭങ്ങളിൽ ആശുപത്രിയിൽ വരുന്ന കർഷകർ ഡോക്ടർ ഇല്ലെന്ന് ആരോപിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് വിവിധ പദ്ധതി തയാറാക്കൽ, വിവിധ തലത്തിലുള്ള മീറ്റിങ്ങുകളിൽ പങ്കെടുക്കൽ, ആട്, കോഴി, താറാവ്, കാലിത്തീറ്റ തുടങ്ങിയവയുടെ വിതരണവും വിവിധ പദ്ധതി നടത്തിപ്പുകളുമൊക്കെ ഡോക്ടറുടെ ചുമതലയാണ്. വർഷത്തിൽ രണ്ടു പ്രാവശ്യമുള്ള കുളമ്പ് രോഗ പ്രതിരോധകുത്തിവയ്പ് കോഴിക്കും, പട്ടികൾക്കുമുള്ള പ്രതിരോധ കുത്തിവയ്പ് ഏതെങ്കിലും മേഖലയിൽ മൃഗങ്ങൾക്ക് അസ്വാഭാവികമരണങ്ങളുണ്ടായാൽ അത് നിയന്ത്രിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കൽ എല്ലാം ഡോക്ടറുടെ ചുമതലയാണ്. 

രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് മൃഗാശുപത്രിയുടെ പ്രവൃത്തി സമയം. ഈ സമയത്തിനുള്ളിൽ ചെയ്തു തീർക്കാൻ പറ്റാത്ത ജോലികളുണ്ട്. 

മൃഗസംരക്ഷണ വകുപ്പ് രൂപം കൊണ്ട നാളു മുതൽ ഇന്ന് വരെ ഓരോ മൃഗാശുപത്രിയിലും ഒരു ഡോക്ടർ ഒരു ലൈവ്സ്റ്റോക് ഇൻസ്പെക്ടർ, ഒരു അറ്റൻഡർ, ഒരു പാർട്ട്ടൈം സ്വീപ്പർ എന്നിവരാണുള്ളത്. ആദ്യ കാലങ്ങളിൽ ചികിത്സ മാത്രമാണുണ്ടായിരുന്നതെങ്കിൽ പിൽക്കാലത്ത് ജനകീയാസൂത്രണ പദ്ധതി നടത്തിപ്പും, അനുബന്ധ പ്രവർത്തനങ്ങളും കൂടെ മൃഗാശുപത്രികളിൽ വന്നു ചേർന്നു. ഡോക്ടര്‍മാരുടെ ഒഴിവുള്ള അടുത്ത മൃഗാശുപത്രികളിലെ ചാർജും ചില ഡോക്ടർമാർക്ക് വഹിക്കേണ്ടി വരുന്നുണ്ട്. 

ജോലിഭാരംകൊണ്ട് ബുദ്ധിമുട്ടുന്ന മൃഗാശുപത്രികളുടെ ചുമലിലേക്കാണ് തെരുവുനായ നിയന്ത്രണം കൂടി ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്. എല്ലാ വളർത്തു നായ്ക്കൾക്കും വാക്സിനേഷൻ, പൊതുജനങ്ങൾക്ക് ബോധവൽക്കരണം, വന്ധ്യംകരണത്തിനാവശ്യമായ പ്രവർത്തനങ്ങൾ, തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പട്ടികളുടെ പിടികൂടി വാക്സിനേഷൻ നടത്തുന്നതിന്റെ നടത്തിപ്പ് ചുമതല, ഇതിലേക്കാവശ്യമായ പ്രൊജക്ടുകൾ തയാറാക്കി അംഗീകാരം നേടി, പദ്ധതിനടപ്പിലാക്കേണ്ടതിന്റെ നിർവഹണം, ഉദ്യോഗസ്ഥൻ പഞ്ചായത്തിന്റെ വെറ്റിറനറി സർജന് നൽകി ഉത്തരവിറങ്ങി. 

ഒന്നുകില്‍ ഇപ്പോൾ നടക്കുന്ന ഈ മീറ്റിങ്ങുകളും അധികാരികളുടെ പത്രപ്രസ്താവനകളുമെല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനോ അല്ലെങ്കിൽ കാര്യങ്ങൾ ശരിയായ രീതിയിൽ പഠിക്കാതെയുള്ള തീരുമാനങ്ങൾ കൈക്കൊണ്ടതോ ആണ്. മന്ത്രിമാരും പരിവാരങ്ങളും ഏതെങ്കിലും മൃഗാശുപത്രിയിൽ മുൻകൂട്ടി അറിയിക്കാതെ ഒരു ദിവസം രാവിലെ 9 മുതൽ 3 വരെ ചെലവഴിക്കണം. അപ്പോൾ കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടും.

ശരിയായ അടിസ്ഥാന സൗകര്യങ്ങളും, ആവശ്യമായ സ്റ്റാഫിനേയും നൽകിയില്ലെങ്കിൽ തെരുവ് നായ പദ്ധതി പാളുന്നതിനോടൊപ്പം കാലിവളർത്തൽ മേഖലയും താഴേക്കു പോകും. തെരുവ് നായ നിയന്ത്രണവും, പരിപാലനവും വേറൊരു മേഖലയായി കണക്കാക്കേണ്ടിയിരിക്കുന്നു. 

English summary: Animal husbandry department and stray dogs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com