ADVERTISEMENT

കോളജ് ക്യാംപസിൽ കഴുതയ്ക്ക് എന്താണ് ‌കാര്യം?  ഭാവി മാനേജർമാരെയും സംരംഭകരെയുമൊക്കെ രൂപപ്പെടുത്തുന്ന, എംബിഎ കോഴ്സ് മാത്രമുള്ള കോളജിലെ കാര്യമാണ് പറയുന്നത്. കഴുത മാത്രമല്ല, ഒട്ടകം, ഇഗ്വാന, പെരുമ്പാമ്പ് എന്നിങ്ങനെ പാലക്കാട് ധോണി ലീഡ്സ് കോളജിലെ വിദ്യാർഥികൾ വളർത്തുന്ന അരുമകൾ കുറച്ചൊന്നുമല്ല. നാലര ലക്ഷം രൂപയ്ക്ക് അരുമകളെ വാങ്ങിയതായി ഇവിടുത്തെ കണക്കുകൾ കാണിക്കുന്നു. ഏറക്കുറെ എല്ലാം തന്നെ വാങ്ങിയതു വിദ്യാർഥികളുടെ ആവശ്യപ്രകാരവും. ലീഡ്സ് ക്യാംപസിന്റെ ഒട്ടേറെ വ്യത്യസ്തതകളിൽ ഒന്നു മാത്രമാണിത്. കോളജിന്റെ നടത്തിപ്പ് വിദ്യാർഥികൾ ഏറ്റെടുത്തിരിക്കുകയാണെന്ന് തൊമ്മൻ പറയുന്നു. ആരാണീ തൊമ്മൻ എന്നല്ലേ? കോളജിന്റെ മേലധികാരിയും ഉടമസ്ഥനും അധ്യാപകനുമൊക്കെയാണ് ജോർജ് തോമസ് എന്ന തൊമ്മൻ. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി. ടെക് മാത്രമല്ല,  മാനേജ്മെന്റിൽ ബിരുദാനന്തരബിരുദവും സൈക്കോളജിയിൽ പിഎച്ച്ഡിയുമുള്ളയാൾ. പക്ഷേ, വിദ്യാർഥികൾ അദ്ദേഹത്തെ തൊമ്മാ എന്നേ വിളിക്കൂ. തൊമ്മനും അതു തന്നെ  ഇഷ്ടം. നിയന്ത്രണങ്ങളിലൂടെയല്ല, ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്താണ് ഭാവി മാനേജർമാർ രൂപപ്പെടുത്തേണ്ടതെന്നു തൊമ്മൻ കരുതുന്നു. അതുകൊണ്ടു തന്നെ കോളജിലെ പ്രവേശനം മുതൽ ആതിഥേയത്വം വരെ വിവിധ വിദ്യാർഥിക്കൂട്ടായ്മകളുടെ മേൽനോട്ടത്തിലാണ്. 

thommanum-makkalum-lead-collage-5
കൃഷിയിടത്തിലെ പ്രവർത്തനങ്ങൾക്ക് വിദ്യാർഥികളുടെ സംഘം

എൽഒടി (ലീഡ് ഓപ്പറേറ്റിങ് ടീം) എന്നറിയപ്പെടുന്ന ഇത്തരമൊരു ഗ്രൂപ്പിനാണ് ഇവിടുത്തെ അരുമ മൃഗങ്ങളുടെയും കൃഷിയുടെയും ചുമതല. അവർ തീരുമാനിക്കുന്നു, തൊമ്മൻ അനുവദിക്കുന്നു അത്ര മാത്രം. ഏതാനും മാസം മുൻപ് 60,000 രൂപ നൽകി ബോൾ പൈത്തൺ ഇനത്തിൽപ്പെട്ട പെരുമ്പാമ്പിനെ വാങ്ങിയതും അങ്ങനെതന്നെ. വാങ്ങുക മാത്രമല്ല, അവയെ വളർത്തുന്നതും വിദ്യാർഥികള്‍. പെരുമ്പാമ്പിന്റെ തീറ്റ, പരിചരണം എന്നിവയൊക്കെ അവർ ഇന്റര്‍നെറ്റിൽ പരതി മനസ്സിലാക്കി. ചെറിയ എലികളെയാണ് ഇത്തരം മിനിയേച്ചർ പെരുമ്പാമ്പുകൾ തിന്നുക. ഒരിക്കൽ തീറ്റയെടുത്താൽ 3-4 ദിവസത്തേക്ക് അവയെ അനക്കുകയോ തൊടുകയോപോലും ചെയ്യരുത്. അങ്ങനെ ചെയ്താൽ അവ ഛർദിക്കുമത്രെ. 4 ദിവസം കഴിഞ്ഞാൽ അവയെ കൈകളിലെടുക്കാം. 

thommanum-makkalum-lead-collage-2
കോളജിലെ അരുമകളുമായി വിദ്യാർഥികൾ

ഓന്തുവർഗത്തിൽപ്പെട്ട ഇഗ്വാനയാണ് മറ്റൊരു താരം. ദാമു എന്നാണ് ഇവനു പേരിട്ടിരിക്കുന്നത്. ഡയറക്ടറുടെ മുറിയിലെ ചെറിയ കൂട്ടിലാണ് വാസം. തൊമ്മൻ കസേരയിലിരുന്നു സംസാരിക്കുമ്പോൾ ഇഗ്വാനയെ എടുത്ത് നെഞ്ചത്തു വയ്ക്കും. അതിനു തീറ്റയായി മുരിങ്ങയില നൽകും. കോളജിന് ഏറെ പൊതുജനശ്രദ്ധ നൽകിയ ഹോസ്റ്റലിനോടു ചേർന്നാണ് മുത്തു എന്ന ഒട്ടകത്തിന്റെ വാസം. ഒരു കെട്ടിടത്തിന്റെ രണ്ടു നിലകളിലായാണ് ഇവിടെ  ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകള്‍. ഇക്കാര്യം നാട്ടില്‍ ചർച്ചയായിക്കഴിഞ്ഞു.

thommanum-makkalum-lead-collage-3
കോളജിലെ അരുമകളുമായി വിദ്യാർഥികൾ

ക്യാംപസിൽ താമസിച്ചു പഠിക്കുന്ന വിധത്തിലാണ് കോഴ്സുകളുടെ രൂപകൽപനയെന്നു തൊമ്മൻ സാർ. ശനി, ഞായർ അവധികളില്ലാതെ തുടർച്ചയായി 40 ദിവസം ഒരു വിഷയം പഠിപ്പിക്കും. ഇതിനിടെ കുട്ടികള്‍‌ക്കു മാനസിക സമ്മർദം അമിതമാകാതെ നോക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ക്യാംപസിൽ കുടുംബാന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അരുമ മൃഗങ്ങൾക്കും ഇക്കാര്യത്തിൽ പങ്കുണ്ട്. മാത്രമല്ല, ഓരോ മൃഗത്തെയും ഏറ്റെടുക്കുമ്പോൾ അതിനെക്കുറിച്ച് ആഴത്തിൽ പഠിക്കാനും മനസ്സിലാക്കാനും കുട്ടികൾ ഉത്സാഹിക്കാറുണ്ട്. ഭാവിയിൽ സ്വന്തം സംരംഭം നടത്തുന്നതിനാവശ്യമായ വിവര ശേഖരണത്തിനുള്ള പരിശീലനം കൂടിയാണിത്. ഇവിടുത്തെ ഓരോ ജീവിയെക്കുറിച്ചും കുട്ടികളാണ് തനിക്കു പറഞ്ഞുതരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

thommanum-makkalum-lead-collage-4
കോളജിലെ അരുമകളുമായി വിദ്യാർഥികൾ

അരുമ മൃഗങ്ങൾ മാത്രമല്ല താറാവ്, നാടൻ കോഴി, പശു എന്നിവയും ഇവിടെയുണ്ട്. തെല്ലകലെയായി ഒരു കൂടു നിറയെ അരുമപ്പക്ഷികൾ. വിവിധതരം കോന്യൂറുകളും ആഫ്രിക്കൻ ലവ് ബേർഡുകളും പ്രാവുകളും ഇക്കൂട്ടത്തിലുണ്ട്. തൊട്ടടുത്ത കൂട്ടിൽ ഷുഗർ ഗ്ലൈഡർ എന്ന പറക്കുന്ന അണ്ണാനുണ്ട്. 

thommanum-makkalum-lead-collage-1
കോളജിലെ അരുമകളുമായി വിദ്യാർഥികൾ

ഹോസ്റ്റലിലെ ഭക്ഷണാവശ്യങ്ങൾക്കുള്ള പച്ചക്കറിയുടെ സിംഹഭാഗവും കുട്ടികള്‍തന്നെ കൃഷിചെയ്തുണ്ടാക്കുന്നു. അതിനായി കോളജിനു തൊട്ടടുത്ത് 3 ഏക്കർ കൃഷിയിടമുണ്ട്. അവിടെ പരിപാലനവും വിളവെടുപ്പുമെല്ലാം അതിനു ചുമതലപ്പെട്ട വിദ്യാര്‍ഥിക്കൂട്ടായ്മയാണ്.

thommanum-makkalum-lead-collage-7
thommanum-makkalum-lead-collage-6

English summary: LEAD College of Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com