ADVERTISEMENT

ലോകത്തെ സകല ചരാചരങ്ങൾക്കും ഓരോദിനമുണ്ട്. വാരാചരണമായും ദിനാചരണമായും ഓരോരുത്തർ ആഘോഷിക്കുന്നു. ആഘോഷിക്കുന്നവരുടെ സാമ്പത്തിക ശേഷി അനുസരിച്ച് അത് ശീതീകരിച്ച മുറിയിലോ, പൊതുസ്ഥലത്തോ വച്ചാകും ആഘോഷം. എയർ കണ്ടീഷൻഡ് ഹാളിലിരുന്ന് ദാരിദ്ര്യനിർമാർജന ദിനം ആഘോഷിക്കുന്ന കാലമാണിത്

സർക്കാർ ഖജനാവിലെ പണം മുടക്കി ആഘോഷിക്കുന്നവയാണ് കൂടുതലും. ഈ അടുത്ത് ആഘോഷിച്ചതാണ് വന്യജീവി വാരാഘോഷം. എല്ലാ വന്യജീവികളും സന്തോഷിച്ച് കാണുമെന്നു നാട്ടിലുള്ള ജീവികൾക്ക് സമാധാനിക്കാം. പേവിഷദിനാചരണം നടത്തിക്കഴിഞ്ഞതേയുള്ളൂ. കേരളത്തിലെ തെരുവ് നായ്ക്കളെയെല്ലാം വാക്സീനേഷൻ നടത്തി, വന്ധ്യംകരിച്ച്, അക്രമകാരികളെ അകത്താക്കി കളയുമെന്ന പ്രഖ്യാപനങ്ങൾ സർക്കാർ തലത്തിൽ നടത്തി ആ ദിനവും കടന്നു പോയി. ഒന്നും നടന്നില്ലെന്നും, ഇനിയൊട്ട് നടക്കില്ലെന്നും എല്ലാ തെരുവുനായ്ക്കൾക്കുമറിയാം. അതിനാൽ എല്ലാ നായ്ക്കളും നിർബാധം കടി തുടരുന്നു. 

ഇന്നത്തെ ദിനമാണ് മുട്ടദിനം. എല്ലാ മനുഷ്യരും മുട്ടകഴിക്കണമെന്നും പോഷക സമ്പൽസമൃദ്ധമാണെന്നുമൊക്കെയുള്ള പ്രഖ്യാപനങ്ങൾക്കു പിറകെ ആരെങ്കിലും കോഴിയെ വളർത്താൻ തുനിഞ്ഞാൽ അപ്പോൾ ചില കാര്യങ്ങൾ മനസ്സിലാകും. നാടൻ മുട്ട ഉൽപാദിപ്പിക്കാം എന്നു കരുതി അടുക്കളമുറ്റത്തു കോഴിയെ തുറന്നു വിട്ട് വളർത്തിയാൽ പട്ടിക്ക് ഭക്ഷണമാകും. ഇനി അതല്ല ഹൈടെക് എന്ന പേരിൽ അറിയപ്പെടുന്ന കമ്പിക്കൂടുകളിൽ വളർത്തിയാൽ കോഴിത്തീറ്റ ഉയർന്ന വിലയ്ക്ക് വാങ്ങി നൽകി നഷ്ടത്തിലാകുമ്പോൾ പൂട്ടിക്കെട്ടേണ്ടി വരും. വ്യാവസായികാടിസ്ഥാനത്തിൽ മുട്ടക്കോഴി വളർത്തൽ കേരളത്തിൽ നടക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. 

കാർഷിക മേഖലയിലെ ഓരോ ദിനങ്ങൾ ആഘോഷിക്കുന്ന സമയത്ത് എങ്ങനെ ഈ സംരംഭങ്ങൾ ലാഭകരമാക്കാം എന്ന് ചിന്തിക്കുന്നതൂകൂടി നല്ലതാണ്. അതിനു വേണ്ടുന്ന പദ്ധതികളല്ലേ സർക്കാർ കണ്ടെത്തേണ്ടത്? അല്ലാതെ കടലിൽ കായം കലക്കുന്ന രീതിയിൽ കാലഹരണപ്പെട്ട പദ്ധതികൾക്കു പണം മുടക്കുന്നതിൽ നിന്നും സർക്കാർ പിൻതിരിയണം. 

ജനകീയാസൂത്രണം തുടങ്ങിയ നാൾ മുതൽ ഇന്നു വരെ കേരളത്തിലെ അടുക്കളമുറ്റത്തെ കോഴി വളർത്തലിനു വേണ്ടി ചെലവാക്കിയത് ശതകോടികളാണ്. അതുവഴി ദശലക്ഷക്കണക്കിന് കോഴികളെയാണ് വിതരണം ചെയ്തത്. ഈ വിതരണം ചെയ്ത കോഴികളെയെല്ലാം നിരത്തി നിർത്തിയാൽ ഒരു ജില്ല മുഴുവനായി പരവതാനി വിരിച്ച പോലെ നിൽക്കും എന്ന് ഏതോ ഒരു ‘‘ചൊറിയൻ’’പറഞ്ഞത് തമാശയായി കരുതണ്ട. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com