ADVERTISEMENT

പതിനഞ്ചു വർഷമായി മുയലിനെ വളര്‍ത്തിവരുന്നു കോട്ടയം ചങ്ങനാശേരി പായിപ്പാട്  ബെത്‌ലഹേം ഫാമിന്റെ  ഉടമ നിതിൻ തോമസ്. കോവിഡ് കാലത്ത് തിരിച്ചടി നേരിട്ട സംരംഭങ്ങളിലൊന്നാണ് മുയൽ വളര്‍ത്തല്‍.  അതിൽനിന്നു കരകയറി വരുന്നതേയുള്ളൂ സംരംഭകർ എന്നു നിതിൻ. ലോക്‌ഡൗൺ വന്ന് വിപണി നിശ്ചലമായതല്ല. മറിച്ച്, അക്കാലത്തു വീട്ടിലിരുന്നവരെല്ലാം കണ്ണിൽക്കണ്ട കൃഷിയെല്ലാം തുടങ്ങിയ കൂട്ടത്തില്‍ ശാസ്ത്രീയ വളർത്തൽരീതിയെക്കുറിച്ചോ വിപണിയെക്കുറിച്ചോ ഒന്നും അറിയാതെ ഒട്ടേറെപ്പേർ മുയൽക്കൃഷിയിലുമെത്തിയതാണ്. 

മുയൽ വളർത്തലിന്റെ പ്രധാന ലക്ഷ്യം മാംസോൽപാദനമാണ്. എന്നും അതിനു നിശ്ചിത വിപണിയുണ്ട്. ഓരോ വർഷവും ഡിമാൻഡിൽ നേരിയ വർധനയും. കോവിഡ് ഭീഷണി ഒഴിഞ്ഞ് കാര്യങ്ങൾ പഴയ നിലയിലാകാൻ തുടങ്ങിയതോടെ ആവേശക്കൃഷിക്കാരെല്ലാം മുയലുകളെ വിറ്റഴിക്കാനുള്ള നെട്ടോട്ടത്തിലായി. ഇതിനിടെ ഈ മുയലുകളെല്ലാം പെറ്റുപെരുകുകയും ചെയ്തിരുന്നു. അവർക്കാർക്കും മുയലിനെ കൊല്ലാനോ ആഹാരമാക്കാനോ താൽപര്യമില്ല. അതുകൊണ്ടുതന്നെ കിട്ടിയ വിലയ്ക്കു വിറ്റൊഴിവാക്കി. ജീവനോടെ കിലോയ്ക്ക് 300 രൂപയും ഇറച്ചിയാക്കി കിലോയ്ക്ക് 500 രൂപയും വിലയുണ്ടായിരുന്ന മുയൽവിപണി അതോടെ കൂപ്പുകുത്തി. ഇത് മുയൽ വളർത്തൽ ഗൗരവത്തോടെ കണ്ടിരുന്ന പല കർഷകർക്കും തിരിച്ചടിയാവുകയും ചെയ്തു. തീറ്റവില ഉയർന്നതും വിപണി ഇടിഞ്ഞതും കർഷകർക്ക് സാമ്പത്തികബാധ്യതയും വരുത്തിവച്ചു. അതോടെ പലരും മുയൽ വളർത്തലിൽനിന്ന് പിന്മാറാൻ നിർബന്ധിതരായി. വിനോദത്തിനിറങ്ങിയവർ കളം വിടുകയും അധികമായി എത്തിയ മുയലുകൾ ഏറക്കുറെ വിറ്റുതീരുകയും ചെയ്തതോടെ മുയൽവിപണി തിരിച്ചുവരവിന്റെ പാതയിലാണ്. 

മേൽപ്പറഞ്ഞ പ്രതിസന്ധികാലം മാറ്റി നിർത്തിയാൽ മുയൽക്കൃഷി എന്നും ലാഭകരമായിരുന്നുവെന്നു നിതിൻ. ഇറച്ചിയാക്കി വിൽക്കുമ്പോഴാണ് ശരിയായ ലാഭം കിട്ടുക. അതിനു തയാറുള്ളവരേ ഈ രംഗത്തിറങ്ങാവൂ. അല്ലാത്തവര്‍ക്കു വളർത്തി കൈമാറുന്ന ബൈ ബാക്ക് രീതി സ്വീകരിക്കാമെന്നു നിതിൻ.

ഫോൺ: 9526425054

English summary: The rabbit market is on a comeback trail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com