ADVERTISEMENT

മൂക്കൊലിപ്പും വയറിളക്കവും ഛർദിലുമായി മൃഗാശുപത്രിയിൽ എത്തുന്ന നായ്ക്കളുടെ എണ്ണം ഈ മാസങ്ങളിൽ വളരെ കൂടുതലാണ്. ഒരു മാസം മുൻപ് വളർത്തു നായ്ക്കൾക്ക് പേ വിഷബാധയ്ക്കെതിരെ പ്രതിരോധ വാക്സീനേഷൻ ക്യാംപ് മൃഗസംരക്ഷണവകുപ്പ് സംഘടിപ്പിച്ചിരുന്നു. പേവിഷബാധ വാക്സീനേഷൻ കഴിഞ്ഞതിനു ശേഷം നാട്ടിലെ നായ്ക്കൾക്ക് കൂട്ടത്തോടെ അസുഖം ബാധിച്ചു എന്ന പരാതിയുമായാണ് മിക്ക ഉടമസ്ഥരും വരുന്നത്. ശരിക്കും എന്താണ് വാസ്തവം?

വായുവിലൂടെയും സമ്പർക്കത്തിലൂടെയും പകരുന്ന ‘‘കനൈൻ ഡിസ്റ്റംപർ’’ എന്ന അസുഖമാണ് ഇപ്പോൾ നായ്ക്കളെ ബാധിച്ചിരിക്കുന്നത്. ഇതിന് പേ വിഷ പ്രതിരോധ വാക്സിനുമായി യാതൊരു ബന്ധവുമില്ല. 

കടുത്ത പനി, ശ്വാസതടസ്സം, മൂക്കൊലിപ്പ്, ഛർദിൽ, രക്തം കലർന്ന വയറിളക്കം, വിശപ്പില്ലായ്മയും ഭക്ഷണം കഴിക്കാതിരിക്കുകയും ഇതിന്റെ  ലക്ഷണങ്ങളാണ്. തുടർന്ന് നായ്ക്കൾ ക്ഷീണിച്ച് വരും. 

ഈ ലക്ഷണങ്ങൾക്ക് ശേഷം വൈറസുകൾ നാഡീവ്യൂഹത്തെ ബാധിക്കുന്നതിനാൽ, തളർച്ച ബാധിക്കുകയും കറങ്ങുകയും ചെയ്യും. ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ പേ വിഷബാധയാണോ എന്ന് ചിലപ്പോൾ സംശയം തോന്നിയേക്കാം. മരണ നിരക്ക് വളരെ വലുതാണ്. ചിലപ്പോൾ 100 ശതമാനം വരെ എത്തിയേക്കാം. രോഗം വരാതിരിക്കാനുള്ള ഏക മാർഗം പ്രതിരോധ കുത്തിവയ്പുകളാണ്. ചെറിയ പ്രായത്തിൽ തന്നെ വാക്സീൻ നൽകണം. ആദ്യത്തെ ഡോസ് 6–ാമത്തെ ആഴ്ചയിൽ നൽകുന്നതാണ് നല്ലത്. തുടർന്ന് നിശ്ചിത ഇടവേളകളിൽ 6 മാസം വരെ ബൂസ്റ്റർ ഡോസ് നൽകണം. തുടർന്ന് ഒരു വർഷത്തിലും പിന്നീട് 3 വർഷ ഇടവേളയിലും നൽകിയാൽ മതിയാകും. 

ഈ അസുഖം വൈറസ് മൂലമായതുകൊണ്ട് പിടിപെട്ടാൽ ചികിത്സിച്ച് ഭേദമാക്കാൻ ബുദ്ധിമുട്ടാണ്. അസുഖം ബാധിച്ച നായ്ക്കളെ മറ്റ് നായ്ക്കളിൽ നിന്നും മാറ്റി പാർപ്പിക്കണം. കൂടും പരിസരവും വൃത്തിയായി സൂക്ഷിച്ച്, അണുനാശിനി തളിക്കുകയും വേണം.

English summary: Canine Distemper

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com