ഒന്നാമത്തെ പ്രസവം കഴിഞ്ഞ കുള്ളൻ പശു ഓട്ടോ പിടിച്ച് വീട്ടിലെത്തി: ഓർമകൾ പങ്കുവച്ച് അധ്യാപകൻ

my-pet
കീർത്തനയും കുഞ്ഞും (ഇടത്ത്), ജയശങ്കർ തമ്പി (വലത്ത്)
SHARE

അരുമകൾ പലരുടെയും ജീവിതത്തിന്റെ ഭാഗമാണ്. അത് പശുവോ പൂച്ചയോ പട്ടിയോ പക്ഷികളോ ആകാം. ഓരോ അരുമപ്രേമിയും ആശിച്ചുമോഹിച്ചായിരിക്കും തനിക്ക് ഇഷ്ടപ്പെട്ട അരുമയെ സ്വന്തമാക്കുക. അതിനായി കൂലിപ്പണിക്കുപോയി പണം സമ്പാദിച്ചവരും ഏറെയുണ്ട്. അത്തരത്തിൽ ഒരു കുള്ളൻ പശുവിനെ സ്വന്തമാക്കിയ കഥ പറയുകയാണ് ഒമാനിൽ അധ്യാപകനായ ജയശങ്കർ തമ്പി. പിജി പഠനകാലത്ത് പശുവിനെ വീട്ടിലെത്തിച്ചതും അതിന് കീർത്തന എന്ന പേരിട്ടതുമെല്ലാം അദ്ദേഹം കർഷകശ്രീയിലൂടെ പങ്കുവയ്ക്കുകയാണ്.

പശുവിനോടുള്ള ഇഷ്ടം വല്ലാതെ കൂടിക്കൂടി വന്നപ്പോൾ കയ്യിലുണ്ടായിരുന്ന കാശെല്ലാം ചേർത്ത്  ഒരു കാസർകോട് കുള്ളൻ പശുവിനെ വാങ്ങി. ഒരു കറുത്ത സുന്ദരി. എന്റെ കാഴ്ചയിൽ അവൾ സുന്ദരിയായിരുന്നു. കൊമ്പുകൾ കുറച്ച് മുന്നോട്ട് നീണ്ട, ശരീരത്തിലെ എല്ലുകളെല്ലാം എണ്ണി എടുക്കാവുന്നതു പോലെയുള്ള ഒരു കറുത്ത പശു. 

അങ്ങനെ 2012ൽ എന്റെ ഇരുപത്തിയൊന്നാമത്തെ വയസിൽ എംഎസ്‌സി ബോട്ടണി ആദ്യ സെമസ്റ്റർ ജോയിൻ ചെയ്യുമ്പോൾ ഞാൻ ഒരു പശു ഉടമ ആയി. ട്യൂഷൻ എടുത്ത് സമ്പാദിച്ച കാശ് ആവശ്യത്തിന് കയ്യിലുണ്ടായിരുന്നതിനാൽ വീട്ടുകാരോടു കെഞ്ചേണ്ടി വന്നില്ല. അങ്ങനെ കൊടുങ്ങല്ലൂരിൽനിന്ന് ചെന ഉറപ്പില്ലാത്ത, ഒന്നാമത്തെ പ്രസവം കഴിഞ്ഞ കുള്ളൻ പശു ഓട്ടോ പിടിച്ച് വീട്ടിലെത്തി. അവളെ ഒന്ന് ഓമനിക്കാൻ സമയം ലഭിച്ചില്ല, കാരണം അടുത്ത ദിവസം മുതൽ കോളജിൽ പോകേണ്ടിയിരുന്നു. എന്നാലും ഫ്രീ ടൈം കിട്ടുമ്പോൾ ഉടൻ അമ്മയെ ഫോൺ ചെയ്യും. പശു എന്തെടുക്കുന്നു എന്ന് അന്വേഷിക്കും. 'തിന്നുന്നുമില്ല കുടിക്കുന്നുമില്ല ഒരേ കിടപ്പ് തന്നെ' അമ്മയുടെ മറുപടി എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു. 

കോളജ് കഴിഞ്ഞ് വന്നാൽ 5 മിനിറ്റ് കൂടുമ്പോൾ ഞാൻ മുറ്റത്തിറങ്ങി പശുവിനെ നിരീക്ഷിക്കും. ചിലപ്പോൾ അത് ബബിൾ ഗം ചവയ്ക്കുന്നതു പോലെ അയവെട്ടിക്കൊണ്ടിരുന്നു. ഞാൻ മുടക്കിയ 12,000 രൂപ നഷ്ടപ്പെടുമോ എന്ന സംശയം, പശു മുറ്റത്ത് കിടന്ന് ചത്തു പോകുമോ എന്ന പേടി. എന്തായാലും കൊണ്ടുവന്ന മൂന്നാം ദിവസം അവൾ കുറച്ചു കഞ്ഞിവെള്ളം കുടിച്ചു, കൂടെ കുറച്ച് പുല്ലും തിന്നു.

എരുത്തിൽ അഥവാ ചെറിയൊരു തൊഴുത്ത് ഉണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വീടിന്റെ തിണ്ണയിൽ തന്നെ ആയിരുന്നു രാത്രികാലങ്ങളിൽ അവളെ ഞാൻ കെട്ടിയിരുന്നത്. എല്ലാ ദിവസവും തിണ്ണ കഴുകിയിടുമ്പോൾ തറയിൽ കഞ്ഞിവെള്ളം പോലെ എന്തോ ഒലിച്ചു കിടക്കുന്നത് കാണുന്നുണ്ടായിരുന്നു. ഗർഭപാത്രത്തിന് എന്തോ പ്രശ്നമുള്ള പശുവിനെയാണ് ഞാൻ വാങ്ങിച്ചത് എന്ന ഒരു ചിന്ത മനസ്സിൽ എങ്ങനെയോ വന്നു. അവൾ തീറ്റ എടുക്കാനും വെള്ളം കുടിക്കുവാനും തുടങ്ങി. എങ്കിലും എന്റെ മനസ്സിൽ ആകെ ഒരു വിഷമം. ഒരു കാര്യം പറയാൻ വിട്ടുപോയി അവൾക്ക് ഞാൻ ഉഗ്രൻ ഒരു പേരിട്ടു, കീർത്തന. 

പിന്നീട് എപ്പോഴോ ഒരിക്കൽ ഞാൻ പിടിച്ചിട്ട് അവൾ  നിന്നില്ല. അങ്ങനെ ഞങ്ങളുടെ പാലുണ്ണി വന്ന് അവൾക്ക് നല്ല ഒരു മൂക്കുകയറിട്ടു. മൂക്കുകയർ ഇട്ടതോടെ അവൾ നല്ല അനുസരണയുള്ള കുട്ടിയായി. പശുവിന്റെ ക്ഷീണം എല്ലാം പമ്പകടന്നു. അടുത്ത വീടുകളിലെ കഞ്ഞിവെള്ളവും വയലിലെ തീറ്റയും എല്ലാം ആയപ്പോൾ അവൾ ഉഷാറായി. എന്നാൽ, ഇനി എന്തായാലും ഡോക്ടറെ വിളിച്ചു അവളെ ഒന്ന് ചെക്കപ്പ് ചെയ്യിക്കാം എന്ന് വിചാരിച്ചു. അങ്ങനെ ഒരു നാൾ ഡോക്ടർ വന്നു. കീർത്തനയെ ഞാൻ തെങ്ങിലേക്ക് കുറുക്കി കെട്ടി, അവൾ കുതറുന്നുണ്ടയിരുന്നു. മൂക്കുകയറിൽ പിടിച്ച് ഞാൻ അവളെ നിയന്ത്രിച്ചു. ഡോക്ടറിന്റെ സോപ്പ് പുരട്ടിയ, ഗ്ലൗ ഇട്ട കൈ അവളുടെ ഉള്ളിലേക്ക് കടന്നു. പ്രായമായ ആ ഡോക്ടറിന്റെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി. എടോ 5 മാസത്തിനുമേൽ ചെനയുണ്ട്. ഡോക്ടർ ഇത് പറഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. 

അങ്ങനെ അഞ്ചുമാസം ആറുമാസം 7, 8, 9 അങ്ങനെ കടന്നുപോയി. ഒരു സുപ്രഭാതത്തിൽ എരുത്തിലിൽ കയറിയ ഞാൻ കണ്ടത് കീർത്തന ഒരു കുഞ്ഞു കിടാവിനെ നക്കിത്തോർത്തുന്നതാണ്. പിന്നീട് അവൾ എൻറെ വീട്ടിൽ ഒന്നുകൂടെ പ്രസവിച്ചു. അതിനുശേഷം ചില പ്രശ്നങ്ങളാൽ എനിക്ക് അവളെ വിൽക്കേണ്ടതായി വന്നു. അവളെ വാങ്ങിയത് എൻറെ ഉറ്റ സുഹൃത്തിന്റെ വീട്ടിലേക്കാണ്. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു. ഞാൻ എന്റെ പഠനം പൂർത്തീകരിച്ചു, ജോലികിട്ടി, വിവാഹിതനായി, ഒരു കുഞ്ഞിന്റെ അച്ഛനുമായി. ഇപ്പോഴും കീർത്തന ആ വീട്ടിൽ സുഖമായി നിൽക്കുന്നു.  ഇടയ്ക്കിടെ അവളുടെ സുഖവിവരം അന്വേഷിച്ച് സുഹൃത്തിനെ വിളിക്കാറുണ്ട്. ഗൾഫിലെ വരണ്ട ജീവിതത്തിൽ സുഖമുള്ള ഒരു ഓർമയായി ഇപ്പോഴും ആ കൊച്ച് കറുമ്പിപ്പശു ഇടയ്ക്കിടെ എന്റെ മനസ്സിലേക്ക് ഓടി വരാറുണ്ട്.

മൃഗസംരക്ഷണ മേഖലയിൽ നിങ്ങൾക്കുമുണ്ടോ മറക്കാനാവാത്ത അനുഭവങ്ങൾ! രസകരമായതും ഹൃദയസ്പർശിയതുമായ അനുഭവങ്ങൾ മനോരമ ഓൺലൈൻ കർഷകശ്രീയുമായി പങ്കുവയ്ക്കൂ (കർഷകർ, വെറ്ററിനറി ഡോക്ടർമാർ/വിദ്യാർഥികൾ, സ്കൂൾ/കോളജ് വിദ്യാർഥികൾ, പെറ്റ്ഷോപ് ഉടമകൾ, അരുമ പരിപാലകർ എന്നിങ്ങനെ ആർക്കും അയയ്ക്കാം). നിങ്ങളുടെ അനുഭവക്കുറിപ്പുകൾ 87146 17871 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യൂ.

English summary: A teacher writes about the cow he keeps as a pet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PETS AND ANIMALS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS