ഗർഭനിർണയത്തിന് മാർഗമില്ല: പരിശീലനം നേടി സ്വന്തം എരുമയുടെ രക്തം അയച്ച് പരിശോധന നടത്തി
Mail This Article
ഞാൻ ജയൻ. കോഴിക്കോട് ജില്ലയിൽ വടകരയ്ക്ക് അടുത്ത് ചെമ്മരത്തൂരാണ് സ്വദേശം. ഓട്ടോമൊബൈൽ മേഖലയിൽനിന്നും ടെക്നിക്കൽ കഴിവുകൾ ഒന്നും തന്നെ ആവശ്യമില്ലാത്ത പോത്ത് വളർത്തലിലേക്കും അതിലൂടെ പശു, എരുമ, ആട് പരിപാലനത്തിൽ എത്തിച്ചേർന്നതും യാദൃശ്ചികമായാണ്. ചെയ്തു തുടങ്ങിയപ്പോൾ സന്തോഷവും ആത്മവിശ്വാസവും തന്നെങ്കിലും എന്റെ എരുമയുടെ ഗർഭകാലം എനിക്കേറെ പ്രയാസമുള്ളതായിരുന്നു.
കുത്തിവയ്ക്കാൻ ബീജം കിട്ടാതെ, ദൂരസ്ഥലങ്ങളിൽ പോയി കൊണ്ടുവന്നും വിജയം കാണാതെ പോയ ഒന്നര വർഷക്കാലത്തിനുശേഷം വീട്ടിലുള്ള പോത്തിനെ തന്നെ ഉപയോഗിച്ച് ചവിട്ടിച്ച് കാത്തിരുന്നു. ivet ലാബിൽ രക്ത പരിശോധനയിലൂടെ ഗർഭനിർണയം നടത്താൻ കഴിയുമെന്ന് അറിഞ്ഞെങ്കിലും ഞങ്ങളുടെ കോഴിക്കോട് ജില്ലയിൽ സ്റ്റാഫ് ഇല്ലെന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ivet ലാബിന്റെ ട്രെയിനിങ് നേടി, സ്വന്തം എരുമയുടെ രക്തം ലാബിലേക്ക് അയച്ച് പരിശോധന നടത്തി ഫലമുറപ്പിച്ചു. ഗ്ലൈക്കോ പ്രോട്ടീൻ കൗണ്ട് കുറവാണ്, വിദഗ്ധ പരിശോധന ആവശ്യമാണ് എന്ന നിർദ്ദേശപ്രകാരം പല ഡോക്ടർമാരെയും സമീപിച്ചെങ്കിലും പ്രശ്നം മനസ്സിലാക്കാൻ കഴിഞ്ഞില്ല.
കൂടുതൽ എരുമകളെ വളർത്തി പ്രാവീണ്യം തെളിയിച്ച സുഹൃത്തായ റഷീദ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂരിൽനിന്നും വന്ന ഡോക്ടർ ചന്ദ്രകാന്ത് ദൈവതുല്യനാണ് എന്നു പറഞ്ഞാലും അതിശയമില്ല. എരുമയുടെ ഉള്ളിൽ വളരുന്നത് കുട്ടിയാണോ അതോ ഒരു മാംസപിണ്ഡം മാത്രമാണോ എന്ന സംശയത്തിന് ഒരു ചെറിയ തേങ്ങ വലുപ്പത്തിൽ കുഞ്ഞിന്റെ തല കിട്ടുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം വാക്കുകൾക്ക് അതീതമാണ്. ശേഷം ഗർഭപാത്രം പുറത്തേക്കു തള്ളി വരുന്ന ലക്ഷണം കണ്ടു വിളിച്ചപ്പോൾ ചാക്കിൽ മണൽ നിറച്ച് ഉയരം കൂട്ടി നിർത്താനും ആദ്യ പത്തു ദിവസം 4 ഗുളിക വീതം നൽകാനും ഫോണിൽ നിർദ്ദേശങ്ങൾ നൽകി കൂടെനിന്ന, എരുമ വളർത്തലിൽ പ്രാവീണ്യമുള്ള, ഇതുവരെ നേരിൽ കാണാത്ത റഷീദ് തന്നെയാണ് കറവ നിർത്തിവച്ച് പ്രസവ സമയത്തും കുട്ടിയെ വലിച്ചെടുക്കാൻ ഒരു വീഡിയോ കോളിൽ ഒപ്പമുണ്ടായിരുന്നത്.
ഗർഭകാലം മുതൽ മുഴുവൻ പിന്തുണയുമായി കൂടെ നിന്ന ഡോ. സ്നേഹരാജ്, ഡോ. സുനിൽകുമാർ, ഡോ. ലിനൂപ്, ഡോ. സന്തോഷ്, ഡോ. ബിജു ആർ.എൽ. രാജ്, ഡോ. ഷാഹിദ്, രാജലക്ഷ്മി ടീച്ചർ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു.
ഞങ്ങളുടെ പഞ്ചായത്തായ തിരുവള്ളൂരിൽ എരുമയെ വളർത്തുന്ന ഏക വ്യക്തി ഞാനാണ്. എരുമയെ വാങ്ങുന്ന അന്നുമുതൽ ഒപ്പമുണ്ടായിരുന്ന സിജോ സാർ, കന്നുക്കുട്ടി സംരക്ഷണം എന്ന വാട്സാപ് ഗ്രൂപ്പ് അഡ്മിൻ ടിജോ, പേരെടുത്തു പറഞ്ഞാൽ തീരാത്ത ഒപ്പം നിന്ന മറ്റ് ഗ്രൂപ്പ് അംഗങ്ങളും പോത്ത് വളർത്തൽ, കന്നുക്കുട്ടി പരിപാലനം, ക്ഷീര കർഷക കൂട്ടായ്മ തുടങ്ങിയ വാട്സാപ് കൂട്ടായ്മകളിലെ മുഴുവൻ സുഹൃത്തുക്കളെയും അവരിലൂടെ ലഭിച്ച അറിവുകളിലൂടെ നന്ദിയോടെ ഓർക്കുന്നു. എയർഫോഴ്സ് ഉദ്യോഗസ്ഥനായി റിട്ടയർ ചെയ്ത് ഇപ്പോൾ കൃഷിയിൽ മുഴുകിയ അച്ഛൻ രാഘവൻ, അമ്മ രാധ, വിദ്യാർഥിനികളായ മക്കൾ ആദ്യ, രുദ്ര, സഹധർമ്മിണി രസല എന്നിവരാണ് ക്ഷീരമേഖലയിൽ എന്റെ ബലവും അടിത്തറയും.
മൃഗസംരക്ഷണ മേഖലയിൽ നിങ്ങൾക്കുമുണ്ടോ മറക്കാനാവാത്ത അനുഭവങ്ങൾ! രസകരമായതും ഹൃദയസ്പർശിയതുമായ അനുഭവങ്ങൾ മനോരമ ഓൺലൈൻ കർഷകശ്രീയുമായി പങ്കുവയ്ക്കൂ (കർഷകർ, വെറ്ററിനറി ഡോക്ടർമാർ/വിദ്യാർഥികൾ, സ്കൂൾ/കോളജ് വിദ്യാർഥികൾ, പെറ്റ്ഷോപ് ഉടമകൾ, അരുമ പരിപാലകർ എന്നിങ്ങനെ ആർക്കും അയയ്ക്കാം). നിങ്ങളുടെ അനുഭവക്കുറിപ്പുകൾ 87146 17871 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യൂ.
English summary: A dairy farmer shares his buffalo farming experience