ADVERTISEMENT

വളർത്തു മൃഗങ്ങളെ മക്കളെപ്പോലെ സ്നേഹിക്കുന്നവരാണ് പലരും. തിരക്കുകൾക്കിടയിലും അരുമമൃഗങ്ങളെ പൊന്നുപോലെ പരിപാലിക്കുന്ന സിനിമാ പ്രവർത്തകരും രാഷ്ട്രീയക്കാരുമെല്ലാം നമുക്കിടയിലുണ്ട്. അത്തരക്കാരുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മനോരമ ഓൺലൈനിന്റെ 'സ്റ്റാർ പെറ്റ്സ്' എന്ന പരിപാടിയിലൂടെ... അപ്രതീക്ഷിതമായി ജീവിതത്തിലേക്കു കടന്നു വന്ന നായക്കുട്ടി ജീവന്റെ ഭാഗമായി, സ്നേഹ സാന്ത്വനമായി മാറിയ കഥ പറയുകയാണ് സിനിമാ–സീരിയൽ താരം ശ്രുതി രജനികാന്ത്. ഡിപ്രഷൻ പ്രശ്നങ്ങൾ നേരിട്ട സമയത്ത് ഡോക്ടറുടെ നിർദേശപ്രകാരമാണ് ശ്രുതി പോമറേനിയൻ ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെ വാങ്ങിയത്. പേടി കാരണം മൃഗങ്ങളെ തിരിഞ്ഞു പോലും നോക്കാതിരുന്ന തനിക്കിപ്പോൾ മനുഷ്യരേക്കാൾ ആത്മബന്ധം വളർത്തു മൃഗങ്ങളോടാണെന്നു ശ്രുതി പറയുന്നു.

എന്റെ കയ്യിലോ നെഞ്ചിലോ കിടന്നാണ് ഇവൻ ഉറങ്ങുന്നത്

web-stories-sruthy-with-pet
ശ്രുതിയും കാപ്പുച്ചിനോയും (ഫയൽ ചിത്രം)

തീരെ ചെറിയ കുട്ടിയായിരിക്കുമ്പോഴാണ് ഞാൻ ഇവനെ വാങ്ങിക്കുന്നത്. കാപ്പുച്ചിനോ എന്നു പേരിട്ടു. അതുവരെ വീടിനു വെളിയിൽ നായ്ക്കളെ വളർത്തിയിരുന്ന എന്റെ വീട്ടിൽ ഇൻ സ്പെഷലായി. വല്ല കാക്കയും പൂച്ചയും കൊത്തിക്കൊണ്ടു പോയാലോ എന്നു കരുതി മുറിക്കുള്ളിൽ തുണികളൊക്കെ വച്ച് ഒരു മെത്തയുണ്ടാക്കി അതിൽ കിടത്തി. കൊണ്ടുവന്ന ദിവസം രാത്രി മുഴുവൻ ഇവൻ കരച്ചിലായിരുന്നു. കരച്ചിൽ കാരണം ഞങ്ങൾക്കും ഉറങ്ങാൻ പറ്റിയില്ല. ഒടുവിൽ ഇവനെ എടുത്ത് കൈത്തണ്ടയിൽവച്ച് കുഞ്ഞുങ്ങളെ ഉറക്കും പോലെ വാവോ പാടി തട്ടിയുറക്കി. അന്നവൻ എന്റെ കയ്യിൽ കിടന്ന് സുഖമായുറങ്ങി. അന്നു മുതൽ ഇന്നു വരെ എന്റെ കയ്യിലോ നെഞ്ചിലോ കിടന്നാണ് ഉറങ്ങുന്നത്. ഞാനില്ലെങ്കിൽ എന്റെ അമ്മയുടെയും അച്ഛന്റെയും നടുക്ക് കിടക്കും. 

ഇപ്പോൾ ഇവനാണ് എനിക്കേറ്റവും പ്രിയപ്പെട്ടവൻ. ഇവനുണ്ടെങ്കിൽ രാത്രിയിൽ പോലും വീടു തുറന്നിട്ട് ധൈര്യമായി കിടക്കാം. ഞാൻ ഉറക്കമാണെങ്കിൽ എന്റെ അച്ഛനെയും അമ്മയെയും പോലും അടുപ്പിക്കില്ല. നമുക്കെന്തെങ്കിലും വിഷമം ഉണ്ടായാൽ അതു മനസിലാക്കാനുള്ള കഴിവ് ഇവർക്കുണ്ട്. അത്തരം സമയങ്ങളിൽ എങ്ങോട്ടും പോകാതെ കൂടെയിരിക്കും. പീരിയഡ്സിന്റെ സമയത്ത് എനിക്ക് നല്ല വയറുവേദനയുണ്ടാകും. അങ്ങനെ വയ്യാതിരിക്കുമ്പോൾ ഇവന്‍ വന്ന് എന്റെ വയറിൽ തല വച്ച് കിടക്കും. എന്നെ ആശ്വസിപ്പിക്കാനാണ് അങ്ങനെ ചെയ്യുന്നത്. ഇവനു കുറുമ്പ് കുറവാണ്. വീട്ടിലെ ഒരു സാധനവും നശിപ്പിക്കാറില്ല.

sruthy-and-pet-2

സ്വന്തം ഭക്ഷണവും കളിപ്പാട്ടങ്ങളുമല്ലാതെ ഒരു സാധനത്തിലും തൊടില്ല. ഒരു സാധു. നമ്മൾ അവനെ വേദനിപ്പിച്ചാൽ മാത്രമേ അവനു ദേഷ്യം വരൂ. ഇവന്റെ ലോകം തന്നെ ഞാനും എന്റെ വീട്ടുകാരും കൂട്ടുകാരും മാത്രമാണ്. ഞങ്ങൾ ഇവനു ചെറിയ രീതിയിലുള്ള ട്രെയിനിങ്ങൊക്കെ കൊടുത്തിട്ടുണ്ട്. എന്റെ കൂട്ടുകാരിയാണ് ഇരിക്കാനും എഴുന്നേൽക്കാനും ബോളെടുത്തു കൊണ്ടു വരാനുമൊക്കെ പഠിപ്പിച്ചത്. പോട്ടി ട്രെയിനിങ്ങൊക്കെ ഞാൻ ചെറുപ്പത്തില്‍ തന്നെ നൽകിയിരുന്നു. ഇപ്പോൾ അക്കാര്യങ്ങളൊക്കെ അവൻ കൃത്യമായി ചെയ്യും. 

ഞാൻ കഴിച്ചതിന്റെ ബാക്കി ഇവന് കൊടുക്കാറില്ല

ഇവന്റെ ഭക്ഷണ കാര്യത്തിലും ഞാൻ നന്നായി ശ്രദ്ധിക്കാറുണ്ട്. ഡോഗ് ഫുഡ് ആണ് കൊടുക്കുന്നത്. മുട്ട ചിക്കിയത്, മഞ്ഞൾപ്പൊടി മാത്രം ഇട്ട് വേവിച്ച ചിക്കൻ ഇതൊക്കയാണ് ഭക്ഷണം. ഉപ്പുള്ളതൊന്നും കൊടുക്കില്ല. ഉപ്പിട്ട ഭക്ഷണം കൊടുത്താൽ ഇവരുടെ രോമം പെട്ടെന്ന് കൊഴിയും. ഇവനിപ്പോൾ രണ്ടര വയസായി. ഭക്ഷണകാര്യം കൃത്യമായി ശ്രദ്ധിക്കുന്നതുകൊണ്ട് അനാവശ്യ രോമപ്പൊഴിച്ചിൽ ഇല്ല. കൃത്യമായി കോംബ് ചെയ്യാറുമുണ്ട്. അതുപോലെ ഞാനൊരിക്കലും കഴിച്ചതിന്റെ ബാക്കി ഇവനു കൊടുക്കാറില്ല. ആരും അങ്ങനെ ചെയ്യാതിരിക്കുക. നമ്മൾ രക്ഷകർത്താവാകാൻ തീരുമാനിച്ച സ്ഥിതിക്ക് അവനു വേണ്ടത് അവനു കൊടുക്കുക എന്നതാണ് ഞാൻ പിന്തുടരുന്ന രീതി. 

sruthy-and-pet-3

എല്ലാ മാസവും അവന് ഫുള്‍ബോഡി ചെക്കപ്പ് നടത്താറുണ്ട്. ഇതിനു പുറമേ ദിവസവും ടോർച്ചടിച്ച് ചെവിയും മറ്റ് ശരീരഭാഗങ്ങളും പരിശോധിച്ചു നോക്കും. മിണ്ടാൻ പറ്റാത്ത ജീവിയല്ലേ. എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരാൻ ഇവർക്ക് പറ്റില്ലല്ലോ. എത്ര തിരക്കുണ്ടെങ്കിലും എല്ലാ വാക്സിനേഷനും ഞാൻ കൃത്യമായി കൊണ്ടുപോകും. നമുക്കൊരു കുഞ്ഞുണ്ടായാൽ എങ്ങനെയാണോ നോക്കുന്നത് അതുപോലെ നോക്കുക. ഇവരുടെ നഖവും രോമവുമെല്ലാം പെട്ടെന്ന് വളരും എല്ലാ മാസവും ഞാൻ ഇവനെ ഗ്രൂമിങ്ങിന് കൊണ്ടുപോകാറുണ്ട്. അയ്യായിരം രൂപയ്ക്കു മുകളിലാണ് ഒരു മാസത്തെ ഇവന്റെ ചെലവ്. ഇതിനൊക്കെയുള്ള ക്ഷമയും സമയവും ഉണ്ടെങ്കിലേ ഇതിന്റെ പിന്നാലെ ഇറങ്ങിത്തിരിക്കാൻ പാടുള്ളൂ. അല്ലാതെ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ ഇടാം എന്നു കരുതി നായയെ വാങ്ങിയാൽ നടപടി ആവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com