ADVERTISEMENT

ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങളിൽ, പ്രധാനമായും ബാലി ദ്വീപിൽ കണ്ടുവരുന്ന ഒരു തനത് കാലിവിഭാഗമാണ് ബാലി പശുക്കൾ അഥവാ ബൻഡെങ്ങുകൾ. ഇവയെ ബലിനീസ് കാലികൾ എന്നും ഇന്തോനേഷ്യൻ കാലികൾ എന്നും വിളിക്കാറുണ്ട്. മറ്റെല്ലാ കാലി ഇനങ്ങളും ഓറോക്ക്സ് എന്ന വംശനാശം സംഭവിച്ച ഒരു പുരാതന കാലിവിഭാഗത്തിൽനിന്ന് ഉരുത്തിരിഞ്ഞപ്പോൾ ബാലി പശുക്കൾ വന്യമായ ബൻടെങ്ങുകളിൽ (ബോസ് ജാവാനിക്കസ്) നിന്നും ഏകദേശം ബിസി 3500ൽ ഉരുത്തിരിഞ്ഞു വന്നു എന്നാണ് കരുതപ്പെടുന്നത്. ഇവയുടെ ശാസ്ത്രീയ നാമം ബോസ് ഡൊമസ്റ്റിക്കസ് എന്നാണ്. അതായത് യൂറോപ്പ്യൻ കാലികളും ഇന്ത്യൻ കാലികളും ബലിനീസ് കാലികളും ഒരേ ജീനസിലും (ബോസ്) വ്യത്യസ്ത സ്പീഷീസുകളിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ബാലി ദ്വീപിലെ ഈ തനത് കാലികൾക്കും ഇന്ത്യൻ കാലികൾക്കും ഒരേ ക്രോമസോം സംഖ്യയാണ് (2n=60).  

ബാഹ്യഘടന
കാണാൻ അഴകുള്ളവയാണ് ബലിനീസ് കാലികൾ. ഈ ഇനത്തിലെ പശുക്കൾ പൊതുവേ മഞ്ഞ കലർന്ന ചുവപ്പ് അല്ലെങ്കിൽ തവിട്ട് നിറത്തിൽ കാണപ്പെടുന്നു. കാൽമുട്ടുകൾക്കു താഴേക്കും പിൻതുടകളിലും വെളുപ്പ് കലർന്ന നരച്ച നിറമാണ്. ഇവയ്ക്ക് ഇന്ത്യൻ കാലികളിലെ പോലെ പൂഞ്ഞയോ ഞൊറികളുള്ള താടയോ നിലത്തു മുട്ടുന്ന രീതിയിലുള്ള വാലോ ഇല്ല. ബലിനീസ് കാലികളിലെ കാളകൾക്ക് ഇരുണ്ട തവിട്ടു നിറമായിരിക്കും. പശുക്കൾക്ക് ഏകദേശം 250 കിലോയും കാളകൾക്ക് ഏകദേശം 350 കിലോയും ശരീരഭാരം വയ്ക്കാറുണ്ട്. ഇവയുടെ കുട്ടികളിലെ ജനനസമയത്തെ തൂക്കം ഏകദേശം 15 കിലോ വരും. 

Credit: BTWImages/iStockPhoto
Credit: BTWImages/iStockPhoto

ഉപയോഗം
പാലുൽപാദനത്തിൽ മികച്ചവയല്ല ബാലി പശുക്കൾ. പ്രതിദിനം 1–2.5 ലീറ്ററാണ് ഉൽപാദനശേഷി. പാൽ ഉൽപാദനം കുറവായതുകൊണ്ടുതന്നെ കന്നുകുട്ടികളിൽ മരണനിരക്കും കൂടുതലാണ്. പ്രധാനമായും ബലിനീസ് കാലികളെ മാംസത്തിനും കൃഷിയിടങ്ങളിലെ പണികൾക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നു. പേടിയുള്ള പ്രകൃതം ആയതിനാലും കുളമ്പുകൾക്ക് ഉറപ്പില്ലാത്തതിനാലും ഇവയെ വണ്ടി വലിക്കാൻ ഉപയോഗിക്കാറില്ല. ചില മതപരമായ ആചാരങ്ങളിൽ ബലിനീസ് കാലികളെ ബലി നൽകുന്ന പതിവുണ്ട്. 

Credit: Ketut Agus Suardika/iStockPhoto
Credit: Ketut Agus Suardika/iStockPhoto

ബലിനീസ് കാലികളിലെ പ്രത്യുൽപാദനം 
ഏകദേശം 16-28 മാസംകൊണ്ട് പ്രത്യുൽപാദനശേഷി കൈവരിക്കുന്ന ബാലി പശുക്കളുടെ ഗർഭകാലം 285 ദിവസങ്ങളാണ്. ഇവയിലെ പശുക്കൾ 19 മുതൽ 21 ദിവസങ്ങൾ ഇടവിട്ട് മതി ലക്ഷണങ്ങൾ കാണിക്കുന്നു. കാളകളെ ഉപയോഗിച്ച് ഇണ ചേർക്കുന്ന രീതിയുണ്ടെങ്കിലും 1980കളിൽ തന്നെ ബാലി ദ്വീപിൽ ബലിനീസ് കാലികളിലെ കൃത്രിമ ബീജാധാനം നിലവിലുണ്ട്. 

1849ൽ 20 ബലിനീസ് കാലികളെ ഓസ്ട്രേലിയയിലേക്കു കൊണ്ടുവന്നിരുന്നു. അന്നത്തെ കാലത്ത് പ്രധാനമായും മാംസത്തിന്റെ ആവശ്യത്തിനായാണ് ഇവയെ കൊണ്ടുപോയത്. പിന്നീട് ഇവയെ വനങ്ങളിലേക്ക് വിട്ടുവെന്നാണ് പറയുന്നത്. ഇപ്പോൾ ഏകദേശം 8000ലധികം ബലിനീസ് കാലികൾ ഓസ്ട്രേലിയയിൽ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റ് സ്പീഷീസുകളെപ്പോലെ ബലിനീസ് കാലികളും ഓസ്ട്രേലിയയിൽ സ്വാഭാവികമായി കണ്ടുവരുന്ന സസ്യജാലങ്ങൾക്കു വളരെയധികം നാശം വരുത്തി വയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിയന്ത്രിത വേട്ടയാടൽ വഴി എണ്ണം നിയന്ത്രിക്കാൻ ഭരണകൂടം ശ്രദ്ധിക്കുന്നു.

കുറഞ്ഞ പാലുൽപാദനം കാരണം ഇപ്പോൾ ബലിനീസ് കാലികൾക്കു പകരം തദ്ദേശീയരായ കർഷകർ ഇന്ത്യൻ കാലിയിനങ്ങളെയും അതുപോലെ തന്നെ ഉൽപാദനശേഷിയുള്ള മറ്റ് യൂറോപ്യൻ കാലികളെയും വളർത്തുന്നു. ഇത് ബലിനീസ് കാലികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. മറ്റു കാലി ഇനങ്ങളുമായി സങ്കര വർഗ്ഗങ്ങൾ ഉണ്ടാകുന്നതും ഇവയുടെ വംശനാശത്തിന് കാരണമാകുന്നു. ഇന്ത്യൻ കന്നുകാലികളും ബലിനീസ് കാലികളും ചേർന്ന് ഉണ്ടായ മധുര കാലികൾ ധാരാളമായി ജാവയിൽ കണ്ടുവരുന്നു. ഇവ വലുപ്പത്തിൽ ചെറുതും പ്രത്യുൽപാദനശേഷിയുള്ളവയും ആണ്. എന്നാൽ ബലിനീസ് കാളകളും യൂറോപ്യൻ  പശുക്കളും ചേർന്നുള്ള സങ്കര വർഗ്ഗം കാലികൾക്ക് പ്രത്യുൽപാദനശേഷി ഉണ്ടാകാറില്ല. 

ഇന്തോനേഷ്യയുടെ ദേശീയ ചിഹ്നമായ ഗരുഡ പഞ്ചശീലയിൽ ബാൻടെങ്ങിന്റെ ശിരസ് മുദ്രണം ചെയ്തിരിക്കുന്നു. ഇത് ഇന്തോനേഷ്യൻ സംസ്കാരത്തിൽ ബെൻഡെങ്ങ് കാലികളുടെ പ്രാധാന്യം സൂചിപ്പിക്കുന്നു.

English Summary:

Bali cattle, also known as Bantengs, are a unique Indonesian breed originating from wild Bantengs. Their low milk production and susceptibility to hybridization threaten their existence, highlighting the need for conservation efforts.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com