പശുക്കളിൽ പുതിയ രോഗം! ശരീരം ക്ഷയിച്ച് എല്ലും തോലും മാത്രമാകും; ഭീഷണിയായി ‘ട്രിപ് രോഗം’

Mail This Article
കേരളത്തിൽ ക്ഷീരമേഖലയിലെ കൊഴിഞ്ഞുപോക്കിനും സാമ്പത്തിക നഷ്ടത്തിനും പ്രധാനകാരണങ്ങൾ വർധിച്ച തീറ്റച്ചെലവും അധ്വാനത്തിനൊത്ത വരുമാനം കിട്ടാത്തതും മാത്രമല്ല, ഇന്നു കന്നുകാലികൾക്കു വർധിച്ചുവരുന്ന രോഗങ്ങളും കൂടിയാണ്. രോഗങ്ങൾ എന്നു പറയുമ്പോൾ കുളമ്പുരോഗവും അകിടുവീക്കവും പോലെ നമുക്ക് കേട്ടുകേൾവിയുള്ള രോഗങ്ങൾ മാത്രമല്ല. നമുക്ക് പരിചിതമല്ലാത്ത അനേകം പുത്തൻ രോഗങ്ങളും ക്ഷീരമേഖലയിൽ ഇന്നു പിടിമുറുക്കിയിട്ടുണ്ട്. തൈലേറിയ പോലുള്ള രോഗങ്ങൾ പത്തു വർഷങ്ങൾക്കു മുമ്പുവരെ നമ്മുടെ പശുക്കളിൽ അപൂർവമായിരുന്നെങ്കിൽ ഇന്ന് അതിവ്യാപകമായി സങ്കരയിനം പശുക്കളിൽ തൈലേറിയ രോഗമുണ്ട്. അതുപോലെ ഇപ്പോൾ പശുക്കളിൽ കണ്ടുതുടങ്ങിയിട്ടുള്ള പുതുരോഗങ്ങളിൽ പ്രധാനമാണ് ട്രിപ് രോഗം.
പശുക്കളുടെ രക്തത്തെ ബാധിക്കുന്ന ട്രിപ്പനോസോമ ഇവാൻസി എന്ന് പേരുള്ള പ്രോട്ടോസോവ രോഗാണുവിഭാഗത്തിൽ ഉൾപ്പെടുന്ന രക്തപരാദമാണ് ട്രിപ് രോഗം ഉണ്ടാക്കുന്നത്. ഉത്തരേന്ത്യയിൽ എരുമകൾക്കും പോത്തുകൾക്കുമിടയിൽ ഈ അസുഖം വ്യാപകമായി കാണപ്പെടുന്നുണ്ടെങ്കിലും കേരളത്തിൽ ഇതുവരെയും അത്ര പരിചിതമല്ലാത്ത രോഗമായിരുന്നു ഇത്. അതിർത്തി കടന്ന് വളർത്താനായും കശാപ്പിനായും ഒക്കെയുള്ള ഉരുക്കളുടെ കടത്ത് വ്യാപകമായതോടെയാണ് ട്രിപ്പനോസോമ പോലെയുള്ള രോഗാണുക്കളും കേരളത്തിലെ പശുക്കളിലും ഇന്ന് കൂടുതലായി കണ്ടുവരാൻ തുടങ്ങിയത്.
ഉത്തർപ്രദേശിലും ഹരിയാനയിലും പഞ്ചാബിലുമെല്ലാം ട്രിപ് രോഗം അറിയപ്പെടുന്നത് സുറ എന്ന പേരിലാണ്. രോഗം ബാധിച്ച കന്നുകാലികളുടെയും കുതിരകളുടെയും ശരീരം ക്രമേണ ക്ഷയിച്ച് ഉരുക്കള്‍ എല്ലും തോലും മാത്രമായി തീരുന്നതിനാലാണ് ഈ പേര് രോഗത്തിന് ലഭിച്ചത്. എരുമകളെ രോഗാണുവിന്റെ സംഭരണികളായാണ് പൊതുവേ പരിഗണിക്കപ്പെടുന്നത്. ഉത്തരേന്ത്യയിൽ കുതിരകളും ഒട്ടകങ്ങളുമാണ് ഈ രോഗാണുവിന്റെ പ്രധാനപ്പെട്ട മറ്റ് ഇരകൾ. കന്നുകാലികളെയും കുതിരകളെയും മാത്രമല്ല നായ ഉൾപ്പെടെ മറ്റു വളർത്തുമൃഗങ്ങളെയും രോഗം ബാധിക്കും. കന്നുകാലികളിലെ ട്രിപ് രോഗാണു മനുഷ്യരെയും ബാധിക്കാമെങ്കിലും അത്തരം സംഭവങ്ങൾ അപൂർവങ്ങളിൽ അപൂർവമാണ്.
രോഗബാധിതമായ കന്നുകാലികളുടെ രക്തമൂറ്റി കുടിക്കുന്ന രോഗവാഹകരായ കടിയീച്ചകളുടെയും കൊതുകുകളുടെയും കടിയേൽക്കുന്നത് വഴിയാണ് കന്നുകാലികൾക്ക് ട്രിപ് രോഗബാധയേൽക്കുന്നത്. രോഗാണുവിന്റെ വാഹകരായ കന്നുകാലികളിൽനിന്നും മറ്റ് ഉരുക്കളിലേക്ക് കടിയിച്ചകൾ വഴി രോഗം എളുപ്പം പകരും. കടിയീച്ചകളുടെ എണ്ണം വർധിക്കുന്ന മഴക്കാലത്താണ് രോഗത്തിന് ഏറ്റവും സാധ്യത. കന്നുകാലികളുടെ രക്തത്തിൽ എത്തുന്ന രോഗാണുക്കൾ പെരുകുകയും ശരീരമാകെ പടരുകയും ചെയ്യും. കന്നുകാലികളുടെ ചുവന്ന രക്തകോശങ്ങളെ നശിപ്പിക്കാനുള്ള കഴിവും രോഗാണുവിനുണ്ട്. വിഷവസ്തുക്കൾ പുറന്തള്ളിയും അതോടൊപ്പം പശുക്കളുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കിയുമാണ് ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നത്. പ്ലേറ്റ്ലെറ്റ് ഉൾപ്പെടെ മറ്റു രക്തകോശങ്ങളുടെ എണ്ണം കുറയ്ക്കാനും ട്രിപ് രോഗാണുവിന് പറ്റും.

പശുക്കൾക്ക് നീർക്കെട്ട് മുതൽ അന്ധത വരെ
കഠിനമായ പനിയും ശരീരഭാരം കുറയലും ക്ഷീണവുമാണ് രോഗാരംഭത്തിലെ ലക്ഷണങ്ങൾ. കറവപ്പശുക്കളുടെ ഉൽപാദനം വലിയതോതിൽ കുറയും. ക്രമേണ വിളർച്ച മൂർച്ഛിക്കുകയും ചെയ്യും. പശുക്കളുടെ തോളിൽ ചേർന്ന് കാണപ്പെടുന്ന കഴലകളുടെ വീക്കം രോഗത്തിന്റെ പ്രധാന ലക്ഷണം ആണ്. പശുക്കളിൽ ഗർഭഛിദ്രത്തിനും സാധ്യത ഏറെ. വന്ധ്യത, ചാപിള്ള പ്രസവം എന്നിവ മറ്റു സങ്കീർണതകളാണ്. കൈകാലുകൾ, താട, അടിവയർ തുടങ്ങി കന്നുകാലികളുടെ ശരീരത്തിന്റെ താഴത്തെ ഭാഗങ്ങളിൽ നീർവീക്കം കാണപ്പെടുന്നത് ട്രിപ് രോഗം സംശയിക്കാവുന്ന പ്രധാന ലക്ഷണമാണ്. ഇരു കണ്ണുകളിൽ നിന്നും അമിതമായി കണ്ണുനീരൊലിക്കുന്നതും കണ്ണിലെ കൃഷ്ണമണിക്ക് ഉണ്ടാകുന്ന നിറവ്യത്യാസവും ക്രമേണയുണ്ടാകുന്ന അന്ധതയും ട്രിപ് രോഗത്തിന്റെ ശക്തമായ സൂചനകൾ ഒന്നാണ്. രോഗം തീവ്രമായി നാഡീവ്യൂഹത്തെ ബാധിക്കുന്നതോടെ ഇടക്കിടെ തല വെട്ടിക്കൽ, തല തിരിച്ച് വട്ടം ചുഴറ്റൽ, വട്ടം കറങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും. നാഡീവ്യൂഹത്തെ ബാധിച്ചു രോഗം മൂർച്ഛിക്കുന്നതോടെയാണ് കന്നുകാലികളുടെ മരണം സംഭവിക്കുക.
രോഗത്തിന് ചികിത്സയുണ്ടോ?
ട്രിപ് രോഗാണുവിനെതിരെ പ്രയോഗിക്കാവുന്ന കൃത്യമായ മരുന്നുകൾ ഇന്നുണ്ട്. പക്ഷേ കൃത്യസമയത്ത് രോഗനിർണയം നടത്തി ചികിത്സ ആരംഭിക്കുക എന്നതാണ് പ്രധാനം. രോഗം സംശയിച്ചാല്‍ രോഗനിര്‍ണയത്തിനും ചികിത്സകള്‍ക്കുമായി വെറ്ററിനറി ഡോക്ടറുടെ സേവനം ഉടന്‍ തേടണം. സ്വയം ചികിത്സ അരുത്. ബബീസിയോസിസ്, അനാപ്ലാസ്മോസിസ്, തൈലേറിയ തുടങ്ങിയ സമാന രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന മറ്റു രോഗങ്ങളില്‍ നിന്നെല്ലാം ട്രിപ് രോഗാണുവിനെ പ്രത്യേകം വേര്‍തിരിച്ച് മനസിലാക്കി ചികിത്സ നല്‍കേണ്ടതുണ്ട്. ചിലപ്പോള്‍ ഒന്നിലധികം ഇനം രോഗാണുക്കളുടെ സാന്നിധ്യവും ഉണ്ടാവാനിടയുണ്ട്. ഇതറിയുന്നതിനും, രോഗാണു തീവ്രത കൃത്യമായി വിലയിരുത്തുന്നതിനും, അതനുസരിച്ച് ചികിത്സാക്രമം നിശ്ചയിക്കുന്നതിനും രക്തപരിശോധന പ്രധാനമാണ്. കൃത്യമായ മരുന്നുകൾ നൽകി ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം രോഗബാധ കാണുന്ന പശുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഗുണനിലവാരമുള്ളതും ചീലേറ്റഡ് വിഭാഗത്തിൽപ്പെട്ടതുമായ ധാതുലവണ മിശ്രിതം നൽകാവുന്നതാണ്. രോഗം ഭേദമായതിന് മൂന്നാഴ്ചകള്‍ക്കു ശേഷം വീണ്ടും രക്തപരിശോധന നടത്തി രോഗാണുസാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.