Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലമുടി ഇനി തലവേദനയല്ല

composting-hair-with-dung മുടിയും ചാണകവും ചേർത്തുള്ള വളം

തലമുടി ഉപയോഗപ്രദമായ വളമാക്കി മാറ്റാമോ? പറ്റുമെന്നു കേരള കാർഷിക സർവകലാശാലയുടെ പഠനഫലം. ഒപ്പം പിന്തുണയുമായി ബാർബർ ആൻഡ് ബ്യൂട്ടീഷൻസ് അസോസിയേഷനും.

അസോസിയേഷന്റെ പ്രബന്ധത്തെ അടിസ്ഥാനമാക്കിയും കാർഷിക സർവകലാശാല നടത്തിയ ഗവേഷണത്തിലുമാണ് തലമുടി കൃഷിയിടങ്ങളിൽ മികച്ച വളമാക്കാമെന്നു കണ്ടെത്തിയത്.

മുടി വളമായി ഉപയോഗിക്കാമെന്നതു പുതിയ അറിവല്ല. യൂറോപ്പിലും അമേരിക്കയിലും ഇതു വളമായി ഉപയോഗിക്കുന്നുണ്ട്. അമേരിക്കയിലെ സ്മാർട്ട് ഗ്രോ കമ്പനി ഹെയർമാറ്റ് രൂപത്തിൽ വളമായി മുടി വിതരണം ചെയ്യുന്നുമുണ്ട്.

ബാർബർ – ബ്യൂട്ടീഷൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മുടിയും ചാണകവും ചേർത്തുള്ള വളംനിർമാണം രണ്ടു വർഷമായി നടത്തുന്നുണ്ടെന്നു സംസ്ഥാന സെക്രട്ടറി യു.എൻ. തമ്പി പറഞ്ഞു. അസോസിയേഷനിലെ അംഗങ്ങൾ കൃഷിയിടങ്ങളിൽ ഇത് ഉപയോഗിക്കുന്നുമുണ്ട്.

എന്നാൽ, കേരളത്തിലെ കാലാവസ്ഥയുടെ പ്രത്യേകതകൊണ്ടു മുടി മണ്ണിൽ അലിയാൻ താമസിക്കും. പെട്ടെന്നു ചീയുന്ന വസ്തുവുമായി കൂട്ടിയോജിപ്പിച്ചാൽ മുടി മണ്ണിൽ വേഗം അലിഞ്ഞുചേരും. അതിനു ചാണകം ഉപയോഗിക്കാമെന്നാണു കണ്ടെത്തൽ.

മുടി ചാണകവുമായി യോജിപ്പിച്ചു കൃഷിയിടങ്ങളിൽ ഇടുകയായിരുന്നു അസോസിയേഷന്റെ നേതൃത്വത്തിൽ ചെയ്തത്. എന്നാൽ, ചെടികളിലും മണ്ണിലും സ്പ്രേ ചെയ്യാവുന്ന തരത്തിലുള്ള വളമായിട്ടാണ് ‘തലമുടിവളം’ ഇപ്പോൾ കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തിരിക്കുന്നത്. കാർഷിക സർവകലാശാലയിലെതന്നെ വിളകളിൽ പരീക്ഷിച്ചു വരികയാണ്. മഴക്കാലമായതിനാൽ വളപ്രയോഗത്തിന്റെ ഫലം പൂർണയായും ലഭിക്കുന്നില്ല. മഴക്കാലം മാറാൻ കാത്തിരിക്കുകയാണു കാർഷിക സർവകലാശാലാ അധികൃതർ.

കാർഷിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. പി.രാജേന്ദ്രൻ, ഗവേഷണ വിഭാഗം മേധാവി ഡോ. സാജൻ കുര്യൻ, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ഗിരിജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. കാർബൺ, സൾഫർ തുടങ്ങി 23 മൂലകങ്ങൾ മുടിയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ 16% നൈട്രജനും.

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് – ടെക്നോളജി ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസ് മേധാവി അങ്കുഷ് ഗുപ്ത ഇതു സംബന്ധിച്ചു നേരത്തേ നടത്തിയ ഗവേഷണവും അതിന്റെ റിപ്പോർട്ട് അസോസിയേഷൻ കാർഷിക സർവകലാശാലയിൽ സമർപ്പിച്ചിരുന്നു.