ADVERTISEMENT

അടുക്കള വേസ്റ്റ് നല്ലൊരു കമ്പോസ്റ്റാക്കി മാറ്റിയെടുത്താല്‍ കൃഷി കൂടുതല്‍ എളുപ്പമാകും. വീട്ടില്‍ മാലിന്യനിര്‍മാര്‍ജനത്തിനൊപ്പം പച്ചക്കറിക്ക് ആവശ്യമായ വളവും ലഭിക്കും.

കമ്പോസ്റ്റ് ഉണ്ടാക്കിയതിനു ശേഷമേ കൃഷി ഒരുക്കങ്ങള്‍ തുടങ്ങാവൂ. ചെലവു കുറച്ച് ഏതൊക്കെ രീതിയില്‍ ചെയ്യാനാകും എന്നാണ് ഞാന്‍ എപ്പോഴും ആലോചിക്കാറ്. അതുകൊണ്ടുതന്നെ സ്വന്തമായി വളങ്ങളും കീടനിയന്ത്രണ മാര്‍ഗ്ഗങ്ങളും തയാറാക്കുകയാണ് പതിവ്.

മാലിന്യനിര്‍മാര്‍ജനത്തിന് കഴിഞ്ഞ ദിവസം സബ്‌സിഡിയായി ബക്കറ്റുകള്‍ ലഭിച്ചതാണ് ചിത്രത്തിലുള്ളത്. കൂടെ, സൂക്ഷ്മാണു മിശ്രിതം, ഒരു തവി, സ്ലറി പാത്രം, നെറ്റ് എന്നിവയുമുണ്ട്. ബക്കറ്റ് 2 എണ്ണം. അടിയില്‍ ദ്വാരം നല്‍കിയിട്ടുണ്ട്. 

compost-2

ബക്കറ്റില്‍ താഴെ ചകിരി ചീന്തി നിരത്തി (പേപ്പര്‍ കഷണം കീറി ഇടാം, ചകിരിച്ചോര്‍ കമ്പോസ്റ്റ് ഉപയോഗിക്കാം, 4 ഇഞ്ച് കനത്തില്‍). ശേഷം ശേഖരിച്ചുവച്ച അവശിഷ്ടങ്ങള്‍ ഇട്ടു. പാതിയോളം ഇട്ടതിനുശേഷം അതിനു മുകളില്‍ സൂക്ഷ്മാണുമിശ്രിതം വിതറി. വീണ്ടും അടുക്കള വേസ്റ്റ്. ഇങ്ങനെ പല തട്ടുകളായി നെറ്റ് ഉപയോഗിച്ച് മൂടി. ഒരു ബേസിന്‍ അടിയില്‍ വച്ച് അതിന് മുകളിലായി ബക്കറ്റ് വച്ചു. കമ്പോസ്റ്റില്‍നിന്നുള്ള സ്ലറി ഈ ബേസിനിലേക്കാണ് ഊറി വരിക. പച്ചക്കറികള്‍ക്ക് ഇത് മികച്ച വളമാണ്. ഒന്നാമത്തെ ബക്കറ്റ് നിറഞ്ഞാല്‍ രണ്ടാമത്തെ ബക്കറ്റ് അതേ രീതിയില്‍ത്തന്നെ ഉപയോഗിക്കാം. രാണ്ടാം ബക്കറ്റ് നിറയുമ്പോഴേക്കും ആദ്യത്തെ ബക്കറ്റിലുള്ളത് വളമായി മാറിയിട്ടുണ്ടാകും.

സാധാരണ പെയിന്റ് ബക്കറ്റ് ഉപയോഗിച്ചും നമുക്ക് കമ്പോസ്റ്റ് നിര്‍മിക്കാം. വായു കടക്കാനുള്ള സുഷിരങ്ങള്‍ ഇട്ടു ചെയ്യണം എന്നു മാത്രം. 

അടുക്കള അവശിഷ്ടങ്ങള്‍ വേഗത്തില്‍ കമ്പോസ്റ്റ് ആകാന്‍ സൂക്ഷ്മാണു മിശ്രിതം സഹായിക്കും. അതിനു പകരം പുളിച്ച തൈര്, ചാണകത്തെളി എന്നിവയെല്ലാം നമുക്ക് ഉപയോഗിക്കാം. എല്ലാത്തരം ജൈവാവശിഷ്ടങ്ങളും ഇതില്‍ ഇടാം. നാരങ്ങാ തൊലി, പ്ലാസ്റ്റിക് എന്നിവ ഇടാതെ ശ്രദ്ധിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കുന്നത് നല്ലതാണ്. വെയിലുള്ള സ്ഥലത്തു വയ്ക്കരുത്, തണലുള്ള സ്ഥലത്ത് സൂക്ഷിക്കുക.ഇത്രയും കാര്യങ്ങള്‍ ശ്രദധിച്ചാല്‍ അടുക്കള മാലിന്യം തലവേദനയാകില്ല മറിച്ച് അടുക്കളത്തോട്ടത്തിന് മികച്ച ഒരു കമ്പോസ്റ്റും തയാറാകും.

English summary: How to Manage and Compost Kitchen Waste at Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com