ADVERTISEMENT

ഇന്ത്യൻ പാചകരംഗത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണു മുളക്. കാന്താരി, ഉണ്ടമുളക്, പിരിയൻ, പച്ചമുളക്, മാലിമുളക്, ക്യാപ്‌സിക്കം തുടങ്ങിയവയൊക്കെ നമുക്ക് ചിരപരിചിതവും വിപണിയിൽ ലഭിക്കുന്നതുമായ മുളകിനങ്ങളാണ്. എന്നാൽ, ലോകത്തെ ഏറ്റവും എരിവുള്ള മുളക് ഏതാണ്? പെപ്പർ എക്സ് എന്ന മുളകിനത്തിനാണ് ഈ ബഹുമതി.എരിവിന്റെ അളവ് അടയാളപ്പെടുത്തുന്ന സ്‌കോവിൽ ഹീറ്റ് യൂണിറ്റ് (എസ്എച്ച്‌യു) ഈ മുളകിന് 26.9 ലക്ഷമാണ്. കാന്താരി പോലെ എരിവ് കൂടിയ മുളകിനങ്ങൾക്കു പോലും പരമാവധി ഒരു ലക്ഷം എസ്എച്ച്‌യുവാണ് ഉള്ളതെന്നറിയുമ്പോഴാണ് ഈ മുളകിന്റെ ‘ചൂട്’ ശരിക്കും മനസ്സിലാകുന്നത്.

എഡ് കറി എന്ന അമേരിക്കൻ ബ്രീഡറാണ് ഈ മുളക് വികസിപ്പിച്ചത്. അമേരിക്കയിലെ സൗത്ത് കാരലീനയിലുള്ള ഫോർട്ട് മിൽ എന്ന കമ്പനിയുടെ ഉടമസ്ഥനാണ് എഡ് കറി.10 വർഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് ഇതു യാഥാർഥ്യമായത്. ഉണ്ടമുളകിനോട് രൂപത്തിൽ സാമ്യമുള്ള, ഈ മുളകിനു മടക്കുകളുള്ള ഘടനയാണ്. ചില സാഹസികർ ഇതു കഴിച്ചു നോക്കിയിട്ടുണ്ട്.

Representative Image. Image Credit: duoogle/istockphoto.com
Representative Image. Image Credit: duoogle/istockphoto.com

‌പെപ്പർ എക്സിനു മുൻപ് ‘കാരലീന റീപ്പർ’ എന്ന മുളകായിരുന്നു ലോകത്തെ ഏറ്റവും വലിയ ‘എരിയൻ’. എഡ് കറി തന്നെയാണ് ഇതും വികസിപ്പിച്ചത്. ചെറുതായി കൂർത്ത ഒരു വാലും ഇതിനുണ്ട്. സെന്റ് വിൻസെന്റ് ദ്വീപിലെ എരിവുകൂടിയ മുളകിനമായ സോഫ്രയർ, ഇന്ത്യയിൽ നിന്നുള്ള നാഗ പെപ്പർ എന്നിവയുടെ സങ്കരമാണു കാരലീന പെപ്പർ. ഈ മുളകിന്റെ സവിശേഷതകളിലൊന്നായ വാലാണു റീപ്പർ എന്ന പേരിനു കാരണം

കപ്‌സൈസിനോയ്ഡുകൾ എന്ന രാസവസ്തുക്കളുടെ സാന്ദ്രതയാണ് മുളകുകളിൽ എരിവ് കൂട്ടുന്നത്. ഇന്ത്യയിൽ നിന്നുള്ള ഗോസ്റ്റ് പെപ്പർ, ഇൻഫിനിറ്റി ചില്ലി, ട്രിനിഡാഡ് മൊരൂഗ സ്‌കോർപിയോൺ, നാഗ വൈപർ പെപ്പർ, ട്രിനിഡാഡ് സ്‌കോർപിയോൺ ബച്ച്ടി തുടങ്ങിയവയൊക്കെ എരിവ് കൂടിയ മറ്റു മുളകിനങ്ങളാണ്.

English Summary:

Explore the World's Hottest Pepper: Pepper X

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com