അന്യഗ്രഹജീവികൾ ഭൂമിയിൽ തന്നെയുണ്ട്! രഹസ്യം മറച്ചുവച്ചിരിക്കുന്നു: വിവാദമായി ഡോക്യുമെന്ററി

Mail This Article
അന്യഗ്രഹജീവികൾ ഭൂമിയിൽ തന്നെയുണ്ടെന്നും യുഎസ് ഉൾപ്പെടെ രാജ്യങ്ങളുടെ സർക്കാരുകൾ ഇക്കാര്യം പൊതുജനങ്ങളിൽ നിന്നു മറച്ചുവച്ചിരിക്കുകയാണെന്നുമുള്ള വാദം പണ്ടേയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അനേകം സിനിമകളും ഡോക്യുമെന്ററികളുമൊക്കെ ഇറങ്ങിയിട്ടുമുണ്ട്. ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു ഡോക്യുമെന്ററി ഇറങ്ങാൻ പോകുന്ന വാർത്ത ഇപ്പോൾ ശ്രദ്ധേയമായി. ഡാൻ ഫറാ സംവിധാനം ചെയ്ത ദ് ഏജ് ഓഫ് ഡിസ്ക്ലോഷറാണു വിവാദങ്ങൾക്കു നടുവിൽ.
യുഎസ് സർക്കാർ, സൈന്യം,ഇന്റലിജൻസ് വൃത്തങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള 34 പേരുടെ ഇന്റർവ്യൂ അടിസ്ഥാനമാക്കിയാണു ഡോക്യുമെന്ററി വരുന്നത്. യുഎസിൽ നടക്കുന്ന ഒരു ഫിലിം ഫെസ്റ്റിവലിൽ ഉടനടി ഈ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. 80 വർഷമായി ഏലിയൻസിനെ സംബന്ധിച്ച രഹസ്യം യുഎസ് മൂടിവച്ചിരിക്കുകയാണെന്നാണു ഫറാ പറയുന്നത്. 3 വർഷം നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് താൻ ഡോക്യുമെന്ററി ഒരുക്കിയതെന്നും അദ്ദേഹം പറയുന്നു. ലോകത്ത് അന്യഗ്രഹജീവികൾ ഇതുവരെ എത്തിയതായി യാതൊരു തെളിവുമില്ല, യാതൊരു സ്ഥിരീകരണവുമില്ല. എങ്കിലും അന്യഗ്രഹജീവികളെക്കുറിച്ചുള്ള ചിന്തകൾക്കും കോലാഹലങ്ങൾക്കും യാതൊരു പഞ്ഞവുമില്ല. ശാസ്ത്ര, സാങ്കേതികവിദ്യയുടെ കരുത്തിൽ കുതിക്കുന്ന യുഎസ് പോലുള്ള രാജ്യങ്ങളിലെ ആളുകളാണ് ഏലിയൻ സംബന്ധിച്ചുള്ള ഗൂഢവാദങ്ങൾ ഏറെയും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും.
അന്യഗ്രഹജീവികൾ പലകാലങ്ങളിൽ പലരൂപങ്ങളിൽ ഭൂമിയിൽ വന്നിട്ടുണ്ടെന്നൊക്കെ ധാരാളം നിഗൂഢവാദങ്ങളുണ്ട്. ഭൂമിക്കു പുറത്ത് ഏതെങ്കിലും സ്ഥലങ്ങളിൽ മനുഷ്യരെപ്പോലെ ബുദ്ധിയും ശേഷിയുമുള്ളവരോ അല്ലെങ്കിൽ മറ്റേതെങ്കിലുമോ തരത്തിലുള്ള അന്യഗ്രഹജീവികളെ കണ്ടെത്തിയിട്ടില്ല. എന്നാൽ പ്രപഞ്ചം അനന്തവിശാലമാണ്. എണ്ണിയാലൊടുങ്ങാത്ത താരാപഥങ്ങളും അതിൽ തന്നെ കോടിക്കണക്കിന് ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മറ്റു മേഖലകളിലുമൊക്കെയുള്ള പ്രപഞ്ചത്തിൽ വേറെയും ജീവമേഖലകളുണ്ടാകാമെന്ന സാധ്യതയെ ശാസ്ത്രവും വിലയ്‌ക്കെടുക്കുന്നു അന്യഗ്രഹജീവികളെ ബന്ധപ്പെടാനായി സന്ദേശങ്ങൾ അയയ്ക്കുന്ന പദ്ധതികൾ സജീവമാണ്
1974ൽ അരിസിബോ സന്ദേശം എന്നറിയപ്പെടുന്ന അറിയിപ്പായിരുന്നു ഇക്കൂട്ടത്തിൽ ആദ്യത്തേത്. ബൈനറി കോഡുകളിലെഴുതിയ ഈ സന്ദേശത്തിൽ സൗരയൂഥത്തിന്റെ ഒരു മാപ്പും അടങ്ങിയിരുന്നു. അതിനു ശേഷം സെർച് ഫോർ എക്സ്ട്രാ ടെറസ്ട്രിയൻ ഇന്റലിജൻസ് (സേറ്റി) തുടങ്ങിയ സ്ഥാപനങ്ങൾ ഒട്ടേറെ തവണ സന്ദേശങ്ങൾ വിട്ടു എന്നാൽ ഇത്തരത്തിലുള്ള ശ്രമങ്ങൾക്ക് അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ ചിലപ്പോൾ അന്യഗ്രഹജീവികളെ ഭൂമിയിലേക്കു ക്ഷണിച്ചു വരുത്തിയേക്കും. ചിലപ്പോൾ അതു ഭൂമിക്കും മനുഷ്യർക്കും ഗുണപരമായ കാര്യമാകും. വിവിധ ലോകങ്ങൾ തമ്മിലുള്ള സൗഹൃദവും രൂപപ്പെട്ടേക്കാം. എന്നാൽ ചിലപ്പോൾ ശക്തരായ ഒരു അന്യഗ്രഹവംശത്തിന്റെ അധിനിവേശത്തെയാകും ഭൂമിക്കു നേരിടേണ്ടി വരിക. അങ്ങനെ വന്നാൽ അതു മനുഷ്യസമൂഹത്തിനു ഗുണകരമാകില്ല. അന്തരിച്ച വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് ഉൾപ്പെടെയുള്ളവർ അന്യഗ്രഹജീവികളെ ബന്ധപ്പെടാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമത്തെ എതിർത്തിരുന്നു.