ചൊവ്വയിൽ തലയോട്ടി പോലൊരു പാറ: വിചിത്രചിത്രമയച്ച് നാസയുടെ റോവർ

Mail This Article
നാസ ചൊവ്വയിലേക്കയച്ച പെഴ്സിവീയറൻസ് റോവർ തലയോട്ടിയുടെ ആകൃതിയിലുള്ള ഒരു പാറയുടെ ചിത്രമയച്ചു. വിച്ച് ഹേസൽ ഹിൽ എന്ന ചൊവ്വയിലെ ഉയർന്ന പ്രദേശത്ത് പര്യവേക്ഷണം നടത്തുന്നതിനിടെയാണു പെഴ്സിവീയറൻസ് ഈ ചിത്രം പകർത്തി അയച്ചത്. ജെസീറോ ക്രേറ്റർ മേഖലയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ചുറ്റുവട്ടത്തുള്ള മറ്റു പാറകളുമായോ പശ്ചാത്തലവുമായോ ബന്ധമില്ലാത്ത രൂപമാണ് ഈ പാറയുടെ പ്രത്യേകത. ഫ്ലോട്ട് എന്ന ഗണത്തിൽപെട്ട പാറയാകാമിതെന്നും ഗവേഷകർ സംശയിക്കുന്നുണ്ട്. എന്തെങ്കിലും കാരണത്താൽ യഥാർഥത്തിലുണ്ടായിരുന്നിടത്തു നിന്ന് സ്ഥലംമാറ്റം സംഭവിച്ചു മറ്റൊരിടത്തെത്തുന്ന പാറയാണു ഫ്ലോട്ട്.
2020 ജൂലൈ 30നു വിക്ഷേപിച്ച പെഴ്സിവീയറൻസ് ദൗത്യം 7 മാസം കൊണ്ട് 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണു ചൊവ്വയിലെത്തിയത്. ചൊവ്വയിലെത്തിയപ്പോൾ ആ ഗ്രഹം തൊടുന്ന അഞ്ചാമത്തെ റോവറായിരുന്നു പെഴ്സിവീയറൻസ്. സോജണർ, ഓപ്പർച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവയാണു മറ്റുള്ളവ. ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലിക്കോപ്റ്ററിനെയും റോവർ വഹിച്ചിരുന്നു. ഇതിനെ പലതവണ ചൊവ്വയുടെ അന്തരീക്ഷത്തിൽ പറത്തി. 2021 ഫെബ്രുവരിയിൽ പെഴ്‌സിവീയറൻസ് ഇറങ്ങിയ ജെസീറോ ക്രേറ്റർ ചൊവ്വയിലെ ഒരു ദുരൂഹമേഖലയാണ്. ഗ്രഹത്തിന്‌റെ വടക്കൻ മേഖലയിലെ സിർട്ടിസ് ക്വോഡ്രാംഗിൾ എന്ന പ്രദേശത്ത് 50 കിലോമീറ്ററോളം ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ജെസീറോ ഇപ്പോൾ വരണ്ടു കിടക്കുകയാണെങ്കിലും ആദിമ കാലത്ത് ഇവിടേക്കു നദികൾ ഒഴുകിയിരുന്നു. ആ ജലം കെട്ടി നിന്ന് ഇവിടെ ഒരു തടാകവും ഉടലെടുത്തിരുന്നു.
ചൊവ്വയുടെ ഒരു വിദൂര ഭൂതക്കാലത്ത് ഇവിടെ ജീവൻ തുടിച്ചിരുന്നെന്നും ശാസ്ത്രജ്ഞർക്ക് പ്രതീക്ഷയുണ്ട്. ഇന്നും അതിന്‌റെ ഫലമായി ഇവിടത്തെ മണ്ണിൽ ചെളിയുടെ അംശം കൂടുതലാണെന്ന് നാസയിലേതുൾപ്പെടെ ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. പഴയകാലത്തുണ്ടായിരുന്ന ജീവന്‌റെ സൂക്ഷ്മഫോസിലുകൾ ഇപ്പോഴും ഇവിടെ കാണാമായിരിക്കും. അത് അന്വേഷിക്കലാണ് പെഴ്‌സിവീയറൻസിന്‌റെ പ്രധാന ജോലി. അതിനായാണ് സാംപിളുകൾ ശേഖരിക്കുന്നതും. എന്നാൽ ജീവന്‌റെ തെളിവല്ല, ഒരു പക്ഷേ സൂക്ഷ്മകോശരൂപത്തിൽ ജീവൻ തന്നെ നിലനിൽക്കുന്ന സാധ്യത തള്ളിക്കളയാനാകില്ല. നേർത്ത അന്തരീക്ഷവും വ്യത്യസ്തമായ ധാതുഘടനയും ഉയർന്ന തോതിൽ ഉപരിതലത്തിൽ എത്തുന്ന വികിരണങ്ങളുമൊക്കെ കാരണം നിലവിൽ ചൊവ്വയിൽ ജീവൻ ഉണ്ടാകാൻ യാതൊരു സാധ്യതയും ശാസ്ത്രജ്ഞർ കൽപിക്കുന്നില്ല.