ADVERTISEMENT

ലോകത്തെ ജ്യോതിശ്ശാസ്ത്രജ്ഞരും ശാസ്ത്രലോകവും ആകാംഷയോടെ കാത്തിരുന്ന ആ നിമിഷം ഈ മാസത്തോടെ സംഭവിക്കുമെന്നു റിപ്പോർട്ട്. ചിലെയിലെ വെറ സി റൂബിൻ വാനനിരീക്ഷണകേന്ദ്രം പ്രവർത്തന ക്ഷമമാകുന്നതോടെയാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ബന്ധിക്കപ്പെട്ടിരിക്കുന്ന വമ്പൻ ടെലിസ്കോപ്പാണ് ഈ ഒബ്സർവേറ്ററിയിലുള്ളത്. സൗരയൂഥത്തിൽ മറഞ്ഞിരിക്കുന്നെന്നു കരുതുന്ന പ്ലാനറ്റ് 9 എന്ന ഗ്രഹത്തെ കണ്ടെത്താൻ ഈ നിരീക്ഷണകേന്ദ്രം വഴിയൊരുക്കുമെന്നാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

LISTEN ON

സൗരയൂഥത്തിൽ 8 ഗ്രഹങ്ങളാണ് ഇപ്പോഴുള്ളത്. പണ്ട് പ്ലൂട്ടോയെക്കൂടി ചേർത്ത് 9 ഗ്രഹങ്ങളുണ്ടെന്ന് പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് പ്ലൂട്ടോയെ ഗ്രഹം എന്ന സ്ഥാനത്തുനിന്ന് കുള്ളൻ ഗ്രഹം എന്ന നിലയിലേക്കു തരം താഴ്ത്തി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നെപ്ട്യൂണിനപ്പുറം ഏതെങ്കിലും ഗ്രഹമുണ്ടോയെന്ന് മനുഷ്യർക്ക് യാതൊരറിവുമില്ലായിരുന്നു. 1894ൽ ബോസ്‌നിയൻ വാനനിരീക്ഷകനായ പെർസിവൽ ലോവൽ നെപ്റ്റ്യൂണിനപ്പുറം ഒരു വലിയ ഗ്രഹമുണ്ടെന്നു പ്രഖ്യാപിച്ചു. യുറാനസ്, നെപ്ട്യൂൺ ഗ്രഹങ്ങളുടെ ഭ്രമണപഥത്തിലുള്ള ചില പിഴവുകളാണ് ഈ നിഗമനത്തിലേക്ക് ലോവലിനെ എത്തിച്ചത്.

മറഞ്ഞിരിക്കുന്ന ഒരു ഗ്രഹത്തിന്റെ ഗുരുത്വബലമാകാം ഈ പിഴവിനു പിന്നിലെന്നായിരുന്നു ലോവൽ കണക്കാക്കിയത്. പ്ലാനറ്റ് എക്സ് എന്ന് ആ തീർച്ചയില്ലാ ഗ്രഹം വിശേഷിപ്പിക്കപ്പെട്ടു. എന്നാൽ ഈ സിദ്ധാന്തത്തിനു വലിയ പ്രചാരമൊന്നും ലഭിച്ചില്ല. 1930ൽ പ്ലൂട്ടോയെ കണ്ടെത്തിയതോടെ ഇതു വീണ്ടും തലപൊക്കി. പ്ലൂട്ടോയാണോ ഈ ഗ്രഹമെന്നും സംശയം ഉയർന്നു. എന്നാൽ പ്ലൂട്ടോ എന്ന ചെറുഗ്രഹത്തിന് നെപ്റ്റ്യൂണിന്റെയും യുറാനസിന്റെയും ഭ്രമണപഥത്തെ ബാധിക്കാനുള്ള ശേഷിയൊന്നുമില്ലെന്ന് പിന്നീട് തെളിഞ്ഞു.

പ്ലാനറ്റ് എക്സിനെക്കുറിച്ചുള്ള ചിന്തകൾ വീണ്ടുമുയർത്താൻ ഈ സംഭവം വഴിവച്ചു. 1992ൽ മൈൽസ് സ്റ്റാൻഡിഷ് എന്ന ശാസ്ത്രജ്ഞൻ പ്ലാനറ്റ് എക്സ് സംബന്ധിച്ച അഭ്യൂഹങ്ങളെല്ലാം തള്ളി രംഗത്തുവന്നു. വൊയേജർ 2 പേടകത്തിലെ വിവരങ്ങളാണ് അദ്ദേഹം തന്റെ വാദങ്ങൾക്ക് അടിസ്ഥാനമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ താമസിയാതെ പ്ലൂട്ടോയ്ക്കുമപ്പുറം ഏരീസ്, സെഡ്‌ന, ക്വോയർ, വരുണ, ഹോമിയ തുടങ്ങിയ കുള്ളൻ ഗ്രഹങ്ങളെ കണ്ടെത്തിയതോടെ പ്ലാനറ്റ്എക്സ് സിദ്ധാന്തത്തിനു വീണ്ടും ചൂട് പിടിച്ചു. 2016ൽ കോൺസ്റ്റാന്റിൻ ബാറ്റിഗിൻ, മൈക്ക് ബ്രൗൺ എന്നിവർ ഇങ്ങനെയൊരു ഗ്രഹത്തെപ്പറ്റി കൂടുതൽ പ്രവചനാത്മക പഠനങ്ങൾ നടത്തുകയും അതിന്റെ സവിശേഷതകൾ വിശദീകരിക്കുകയും ചെയ്തു. പ്ലാനറ്റ് എക്സ് എന്ന പേരുമാറ്റി പ്ലാനറ്റ് 9 എന്നാണ് ഇവർ ഈ തീർച്ചയില്ലാ ഗ്രഹത്തിനിട്ട പുതിയ പേര്.

മനുഷ്യരുടെ ശാസ്ത്രീയ അന്വേഷണങ്ങൾക്ക് നിലവിൽ ഒരു പരിധിയുണ്ട്. എന്നാൽ ഭാവിയിൽ ശാസ്ത്രം വളരുന്നതോടൊപ്പം ഈ അജ്ഞാത ഗ്രഹം വെട്ടപ്പെട്ടേക്കാം എന്ന പ്രതീക്ഷ ശാസ്ത്രജ്ഞർ പുലർത്തുന്നു. നിരവധി ഗൂഢവാദ സിദ്ധാന്തങ്ങളിൽ ഭൂമിയെ നശിപ്പിക്കാൻ വരുമെന്നു പറയപ്പെടുന്ന നിബിരു എന്ന ഗ്രഹം ഇതാണെന്നൊരു പ്രചാരണവും ഏറെ നാളായുണ്ടെങ്കിലും ഇതു സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

English Summary:

Is Planet Nine REAL? Giant New Telescope May Finally Find the Hidden Planet This Month!

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com