ADVERTISEMENT

പകുതി മനുഷ്യസ്ത്രീകളും പകുതി മത്സ്യങ്ങളുമായ ജീവികൾ... മത്സ്യകന്യകകളെക്കുറിച്ചുള്ള ഭാവനയ്ക്കു കാലങ്ങളുടെ പഴക്കമുണ്ട്. 1000 ബിസി കാലഘട്ടത്തിലെ മെസപ്പൊട്ടേമിയൻ കഥകളിൽപ്പോലും ഇവയെപ്പറ്റി പരാമർശമുണ്ടായിരുന്നു. അസീറിയൻ ദേവതയായ അറ്റാർഗാറ്റിസിനെ ആദ്യ മത്സ്യകന്യകയെന്നു വിശേഷിപ്പിക്കാറുണ്ട്. ലോകത്തെ പല സംസ്‌കാരങ്ങളിലും മത്സ്യകന്യകകളെപ്പറ്റി പരാമർശങ്ങളുണ്ട്. നാവികരെ വശീകരിച്ചു കൊണ്ടുപോയി അപകടപ്പെടുത്തുന്ന ജീവികളായി റോമൻ, ഗ്രീക്ക് ഐതിഹ്യങ്ങളിലും കരയുമ്പോൾ മുത്തുകൾ തെറിപ്പിക്കുന്ന യുവതികളായി ചൈനീസ് കെട്ടുകഥകളിലും കടൽക്ഷോഭങ്ങൾ വരുത്തുന്നവരായി ജാപ്പനീസ് പ്രാചീന സംസ്‌കാരത്തിലുമൊക്കെ ഇവ പരാമർശിക്കപ്പെടുന്നു.

LISTEN ON

കടൽജീവികളായ സീലുകളെയും മനാട്ടികളെയുമൊക്കെ നാവികർ മത്സ്യകന്യകകളെന്നു തെറ്റിദ്ധരിച്ചിരുന്നു. കൊളംബസ് പോലും ഇത്തരത്തിൽ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. മത്സ്യകന്യകകളെപ്പറ്റി ധാരാളം സിനിമകളും ഇറങ്ങിയിട്ടുണ്ട്. ഡിസ്‌നിയുടെ ഏരിയൽ ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ്. ചരിത്രത്തിൽ മത്സ്യകന്യകകളുമായി ബന്ധപ്പെട്ടു രസകരമായ കുറച്ചു സംഭവങ്ങളുണ്ട്. അതിലൊന്നാണു ഫിജി മെർമെയ്ഡ് മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായിരുന്നു ഫിജി മെർമെയ്ഡ്. മത്സ്യബന്ധനക്കാരോ അല്ലെങ്കിൽ മറ്റേതെങ്കിലും ആദിമസമൂഹമോ ഒരു തമാശപോലെ സൃഷ്ടിച്ച ഈ മെർമെയ്ഡ് പിന്നീട് പല കൈമറിഞ്ഞു. ഒറാങ്ങൂട്ടാന്റേയും ഒരു വലിയ മത്സ്യത്തിന്റേയും ശരീരഭാഗങ്ങൾ കൂട്ടിച്ചേർത്താണ് ഈ തട്ടിപ്പുമമ്മി സൃഷ്ടിക്കപ്പെട്ടത്. 1810ൽ തദ്ദേശീയരായ ആളുകളിൽ നിന്ന് ഏതോ ഡച്ച് വ്യാപാരി ഫിജി മെർമെയ്ഡ് സ്വന്തമാക്കി. വളരെ കമനീയമായി സൃഷ്ടിച്ചതിനാൽ ഇവയുടെ ആകർഷകത്വം ഒന്നു വേറെ തന്നെയായിരുന്നു.

1082254781
Representative image. Photo credits : Michaelparkart/ Shutterstock.com

പിന്നീട് ഇംഗ്ലണ്ടിലേക്ക് ഈ മമ്മിയെത്തി. തന്റെ കപ്പൽ വിറ്റാണ് സാമുവൽ ഈഡ്സ് എന്ന നാവികൻ ഈ മമ്മിയെ സ്വന്തമാക്കിയത്. പിന്നീട് ഈഡ്സ് ബ്രിട്ടനിലെത്തി ഈ മമ്മിയുമായി പ്രദർശനങ്ങൾ തുടങ്ങി. ആദ്യസമയത്ത് പ്രദർശനങ്ങൾ വിജയമായിരുന്നെങ്കിലും പിന്നീട് ആളുകയറാതായി. 1842ൽ മമ്മി യുഎസിലെത്തി. പി.ടി.ബാർണം എന്ന പ്രശസ്ത പ്രദർശന വ്യവസായി ഈ മെർമെയ്ഡിനെ വാങ്ങിച്ചു. ബാർണത്തിന്റെ ബിസിനസ്സിൽ വലിയ നേട്ടം ഫിജി മെർമെയ്ഡ് നേടിക്കൊടുത്തു. കൂടെ വിവാദങ്ങളുമുടലെടുത്തു. അക്കാലത്ത് പ്ലാറ്റിപ്പസ് പോലുള്ള ധാരാളം വിചിത്രജീവികളെ കണ്ടെത്തിയ കാലമായതിനാൽ ബാർണത്തിന്റെ പ്രദർശനശാലയിലേക്കു മെർമെയ്ഡിനെക്കാണാൻ ആളുകൾ ഇരച്ചെത്തി. പിൽക്കാലത്ത് ഈ ദുരൂഹമമ്മി തീപിടിത്തത്തിൽ നഷ്ടപ്പെട്ടെന്നും അതല്ല ആരോ രക്ഷിച്ചെന്നുമൊക്കെ വാദങ്ങളുണ്ട്. എന്നാൽ ഫിജി മെർമെയ്ഡിനെക്കുറിച്ച് പിന്നൊരു വിവരവും ലഭ്യമല്ല.

ജപ്പാനിലെ എഞ്ചുയിൻ ആരാധനാലയത്തിൽ പതിറ്റാണ്ടുകളായി ഒരു മത്സ്യ കന്യകയെ ആരാധിച്ചിരുന്നു. പിൽക്കാലത്ത് ഇത് മനുഷ്യനിർമിതമാണെന്നു കണ്ടെത്തിയിരുന്നു. മമ്മിയുടെ തലയിൽ ചുരുളൻ മുടിയുണ്ട്. പല്ലുകളും ഇരു കൈകളിലും 5 വിരലുകൾ വീതവും ഇതിനുണ്ട്. മീനുകളെ പോലെയുള്ള ചെതുമ്പലുകൾ അതിന്റെ പുറത്തു നിന്നു വാൽഭാഗം വരെ എത്തി നിൽക്കുന്നു. ഈ  മമ്മി എന്താണെന്നോ ഇത് ആരാധനാലയത്തിൽ എങ്ങനെ വന്നെന്നോ ആർക്കുമറിയില്ലായിരുന്നു. എന്നാൽ 2023ൽ ഇതിന്റെ രഹസ്യം ജാപ്പനീസ് ശാസ്ത്രജ്ഞർ മനസ്സിലാക്കി. മമ്മിയുടെ താഴ്ഭാഗത്തുള്ള ശരീരത്തിൽ ഏതോ മീനുകളുടെ എല്ലുകൾ ഉണ്ട്. അതിന്റെ വായ, പല്ലുകൾ എന്നിവ ഉണ്ടാക്കിയിരിക്കുന്നത് സ്രാവ് പോലെയുള്ള വലിയ ഏതോ മത്സ്യത്തിൽ നിന്നാണ്. മമ്മിയുടെ മുകൾ  ശരീരത്തിൽ  കൈകൾ, തോളുകൾ, കഴുത്ത്, കവിളുകൾ എന്നീ ഭാഗങ്ങളിൽ പഫർ ഫിഷ് എന്ന മീനിന്റെ തോലും ഉപയോഗിച്ചിരുന്നു.

English Summary:

Mermaids: From Ancient Myths to Modern Hoaxes – The Shocking Truth Revealed!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com