ഡ്രാഗണിൽ ആകാശംകടന്ന ഹുവാങ്ഡി! ചൈനയുടെ യെലോ എംപറർ ഏലിയനോ?

Mail This Article
ചൈനയിലെ പ്രബല ജനവിഭാഗമാണു ഹാൻ വംശജർ. ഇവരുടെ പിതാമഹനും ചൈനീസ് സംസ്കാരത്തിന്റെ തുടക്കക്കാരനുമായി കരുതപ്പെടുന്നയാളാണു ഹുവാങ്ഡി അഥവാ യെലോ എംപറർ. 2698–2598 ബിസി വരെ ചൈനയിൽ ഭരണത്തിലിരുന്നെന്നു കരുതപ്പെടുന്ന ആദ്യ ചക്രവർത്തിയായാണ് ഹുവാങ്ഡി. ചരിത്രപരമായല്ലാതെ ഐതിഹ്യപരമായി കണക്കാക്കപ്പെടുന്ന ചൈനീസ് ചക്രവർത്തിയാണ് അദ്ദേഹം.
ഹുവാങ്ഡി വെറുമൊരു ചക്രവർത്തിയല്ലായിരുന്നു. ചൈനക്കാർക്ക് ഗണിതം, എഴുത്തുവിദ്യ, കലണ്ടർ, വൈദ്യശാസ്ത്രം, നെയ്ത്തുവിദ്യ, ദിശയറിയാനുള്ള സൂത്രങ്ങൾ തുടങ്ങിയവ അദ്ദേഹം പഠിപ്പിച്ചുകൊടുത്തെന്നാണ് ഐതിഹ്യം. സർക്കാർ സംവിധാനങ്ങൾ, നിയമവ്യവസ്ഥ തുടങ്ങിയവയും അദ്ദേഹം വികസിപ്പിച്ചെടുത്തത്രേ.
ചൈനീസ് ഐതിഹ്യത്തിൽ ദിവ്യപരിവേഷമാണു ഹുവാങ്ഡിക്ക്. ജനിച്ചയുടൻ തന്നെ സംസാരിച്ചെന്നും 100 വർഷത്തോളം അദ്ദേഹം ചൈന ഭരിച്ചെന്നുമാണ് അദ്ദേഹത്തെക്കുറിച്ചുള്ള വിശ്വാസം. 206 ബിസി മുതൽ 220 എഡി വരെ അധികാരത്തിലിരുന്ന ഹാൻ സാമ്രാജ്യത്തിന്റെ സമയത്താണ് അദ്ദേഹത്തെക്കുറിച്ചുള്ള പരിവേഷം കൂടുതൽ ദൃഢമാക്കപ്പെട്ടത്.
ഹുവാങ്ഡി അഥവാ യെലോ എംപറർ മനുഷ്യനല്ലായിരുന്നെന്നും മറിച്ച് മറ്റേതോ ഗ്രഹത്തിൽ നിന്നു വന്നയാളാണെന്നുമൊക്കെ ഇടയ്ക്ക് സിദ്ധാന്തങ്ങൾ ഗൂഢവാദക്കാർ ഇറക്കി. ഹുവാങ്ഡിയുമായി ബന്ധപ്പെട്ടുള്ള അതിമാനുഷ പരിവേഷമായിരുന്നു ഇതിനു കാരണം. തന്റെ ജീവിതകാലം അവസാനിച്ച ശേഷം ഹുവാങ്ഡി ഒരു ഡ‍്രാഗണിനു പുറത്തുകയറി മുകളിലുള്ള ലോകത്തേക്കു പോയെന്ന് ഐതിഹ്യത്തിലുണ്ട്. ഈ ഡ്രാഗൺ ഒരു ബഹിരാകാശ പേടകമാകാമെന്നും ഹുവാങ്ഡി മറ്റൊരു ലോകത്തേക്കു പറന്നുപോയതാകാമെന്നുമൊക്കെ നിഗൂഢവാദക്കാർ പറഞ്ഞു പരത്തിയിരുന്നു.