കസഖ്സ്ഥാനിലെ മരണക്കുന്നിൽ 2500 വർഷം പഴക്കമുള്ള നൂറുകണക്കിന് സ്വർണാഭരണങ്ങൾ!

Mail This Article
പുലിത്തലയുള്ള വളകൾ ഉൾപ്പെടെ പ്രാചീനമായ സ്വർണാഭരണങ്ങൾ കസഖ്സ്ഥാനിൽ നിന്നു കുഴിച്ചെടുത്തു. നാടോടി ഗോത്രമായിരുന്ന സർമേഷ്യൻമാർ കുഴിച്ചിട്ടതാണ് ഈ നിധി. കസഖ്സ്ഥാനിലെ പടിഞ്ഞാറൻ അത്രു മേഖലയിൽ നിന്നാണു കണ്ടെത്തൽ. സർമേഷ്യൻമാർ മൃതശരീരം കുഴിച്ചിട്ട മേഖലയിൽ നിന്നാണു നിധി കണ്ടെത്തിയത്. ആയിരക്കണക്കിന് ആഭരണങ്ങൾ ഇവിടെ നിന്നു കണ്ടെത്തി. ഇതിൽ നൂറോളം ആഭരണങ്ങൾ സ്വർണനിർമിതമാണ്. പുലികൾ കൂടാതെ കാട്ടുപന്നികൾ, കടുവകൾ തുടങ്ങിയ ചിഹ്നങ്ങളും ആഭരണങ്ങളിലുണ്ട്. ബിസി അഞ്ചാം നൂറ്റാണ്ടിലേതാണ് ഈ ആഭരണങ്ങളെന്നാണു കരുതപ്പെടുന്നത്.
മനുഷ്യരുടെ അവശേഷിപ്പുകളും, കളിമൺപാത്രങ്ങളും തടിപ്പാത്രങ്ങളുമുൾപ്പെടെ വസ്തുക്കൾ ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. ബിസി അഞ്ചാം നൂറ്റാണ്ടു മുതൽ എഡി നാലാം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ കിഴക്കൻ യൂറോപ്പിനും മധ്യേഷ്യയ്ക്കും ഇടയിലുള്ള പുൽമേടുകൾ നിയന്ത്രിച്ചിരുന്ന ഇറാനിയൻ വേരുകളുള്ള ഗോത്രമാണ് സർമേഷ്യൻമാർ. ഇറാനിലെ പ്രാചീന ലിഖിതങ്ങളിലാണ് ഇവരെപ്പറ്റിയുള്ള ആദ്യകാല പരാമർശങ്ങളുള്ളത്. പ്രശസ്തമായ സിതിയൻ വംശജരിൽപെട്ടവരാണ് ഇവരെന്നും കരുതപ്പെടുന്നുണ്ട്. കരിങ്കടൽ മുതൽ ചൈന വരെ നീണ്ടുകിടന്ന സംസ്‌കാരമായിരുന്നു സിതിയൻമാരുടേത്.
അത്ര മേഖലയിൽ സ്ഥിതി ചെയ്ത കാരബു-2 എന്ന മൃതിസ്ഥലത്തുനിന്നാണു കണ്ടെത്തൽ നടത്തിയത്. മൃതിയിടങ്ങൾക്കു മേൽ വലിയ അളവിൽ മണ്ണുകൂട്ടിവച്ച് കുന്നുകൾപോലെയാക്കുന്നത് സർമേഷ്യൻമാരുടെയും സിതിയൻമാരുടെയുമൊക്കെ രീതിയായിരുന്നു. കുർഗാൻ എന്ന പേരിലാണ് ഇത്തരം കുന്നുകൾ അറിയപ്പെടുന്നത്. ഏകദേശം 9 മൃതിയറകളുള്ളതാണ് കാരബു-2 കുന്നെന്ന് ഗവേഷകർ പറയുന്നു. സർമേഷ്യൻ സമൂഹത്തിലെ ഉന്നതരായ ആളുകളെ അടക്കിയതാണു കാരബു-2 കുന്നെന്നാണു ഗവേഷകരുടെ അഭിപ്രായം.