മാഡ് സ്റ്റോൺ, പട്ടിയുടെ കരൾ തിന്നൽ: പേയ്ക്കെതിരെയുള്ള പ്രാചീന തന്ത്രങ്ങൾ

Mail This Article
പേവിഷബാധ കാലങ്ങളായി ഭൂമിയിലുണ്ടായിരുന്നു. 2000 ബിസി കാലഘട്ടത്തിലെ ഒരു മെസപ്പട്ടേമിയൻ ചരിത്രരേഖയിൽപോലും പേവിഷബാധയെക്കുറിച്ചും മറ്റും പരാമർശമുള്ളത് ഇതു സൂചിപ്പിക്കുന്നു.അന്നത്തെ കാലത്ത് വാക്സീനൊന്നുമില്ല, പേപ്പട്ടിയുടെ കടിയേറ്റ പലരും മരണത്തിനു കീഴടങ്ങുകയായിരുന്നു പതിവ്. പേയുടെ ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ പിന്നീട് രോഗിക്കു രക്ഷയില്ലെന്ന കാര്യം പ്രാചീനകാലത്തും അറിയാമായിരുന്നു. സമൂഹത്തെ ആകെ വിറപ്പിച്ച ഈ മഹാമാരിയെ തടയാനായി പല ഒറ്റമൂലികളും പഴമക്കാർ ചെയ്തു നോക്കിയിരുന്നു. ഇത്തരം ഒറ്റമൂലികളിൽ പ്രശസ്തമായ ഒന്നാണ് മാഡ് സ്റ്റോൺ എന്ന കല്ലുകൾ. 19ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യുഎസിലെ ചില ഗ്രാമപ്രദേശങ്ങളിലാണ് ഈ രീതി ഉണ്ടായിരുന്നത്.
വെറും കല്ലുകളായിരുന്നില്ല മാഡ് സ്റ്റോൺ. മാനുകളുടെ ഉദരത്തിൽ നിന്നു കിട്ടുന്ന കല്ലുകൾ പോലെയുള്ള വസ്തുക്കളായിരുന്ന ഇവ. പുള്ളിമാനുകളിൽ നിന്നു ലഭിക്കുന്ന മാഡ് സ്റ്റോണുകൾക്കായിരുന്നു ആവശ്യക്കാരും വിലയും കൂടുതൽ. കടിയേൽക്കുന്ന ഭാഗത്ത് ഈ കല്ലുകൾ വച്ചുരച്ചിട്ട് പാലിലേക്ക് മുക്കുകയാണ് ചെയ്തിരുന്നത്. പാലിന്റെ നിറം വെള്ളയിൽ നിന്നു പച്ചപ്പുള്ള മഞ്ഞ നിറമായി മാറിയാൽ പേബാധ മാറിയെന്ന് ഒറ്റമൂലി ചികിത്സകർ വിധിച്ചു. ഉപയോഗിച്ച മാഡ് സ്‌റ്റോൺ പാലിൽ നിന്നെടുത്ത് കഴുകി വൃത്തിയാക്കി സൂക്ഷിച്ചുവയ്ക്കുകയും ഇതു പിന്നീട് വീണ്ടും ഉപയോഗിക്കുകയും ചെയ്തു.
വളരെ വിലയുള്ള വസ്തുക്കളായിരുന്നു മാഡ് സ്‌റ്റോൺ കല്ലുകൾ. ചില കുടുംബങ്ങൾ തലമുറകളിലേക്ക് ഇവ കൈമാറി അനേക നൂറ്റാണ്ടുകൾ ഇവ സൂക്ഷിച്ചു വച്ചു. ഈ കല്ലുകളിൽ യുഎസ് പ്രസിഡന്റ് ഏബ്രഹാം ലിങ്കണു പോലും വിശ്വാസമുണ്ടായിരുന്നു. മാഡ്‌സ്‌റ്റോണുകൾക്ക് ചികിത്സാപരമായി യാതൊരു കഴിവുകളുമില്ലായിരുന്നു എന്നുള്ളതാണ് സത്യം. പ്രാചീന റോമിൽ പേവിഷബാധ ചെറുക്കാനായി ചില വിചിത്ര മാർഗങ്ങൾ ആളുകൾ ഉപയോഗിച്ചിരുന്നു. കടിച്ച നായയുടെ കരൾ കഴിക്കുക, നായപ്പല്ലിൽ നിന്നുണ്ടാക്കിയ ലോക്കറ്റ് ധരിക്കുക എന്നിവയൊക്കെ ഇതിൽ പെടും.
പല സമൂഹങ്ങളും നായയുടെ കടിയേറ്റുണ്ടായ മുറിവ് കരിക്കുന്നത് പേവിഷബാധ സുഖപ്പെടുത്തുമെന്നു വിശ്വസിച്ചിരുന്നു. എന്നാൽ ഈ മാർഗങ്ങളൊന്നും ഫലപ്രദമായിരുന്നില്ല. 1885ലാണ് വിഖ്യാത ശാസ്ത്രജ്ഞൻ ലൂയി പാസ്ചർ ആന്റി റേബീസ് വാക്‌സീൻ വികസിപ്പിച്ചെടുത്തത്. മനുഷ്യസമൂഹങ്ങളെ പലകാലങ്ങളായി പ്രതിസന്ധിയിലാക്കിക്കൊണ്ടിരുന്ന പേവിഷബാധ എന്ന വലിയ പ്രശ്‌നത്തിനു മേൽ ശാസ്ത്രം കൈവരിച്ച നിമിഷമായിരുന്നു അത്.