ADVERTISEMENT

42 കോടി വർഷങ്ങൾക്കു മുൻപാണ് ഈ മത്സ്യവംശം ഭൂമിയിൽ ഉദ്ഭവിച്ചത്. ദിനോസറുകൾ ഭൂമിയിൽ ജനനമെടുക്കുന്നതിനൊക്കെ മുൻപ്,  കടൽജീവികളിൽ നിന്നു കരജീവികളുണ്ടാകുന്ന കാലഘട്ടത്തിൽ. തുടർന്നു ഭൂമിയിലുണ്ടായ ഒട്ടേറെ സംഭവവികാസങ്ങളെ ഇത് അതിജീവിച്ചു. ഭൂമിയിൽ ഭൂഖണ്ഡങ്ങൾ അകന്നുമാറിയ പ്രക്രിയയ്ക്കും ദിനോസറുകളെ ഇല്ലാതാക്കിയ ഛിന്നഗ്രഹ വിസ്ഫോടനത്തിനുമൊക്കെ ഇവ സാക്ഷ്യം വഹിച്ചു.

ഈ മീനുകളാണു സീലക്കാന്ത്. ഇന്ന് ഭൂമിയിലുള്ള മത്സ്യവംശങ്ങളിൽ ഏറ്റവും പഴക്കമുള്ള വിഭാഗങ്ങളിലൊന്നാണ് ഇത്.  ജീവിക്കുന്ന ഫോസിൽ എന്ന് ഇവ അറിയപ്പെടുന്നു. ഇവയ്ക്ക് 100 വർഷം വരെ ജീവിച്ചിരിക്കാം. നിലവിൽ ഈ മീനുകളെ ദക്ഷിണാഫ്രിക്ക, മഡഗാസ്കർ, ടാൻസാനിയ, കിഴക്കൻ ആഫ്രിക്കൻ തീരത്തുള്ള ദ്വീപായ കൊമോറോസ് എന്നിവയുടെ അടുത്തൊക്കെ കണ്ടെത്തിയിട്ടുണ്ട്. മഡഗാസ്കർ ഈ മീനുകളുടെ ഉദ്ഭവകേന്ദ്രം ആണെന്നും ശാസ്ത്രജ്ഞർ കരുതുന്നു.

LISTEN ON

ഫോസിലുകളിൽ കൂടിയാണ് ഈ മത്സ്യങ്ങളെപ്പറ്റി ആദ്യം ശാസ്ത്രലോകം മനസ്സിലാക്കിയത്. വംശനാശം സംഭവിച്ച ജീവികളാകാം ഇവയെന്നായിരുന്നു ആദ്യം ശാസ്ത്രജ്ഞരുടെ ധാരണ. എന്നാൽ 1938ൽ ദക്ഷിണാഫ്രിക്കൻ തീരത്തു നിന്ന് ഇവയിൽ ഒരു മത്സ്യത്തെ കണ്ടെത്തിയതോടെ ഈ ധാരണ തെറ്റി. പിന്നീടങ്ങോട്ട് മഡഗാസ്കർ ദ്വീപിനു സമീപമുള്ള മേഖലയിൽ ഈ മത്സ്യങ്ങൾ ഇടയ്ക്കിടെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുന്നതു ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽ പെട്ടു.

4 അടി മുതൽ ആറടി വരെ നീളം വയ്ക്കുന്ന ഇവയ്ക്ക് 90 കിലോവരെ ഭാരവുമുണ്ട്. 60 വർഷം വരെ ജീവിക്കുന്ന ഇവ സമുദ്രോപരിതലത്തി‍ൽ നിന്നു 2300 അടി താഴെ കഴിയാനാണ് ഇഷ്ടപ്പെടുന്നത്. മഡഗാസ്കറിന്റെ പടിഞ്ഞാറൻ തീരത്താണ് ഇവയിൽ അധികവും കിട്ടുന്നത്. സീലക്കാന്തുകൾക്ക് പ്രകൃതിപരമായി ഒട്ടേറെ ന്യൂനതകളുണ്ട്. ഇവ പ്രത്യേക ഇരകളെ മാത്രമേ വേട്ടയാടുകയുള്ളൂ. അതിനാൽ തന്നെ പരിസ്ഥിതി മാറ്റങ്ങൾ ഇവയുടെ ഇരകളെ ബാധിച്ചാൽ അനന്തരഫലമായി ഇവയും നാശം നേരിടും. വളരെ പതുക്കെ വളരുന്ന, പ്രജനനനിരക്ക് തീരെ കുറവുള്ള മീനുകളുമാണു സീലക്കാന്തുകൾ.

തീവ്രഗന്ധമുള്ള എണ്ണകൾ, യൂറിയ തുടങ്ങിയവയുള്ളതിനാൽ ഒട്ടും ഭക്ഷ്യയോഗ്യമല്ലാത്ത മാംസമാണ് സീലക്കാന്തിന്റേത്.  എങ്കിലും അപൂർവമായി പിടികൂടുമ്പോഴൊക്കെ ഇവയെ ഭക്ഷിക്കുന്നവർ മഡഗാസ്കറിലുണ്ടെന്നു ശാസ്ത്രജ്‍ഞർ പറയുന്നു. ഇന്തൊനീഷ്യയിലെ സുലവെസിയിലും ഇവയുണ്ട്.

English Summary:

420 Million-Year-Old "Living Fossil" Fish Still Roams the Oceans!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com