ADVERTISEMENT

ഒരു ദേശത്തിന്റെ കഥ പിറന്നിട്ട് അരനൂറ്റാണ്ട് തികയുന്നു. കേരള ജീവിതത്തിന്റെ ചരിത്രം തന്നെയാണ് ഒരു ദേശത്തിന്റെ കഥ രേഖപ്പെടുത്തിയിരിക്കുന്നത്. എത്രമാത്രം സ്ത്രീവിരുദ്ധതയുടെ, സ്ത്രീയെ കാമപൂരണത്തിനുള്ള ഉപകരണം മാത്രമായി കണ്ടവരുടെ നാടായിരുന്നു നമ്മുടേതെന്നും എസ്.കെ. പൊറ്റെക്കാടിന്റെ കൃതികളിൽ നിന്ന് വായിച്ചെടുക്കാം. ഭാഷാപോഷിണി പ്രസിദ്ധീകരിച്ച ‘എസ്കെയുടെ പെണ്ണും പ്രണയവും ജീവിത ചിന്തകളും’ എന്ന ലേഖനത്തിൽ വി. മധുസൂദൻ ഇത് വ്യക്തമാക്കുന്നുണ്ട്.

 

പെണ്ണിടങ്ങളും സ്ത്രീവിരുദ്ധതയുടെ ഭൂതകാലവും

orudesathinte-katha

 

bhashapshini-december

മധുരയിൽ നിന്നു വന്ന മീനാക്ഷിവിലാസം തമിഴ് സംഘക്കാരുടെ കോവിലൻ ചരിത്രം നാടകത്തിലൂടെ പഴയകാല നാടകവേദികളുടെ രീതിയും നടിമാരുടെ ദുരവസ്ഥയും എസ്കെ വരച്ചിടുന്നുണ്ട്. കോവിലൻ ചിലമ്പുമായി വന്നു ‘തേങ്കായുടഞ്ഞുപോകും, മല്ലികപ്പൂ വാടിവീഴും’ തോറ്റം പാടുന്നു. അതു കേൾക്കാൻ പക്ഷേ, കണ്ണകിയില്ല. നാടകക്കാരിയെ കുഞ്ഞിക്കേളുമേലാനും സംഘവും വാരിപ്പോയി. മതിയാവോളം വീശുകഴിഞ്ഞ് മേലാൻ വിട്ട കണ്ണകി ലേശം വൈകിയേ എത്തിയുള്ളൂവെങ്കിലും കണ്ണകിയുടെ ആ കരച്ചിൽ, അന്നത്തെ അഭിനയം എന്നത്തെക്കാളും കേമമാക്കി എന്നു വായിക്കുന്നിടത്ത് നമുക്കു കിട്ടുന്നത് എന്തുകൊണ്ട് ആദ്യകാലങ്ങളിൽ ആണുങ്ങൾ സ്ത്രീവേഷമിടേണ്ടി വന്നു എന്നതിന് ഉത്തരമാണ്. എത്രമാത്രം സ്ത്രീവിരുദ്ധതയുടെ, സ്ത്രീയെ കാമപൂരണത്തിനുള്ള ഉപകരണം മാത്രമായി കണ്ടവരുടെ നാടായിരുന്നു നമ്മുടേതെന്നും. 

 

എരപ്പന്റെ രണ്ടാമത്തെ മകന്റെ പൂയിസ്‍ലാം ഭാര്യയെക്കുറിച്ചുള്ള പൊലയാടിച്ചി പരാമർശത്തിലും അതുതന്നെയാണു വ്യക്തമാവുന്നത്. എതിർലിംഗത്തിലെ ഒരാളോടുള്ള മറ്റൊരാളുടെ ഇഷ്ടത്തെ ഒരു അസാന്മാർഗിക പ്രവൃത്തിയായാണു സമൂഹം കണ്ടത്. ഈ നിരീക്ഷണങ്ങളത്രയും പുരുഷന്മാരിൽ മാത്രമായി ഒതുങ്ങുന്നില്ല. ഇന്റർമീഡിയറ്റിനു തോറ്റുപോയ ശ്രീധരനോട് പെൺകുട്ട്യേൾക്ക് തോന്ന്യാസക്കത്തെഴുതി തോറ്റ എന്നാണ് അമ്മ അലറുന്നത്. ആരോഗ്യപരമായ ആൺ-പെൺ സൗഹൃദങ്ങളെ ഒരിക്കലും ഉൾക്കൊള്ളാനാ വാത്ത ഒരു സമൂഹമായിരുന്നു നമ്മുടേത്; ഏറെയൊന്നും മാറിയിട്ടില്ല ഇന്നും.  അതത്രയും ഏറിയും കുറഞ്ഞും പ്രതിഫലിക്കുന്നുണ്ട് ഓരോ കഥാപാത്രത്തിന്റെയും വാക്കുകളിൽ. സാംസ്കാരികമായി പിന്നാക്കം നിൽക്കുന്ന എരപ്പൻ മകന്റെ പ്രണയിനിയെ, ഭാര്യയെ അന്യമതക്കാരിയായതുകൊണ്ടും പ്രേമിച്ചതു കൊണ്ടും പൊലയാടിച്ചിയായി അടയാളപ്പെടുത്തുമ്പോൾ സംസ്കാരസമ്പന്നനായ കൃഷ്ണൻമാഷ് ആ പദം ഉപയോഗിക്കുന്നില്ലെങ്കിലും പ്രണയം പറയുന്ന പെണ്ണെല്ലാം പൊലിയാടിച്ചി തന്നെയാണെന്നു സാക്ഷ്യപ്പെടുത്തുകയാണ് തന്റെ ജീവിതാനുഭവത്തിലെ സാരോപദേശ കഥാസംഗ്രഹത്തിലൂടെ. 

 

പച്ചവെള്ളം വിറ്റു പണക്കാരനായ ചാത്തുക്കമ്പൗണ്ടർ അവിസ്മരണീയനായ കഥാപാത്രമാണ്. ഇംഗ്ലിഷ് മരുന്ന് കലക്കി വിറ്റു സമ്പാദിച്ചതാണ് സകലതും. പക്ഷേ, വയറുവേദനയും മൂലക്കുരുവും സന്തതസഹചാരികളായി കൂടെ. സുഖമായി ഒരു മലശോധന കിട്ടിയിട്ടു മരിച്ചാൽ മതിയെന്ന പ്രാർഥനയുമായി കഴിയുന്നയാളാണ് കമ്പൗണ്ടർ. സ്വന്തമായി നായാടാനുള്ള ശേഷി പോയെങ്കിലും പഴയ നായാട്ടിന്റെ സ്മരണ പുതുക്കാനായി കൂട്ടുകാർക്ക് നായാട്ടിനു വിരുന്നൊരുക്കി അതാസ്വദിക്കുന്ന പതിവിലേക്കെത്തിയ അപൂർവരോഗിയാണ് കമ്പൗണ്ടർ. പത്തു പെണ്ണുങ്ങളുടെ ഒരു കാമപ്പടപ്പുറപ്പാടായാണ് എരുമപ്പൊന്നമ്മയെ കിട്ടൻ റൈറ്റർ സാക്ഷ്യപ്പെടുത്തുന്നത്. ചാത്തുക്കമ്പൗണ്ടരുടെ വിഖ്യാതമായ സദ്യയിൽ ഭക്ഷണം എരുമയാണ്, പായിലേക്ക് മുഴുനീളൻ പതിനഞ്ചിലയും തയാറാക്കിയ ആഘോഷത്തിലേക്കാണു പൊന്നമ്മ എഴുന്നള്ളുന്നത്. ക്ഷണിക്കപ്പെട്ട പതിനഞ്ചു പേരിൽ പതിന്നാലു പേർ ഹാജരായി. പതിന്നാലാമത്തെ ആൾക്കും ഇലവച്ചു വിളമ്പിയ പൊന്നമ്മ ചോദിച്ചത്; ‘ഇനി ആള് ബറാനുണ്ടോ’ എന്നായിരുന്നു. ഒരിലയെന്തിനു ബാക്കിയാക്കണം തനിക്കു തന്നെ അതുമിരിക്കട്ടെ എന്നു പറഞ്ഞ് കുഞ്ഞയ്യപ്പൻ ഒന്നുകൂടി പൊന്നമ്മയിലേക്ക് ഊളിയിട്ടിടത്ത് സദ്യ അവസാനിക്കുന്നു. 

 

2021 ഡിസംബർ ലക്കം ഭാഷാ പോഷിണി പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്ന്. ‘ഒരു ദേശത്തിന്റെ കഥ’ പ്രത്യേക പഠനങ്ങൾ ഉൾക്കൊള്ളുന്ന ഭാഷാപോഷിണി സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

Content Summary: Bhashaposhini cover story on 50th anniversary of publication of Oru Deshathinte Kadha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT