ഇടപ്പാലം - സിന്ധു കോറാട്ട് എഴുതിയ കവിത
Mail This Article
എടപ്പാളങ്ങാടിയിൽ
പുതിയ പാലമൊന്ന് പൊങ്ങി
നോട്ട് പുസ്തകം പോലെ
നെഞ്ചിൽ ചേർത്തു പിടിച്ചിരുന്ന
തൃശ്ശൂർ റോഡും പൊന്നാനിയും
കുറ്റിപ്പുറവും പട്ടാമ്പിയും
വേർപെട്ടുപോയി
ചില്ലകളാൽ കൈകോർത്തു
നിന്ന മരങ്ങൾ
ഇരുകരകളിലുമായി
അപ്പുറമിപ്പുറമായി
ആതിരയും ആവണിയും
പൊന്നോണവും
പൂരാടവാണിഭവും
ഉത്രാടപ്പാച്ചിലുമിനി
ഇരുപുറമായി പകുത്തിടും കാലം
അങ്ങുമിങ്ങുമിരുന്ന്
കൈവീശി സൗഹൃദം
കാട്ടിയിരുന്ന
മുറുക്കാൻ കടകളുടെ
പുഞ്ചിരി മറക്കും
മാസ്ക്കായി പാലം
മുല്ലപ്പൂവിനു
വിലപേശി നിൽക്കും
തമിഴത്തിയുടെ മനസ്സ്
പാലമേറി പായും ബസ്സിന്
പിന്നാലെ പോകും
ആരു വാങ്ങുമിനിയിതെന്ന്
വൈകുന്നേര വെയിലിനൊപ്പം വാടിക്കരിയും
റോഡിനിരുവശവും
നിന്നുള്ള കമിതാക്കളുടെ കണ്‍കോർക്കലുകൾ
ഉടഞ്ഞു തകരുമിനിയി
പാലത്തിന്റെ കാൽവരിയിൽ
ആശുപത്രിരോദനങ്ങൾ
പാലം കയറിയിറങ്ങി
പിടിവിട്ട് താഴെ വീഴും
കൈ താങ്ങായി നിന്നിരുന്ന
അന്തിമേഘങ്ങൾ
കുതറി മാറും
തെരുവ് രണ്ടു ലോകമായി തീരും
പലനിറത്തിലുള്ള ആവലാതികൾ
തോളത്തിട്ട് മനുഷ്യർ
പാലത്തിനു ചുവട്ടിലൂടെ
അങ്ങോട്ടുമിങ്ങോട്ടും പോകും
ചെരുപ്പുകൾ തുണികൾ
മരുന്ന് കടകൾ
കാൽച്ചുവട്ടിലാക്കിയ വമ്പൻ പാലം
ആരുണ്ട് എന്നെ വെല്ലാനെന്ന്
തലേക്കെട്ട് കെട്ടി
മീശ പിരിച്ചു നടുവിൽ
നെഞ്ച് വിരിച്ചു നിൽക്കും
മഴ വന്നു മടിച്ചു നിൽക്കുമിനിയതിന്റെ
അതിരുകളിൽ
പരിചിതമായ ഇടവഴികൾ തേടിയലയും കാറ്റതിൽ
തട്ടിയും തടഞ്ഞു നിൽക്കും
പിഞ്ഞിക്കീറി പോയൊരീയാകാശത്തെ ആര്
തുന്നിചേർക്കുമെന്ന്
കിളികൾ പിറുപിറുക്കും
എവിടെ വിതറണമീ പൊൻകതിരുകളെന്നു
പിണങ്ങി നിൽക്കുന്നുണ്ടാവുമൊരു സൂര്യൻ...
പാലത്തിൻ കഥയറിയാതെ
പാതിരക്ക് തിരിച്ചെത്തിയൊരു
പ്രവാസി പല മുഖങ്ങളിൽ
നിന്നൊരു പ്രിയ മുഖമെന്നപോലെ
ജനിച്ചു വളർന്ന ഗ്രാമത്തെ തിരയും...
അടുത്തിടെ പണികഴിപ്പിച്ച എടപ്പാൾ ചുങ്കത്തെ പാലത്തെ കുറിച്ചുള്ള കവിത. കവി പി. പി. രാമചന്ദ്രന്റെ ഫേസ് ബുക്കു പോസ്റ്റിലെ പാലത്തിന്റെ വീഡിയോ പ്രചോദനം.
Content Summary: Edappalam, Malayalam poem written by Sindhu Korattu